(കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യചക്രവാളം ഡിസംബർ 2025 ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)കവിതാപഠനത്തിൽ, കവിതയുടെ ഘടനയും രൂപവും ഒന്നാണെന്ന തരത്തിലുള്ള സമീപനങ്ങളുണ്ട്. ഇത് മിക്കപ്പോഴും ആശയകുഴപ്പത്തിലേക്ക് നയിക്കുന്നു. ഛന്ദസ്സ്, താളക്രമം, പദ്യഖണ്ഡം എന്നിങ്ങനെയുള്ള ഘടകങ്ങളാൽ നിർവ്വചിക്കപ്പെടുന്നതാണ് പരമ്പരാഗതരീതിയിൽ കവിതയുടെ രൂപത്തെയും ഘടനയേയും സംബന്ധിച്ച വിലയിരുത്തലുകൾ. ഇത്തരം മാനദണ്ഡങ്ങളെ മുൻനിർത്തി മുക്തഛന്ദസ്സ് അഥവാ വൃത്തരഹിത കവിതകളെ വിലയിരുത്താൻ സാധിക്കാറില്ല. വൃത്തരഹിത കവിതകളെ വിശകലനം ചെയ്യാൻ സഹായകമായ സങ്കേതങ്ങൾക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് കവിതയുടെ ഘടന സവിശേഷ പ്രാധാന്യമർഹിക്കുന്നത്. മൈക്കൾ ത്യൂണി(Michael Theune)നെ പോലെയുള്ള സമകാലീന നിരൂപകർ അവതരിപ്പിക്കുന്ന ഈ ആശയത്തെ മനസ്സിലാക്കുന്നത് കവിതകളുടെ എഴുത്തുമിടുക്കിനെ തിരിച്ചറിയുന്നതിനും എങ്ങനെ കാവ്യാനുഭവം സാധ്യമാകുന്നുവെന്ന വിശകലനത്തിനും ഗുണപ്രദമാകും.
കാവ്യാനുഭവം എങ്ങനെ സാധ്യമാകുന്നു എന്ന ആലോചനയെ കവിയുടെയോ വായിക്കുന്നയാളുടെയോ പ്രതിഭയിലും അനുഭവപരിസരങ്ങളിലും തളച്ചിടുന്ന തരത്തിലാണ് മിക്ക ആലോചനകളും. കവിതയുടെ രൂപത്തെ വിലയിരുത്തുന്നതിലും പൊതുമാനദണ്ഡമുണ്ടെന്ന് പറയാനാകില്ല. ഒരു കവിത പിന്തുടരുന്ന താളക്രമം, വരിമുറിക്കൽ മാനദണ്ഡങ്ങൾ, കവിതാഖണ്ഡികയുടെ വലിപ്പം എന്നിവ വഴി ഒരു താളിലോ സ്ക്രീനിലോ ആ കവിതയ്ക്ക് ലഭിക്കുന്ന ആകൃതിയെ രൂപം എന്നതുകൊണ്ട് സൂചിപ്പിക്കുന്നതാണ് രൂപത്തെ സംബന്ധിച്ച ഒരു കാഴ്ചപ്പാട്. ഒരു പ്രത്യേക വൃത്തത്തിൽ എഴുതപ്പെട്ട കവിതകൾക്ക് സമാനമായ രൂപമാകും സാധാരണഗതിയിൽ ഉണ്ടാകുക, ഗദ്യകവിതകൾക്ക് ലേഖനത്തിൻ്റെയോ കഥയുടേയോ മട്ടിലുള്ള രൂപം കാണും. ഗദ്യകവിതകൾ ഒഴികെയുള്ള വൃത്തമുക്ത കവിതകൾക്ക് അതാത് കവിതയുടെ വരിമുറിക്കൽ മാനദണ്ഡങ്ങളിലും കവിതാഖണ്ഡികകളുടെ വലിപ്പത്തിലും അധിഷ്ഠിതമായിട്ടാകും അവയുടെ രൂപം കൈവരുന്നത്. ഹൈക്കു, സോണറ്റ്, വൃത്തകവിത, വൃത്തമുക്തകവിത എന്നിങ്ങനെയുള്ള രൂപപരമായ തരംതിരിവുകൾ വഴി ഒരു എഴുത്തിനെ ആദ്യ കാഴ്ചയിൽതന്നെ അവ ഇന്നയിന്ന രൂപത്തിലുള്ള കവിതയാണെന്ന അനുമാനത്തിലെത്താൻ നമുക്കാകുന്നു.
ഒരു കവിത അതിൻ്റെ അനുഭവം, ആശയം, വികാരം, വാദം എന്നിവ കൈമാറാൻ ഉപയോഗിക്കുന്ന രീതിയിൽ തിരിവുകൾ നടത്തുന്ന ക്രമത്തെയാണ് കവിതയുടെ ഘടന എന്നതുകൊണ്ട് ഇവിടെ അർത്ഥമാക്കാൻ പോകുന്നത്. എങ്ങനെയാണു ഒരു കവിത വായനയിൽ മുന്നോട്ടുപോകുന്നത്, ആശ്ചര്യം ഉണ്ടാക്കുന്നത്, അവ വെളിപ്പെടുത്തുന്നത്, കവിതയുടെ പല ഭാഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് കവിതയുടെ ഘടനയാണ്. 'എങ്ങനെ?' എന്നതിനാണ് കവിതയുടെ ഘടന മറുപടി നൽകുന്നത്. എങ്ങനെ ആശ്ചര്യം ഉണ്ടാക്കുന്നു? എങ്ങനെ കാര്യങ്ങളെ തിരിക്കുന്നു? എങ്ങനെ ഉറപ്പുവരുത്തുന്നു? ചുരുക്കത്തിൽ താളാത്മകമായ ഘടകങ്ങളെയല്ല, അർത്ഥാനുഭവത്തിൽ കേന്ദ്രീകൃതമായ ആഖ്യാനപരമായ സങ്കേതമാണ് കവിതയുടെ ഘടനയാകുന്നത്.
