ഭാവുകത്വ വ്യതിയാനവും സാഹിത്യമേന്മയും

ഭാവുകത്വ വ്യതിയാനവും സാഹിത്യമേന്മയും

ഭാവുകത്വ വ്യതിയാനവും സാഹിത്യമേന്മയും 1811-ൽ ‘സെൻസ് ആൻഡ് സെൻസിബിലിറ്റി’ എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ജെയ്ൻ ഓസ്റ്റെൻ സൂക്ഷ്മമായി അതിൽ ഉൾച്ചേർത്തിരുന്നത് യുക്തിബോധത്തിനുമേൽ അതിവൈകാരികതയെ സ്ഥാപിക്കുന്ന സാമൂഹികപ്രവണതയ്ക്കു നേരെയുള്ള വിമർശനം മാത്രമല്ല, നിലനിന്നിരുന്ന സാഹിത്യത്തോടുള്ള വിമർശനം കൂടിയായിരുന്നു. അതിവൈകാരികതയെയും പ്രണയാഭിനിവേശത്തെയും സാഹിത്യത്തിന്റെ പരമമൂല്യമായി കണക്കാക്കിയിരുന്ന കാലത്ത്, എലിനോറിനെയും മരിയാന്നെയെയും പരസ്പരം നേർക്കുനിർത്തിക്കൊണ്ട് ഓസ്റ്റിൻ വികാരത്തിന്റെയും വിവേകത്തിന്റെയും ബന്ധത്തെ വിചാരണയ്ക്ക് വിധേയമാക്കി. വായിക്കുന്നവരുടെ സഹാനുഭൂതി നേടിയെടുക്കുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. സഹാനുഭൂതി എങ്ങനെ രൂപപ്പെടുന്നു എന്ന ചോദ്യത്തെത്തന്നെ അവർ മാറ്റിമറിച്ചു. ഒരു നൂറ്റാണ്ടിന് ശേഷം വിർജീനിയ വൂൾഫ്, ഓസ്റ്റിന്റെ കലാപരമായ സംയമനത്തെയും മൂല്യബോധത്തെയും എടുത്തുകാട്ടുന്നത് ഈ പശ്ചാത്തലത്തിലാണ്. വികാരത്തെ നിരാകരിച്ചതുകൊണ്ടല്ല, അതിനെ കലാപരമായ നിയന്ത്രണത്തിനും പരിഹാസബോധത്തിനും കീഴ്പ്പെടുത്തിയതുകൊണ്ടാണ് ഓസ്റ്റിൻ ഇംഗ്ലീഷ് നോവലിന്റെ ഭാവുകത്വത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചതെന്ന് വൂൾഫിന്റെ നിരീക്ഷണം ചൂണ്ടിക്കാണിക്കുന്നു.

ഒരു സൃഷ്ടി മഹത്തായ സാഹിത്യമാകുന്നത് എന്തുകൊണ്ടാകും? അത് വായിക്കുന്നയാളുകളെ ആഴത്തിൽ സ്പർശിക്കുന്നതുകൊണ്ടാകുമോ? കൂടുതൽ ആളുകൾക്ക് സ്വന്തം ജീവിതവുമായി ചേർത്തുവെക്കാൻ കഴിയുന്നതുകൊണ്ടാണോ? അതോ സാഹിത്യത്തിന്റെ മേന്മ നിർണ്ണയിക്കുന്ന മറ്റെന്തെങ്കിലും ഘടകമുണ്ടോ? സമകാലിക സാഹിത്യ വായനാസംസ്കാരത്തിൽ ഈ ചോദ്യത്തിന് ലഭിക്കുന്ന ഉത്തരം പലപ്പോഴും വൈകാരികാനുഭവത്തിലാണ് അവസാനിക്കുന്നത്. ഒരു പുസ്തകത്തെക്കുറിച്ച് സംസാരിക്കുമ്പോൾ "എനിക്ക് അതുമായി കണക്റ്റ് ചെയ്യാൻ കഴിഞ്ഞു", "അത് എന്നെ കരയിച്ചു" തുടങ്ങിയ പ്രതികരണങ്ങളാണ് കൂടുതലായി കേൾക്കുന്നത്. ഇവ സാഹിത്യാനുഭവത്തെ വിവരിക്കുന്നു, എന്നാൽ സാഹിത്യമേന്മയുടെ മാനദണ്ഡങ്ങളായി അവയെ മാത്രം സ്വീകരിക്കുമ്പോൾ അടിസ്ഥാനപ്രശ്നം ഉയരുന്നു: വായിക്കുന്നയാളുടെ നിലവിലുള്ള ഭാവുകത്വത്തെ തൃപ്തിപ്പെടുത്തുന്ന കൃതിയും, ആ ഭാവുകത്വത്തെ മാറ്റിമറിക്കുന്ന കൃതിയും തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കും?

സാഹിത്യമേന്മയെക്കുറിച്ചുള്ള ഏത് ചർച്ചയും ഒടുവിൽ ഭാവുകത്വത്തിന്റെ ചോദ്യത്തിലേക്കാണ് എത്തിച്ചേരുന്നത്. കാരണം ഒരു സമൂഹം സാഹിത്യത്തെ എങ്ങനെ അനുഭവിക്കുന്നു എന്നതിനെ മനസ്സിലാക്കാതെ, എന്തുകൊണ്ടാണ് ചില കൃതികൾ സാഹിത്യമേന്മ ആർജിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവില്ല.

ഇവിടെയാണ് 'ഭാവുകത്വം' എന്ന ആശയത്തെപ്പറ്റി ചിന്തിക്കേണ്ടത്. ഭാവുകത്വം ചരിത്രപരമായി രൂപപ്പെടുകയും സാമൂഹികമായി ആർജിക്കപ്പെടുകയും ചെയ്യുന്ന സംവേദന-മൂല്യനിർണ്ണയ വ്യവസ്ഥയാണ്. ഒരു സമൂഹത്തിൽ സാഹിത്യത്തെയും കലയെയും ജീവിതാനുഭവങ്ങളെയും എങ്ങനെ അനുഭവിക്കണം, എന്താണ് ശ്രദ്ധേയമെന്ന് കരുതേണ്ടത്, ഏതിനാണ് വൈകാരികമോ ലാവണ്യപരമോ ധാർമ്മികമോ ആയ മൂല്യം നൽകേണ്ടത്, എന്തിനെയാണ് മികച്ചതെന്നോ സാധാരണമെന്നോ വിലയിരുത്തേണ്ടത് എന്നിവയെ ഈ വ്യവസ്ഥ രൂപപ്പെടുത്തുന്നു. ഭാഷ, വിദ്യാഭ്യാസം, സാഹിത്യപാരമ്പര്യം, വിമർശനം, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയിലൂടെ ചരിത്രപരമായി ആർജിക്കപ്പെടുകയും തലമുറകളിലേക്ക് കൈമാറപ്പെടുകയും ചെയ്യുന്ന സാംസ്കാരിക ഘടനയാണ് അത്.

ഭാവുകത്വം ഒരു കണ്ണാടിയല്ല; അതൊരു വീക്ഷണനിലയാണ്. കണ്ണാടി മുന്നിലുള്ളതിനെ അതേപടി പ്രതിഫലിപ്പിക്കുന്നു. എന്നാൽ ഒരു വീക്ഷണനില ഒരേ ദൃശ്യത്തിൽ നിന്ന് ചില ഘടകങ്ങളെ മുൻനിരയിലേക്കും മറ്റുചിലതിനെ പശ്ചാത്തലത്തിലേക്കും മാറ്റുന്നു. അതുപോലെ സാഹിത്യസൃഷ്ടി നമ്മുടെ മുമ്പിലുണ്ടെങ്കിലും അതിൽ പ്രധാനമെന്താണെന്നും എന്താണ് അവഗണിക്കപ്പെടേണ്ടതെന്നും കൃതി മാത്രം തീരുമാനിക്കുന്നില്ല; വായിക്കുന്നയാൾ കൊണ്ടുവരുന്ന ഭാവുകത്വവും അതിനെ നിർണ്ണയിക്കുന്നു. അതുകൊണ്ടാണ് ഒരേ കൃതി വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത രീതികളിൽ വായിക്കപ്പെടുന്നത്. ഒരു തലമുറയെ ആഴത്തിൽ സ്പർശിച്ച കൃതി മറ്റൊരു തലമുറയ്ക്ക് സാധാരണമായി തോന്നാം, ഒരുകാലത്ത് അവഗണിക്കപ്പെട്ട കൃതി പിന്നീട് മഹത്തായ സാഹിത്യമായി അംഗീകരിക്കപ്പെടുകയും ചെയ്യും. മാറുന്നത് കൃതിയെ സ്വീകരിക്കുന്ന ഭാവുകത്വങ്ങളാണ്.

ഭാവുകത്വങ്ങളുടെ സംഘർഷ ചരിത്രം


ഓരോ സാഹിത്യപ്രസ്ഥാനവും പുതിയ വിഷയങ്ങളോ പുതിയ ശൈലികളോ മാത്രമല്ല മുന്നോട്ടുവെച്ചത്. നിലനിന്നിരുന്ന ഭാവുകത്വത്തിന്റെ പരിമിതികളെ ചോദ്യം ചെയ്തുകൊണ്ടാണ് അവ രൂപപ്പെട്ടത്. കല എന്തിനുവേണ്ടിയാണ്, ജീവിതം എങ്ങനെ ആവിഷ്കരിക്കണം, ഏത് അനുഭവങ്ങളാണ് സാഹിത്യയോഗ്യം, വായിക്കുന്നവരിൽ നിന്ന് എന്തുതരത്തിലുള്ള സംവേദനമാണ് പ്രതീക്ഷിക്കേണ്ടത് എന്നീ അടിസ്ഥാനചോദ്യങ്ങൾക്ക് ഓരോ പുതിയ സാഹിത്യഘട്ടവും വ്യത്യസ്തമായ ഉത്തരങ്ങൾ മുന്നോട്ടുവെച്ചു. അതുകൊണ്ട് സാഹിത്യചരിത്രം ക്രമാനുഗതമായ മുന്നോട്ടുപോക്കല്ല; വ്യത്യസ്ത ഭാവുകത്വങ്ങൾ തമ്മിലുള്ള വിമർശനത്തിന്റെയും സംഘർഷത്തിന്റെയും ചരിത്രമാണ്.

ക്ലാസിക്കൽ കാവ്യഭാവുകത്വം രാജാക്കന്മാരുടെയും വീരന്മാരുടെയും അസാധാരണ സംഭവങ്ങളെയാണ് കാവ്യയോഗ്യമെന്ന് കരുതിയിരുന്നത്. കാല്പനികതയിലൂടെ വില്യം വേർഡ്സ്വർത്ത് ഈ മാനദണ്ഡത്തെയാണ് ചോദ്യം ചെയ്തത്. കവിതയെ അദ്ദേഹം "പ്രബലമായ വികാരങ്ങളുടെ സ്വാഭാവിക കവിഞ്ഞൊഴുകൽ" എന്ന് വിശേഷിപ്പിച്ചപ്പോൾ, വികാരത്തെ മഹത്വവത്കരിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം; സാധാരണ മനുഷ്യരുടെ ജീവിതവും സംസാരഭാഷയും പ്രകൃതിയുമായുള്ള അവരുടെ ബന്ധവും കവിതയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. അതുവരെ സാഹിത്യത്തിന് പുറത്തായിരുന്ന അനുഭവങ്ങൾ കവിതയുടെ വിഷയമായി. മാറിയത് വിഷയം മാത്രമല്ല; എന്താണ് കാവ്യയോഗ്യമെന്ന ഭാവുകത്വം തന്നെയായിരുന്നു. സാധാരണ മനുഷ്യന്റെ ജീവിതത്തിലും സൗന്ദര്യവും ഗാഢമായ അനുഭവസാധ്യതയും ഉണ്ടെന്ന് തിരിച്ചറിയാൻ ഈ പുതിയ ഭാവുകത്വം ശീലിപ്പിച്ചു.

എന്നാൽ പിന്നീട് റിയലിസം കാൽപ്പനിക ഭാവുകത്വത്തിന്റെ പരിമിതികളെ ചൂണ്ടിക്കാണിച്ചു. മനുഷ്യനെ പ്രധാനമായും വികാരത്തിന്റെ കേന്ദ്രമാക്കി അവതരിപ്പിക്കുന്ന സമീപനം ജീവിതത്തിന്റെ സങ്കീർണ്ണതയെ ഉൾക്കൊള്ളാൻ പര്യാപ്തമല്ലെന്ന് ഫ്ലോബേർ, ബൽസാക്, ടോൾസ്റ്റോയ് തുടങ്ങിയവർ തിരിച്ചറിഞ്ഞു. മനുഷ്യനെ മനസ്സിലാക്കണമെങ്കിൽ അവന്റെ വികാരങ്ങൾ മാത്രമല്ല, സാമൂഹികബന്ധങ്ങളും സാമ്പത്തിക സാഹചര്യങ്ങളും ചരിത്രപരമായ സാഹചര്യങ്ങളും അധികാരബന്ധങ്ങളും കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് അവർ എഴുത്തിലൂടെ വാദിച്ചു. ഇവിടെ വികാരം നിഷേധിക്കപ്പെട്ടില്ല; മറിച്ച് കൂടുതൽ സങ്കീർണ്ണമായ ജീവിതഘടനയ്ക്കുള്ളിൽ പുനഃസ്ഥാപിക്കപ്പെട്ടു. കഥാപാത്രത്തോട് സഹതപിക്കുന്നതിനപ്പുറം, അയാളെ രൂപപ്പെടുത്തുന്ന ശക്തികളെ മനസ്സിലാക്കുന്ന പുതിയ വായനാരീതിയാണ് റിയലിസം ആവശ്യപ്പെട്ടത്. അതിലൂടെ ഭാവുകത്വം മറ്റൊരു തലത്തിലേക്ക് വികസിച്ചു.