കവിതയ്ക്കുള്ളിൽ തിരിവുകൾ (turning) നടക്കുന്ന രീതിയെ കവിതയുടെ ഘടനയായി മൈക്കൾ ത്യൂണിനെ പോലെയുള്ള സമകാലീന നിരൂപർ വിലയിരുത്തുമ്പോഴും ഈ നിരീക്ഷണം പുതിയതാണെന്നു കരുതാനാകില്ല. കവിതയിൽ ആശ്ചര്യജനകമായ മാറ്റങ്ങൾ നടക്കുന്ന സന്ദർഭങ്ങളാണ് കാവ്യാത്മകമായ ആഘാതം വായനക്കാരിൽ ഏൽപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതെന്ന് ടി. എസ്. എലിയറ്റ് അടക്കമുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്. കവിതയുടെ ആദിമദ്ധ്യാന്തമുള്ള പൊരുത്തം മാത്രമല്ല, ഒരു കവിതയുടെ മുന്നോട്ടുള്ളപോക്കിൽ നടക്കുന്ന ഇത്തരം തിരിവുകളും ചേർന്നാണ് കവിത വായനക്കാരെ കാവ്യാത്മകമായ മാനസികാവസ്ഥയിലേക്ക് നയിക്കുന്നത്. 'ഒരു നല്ല കവിത ഒരിടത്തുനിന്നും തുടങ്ങി തികച്ചും വേറിട്ട മറ്റൊരിടത്ത് ഒടുങ്ങുമ്പോൾ, ഇത് വൈരുദ്ധ്യത്തിലോ തികച്ചും വിപരീതമായ ഒന്നിലോ ആകാം; അപ്പോഴും യോജിപ്പിൻ്റേതായൊരു അവസ്ഥ നിലനിർത്തുന്നുണ്ട്' എന്ന് കവിയും നിരൂപകനുമായ റാന്ദൽ ജർറൽ ചൂണ്ടിക്കാണിക്കുന്നതും കവിതയുടെ ഘടനയെ മുൻനിർത്തിക്കൊണ്ടാണ്. താള ഘടകങ്ങൾക്ക് അനാവശ്യമായി നൽകിവരുന്ന പ്രാധാന്യത്തെ അദ്ദേഹം വിമർശിക്കുന്നതിൻ്റെ അടിസ്ഥാനവും ഇതുതന്നെ. എങ്ങനെയാണ് കാവ്യാനുഭവം സാധ്യമാകുന്നതെന്നു വെളിപ്പെടുന്നത് കവിതയുടെ ഘടനയെ പരിശോധിക്കുന്നതിലൂടെയാണ്. കവിതകൾ അനുഭവവേദ്യമാക്കുന്നതിൽ, ഘടനയിലൂടെയുള്ള ഈ പരിവർത്തനം താളത്തെക്കാൾ പ്രധാനമാകുന്നു.
കഥയിലും നോവലിലും ആഖ്യാനതന്ത്രമെന്നോ ആഖ്യാനരീതിയെന്നോ പരാമർശിക്കുന്നതിനു സമാനമായ കാര്യമാണ് കവിതയുടെ ഘടനയായി കണക്കാക്കുന്നതെന്നു തോന്നാം. കഥയിൽ അടുത്തതായി എന്ത് സംഭവിക്കുമെന്ന ഉദ്വേഗത്തിനാണ് പ്രാഥമികപരിഗണന. സന്ദർഭങ്ങളിലാണ് അതിൻ്റെ ശ്രദ്ധ. കവിതയിൽ അങ്ങനെയൊരു ആകാംക്ഷ പലപ്പോഴും ഉണ്ടാകാറില്ല. അതേസമയം അടുത്ത വരിയോ വാക്കോ കവിതാഖണ്ഡമോ ഉണ്ടാക്കുന്ന ആശ്ചര്യം പ്രധാനമാണ്. നിയതമായ ഒരു പ്ലോട്ട് കഥയിലേതുപോലെ ആവശ്യമല്ലാത്തതിനാൽ കവിതയുടെ പ്രാഥമികപരിഗണനയിൽ വരുന്ന കാര്യമല്ല കഥാഖ്യാനം. ഇമേജറികൾ ചേർത്തുവെച്ചും കവിത സാധ്യമാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ കഥയിൽ പിരിമുറുക്കം സൃഷ്ടിക്കുന്ന ആദ്യത്തെ കാര്യം ഉദ്വേഗമാണ്. രണ്ടാമത്തെ കാര്യമാണ് ആശ്ചര്യം. കവിതയിൽ ആശ്ചര്യമാണ് പ്രധാനം. ഒരു നല്ല കവിതയിൽ ആശ്ചര്യപ്പെടുത്തുന്ന നിമിഷങ്ങൾ തീർച്ചയായും ഉണ്ടായിരിക്കും. വായിക്കുന്നയാളെ തൃപ്തിപ്പെടുത്തുന്നതിൽ കവിതയിലെ ഇത്തരം നിമിഷങ്ങൾക്ക് വലിയ പങ്കുണ്ട്.
ഇറ്റാലിയൻ ഗീതകങ്ങളിലും ജാപ്പനീസ് ഹൈക്കുകവിതകളിലും ഈ തിരിവുകൾ സംഭവിക്കുന്നത് സാധാരണഗതിയിൽ കൃത്യമായ ഒരിടത്താണ്. മൂന്നുവരി രൂപമുള്ള ഹൈക്കുവിൽ ആദ്യത്തെ രണ്ട് വരികൾക്കു ശേഷം സംഭവിക്കുന്ന ഈ തിരിവ് ജാപ്പനീസിൽ കിരേയ്ജി എന്ന് വിളിക്കപ്പെടുന്നു.