ആധുനികത വീണ്ടും ഈ ഭാവുകത്വത്തെ ചോദ്യം ചെയ്തു. യാഥാർഥ്യത്തെ സുതാര്യമായി പ്രതിനിധീകരിക്കാൻ കഴിയുമെന്ന റിയലിസ്റ്റ് വിശ്വാസം തന്നെ ആധുനിക എഴുത്തുകാർ സംശയത്തിന് വിധേയമാക്കി. ജെയിംസ് ജോയിസിന്റെ യുലീസിസ് വായിക്കുന്നയാളുടെ നിലവിലുള്ള വായനാശീലത്തെ തന്നെ വെല്ലുവിളിക്കുന്ന കൃതിയായി. ഇവിടെ സാഹിത്യം അർത്ഥം കൈമാറുന്ന മാധ്യമമല്ല; അർത്ഥനിർമ്മാണത്തിൽ വായിക്കുന്നയാളെ സജീവമായി പങ്കാളിയാക്കുന്ന പ്രക്രിയയായി. അർത്ഥം ഉടനടി ലഭിക്കുന്ന ഒന്നല്ല, വായനയുടെ അധ്വാനത്തിലൂടെയാണ് അത് നിർമ്മിക്കപ്പെടുന്നതെന്നുവന്നു. ആധുനികത പുതിയ കഥകൾ മാത്രമല്ല മുന്നോട്ടുവെച്ചത്. അത് പുതിയ വായനക്കാരെയും പുതിയ ഭാവുകത്വവും ആവശ്യപ്പെട്ടു. സാഹിത്യം വൈകാരികാനുഭവത്തിന്റെ മാധ്യമം മാത്രമല്ല, ബൗദ്ധിക പങ്കാളിത്തത്തിന്റെ മേഖലയുമാണെന്ന് സ്ഥാപിച്ചു.

ഈ ചരിത്രത്തിൽ ഒരു സാഹിത്യപ്രസ്ഥാനവും മുമ്പുണ്ടായിരുന്ന ഭാവുകത്വത്തെ പൂർണ്ണമായി നിരാകരിച്ചിട്ടില്ല. ഓരോ പുതിയ ഭാവുകത്വം സ്ഥാപിതമാകുമ്പോഴും അതിനോടകം സ്ഥാപിതമായവ അവയ്ക്കൊപ്പം നിലനിൽക്കാറുമുണ്ട്. പുതിയ ഭാവുകത്വങ്ങൾ മുൻകാലത്തുനിന്ന് ചില ഘടകങ്ങൾ സ്വീകരിച്ചെങ്കിലും അതിന്റെ പരിമിതികളെ വെളിപ്പെടുത്തുകയും പുതിയ സംവേദനരീതികൾ മുന്നോട്ടുവെക്കുകയും ചെയ്യുകയാണ് പതിവ്. സാഹിത്യ ചരിത്രത്തിലെ വലിയ കൃതികൾ പലപ്പോഴും ആദ്യകാലത്ത് ദുഷ്കരമോ അസ്വാഭാവികമോ ആയാണ് അനുഭവപ്പെട്ടത്. അവ വായിക്കുന്നവരുടെ നിലവിലുള്ള പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുകയായിരുന്നില്ല; ആ പ്രതീക്ഷകളെ തന്നെ പുനർനിർവചിക്കാൻ ശ്രമിക്കുകയായിരുന്നു. പുതിയ സാഹിത്യത്തെ മനസ്സിലാക്കാൻ അങ്ങനെ സ്ഥാപിത ഭാവുകത്വത്തിൽ നിന്നുള്ള വ്യതിയാനം ആവശ്യമായി വരുന്നു.

ഈ അർത്ഥത്തിൽ സാഹിത്യചരിത്രം ഭാവുകത്വത്തിന്റെ ക്രമാനുഗത വികസനമല്ല. നിരന്തരമായ പുനഃസംഘാടനത്തിന്റെ ചരിത്രമാണ്. ഇന്ന് സ്വാഭാവികമായി തോന്നുന്ന പല സാഹിത്യരീതികളും ഒരുകാലത്ത് അസ്വാഭാവികവും ബുദ്ധിമുട്ടിക്കുന്നതും അസ്വീകാര്യവുമായിരുന്നു. പിന്നീട് അവ പുതിയ ഭാവുകത്വത്തിന്റെ ഭാഗമായി മാറി. അതിനാൽ ഒരു കൃതിയെ വിലയിരുത്തുമ്പോൾ അത് നിലവിലുള്ള അഭിരുചിയെ എത്രത്തോളം തൃപ്തിപ്പെടുത്തുന്നു എന്നതിനേക്കാൾ, നിലവിലുള്ള ഭാവുകത്വത്തെ എത്രത്തോളം വികസിപ്പിക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്നു എന്ന ചോദ്യത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതായി വരുന്നു.

അതേസമയം, എല്ലാ മഹത്തായ കൃതികളും ആദ്യഘട്ടത്തിൽ നിരാകരിക്കപ്പെടണമെന്നില്ല. ചില കൃതികൾ സമകാലികരാൽ തന്നെ അംഗീകരിക്കപ്പെട്ടുകൊണ്ടുതന്നെ സാഹിത്യത്തിന്റെ സാധ്യതകളെ വികസിപ്പിച്ചിട്ടുണ്ട്. അതിനാൽ പ്രാരംഭത്തിലെ നിരാകരണമോ വായനയിലെ ആയാസമോ സാഹിത്യമേന്മയുടെ മാനദണ്ഡമല്ല. ഒരു കൃതി സാഹിത്യാനുഭവത്തിന്റെയും ഭാവുകത്വത്തിന്റെയും സാധ്യതകളെ ചരിത്രപരമായി എത്രത്തോളം പുതുമയോടെ വികസിപ്പിക്കുന്നു എന്നതാണ് അതിന്റെ പ്രാധാന്യം നിർണ്ണയിക്കുന്നത്. ഇവിടെ പുതുമ അതായിത്തന്നെ ഒരു സാഹിത്യമേന്മയല്ല. പുതുമയുണ്ടെങ്കിലും പുതിയ ഭാവുകത്വം സൃഷ്ടിക്കാനോ നിലവിലുള്ള ഭാവുകത്വത്തെ വികസിപ്പിക്കാനോ കഴിയാത്ത കൃതികൾ പരാജയപ്പെട്ട പരീക്ഷണങ്ങളായി മാറും.

ഇഷ്ടവും സാഹിത്യമൂല്യവും


ഒരു കൃതി എളുപ്പത്തിൽ ഇഷ്ടപ്പെടാൻ കഴിയുന്നത് പലപ്പോഴും അത് നമ്മുടെ നിലവിലുള്ള ഭാവുകത്വവുമായി യോജിക്കുന്നതുകൊണ്ടാണ്. നമ്മൾ ഇതിനകം മൂല്യവത്തായി കരുതുന്ന ഭാഷയെയും അനുഭവങ്ങളെയും വികാരങ്ങളെയും അത് സ്ഥിരീകരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും ജനപ്രിയമായ കൃതികൾ എല്ലായ്പ്പോഴും സാഹിത്യചരിത്രത്തിൽ ഏറ്റവും വലിയ പരിവർത്തനം സൃഷ്ടിക്കുന്ന കൃതികളാകണമെന്നില്ല. അവ നിലവിലുള്ള ഭാവുകത്വത്തെ ശക്തിപ്പെടുത്തുന്നുണ്ടാകാം, എന്നാൽ അതിനെ വികസിപ്പിക്കണമെന്നില്ല.