എത്ര മനോഹരമായിട്ടാണ്
ആ പട്ടം വാനിലേക്കുയരുന്നത്
യാചകൻ്റെ കുടിലിൽ നിന്നും (ഇസ്സ)
വീണ പൂവ്
ചില്ലയിലേക്ക് മടങ്ങുന്നു
നോക്ക്, അതൊരു ശലഭം (മോറിടകെ)
ഹൈക്കു കവിതയുടെ അവസാനവരിയിലേക്ക് എത്തുമ്പോൾ, ആശ്ചര്യം വെളിപ്പെടുത്തിക്കൊണ്ട് തിരിവ് സംഭവിക്കുന്നത് കാണാം. ആദ്യ രണ്ട് വരികൾ ചേർന്നു മുന്നോട്ടുവെക്കുന്ന അന്തരീക്ഷത്തെ രണ്ടാമത്തെ വരിയുടെ വിരാമഭാവത്തിനു തൊട്ടുപിന്നാലെ വരുന്ന ആശ്ചര്യജനകമായ വരി എഴുത്തിനെ ഒന്നടങ്കം കാവ്യാത്മകമാക്കി മാറ്റുന്നു.
ഇറ്റാലിയൻ സോണറ്റുകളുടെ രൂപത്തിൽ രണ്ട് സ്റ്റാൻസകളാണ് ഉള്ളത്, ആദ്യത്തെ സ്റ്റാൻസയിൽ എട്ടുവരികൾ - ഒക്റ്റാവ് എന്നറിയിപ്പെടുന്നു; രണ്ടാമത്തെ സ്റ്റാൻസയിൽ ആറുവരികളും, സെസ്റ്റെറ്റ്. ഒരു കാര്യത്തെക്കുറിച്ചുള്ള വിവരണത്തിൽ നിന്നോ വിശദീകരണത്തിൽ നിന്നോ തീർപ്പിലേക്കോ മാറ്റത്തിലേക്കോ തിരിയുന്ന സന്ദർഭങ്ങൾ ഇറ്റാലിയൻ ഗീതകങ്ങളിൽ വോൾട്ട എന്ന് അറിയപ്പെടുന്നു. സാധാരണഗതിയിൽ വോൾട്ട അഥവാ ഈ തിരിവ് സംഭവിക്കുന്നത് ഒമ്പതാമത്തെ വരിയിലാകും, അതായത് ആദ്യത്തെ സ്റ്റാൻസയ്ക്ക് ശേഷം. ഇറ്റാലിയൻ ഗീതകങ്ങൾ പരിശോധിക്കുന്നവർക്ക് ഒമ്പതാമത്തെ വരിയിൽ ഈ മാറ്റം വെളിപ്പെടുന്നത് അറിയാനാകും.
നിയതമായ രൂപമോ താളവ്യവസ്ഥയോ പിന്തുടരുന്നതും ഇത്തരത്തിൽ ചെറിയ രൂപം (form) പിൻപറ്റുന്നതുമായ പരമ്പരാഗത കവിതകൾക്ക് കൃത്യമായ ഇടങ്ങളിൽ തിരിവുകൾ ഉണ്ടാകാൻ ഇടയുണ്ട്. എന്നാൽ വ്യത്തരഹിത കവിതകളെ സംബന്ധിച്ച് ഈ തിരിവുകൾ പലപ്പോഴും രൂപത്തിൽ അധിഷ്ഠിതമായി നിലനിൽക്കുന്നവയാകണമെന്നില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ രൂപം പലപ്പോഴും താളവ്യവസ്ഥയെയും താളുകളിൽ എങ്ങനെ കാണപ്പെടണം എന്നതിനെയോ നിർണ്ണയിക്കുന്നതോ അതിൻ്റെ അടിസ്ഥാനത്തിൽ രൂപപ്പെടുന്നവയോ ആകാം. അതേസമയം ഘടനയാകട്ടെ ഉള്ളടക്കത്തോട് ചേർന്നുനിന്നുകൊണ്ട് എന്ത്, എങ്ങനെ, എപ്പോൾ വെളിപ്പെടണമെന്ന് നിർണ്ണയിക്കുന്ന സാങ്കേതികതലമാണ്. പുതിയകാല കവിതയുടെ രചനാതന്ത്രത്തിൽ ഘടനയ്ക്ക് കൂടുതൽ പ്രാധാന്യമുള്ളതിനാൽ കവിത പഠിക്കാനും എഴുതാനും വായിക്കാനും ശീലിക്കുന്നവർക്ക് ഏറെ ഗുണപ്രദമായി മാറുന്ന ഒരു കാഴ്ചപ്പാടായി ഇതിനെ കാണേണ്ടതുണ്ട്.
ഓരോ എഴുത്തിനും അതിന്റെതായ ലക്ഷ്യങ്ങളുണ്ട്. കവിതയുടെ കാര്യത്തിൽ ലോകത്തെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ പ്രേരിപ്പിക്കുകയോ വായനക്കാരിലെ വികാരമുണർത്തുകയോ ഒരു ഞെട്ടലോ അത്ഭുതമോ പോലുള്ള അനുഭൂതി പങ്കിടുകയോ ചിന്തയോ ആശയമോ പങ്കുവെക്കുകയോ ആകാം. ചിലപ്പോൾ ഇതെല്ലാം ഒന്നിച്ച് സാധ്യമാക്കുകയുമാകാം. ഇത്തരം ലക്ഷ്യങ്ങൾ കൈവരിക്കുന്നത് ഘടനയിലൂടെയാണ്. വെളിപ്പെടുത്തേണ്ട കാര്യങ്ങൾ ഏത് സമയത്ത് എങ്ങനെ വെളിപ്പെടുത്തണമെന്നും അതുവഴി വായനക്കാരിൽ ആഘാതം എങ്ങനെ ഏൽപ്പിക്കാമെന്നും നിർണ്ണയിക്കുന്നത് കവിതയുടെ ഘടനയാണ്. ഘടനയ്ക്ക് ഇരട്ടദൗത്യങ്ങളുണ്ട്. എപ്പോൾ എന്ത് വെളിപ്പെടുത്തണം എന്നു തീരുമാനിക്കുക. അതേസമയം വെളിപ്പെടുത്തേണ്ട വിവരമായിരിക്കുക. മറ്റൊരുവിധം പറഞ്ഞാൽ ഉള്ളടക്കത്തിൽ നിന്നും വേറിട്ടുകൊണ്ട് ഘടനയ്ക്ക് നിലനിൽപ്പില്ല. ഒരു വികാരത്തിലേക്കോ പ്രവർത്തിയിലേക്കോ പ്രത്യേകകാര്യം മനസ്സിലാക്കുന്നതിലേക്കോ വായനക്കാരെ നയിക്കുന്ന കവിതയുടെ മാർഗമാണ് ഘടന.
പറയാനുള്ള കാര്യം നമ്മളിലേക്ക് പൊടുന്നനെ വന്നെത്തുന്നതാകാം. എന്നാൽ എങ്ങനെ പറയണം എന്നതും എന്തൊക്കെ എപ്പോൾ പറയണം എന്നതും കൃത്യമായും നമ്മുടെ തിരഞ്ഞെടുപ്പാണ്. ഒരു കവിത വായിക്കുന്നയാളിൽ അയാളുടെ ഭാവന പ്രവർത്തിക്കുക വായിക്കുന്ന വരിയെ മാത്രം കണ്ടുകൊണ്ടല്ല. അടുത്തവരിയിൽ എന്തുണ്ടാകാം എന്നുകൂടി അയാൾ ആലോചിക്കുന്നു. ആ ആലോചനയെ അടുത്തവരി എങ്ങനെ നേരിടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാകും ആശ്ചര്യം പോലുള്ള വികാരങ്ങൾ ഉണ്ടാകുക. എന്നുമാത്രമല്ല, ഇതിനോടകം വായിച്ചതൊക്കെയും ചേർത്തുവെച്ചാകും അയാൾ ഓരോ വരിയിലൂടെയും മുന്നോട്ട് പോകുന്നത്. അതിനാൽ കവിതയുടെ ഘടനയെന്നു പറയുന്നത് കവിത ആകെത്തുകയിൽ എന്ത് എങ്ങനെ പറയുന്നു എന്നതിനും ഓരോ വരിയിലും വാക്കിലും എന്ത് വെളിപ്പെടുത്തുന്നു എന്നതിനും ഒപ്പം വായനക്കാരൻ ഓരോ വാക്കിനോടും വരിയോടും എങ്ങനെ പ്രതികരിക്കുമെന്നത് കണക്കാക്കി കൂടിയാണ് നിർണ്ണയിക്കപ്പെടുന്നത്.
കവിതയുടെ ആഖ്യാനപരമായ ഒഴുക്കും ആ ഒഴുക്കിനിടയിലെ തിരിവുകളെയും പറ്റി ആലോചിക്കുമ്പോൾ നമുക്ക് വളരെപെട്ടെന്നു പിടികിട്ടാവുന്ന ഒരു ഘടന കഥയും ലേഖനങ്ങളും മിക്കപ്പോഴും പിന്തുടരുന്ന വിശദാംശങ്ങളിൽ നിന്നും കണ്ടെത്തലിലേക്ക് നയിക്കുന്ന ഘടനയാകും. ഈ ഘടനയിലുള്ള കവിതകൾക്കു രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും. ഒരു വസ്തുവിനെയോ കാര്യത്തെയോ സന്ദർഭത്തെയോ കുറിച്ച് വിശദീകരണം നൽകുന്ന ആദ്യഭാഗവും ഇതിൽ നിന്നുമെത്തുന്ന നിഗമനമായോ ധ്യാനമായോ കണക്കാക്കാവുന്ന രണ്ടാമത്തെ ഭാഗവും. വായനക്കാരന്റെ ചിന്തയെയോ ഭാവനയെയോ വികാരത്തെയോ പൊടുന്നനെ ഒരു തിരിവിലൂടെ ഉണർത്താൻ സാധിക്കുന്ന രണ്ടാമത്തെ ഭാഗമാണ് ഈ ഘടനയുള്ള കവിതകളിൽ കാവ്യാനുഭവം വെളിപ്പെടുന്ന പ്രധാനനിമിഷം. എന്തുതരത്തിലുള്ള തിരിവിലേക്കാണ് നയിക്കുന്നത് എന്നതിൻ്റെ അടിസ്ഥാനത്തിൽ ഇത് പലതരത്തിലുണ്ട്. കെ. സച്ചിദാനന്ദന്റെ ‘ഭ്രാന്തന്മാർ‘ എന്ന കവിതയ്ക്ക് ഈ ഘടനയാണ്. താരതമ്യേന എല്ലാവർക്കും പരിചിതമായതും പെട്ടെന്നു തിരിച്ചറിയാനാകുന്നതുമായ സങ്കീർണ്ണത കുറഞ്ഞ ഘടനകളിൽ ഒന്നാണിത്.
ഭ്രാന്തന്മാര്‍
– കെ. സച്ചിദാനന്ദൻ
ഭ്രാന്തന്മാര്‍ക്ക് ജാതിയോ മതമോ ഇല്ല
ഭ്രാന്തികള്‍ക്കും.
നമ്മുടെ ലിംഗവിഭജനങ്ങള്‍ അവര്‍ക്കു ബാധകമല്ല
അവര്‍ പ്രത്യയശാസ്ത്രങ്ങള്‍ക്കു പുറത്താണ്
അവരുടെ വിശുദ്ധി നാം അര്‍ഹിക്കുന്നില്ല.
ഭ്രാന്തരുടെ ഭാഷ സ്വപ്നത്തിന്റേതല്ല
മറ്റൊരു യാഥാര്‍ത്ഥ്യത്തിന്റേതാണ്
അവരുടെ സ്‌നേഹം നിലാവാണ്
പൗര്‍ണമിദിവസം അതു കവിഞ്ഞൊഴുകുന്നു.