മികവിനെ നിർണ്ണയിക്കുന്നത് മറ്റൊന്നാണ്. ഒരു കൃതി സ്വന്തം കലാരൂപത്തിനുള്ളിൽ എത്രത്തോളം പുതിയ സാധ്യതകൾ സൃഷ്ടിക്കുന്നു, ഭാഷയെ എങ്ങനെ രൂപാന്തരപ്പെടുത്തുന്നു, അനുഭവത്തിന്റെ സങ്കീർണ്ണതയെ എത്രത്തോളം ഉൾക്കൊള്ളുന്നു, വായിക്കുന്നയാളുടെ ഗ്രഹണശേഷിയെ എത്രത്തോളം വികസിപ്പിക്കുന്നു എന്നതിലാണ് അതിന്റെ മികവ് പ്രകടമാകുന്നത്. ഈ അർത്ഥത്തിൽ മികവ് വായിക്കുന്നയാളുടെ ആദ്യപ്രതികരണവുമായി ബന്ധപ്പെട്ടതാകാമെങ്കിലും, അതിലേക്ക് ചുരുങ്ങുന്നില്ല. ജെയിംസ് ജോയിസിന്റെ യുലീസിസ് ആദ്യവായനയിൽ പലർക്കും ദുഷ്കരമായി അനുഭവപ്പെട്ടെങ്കിലും, പിന്നീട് നോവലിന്റെ ഭാഷയെയും ആഖ്യാനസാധ്യതകളെയും തന്നെ പുനർനിർവചിച്ച കൃതിയായി അത് അംഗീകരിക്കപ്പെട്ടു. ആദ്യപ്രതികരണവും ചരിത്രപരമായ സാഹിത്യമൂല്യവും തമ്മിൽ വ്യത്യാസമുണ്ടാകാമെന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമാണിത്.

ഇവിടെയാണ് സാഹിത്യവിമർശനത്തിന്റെ ആവശ്യകത ആരംഭിക്കുന്നത്. സാഹിത്യവിമർശനത്തിന്റെ ദൗത്യം വ്യക്തിപരമായ ഇഷ്ടത്തെ പൊതുസത്യമായി പ്രഖ്യാപിക്കുകയല്ല. ഒരു കൃതി ഏത് കലാപരമായ മാർഗങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്, നിലവിലുള്ള ഭാവുകത്വവുമായി എന്തുതരത്തിലുള്ള ബന്ധമാണ് സ്ഥാപിക്കുന്നത്, അതിന്റെ പുതുമ എവിടെയാണ്, അതിന്റെ പരിമിതികൾ എന്താണ് എന്നീ ചോദ്യങ്ങൾക്ക് യുക്തിസഹമായ ഉത്തരങ്ങൾ കണ്ടെത്തുകയാണ് വിമർശനം. സാഹിത്യവിമർശനം ആസ്വാദനത്തിന്റെ വിപുലീകരണമല്ല, ആസ്വാദനത്തിന്റെ വിശകലനമാണ്.

ഇഷ്ടം വിമർശനത്തിന്റെ ആരംഭബിന്ദുവാണ്; അവസാനമല്ല. "എനിക്ക് ഈ കൃതി ഇഷ്ടപ്പെട്ടു" എന്നത് സാഹിത്യപരമായ അഭിപ്രായപ്രകടനത്തിന്റെ തുടക്കമാകാം. എന്നാൽ "എന്തുകൊണ്ടാണ് ഇഷ്ടപ്പെട്ടത്?", "ആ ഇഷ്ടം കൃതിയുടെ ഏത് സവിശേഷതകളിൽ നിന്നാണ് രൂപപ്പെട്ടത്?", "ആ സവിശേഷതകൾ സാഹിത്യപരമായി എന്ത് പുതുമയാണ് സൃഷ്ടിക്കുന്നത്?" എന്നീ ചോദ്യങ്ങൾ ഉയരുമ്പോഴാണ് വിമർശനം ആരംഭിക്കുന്നത്. വ്യക്തിപരമായ അനുഭവം അന്വേഷണമായി മാറുന്നത് അവിടെയാണ്. സാഹിത്യമേന്മയെക്കുറിച്ചുള്ള ഏത് ചർച്ചയുടെയും ആദ്യ നിബന്ധന ഇഷ്ടവും മികവും തമ്മിലുള്ള വ്യത്യാസം അംഗീകരിക്കലാണ്.

ഇവിടെ മറ്റൊരു സാധ്യത കൂടി പരിഗണിക്കണം. ഒരു സാഹിത്യസൃഷ്ടിയ്ക്ക് വായിക്കുന്നയാളുടെ നിലവിലുള്ള ഇഷ്ടത്തെ രൂപപ്പെടുത്തിയ ഭാവുകത്വത്തെ പുനഃക്രമീകരിച്ചുകൊണ്ട് അതിനെ കൂടുതൽ സൂക്ഷ്മവും വിശാലവുമാക്കാൻ സാധിക്കാറുണ്ട്. ഇവിടെ സംഭവിക്കുന്നത് നിലവിലുള്ള ഇഷ്ടത്തിന്റെ വികാസം മാത്രമല്ല; പുതിയ ഇഷ്ടത്തിന്റെ രൂപീകരണം കൂടിയാണ്. ഒരു സാഹിത്യസൃഷ്ടി വായിക്കുന്നയാളുടെ ഭാവുകത്വത്തെ പുനഃക്രമീകരിക്കുന്നതിലൂടെ, മുമ്പ് ആസ്വദിക്കാൻ കഴിയാതിരുന്ന അനുഭവങ്ങളെയും രൂപങ്ങളെയും ഭാഷയെയും ആസ്വദിക്കാൻ അയാളെ പ്രാപ്തനാക്കുന്നു. അങ്ങനെ അത് നിലവിലുള്ള ഇഷ്ടത്തിന്റെ അതിരുകൾ വികസിപ്പിച്ചുകൊണ്ടാണ് സ്വന്തം സ്വീകാര്യത സമ്പാദിക്കുന്നത്. അതിനാൽ, ഇഷ്ടം സ്ഥിരമായ അഭിരുചിയല്ല, ഭാവുകത്വവ്യതിയാനങ്ങൾക്കൊപ്പം വികസിക്കുന്ന അനുഭവശേഷിയാണ്. അതുകൊണ്ടുതന്നെ മഹത്തായ സാഹിത്യസൃഷ്ടികൾ വായിക്കുന്നയാളുടെ നിലവിലുള്ള ഇഷ്ടത്തെ മാത്രം അഭിസംബോധന ചെയ്യുകയല്ല, പുതിയ ഇഷ്ടങ്ങളുടെ സാധ്യതയും അവ മുന്നോട്ടുവെക്കുന്നു.