മുകളിലേക്കു നോക്കുമ്പോള്‍ അവര്‍ കാണുന്നത്
നാം കേട്ടിട്ടേയില്ലാത്ത ദേവതമാരെയാണ്
അവര്‍ ചുമല്‍ കുലുക്കുന്നതായി നമുക്കു തോന്നുന്നത്
അദൃശ്യമായ ചിറകുകള്‍ കുടയുമ്പോഴാണ്.
ഈച്ചകള്‍ക്കും ആത്മാവുണ്ടെന്ന് അവര്‍ കരുതുന്നു
പുല്‍ച്ചാടികളുടെ ദൈവം പച്ചനിറത്തില്‍
നീണ്ട കാലുകളില്‍ ചാടി നടക്കുന്നുവെന്നും.
ചിലപ്പോള്‍ അവര്‍ വൃക്ഷങ്ങളില്‍നിന്നു
ചോരയൊലിക്കുന്നതു കാണുന്നു
ചിലപ്പോള്‍ തെരുവില്‍നിന്ന്
സിംഹങ്ങള്‍ അലറുന്നതു കാണുന്നു.
ചിലപ്പോള്‍ പൂച്ചയുടെ കണ്ണില്‍
സ്വര്‍ഗ്ഗം തിളങ്ങുന്നതു കാണുന്നു:
ഇക്കാര്യങ്ങളില്‍ അവര്‍ നമ്മെപ്പോലെതന്നെ.
എന്നാല്‍, ഉറുമ്പുകള്‍ സംഘം ചേര്‍ന്നു പാടുന്നത്
അവര്‍ക്ക് മാത്രമേ കേള്‍ക്കാനാവൂ.
അവര്‍ വായുവില്‍ വിരലോടിക്കുമ്പോള്‍
മദ്ധ്യധരണ്യാഴിയിലെ കൊടുങ്കാറ്റിനെ
മെരുക്കിയെടുക്കുകയാണ്
കാല്‍ അമര്‍ത്തിച്ചവിട്ടുമ്പോള്‍ ജപ്പാനിലെ
ഒരഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കാതെ നോക്കുകയും.
ഭ്രാന്തന്മാരുടെ കാലം വേറൊന്നാണ്
നമ്മുടെ ഒരു നൂറ്റാണ്ട് അവര്‍ക്കൊരു നിമിഷം മാത്രം.
ഇരുപതു ഞൊടി മതി അവര്‍ക്ക്
ക്രിസ്തുവിലെത്താന്‍
ആറു ഞൊടികൂടി, ബുദ്ധനിലെത്താന്‍.
ഒരു പകല്‍കൊണ്ട് അവര്‍
ആദിയിലെ വന്‍വിസ്‌ഫോടനത്തിലെത്തുന്നു
ഭൂമി തിളച്ചുമറിയുന്നതുകൊണ്ടാണ്
അവര്‍ എങ്ങുമിരിക്കാതെ നടന്നുകൊണ്ടേയിരിക്കുന്നത്.
ഭ്രാന്തന്മാര്‍
നമ്മെപ്പോലെ
ഭ്രാന്തന്മാരല്ല.
ഭ്രാന്തന്മാർ എന്ന് വിളിക്കപ്പെടുന്നവരെക്കുറിച്ചുള്ള ഗഹനവും കാവ്യാത്മകവുമായ വിശകലനമാണ് ഈ കവിതയിൽ മുഴുനീളം കവി നടത്തുന്നത്. എന്നാൽ 'ഭ്രാന്തന്മാര്‍ നമ്മെപ്പോലെ ഭ്രാന്തന്മാരല്ല' എന്ന ഭാഗത്ത് എത്തുന്നതോടെ അവിടെ നടക്കുന്ന തിരിവ് (twist) വഴി യഥാർത്ഥ ഭ്രാന്ത് എന്തെന്നും യഥാർത്ഥ ഭ്രാന്തന്മാർ അരെന്നുമുള്ള ചോദ്യം ഉന്നയിക്കപ്പെടുന്നു. അതിൻ്റെ ആഘാതം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഒഴുക്ക് കൂടിയായിരുന്നു അതിനു തൊട്ടുമുന്നെവരെയുള്ള വരികൾക്കുള്ളത്.
ചില കാര്യങ്ങൾ തറപ്പിച്ചുപറഞ്ഞ് സ്ഥാപിച്ചെടുത്ത ശേഷം അതിനെ ദുർബലപ്പെടുത്തുന്നതോ ആ വാദത്തിൻ്റെ അടിത്തറയില്ലാതാക്കുകയോ ചെയ്യുന്ന രീതിയെ വിരോധാഭാസ ഘടന (Ironic Structure) എന്നാണ് മൈക്കൾ ത്യൂൺ എഡിറ്റ് ചെയ്ത ‘സ്ട്രച്ചർ ആൻഡ് സർപ്രൈസ്’ എന്ന പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത്. ഒരു വസ്തുവിൻ്റെ കൃത്യമായ വിവരണത്തിൽ നിന്ന് തുടങ്ങി, ആ വസ്തുവിൻ്റെ അർത്ഥത്തെക്കുറിച്ചുള്ള ധ്യാനത്തിലേക്കോ അതിൻ്റെ എന്തെങ്കിലും സവിശേഷതയെ സ്ഥാപിച്ചെടുക്കുന്നതോ ആയ രീതി മുദ്രിത ഘടന (Emblem Structure). കഴിഞ്ഞ സംഭവങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് തുടങ്ങുകയും, തുടർന്ന് ഭാവിയിലേക്ക് നോക്കുകയോ അല്ലെങ്കിൽ വർത്തമാന സാഹചര്യത്തെ വ്യത്യസ്തമായി കാണുകയോ ചെയ്യുന്നതിലേക്ക് തിരിയുന്നത് പൂർവ്വ-പിൽക്കാല ഘടന (Retrospective-Prospective Structure) ആകുന്നു. ഇങ്ങനെ നിരവധി ഘടനകൾ കവിതയ്ക്ക് സാധ്യമാണെന്നും അവ മാനദണ്ഡമാക്കിക്കൊണ്ട് കവിതയുടെ തരംതിരിക്കലും വിശകലനവും സാധ്യമാണെന്നുമാണ് മൈക്കൾ ത്യൂൺ അടക്കമുള്ള നിരൂപകർ ചൂണ്ടിക്കാണിക്കുന്നത്.
‘ഭ്രാന്തന്മാർ’ എന്ന കവിതയെ മുൻനിർത്തി രണ്ട് ഭാഗങ്ങളുള്ള ചില ഘടനകളാണ് സൂചിപ്പിച്ചത്. ഒന്നിലധികം ഘടനങ്ങൾ ചേർന്നുണ്ടാകുന്ന സങ്കീർണ്ണ ഘടനകളും കവിതയ്ക്ക് ഉണ്ടാകാറുണ്ട്. 'Structure & Surprise' എന്ന പുസ്തകത്തിലും ഇതിനു അനുബന്ധമായി തുടങ്ങിയ വെബ്സൈറ്റിലും ഇത്തരത്തിൽ നിരവധി ഘടനകളെക്കുറിച്ച്. കവിതകളെ ഉദാഹരിച്ചുകൊണ്ട്. വിലയിരുത്തൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒരു നിശ്ചിത എണ്ണത്തിൽ ഒതുക്കാൻ സാധിക്കുന്നതല്ല കവിതയിൽ സാധ്യമാകുന്ന ഘടനകൾ എന്നത് കവിത എഴുതുന്നവർക്ക് മുന്നിൽ തുറന്നിടുന്നത് വലിയ സാധ്യതകളാണ്.
‘ഭ്രാന്തന്മാർ’ എന്ന കവിതയുടെ ഘടനയ്ക്ക് സമാനമായ ഘടനയെ പിൻപറ്റുകയും അതേസമയം മറ്റൊരു ഘടനയെ കൂടി ഉൾച്ചേർത്തുകൊണ്ട് കാവ്യാനുഭവത്തെ നവീകരിക്കുകയും ചെയ്യുന്നതാണ് ടി. പി. വിനോദിൻ്റെ ‘അല്ലാതെന്ത്’ എന്ന കവിത.
അല്ലാതെന്ത് ?
– ടി പി വിനോദ്
നിങ്ങള്‍ക്ക് സങ്കടം തോന്നുന്നു
സങ്കടം തോന്നുന്നല്ലോ എന്ന സങ്കടം
സങ്കടത്തെ പിന്തുടരുന്നു
(അല്ലാതെന്ത്?)
നിങ്ങള്‍ക്ക് സന്തോഷം തോന്നുന്നു
സന്തോഷം തോന്നുന്നല്ലോ എന്ന സന്തോഷം
സന്തോഷത്തിന്റെ തോളില്‍ കൈയിട്ട് വരുന്നു
(അല്ലാതെന്ത്?)
നിങ്ങള്‍ക്ക് മടുപ്പ് തോന്നുന്നു
മടുപ്പ് തോന്നുന്നല്ലോ എന്ന മടുപ്പ്
മടുപ്പിനോട് നിഴലായി ഘടിപ്പിക്കപ്പെട്ടിരിക്കുന്നു
(അല്ലാതെന്ത്?)
പകതോന്നുന്നല്ലോ എന്ന പക
നാഡികളിലൂടെയിരമ്പുന്നവഴിക്ക് എതിരെവന്ന
സ്നേഹം തോന്നുന്നല്ലോ എന്ന സ്നേഹത്തെ
കണ്ണിറുക്കിക്കാണിച്ചതായി
തത്വചിന്ത തോന്നുന്നല്ലോ എന്ന തത്വചിന്ത
റിപ്പോര്‍ട്ട് ചെയ്യുന്നു
(അല്ലാതെന്ത്?)
അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്? അല്ലാതെന്ത്?
എന്നീ തോന്നലുകളിലൂടെ
നിങ്ങളെ നിങ്ങള്‍ക്ക് തോന്നിക്കൊണ്ടിരിക്കുന്നു
(അല്ലാതെന്ത്?)
ഈ കവിതയിൽ ‘(അല്ലാതെന്ത്?)’ എന്ന വരികളെ നീക്കം ചെയ്താൽ ‘അല്ലാതെന്ത്? / എന്നീ തോന്നലുകളിലൂടെ/ നിങ്ങളെ നിങ്ങള്‍ക്ക് തോന്നിക്കൊണ്ടിരിക്കുന്നു’ എന്ന വരികളുടെ തീവ്രത കൂട്ടും വിധത്തിലുള്ള ന്യായങ്ങളാണു മുൻവരികൾ വെളിപ്പെടുത്തുന്നത്. ആ ഘടന ‘ഭ്രാന്തന്മാർ’ എന്ന കവിതയുടേതിനു സമാനവുമാണ്. എന്നാൽ കവി ബ്രാക്കറ്റിൽ എഴുതിയ ‘(അല്ലാതെന്ത്?)’ എന്ന വരികൾ മറ്റൊരു ഘടനകൂടി ഈ കവിതയ്ക്ക് നൽകുന്നു: ചോദ്യോത്തരഘടന. ദുന്യ മിഖെയിലിൻ്റെ ‘ചിത്രം വരയ്ക്കുന്ന കുഞ്ഞ്’, ഷുൺതാരോ തനിക്കാവോയുടെ ‘പുഴ’ എന്നീ കവിതകൾക്ക് ഈ ചോദ്യോത്തര ഘടനയാണ് ഉള്ളത്.
പുഴ
— ഷുണ്‍ടാരോ താനികാവ
പുഴ ചിരിക്കുന്നതെന്തിനാണമ്മേ?
സൂര്യൻ ഇക്കിളിയാക്കയാലല്ലോ കുഞ്ഞേ.
പുഴ പാടുന്നതെന്തിനാണമ്മേ?