ഭാവുകത്വവ്യതിയാനവും സാഹിത്യസൃഷ്ടികളും


ഭാവുകത്വം മാറുന്നു എന്ന് പറയുമ്പോൾ അതിന്റെ അർത്ഥമെന്താണ്? ഒരു സാഹിത്യസൃഷ്ടി യഥാർത്ഥത്തിൽ എന്താണ് മാറ്റുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുമ്പോഴാണ് ഭാവുകത്വവ്യതിയാനം അമൂർത്തമായ ആശയത്തിൽ നിന്ന് സാഹിത്യവിശകലനത്തിനുള്ള മാനദണ്ഡമായി മാറുന്നത്.

ഭാവുകത്വ വ്യതിയാനം സാഹിത്യം മാത്രം സൃഷ്ടിക്കുന്ന ഒന്നല്ല. ഓരോ കാലഘട്ടത്തിലെയും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മാറ്റങ്ങൾ മനുഷ്യരുടെ അനുഭവലോകത്തെയും സംവേദനരീതികളെയും നിരന്തരം പുനഃസംഘടിപ്പിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ പുതിയ അനുഭവങ്ങളായി മാത്രം നിലനിൽക്കുന്നില്ല. ആ അനുഭവങ്ങളുടെ സ്വാധീനത്താലോ അതിനോട് എതിരിട്ടുകൊണ്ടോ കലാപരമായ സൃഷ്ടികൾ അവയെ പുതിയ വായനാനുഭവങ്ങളാക്കി മാറ്റുന്നു. ഇതിലൂടെയാണ് സാഹിത്യം ഭാവുകത്വത്തിന്റെ ചരിത്രത്തിൽ ഇടപെടുന്നത്. അതിനാൽ സാഹിത്യം സാമൂഹികമായി രൂപപ്പെടുന്ന പുതിയ അനുഭവസാധ്യതകളെ ഭാവുകത്വത്തിന്റെ ഭാഗമാക്കുന്ന സൃഷ്ടിപരമായ ഇടപെടലുമാണ്.

ഒരു സാഹിത്യസൃഷ്ടി നിലവിലെ ഭാവുകത്വത്തെ തിരുത്തുന്നു എന്നു പറയുമ്പോൾ അതിന്റെ അർത്ഥം അത് വായിക്കുന്നവരിൽ പുതിയ വികാരങ്ങൾ ഉണ്ടാക്കുന്നു എന്നല്ല. മനുഷ്യന്റെ അടിസ്ഥാനവികാരങ്ങളായ സ്നേഹം, ഭയം, അസൂയ, കുറ്റബോധം, സന്തോഷം, നഷ്ടബോധം എന്നിവയെല്ലാം ചരിത്രത്തിൽ എക്കാലവും നിലനിൽക്കുന്നതാണ്. ഷേക്സ്പിയറിനുമുമ്പും മനുഷ്യൻ അസൂയപ്പെട്ടിരുന്നു; ദസ്തയേവ്സ്കിക്കുമുമ്പും കുറ്റബോധം അനുഭവിച്ചിരുന്നു; കാഫ്കയ്ക്കുമുമ്പും മനുഷ്യൻ അധികാരത്തെ ഭയപ്പെട്ടിരുന്നു. മഹത്തായ സാഹിത്യം ഈ വികാരങ്ങൾ കണ്ടുപിടിക്കുകയായിരുന്നില്ല. അവയെ മനസ്സിലാക്കുന്ന രീതിയാണ് മാറ്റിയത്.

ഭാവുകത്വത്തിലെ ഈ മാറ്റം ആദ്യം സംഭവിക്കുന്നത് ശ്രദ്ധയുടെ തലത്തിലാണ്. എന്താണ് പ്രധാനമെന്നും എന്താണ് അപ്രധാനമെന്നും ഓരോ സമൂഹവും മനുഷ്യരെ പഠിപ്പിക്കുന്നു. അതനുസരിച്ചാണ് മനുഷ്യർ ലോകത്തെ കാണുന്നത്. മഹത്തായ സാഹിത്യം ഈ ക്രമത്തെ തകർക്കുന്നു. സാധാരണ ജീവിതത്തിലെ അദൃശ്യമായ വിശദാംശങ്ങളെ അത് കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. ദളിത് കവികൾ വിവേചനം അനുഭവിച്ചിരുന്ന മനുഷ്യരുടെ ജീവിതത്തെ കവിതയുടെ വിഷയമാക്കിയപ്പോൾ അവർ പുതിയ മനുഷ്യരെ കണ്ടെത്തുകയായിരുന്നില്ല; ഇതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന മനുഷ്യരെ ശ്രദ്ധയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. മുമ്പ് ശ്രദ്ധിക്കപ്പെടാതിരുന്ന ജീവിതവിഭാഗങ്ങളെ അനുഭവത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരിക എന്നതും സാഹിത്യത്തിന്റെ പ്രവർത്തനമാണ്.

ഇതോടൊപ്പം അനുഭവത്തിന്റെ ഘടനയും മാറുന്നു. ദൈനംദിന ജീവിതത്തിൽ മനുഷ്യർ അനുഭവങ്ങളെ വേഗത്തിൽ വർഗീകരിക്കുന്നു. നല്ലത്, മോശം, നീതി, അനീതി, വിജയി, പരാജിതൻ എന്നിങ്ങനെ. സാഹിത്യം ഈ ലാളിത്യത്തെ തടസ്സപ്പെടുത്തുന്നു. ഫ്ലോബേറുടെ എമ്മ ബോവറിയോ ദസ്തയേവ്സ്കിയുടെ റാസ്കോൾനിക്കോവോ വായിക്കുന്നവരിൽ ഉടനടി അനുകൂലമോ പ്രതികൂലമോ ആയ വിലയിരുത്തൽ സാധ്യമാക്കുന്നില്ല. പകരം, മനുഷ്യനെ മനസ്സിലാക്കാനുള്ള പ്രക്രിയയെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. അതുകൊണ്ടുതന്നെ മഹത്തായ സാഹിത്യം അനുഭവത്തിൻ്റെ സങ്കീർണ്ണതയെ കണ്ടെടുത്ത് അനുഭവവേദ്യമാക്കുകയാണ് ചെയ്യുന്നത്.

വികാരത്തിന്റെ സ്വഭാവത്തിലും മാറ്റമുണ്ടാകുന്നു. ജനപ്രിയസാഹിത്യം പലപ്പോഴും വായിക്കുന്നവർക്ക് മുമ്പേ പരിചിതമായ വികാരങ്ങളെ കൂടുതൽ തീവ്രമാക്കുന്നു. എന്നാൽ മഹത്തായ സാഹിത്യം വികാരത്തെ ചിന്തയിൽ നിന്ന് വേർപെടുത്തുന്നില്ല. അത് വായിക്കുന്നവരെ കരയിക്കുകയോ ചിരിപ്പിക്കുകയോ ചെയ്യുന്നതിനൊപ്പം, എന്തുകൊണ്ടാണ് താൻ ഇങ്ങനെ അനുഭവിക്കുന്നത് എന്ന ചോദ്യം അയാളിൽ ഉയർത്തുന്നു. ഇവിടെ വികാരം സ്വയം വിമർശനാത്മകമാകുന്നു. ഇങ്ങനെ മുമ്പുണ്ടായിരുന്ന വികാരങ്ങളെ പുതിയ ബന്ധങ്ങളിൽ അനുഭവിക്കാൻ ശീലിപ്പിക്കുന്നു. അതാണ് മഹത്തായ സാഹിത്യത്തിലെ വികാരവും കേവല വൈകാരികതയും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം.

ക്രമേണ ഈ ഇടപെടൽ ധാർമ്മികബോധത്തെയും ബാധിക്കുന്നു, വിധിപറയാനുള്ള ത്വരയെ തൽക്കാലം മാറ്റിവെക്കാൻ അത് നമ്മെ നിർബന്ധിക്കുന്നു. ഒരു കഥാപാത്രത്തെ നല്ലവനോ ദുഷ്ടനോ എന്ന് വേഗത്തിൽ തീരുമാനിക്കാൻ അനുവദിക്കാതെ, അയാളുടെ സാഹചര്യത്തെയും വൈരുധ്യങ്ങളെയും ഉൾക്കൊള്ളാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഈ വിധിനിർണ്ണയത്തിലെ കാലതാമസം തന്നെയാണ് മഹത്തായ സാഹിത്യത്തിന്റെ പ്രധാനപ്പെട്ട ധാർമ്മിക സംഭാവന. ജീവിതത്തിലെ സങ്കീർണ്ണതയെ മനസ്സിലാക്കാതെ എളുപ്പത്തിൽ വിധിയെഴുതുന്ന മനോഭാവത്തിൽ നിന്ന് വായിക്കുന്നവരെ അത് അകറ്റുന്നു.

അങ്ങനെയത് ഭാഷയെയും മാറ്റുന്നു. ഭാഷ അനുഭവത്തെ സാധ്യമാക്കുന്ന മാധ്യമം കൂടിയാണ്. ഓരോ മഹത്തായ എഴുത്താളും പുതിയ പദങ്ങൾ സൃഷ്ടിക്കണമെന്നില്ല. പക്ഷേ പഴയ അതേ ഭാഷയിൽ പുതിയ അനുഭവസാധ്യതകൾ തുറക്കാൻ അവർക്കാകും. കാഫ്കയ്ക്കുശേഷം ‘കാഫ്കാസ്ക്’ (Kafkaesque) എന്ന പദം സാഹിത്യത്തിന് പുറത്തുപോലും അനുഭവങ്ങളെ വിവരിക്കാൻ ഉപയോഗിക്കപ്പെടുന്നത് ഇതുകൊണ്ടാണ്. മനുഷ്യാവസ്ഥയെ വിശദീകരിക്കാനാകാത്ത അധികാരഘടനകൾക്കും അർത്ഥശൂന്യതയ്ക്കും ഇടയിൽ കുടുങ്ങിയ അസ്തിത്വമാണ് കാഫ്ക അവതരിപ്പിക്കുന്നത്. കാഫ്കയെ വായിച്ചശേഷം നാം ലോകത്തെ പഴയ രീതിയിൽ അനുഭവിക്കുന്നില്ല. ഭരണകൂടം, നിയമം, കുറ്റബോധം, ഒറ്റപ്പെടൽ എന്നിവയെക്കുറിച്ചുള്ള നമ്മുടെ അനുഭവത്തിന് പുതിയ ഭാഷാവസ്ഥ ലഭിക്കുന്നു. കാഫ്ക മനുഷ്യാവസ്ഥയുടെ അനുഭവവേദ്യമാകുന്ന ഘടനയെ തന്നെ മാറ്റിയിരിക്കുന്നു എന്നാണ് ഇതിനർത്ഥം. മഹത്തായ സാഹിത്യം ഇങ്ങനെ ഭാഷയുടെ അർത്ഥപരിധി വികസിപ്പിക്കുകയും അതുവഴി മനുഷ്യന്റെ അനുഭവലോകത്തെ വികസിപ്പിക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യുന്നു.

സാഹിത്യം ഭാവുകത്വത്തെ മാറ്റുന്നു എന്നു പറയുമ്പോൾ, അത് മനുഷ്യന്റെ ശ്രദ്ധയെ, അനുഭവത്തെ, വികാരത്തെ, വിധിനിർണ്ണയത്തെ, ഭാഷയെ പുനഃസംഘടിപ്പിക്കുന്ന ചരിത്രപരമായ പ്രക്രിയയാണെന്നു കൂടി തിരിച്ചറിയണം. ഈ മാറ്റം സാധ്യമാക്കാൻ കഴിയുന്ന കൃതികളാണ് സാഹിത്യചരിത്രത്തിൽ മഹത്തായ കൃതികളായി നിലനിൽക്കുന്നത്. അവ ഒരാളുടെ നിലവിലുള്ള അഭിരുചിയെ തൃപ്തിപ്പെടുത്തിയാലും ഇല്ലെങ്കിലും, അയാളുടെ അഭിരുചിയുടെ പരിധികളെ വെല്ലുവിളിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്നുണ്ട്.

ഇവിടെയാണ് സമകാലിക വായനാസംസ്കാരത്തിന്റെ പ്രതിസന്ധി വെളിപ്പെടുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വായിക്കുന്നയാളുടെ ഭാവുകത്വത്തെ വികസിപ്പിക്കുന്നതിനേക്കാൾ അതിനെ സ്ഥിരീകരിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത്. ഒരാൾക്ക് ഇതിനകം ഇഷ്ടമുള്ള വികാരങ്ങളും ഭാഷയും അനുഭവങ്ങളും വീണ്ടും വീണ്ടും അയാളിലേക്ക് തിരിച്ചെത്തിക്കുന്നതാണ് അവയുടെ യുക്തി. സാഹിത്യത്തിന്റെ യുക്തി ഇതിന് നേരെ വിപരീതമാണ്. അത് വായിക്കുന്നയാളെ പരിചിതമായ അനുഭവത്തിൽ നിന്ന് അപരിചിതമായ അനുഭവത്തിലേക്ക് നയിക്കുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വിജയം സ്ഥിരീകരണത്തിലാണ് (confirmation); മഹത്തായ സാഹിത്യത്തിന്റെ വിജയം രൂപാന്തരത്തിലാണ് (transformation). അൽഗോരിതമിക കാലത്ത് സാഹിത്യത്തിൻ്റെ വെല്ലുവിളിയും അനന്യതയും ഇവിടെ തെളിയുന്നു.