വാനമ്പാടിയാ പാട്ടിനെ
വാഴ്ത്തിയതിനാലല്ലോ കുഞ്ഞേ.
പുഴ തണുത്തിരിക്കുന്നതെന്താണമ്മേ?
മഞ്ഞിൻ സ്നേഹമൊരിക്കലറിഞ്ഞത്
ഓർക്കയാലാകാം കുഞ്ഞേ.
പുഴയ്‌ക്കെന്തുപ്രായമുണ്ടാകാം അമ്മേ?
എന്നും യൗവ്വനം, വസന്തത്തെപ്പോൽ
പുഴയ്ക്കുമെൻ കുഞ്ഞേ.
പുഴയെങ്ങും നിൽക്കാത്തതെന്താണമ്മേ?
പുഴയവൾ വീടെത്തുന്നതും നോക്കി
അമ്മയാം കടൽ കാക്കുകയല്ലേ കുഞ്ഞേ.
ഈ രണ്ട് ഘടനകളും സമ്മേളിക്കുന്നതോടെ ടി. പി. വിനോദിൻ്റെ ‘അല്ലാതെന്ത്’ എന്ന കവിതയുടെ ഘടന കുറേക്കൂടി സങ്കീർണ്ണമാകുകയാണ്. ഓരോ കവിതാഖണ്ഡികയ്ക്കും ഒടുവിലായി ബ്രാക്കറ്റിൽ ‘അല്ലാതെന്ത്?’ എന്ന ചോദ്യം (ആ ചോദ്യത്തെ ബ്രാക്കറ്റിലാക്കുന്നത് വഴി അത് തോന്നലായി മാറുകയും ചെയ്യുന്നു) ഉന്നയിക്കപ്പെടുന്നതോടെ വായിക്കുന്നവർ ആ കവിതാഖണ്ഡികയിൽ പറഞ്ഞകാര്യങ്ങൾക്കുമേൽ ആഴത്തിലുള്ള ആലോചന നടത്തേണ്ട മാനസികാവസ്ഥയിലെത്തുന്നു. ചുരുക്കത്തിൽ കവിതയുടെ ഒടുവിലേക്കായി ചെന്നെത്തുമായിരുന്ന തിരിവ് (turning) ഓരോ കവിതാഖണ്ഡികയ്ക്ക് ഒടുവിലും സാധ്യമാക്കിയിരിക്കുന്നു. ഇതിലൂടെ കവിതയുടെ ഒടുക്കം മാത്രമല്ല ഇടയ്ക്കിടെയും ആഘാതമേൽപ്പിക്കാൻ കവിയ്ക്ക് സാധിക്കുന്നു.
ചാക്രികഘടനയുടെ സ്വഭാവമുള്ള കവിതയാണ് ‘ഇണക്കം’:
ഇണക്കം
ഓരോ വീടുമാറ്റത്തിലും
ഉപേക്ഷിക്കപ്പെട്ടു
പുതിയ വീടിനിണങ്ങാത്ത
വസ്തുക്കൾ.
വാടകവീടുകൾ മാറിമാറി
എന്റെ പക്കലിപ്പോഴുള്ളത്
ഏത് വീടിനുമിണങ്ങുന്ന
വസ്തുക്കൾ മാത്രം
എന്റെയീ ക്ലോക്കിന്
ഏത് വീടിന്റെയും
ഹൃദയമിടിപ്പാകാം,
ഈ കട്ടിലിന്
ഏത് മുറിയിലും
മലർന്ന് കിടക്കാം,
അലമാരകൾക്ക്
ഒരു ചുവരിലും ചാരാതെ
തൻകാലിൽ നിൽക്കാം,
കർട്ടനുകൾക്ക്
ഏത് ജനലിന്റെയും
കൺപോളയാകാം,
കസേരകൾക്ക്
ഏത് തറയിലും കാലുറച്ച്
നടുനിവർത്തിയിരിക്കാം.
എന്റെ പക്കലിപ്പോഴുള്ളത്
ഒരു വീടിനോടും
ഒട്ടിനിൽക്കാത്ത
വസ്തുക്കൾ മാത്രം
ഏത് വീടിനുമിണങ്ങും.
ആദ്യത്തെ രണ്ട് കവിതാഖണ്ഡികയിൽ വെളിപ്പെടുത്തിയ അതേ കാര്യം തന്നെയാണ് ഈ കവിതയുടെ അവസാനത്തെ അഞ്ച് വരികളും വ്യക്തമാക്കുന്നത്. ഇത്തരത്തിൽ തുടങ്ങിയ ഇടത്തുതന്നെ ചെന്നെത്തുന്നതോടെ ചാക്രികഘടന ഈ കവിതയ്ക്ക് കൈവരുന്നു. അതേസമയം ‘എന്റെ പക്കലിപ്പോഴുള്ളത് / ഏത് വീടിനുമിണങ്ങുന്ന / വസ്തുക്കൾ മാത്രം’ എന്ന വരികൾ ഉണ്ടാക്കുന്നതിനേക്കാൾ ആഘാതം ‘എന്റെ പക്കലിപ്പോഴുള്ളത് / ഒരു വീടിനോടും / ഒട്ടിനിൽക്കാത്ത / വസ്തുക്കൾ മാത്രം // ഏത് വീടിനുമിണങ്ങും’ എന്ന വരികൾ ഉണ്ടാക്കുന്നു. ഇതാകട്ടെ ‘ഭ്രാന്തന്മാർ’ എന്ന കവിതയുടേതിനു സമാനമായ തിരിവ് ആയി മാറുന്നു. ഈ വരികൾ തമ്മിലുള്ള നേരിയ വ്യത്യാസമാണ് ഈ കവിതയിൽ ‘ഭ്രാന്തന്മാർ’ എന്ന കവിതയുടേതിനു സമാനമായ ഘടനയെ ഉൾച്ചേർക്കുന്നത്. ഈ രണ്ട് കാര്യങ്ങൾക്കിടയിലെ കവിതാഖണ്ഡികൾക്കാകട്ടെ പട്ടികപ്പെടുത്തുന്നതിൻ്റെ ഘടനയാണ് ഉള്ളത്. വാലസ് സ്റ്റീവൻസിൻ്റെ ‘Thirteen Ways of Looking at a Blackbird’, സൈമൺ ആർമിറ്റാജിൻ്റെ ‘To Do List’ എന്നീ കവിതകൾക്ക് പട്ടികപ്പെടുത്തലിൻ്റെ ഘടനയാണുള്ളത്.