ഓരോ കാലഘട്ടത്തിലും സാഹിത്യത്തെ വായിക്കാനും വിലയിരുത്താനും സഹായിക്കുന്ന പ്രബല ഭാവുകത്വം നിലവിലുണ്ടാകും. എന്താണ് 'നല്ല സാഹിത്യം' എന്ന് ഒരു കാലത്ത് വിലയിരുത്തപ്പെടുന്നതാകും ആ കാലത്തെ സ്ഥാപിത ഭാവുകത്വം. അത് ഏതെങ്കിലും ഒരു വ്യക്തിയുടെ അഭിരുചിയല്ല. ഒരു കാലഘട്ടത്തിന്റെ കൂട്ടായ സാഹിത്യബോധമാണ്.

സ്ഥാപിത ഭാവുകത്വമാണ് കൃതികളുടെ സ്വീകാര്യതയുടെ ആദ്യ അളവുകോലായി അക്കാദമിക-സാംസ്കാരിക പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്നത്. കേവല വികാരത്തെ ഉപയോഗിക്കുന്ന ‘ഈസിറീഡ്’ പുസ്തകോൽപ്പന്നങ്ങൾ മാത്രമല്ല, സ്ഥാപിത ഭാവുകത്വത്തോട് യോജിച്ചുനിൽക്കുന്ന കൃതികളും വളരെ എളുപ്പത്തിൽ സ്വീകാര്യത ഉറപ്പാക്കാറുണ്ട്. കാരണം അവ വായിക്കുന്നവർക്കും വിശകലനം ചെയ്യുന്നവർക്കും ഇതിനകം പരിചിതമായ രീതിയിലുള്ള കലാപരമായ ആവിഷ്കാരമാണ് നടത്തുന്നത്. വായിക്കുന്നവരുടെ പ്രതീക്ഷകൾക്കും വികാരങ്ങൾക്കും ധാർമ്മികബോധത്തിനും ഭാഷാനുഭവത്തിനും അവ സ്ഥിരീകരണം നൽകുന്നു. ഈ സ്ഥിരീകരണം ജനപ്രീതിയായി മാറുന്നു. അതിനാൽ ഒരു കൃതിയുടെ ജനപ്രീതി നിലവിലുള്ള ഭാവുകത്വവുമായി സ്ഥാപിക്കുന്ന യോജിപ്പിന്റെ സൂചന കൂടിയായി മനസ്സിലാക്കാവുന്നതാണ്.

എന്നാൽ സാഹിത്യചരിത്രത്തെ മുന്നോട്ടുനയിക്കുന്നത് ഈ സ്ഥിരീകരണം മാത്രമല്ല. ഓരോ വലിയ സാഹിത്യപരിവർത്തനവും സ്ഥാപിത ഭാവുകത്വത്തോടുള്ള വിമർശനമായാണ് ആരംഭിക്കുന്നത്. നിലവിലുള്ള സംവേദന രീതികൾക്കുള്ളിൽ ഒതുങ്ങാൻ വിസമ്മതിക്കുന്ന എഴുത്തുകാരാണ് പുതിയ സാഹിത്യസാധ്യതകൾ തുറക്കുന്നത്. വായിക്കുന്നവരുടെ പ്രതീക്ഷകളെ അവർ ഉടനടി നിറവേറ്റണമെന്നില്ല. മറിച്ച്, ആ പ്രതീക്ഷകളുടെ പരിമിതികൾ ചൂണ്ടിക്കാണിക്കും. ഈ അർത്ഥത്തിൽ പരിവർത്തനാത്മക സാഹിത്യമാണ് ഒരു കാലത്ത് പുതിയ സംവേദനരീതി സൃഷ്ടിക്കുന്നതിലേക്ക് നയിക്കുക. അതുകൊണ്ടുതന്നെ അത്തരം കൃതികൾ ആദ്യഘട്ടത്തിൽ പലപ്പോഴും ദുഷ്കരമായോ അസ്വാഭാവികമായോ ‘കണക്റ്റ് ചെയ്യാൻ കഴിയാത്ത’ കൃതികളായോ വിലയിരുത്തപ്പെടാം. അവ നിലവിലുള്ള ഭാവുകത്വത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് വായിക്കാനാകത്തതാകാം കാരണം.

ഇക്കാര്യം മലയാളസാഹിത്യത്തിന്റെ ചരിത്രത്തിലും കാണാം. ഒരു പ്രത്യേക കാലഘട്ടത്തിൽ പ്രബലമായ ഭാവുകത്വത്തെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന കൃതികൾക്ക് പിൽക്കാലത്ത് വേഗത്തിൽ ജനപ്രീതി ലഭിക്കുന്നു. അവ ആ കാലത്തിന്റെ സംവേദനത്തെ കലാപരമായി ഉറപ്പിക്കുന്നു. എന്നാൽ അതേ സമയം ചില കൃതികൾ ആ ഭാവുകത്വത്തിന്റെ പരിധികളെ വെളിപ്പെടുത്തുകയും പുതിയ അനുഭവരീതികൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. തുടക്കത്തിൽ അവയ്ക്ക് പരിമിതമായ സ്വീകാര്യത മാത്രമേ ലഭിക്കാറുള്ളൂ. പിന്നീട് വായനാസംസ്കാരം മാറുമ്പോൾ അവയാണ് പുതിയ ഭാവുകത്വത്തിന്റെ കേന്ദ്രമായി മാറുന്നത്. മാറുന്നത് കൃതിയല്ല, അതിനെ വായിക്കുന്ന ഭാവുകത്വമാണ്.

ഉദാഹരണമായി, വൈലോപ്പിള്ളിയുടെ 'മാമ്പഴം' മലയാളിയുടെ ഒരു പ്രത്യേക കാവ്യഭാവുകത്വത്തെ ആഴത്തിൽ സ്വാധീനിച്ച കവിതയാണ്. ഓർമ്മ, നഷ്ടബോധം, ഗ്രാമീണാനുഭവം, ലാളിത്യത്തിൽ പൊതിഞ്ഞ വൈകാരികത എന്നിവയെ കേന്ദ്രീകരിച്ച ഒരു അനുഭവരീതിയെ അത് സ്ഥാപിച്ചു. ഈ ഭാവുകത്വം പിന്നീട് അനേകം കവിതകളിൽ ആവർത്തിക്കപ്പെട്ടു. റഫീഖ് അഹമ്മദിന്റെ 'തോരാമഴ' പോലുള്ള കവിതകൾ സമീപകാലത്ത് വ്യാപകമായി സ്വീകരിക്കപ്പെട്ടതിന്റെ ഒരു കാരണം മലയാളി വായനക്കാരുടെ സ്മൃതിയിൽ ഇതിനകം സ്ഥാപിതമായിരുന്ന ഈ ഭാവുകത്വവുമായി അവ സംവദിച്ചതുമാണ്.