ഒരു കവി ഒരേതരം കവിതകൾ എഴുതുന്നു എന്ന വിമർശനം ഉന്നയിക്കപ്പെടുമ്പോഴും ഇനി അല്ല അത് കവിയുടെ മൗലികതയുടെ ലക്ഷണമായി വിലയിരുത്തുമ്പോഴും ഇത്തരം വാദങ്ങൾ ഉന്നയിക്കപ്പെടുന്നത് ഒരേ ഘടന പിന്തുടരുന്നതിൻ്റെ അടിസ്ഥാനത്തിലാണോ എന്ന അന്വേഷണം കൂടി നടത്തേണ്ടതുണ്ട്. പ്രമേയപരമായ വൈവിധ്യമില്ലായ്മ മാത്രമല്ല കണക്കിലെടുക്കേണ്ടതായിട്ടുള്ളത്. ഒരേ തരം ഘടനയെയാണ് ഒരു കവി പിൻപറ്റുന്നതെങ്കിൽ ആ കവി കൈവശപ്പെടുത്തിയിരിക്കുന്ന രചനാതന്ത്രം ഏകതാനമാണെന്നു മനസ്സിലാക്കാം. എഴുത്തുമേന്മയെ വിലയിരുത്തുമ്പോൾ ഘടനാപരമായ വിശകലനവും വീക്ഷണവും സമകാലീന കവിതാപഠനരംഗത്ത് പ്രാധാന്യമർഹിക്കുന്നു.
കവിതയെന്നത് ശക്തമായ വികാരങ്ങളുടെ സ്വാഭാവികമായ പ്രവാഹമാണെന്ന കാല്പനിക കാഴ്ചപ്പാടിനോടുള്ള വിമർശനം കൂടിയാകുന്നുണ്ട് കവിതയുടെ ഘടനയെന്ന സങ്കൽപ്പം. കവിയുടെ ആന്തരികജീവിതത്തിൽ നിന്നുണ്ടാകുന്ന വെളിപാടാണു കവിതയെന്ന സങ്കൽപ്പങ്ങൾ ന്യൂറോസയൻസുമായി ബന്ധപ്പെട്ട പഠനങ്ങളിലൂടെ തിരുത്തപ്പെടുന്ന കാലത്ത്, അബോധമനസ്സിൻ്റെ പ്രവർത്തനങ്ങൾക്കുമേൽ ബോധപൂർവ്വമായ ഇടപെടൽ കൂടി നടത്താൻ ഘടനയുമായി ബന്ധപ്പെട്ട തിരിച്ചറിവുകൾ ഗുണം ചെയ്യും. ‘പ്രാഥമിക ചിന്തയാകും മികച്ച ചിന്ത’ എന്ന തെറ്റിദ്ധാരണ കവിതയെഴുതുന്നവരിൽ പ്രബലമാകാനിടയായത് ഇങ്ങനെയല്ലെങ്കിൽ എങ്ങനെയൊക്കെ അതേ കാര്യത്തെ എഴുതി ഫലിപ്പിക്കാമെന്ന ആലോചനയുടെ അഭാവം കൂടിയാണ്.
കവി ഗ്രെഗറി പാർഡ്ലോയെ സംബന്ധിച്ചിടത്തൊളം കവിതയിലെ തിരിവുകൾ കവിതയുടെ തിളനിലകളാണ്; പരിവർത്തനം നടക്കുന്ന നിമിഷങ്ങളാണ്. ഒഴുക്കിൽ ഉണ്ടാകുന്ന വ്യതിയാനം അഥവാ തിരിമറി ഇല്ലെങ്കിൽ എഴുത്ത് കേവലം കുറിപ്പെഴുത്ത് മാത്രമാകുകയുള്ളൂ. കാവ്യാനുഭവം അവിടെയുണ്ടാകില്ല. ഒരു കവിത എന്താണ് ഉദ്ദേശിക്കുന്നത് എന്നതല്ല ശരിയായ ചോദ്യം എങ്ങനെയാണ് ഉദ്ദേശിക്കുന്നത് എന്നതാണെന്ന് വരുന്നത് അതിനാലാണ്. അർത്ഥസംവേദനത്തെയും കവിഞ്ഞുനിന്നുകൊണ്ട് കാവ്യാനുഭവത്തിലേക്കാണ് നയിക്കപ്പെടുന്നത്. ഓരോ കവിത വായിക്കുമ്പോഴും അതിൽ എന്താണ് കാവ്യാനുഭവം സാധ്യമാക്കിയത് എന്ന് ആലോചിക്കുന്നതിനൊപ്പം എങ്ങനെയാണ് ആ അനുഭവം സംവദിക്കപ്പെടുന്നത് എന്ന ആലോചന ഉണ്ടാകുന്നിടത്താണ് അതിന്റെ ഘടനയെപ്പറ്റി ചിന്തിക്കേണ്ടി വരുന്നത്. ആശയങ്ങളുടെയും അനുഭവങ്ങളുടെയും കൈമാറ്റം വ്യവഹാരഭാഷയിലൂടെ സാധിക്കുമെന്നിരിക്കെ, അതേ ആശയങ്ങളെയും അനുഭവങ്ങളെയും വായനക്കാരന് കാവ്യാനുഭവമായി ലഭ്യമാക്കാൻ കവിതയുടെ ഘടന വഴിയൊരുക്കുന്നു.
.jpg)