ജനപ്രീതിയെ സാഹിത്യമേന്മയ്ക്ക് എതിരായ വിഭാഗമായി കാണേണ്ടതില്ല. സ്ഥാപിത ഭാവുകത്വത്തെ സ്ഥിരീകരിക്കുന്ന കൃതികളും മികച്ചവയാകാം. എന്നാൽ സാഹിത്യചരിത്രം അവിടെ അവസാനിക്കുന്നില്ല. ഒരു പുതിയ സാഹിത്യഘട്ടം ആരംഭിക്കുന്നത് നിലവിലുള്ള ഭാവുകത്വം മതിയാകുന്നില്ലെന്ന് ചില കൃതികൾ തെളിയിക്കുമ്പോഴാണ്. അപ്പോഴാണ് സാഹിത്യം വായിക്കുന്നവരിൽ നിന്ന് പുതിയ അനുഭവശേഷിയും പുതിയ ഭാഷാബോധവും പുതിയ മൂല്യനിർണ്ണയരീതിയും ആവശ്യപ്പെടുന്നത്. ഈ നിമിഷത്തിലാണ് സാഹിത്യം ചരിത്രപരമായ ശക്തിയായി മാറുന്നത്.

അതിനാൽ സാഹിത്യചരിത്രത്തെ സ്ഥാപിത ഭാവുകത്വവും പരിവർത്തനാത്മക സാഹിത്യവും തമ്മിലുള്ള നിരന്തര സംഘർഷത്തിന്റെ ചരിത്രമായി മനസ്സിലാക്കേണ്ടതുണ്ട്. സ്ഥാപിത ഭാവുകത്വം സാഹിത്യത്തെ സ്വീകാര്യമാക്കുന്നു; പരിവർത്തനാത്മക സാഹിത്യം ഭാവുകത്വത്തെ മറ്റൊന്നിലേക്ക് നയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആദ്യത്തേത് ഒരു കാലഘട്ടത്തിന്റെ സാംസ്കാരിക ഐക്യം ഉറപ്പിക്കുമ്പോൾ, രണ്ടാമത്തേത് അടുത്ത കാലഘട്ടത്തിന്റെ സാംസ്കാരിക സാധ്യതകൾ തുറക്കുന്നു.

ഒരു സാഹിത്യസൃഷ്ടി ഭാവുകത്വത്തെ പരിവർത്തനം ചെയ്യുന്നു എന്നു പറയുന്നത്, സാഹിത്യത്തെ അനുഭവിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ചരിത്രപരമായി രൂപപ്പെട്ട നിലവിലെ രീതികളിൽ അത് മാറ്റം സൃഷ്ടിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഇവിടെ 'ചരിത്രപരമായ പരിവർത്തനം' ഒരു കൃതി ഉടനടി വ്യാപകമായ ജനസ്വീകാര്യത നേടുന്നു എന്നതല്ല. സാഹിത്യത്തെ വായിക്കുകയും എഴുതുകയും വിലയിരുത്തുകയും ചെയ്യുന്ന രീതികളിൽ ദീർഘകാലം മാറ്റത്തിലൂന്നിയ സ്വാധീനം സൃഷ്ടിച്ച് പിന്നീട് വരുന്ന സാഹിത്യപാരമ്പര്യത്തിൻ്റെ ഭാഗമാകുന്ന സ്വാധീനത്തെയാണ് ചരിത്രപരമായ പരിവർത്തനം എന്നു വിളിക്കുന്നത്. ഈ പരിവർത്തനം ഒരു കൃതി ശ്രദ്ധയുടെ പുതിയ കേന്ദ്രങ്ങൾ സൃഷ്ടിക്കുമ്പോഴും, ഭാഷയുടെ സാധ്യതകൾ വികസിപ്പിക്കുമ്പോഴും, പുതിയ വായനാരീതികൾ ആവശ്യപ്പെടുമ്പോഴും, സാഹിത്യമേന്മയെ വിലയിരുത്തുന്ന മാനദണ്ഡങ്ങളെ പുനർനിർവചിക്കുമ്പോഴും, പിന്നീടുള്ള സാഹിത്യസൃഷ്ടികളെയും വിമർശനപരമ്പരയെയും സ്വാധീനിക്കുമ്പോഴും തിരിച്ചറിയാൻ കഴിയും. അതിനാൽ ഭാവുകത്വപരിവർത്തനം സാഹിത്യചരിത്രത്തിൽ തിരിച്ചറിയാനും വിശകലനം ചെയ്യാനും കഴിയുന്ന ഒരു സാംസ്കാരിക-ചരിത്ര പ്രക്രിയയാണ്.

സാഹിത്യമേന്മയ്ക്ക് ഒരു മാനദണ്ഡം


സാഹിത്യമേന്മയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഒടുവിൽ മൂല്യനിർണ്ണയത്തിന്റെ ചോദ്യത്തിലേക്കാണ് എത്തിച്ചേരുന്നത്. ഒരു കൃതിയെ മികച്ചതാക്കുന്നത് അതിന്റെ ജനപ്രീതിയോ വായിക്കുന്നവരിൽ സൃഷ്ടിക്കുന്ന വൈകാരികതീവ്രതയോ വ്യക്തിപരമായ ഇഷ്ടമോ അല്ല. സാഹിത്യാനുഭവത്തിന്റെ സാധ്യതകളെ അത് എത്രത്തോളം വികസിപ്പിക്കുന്നു എന്നതാണ്. അതുകൊണ്ട് സാഹിത്യവിമർശനത്തിന്റെ ദൗത്യം ഒരു കൃതി നമ്മുടെ ശ്രദ്ധയെയും അനുഭവത്തെയും വികാരത്തെയും ധാർമ്മികബോധത്തെയും ഭാഷയെയും എങ്ങനെ പുനഃക്രമീകരിക്കുന്നു എന്നത് വിശകലനം ചെയ്യുകയാണ്. സാഹിത്യമേന്മയെക്കുറിച്ചുള്ള ഏത് മൂല്യനിർണ്ണയവും ഈ ഭാവുകത്വപരമായ പരിവർത്തനത്തിന്റെ അടിസ്ഥാനത്തിൽ നിർവഹിക്കപ്പെടേണ്ടതുണ്ട്.

ഭാഷാപുതുമ, രൂപപരമായ നവീകരണം, കലാപരമായ പൂർണത, അനുഭവത്തിന്റെ സങ്കീർണ്ണത എന്നിവ സാഹിത്യത്തിന്റെ പ്രധാന ഗുണങ്ങളാണ്. എന്നാൽ അവയുടെ ചരിത്രപരമായ പ്രാധാന്യം വെളിപ്പെടുന്നത് അവ സാഹിത്യാനുഭവത്തിന്റെ പരിധികളെ വികസിപ്പിക്കുകയും ഭാവുകത്വത്തിൽ മാറ്റം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ്. ഈ അർത്ഥത്തിൽ ഭാവുകത്വപരിവർത്തനം മറ്റു സാഹിത്യഗുണങ്ങൾക്ക് പകരമായ മാനദണ്ഡമല്ല; അവയുടെ ചരിത്രപരമായ പ്രസക്തിയെ ഉൾക്കൊള്ളുകയും വിശദീകരിക്കുകയും ചെയ്യുന്ന മാനദണ്ഡമാണ്.

അതേസമയം, നിലവിലുള്ള ഭാവുകത്വത്തെ സ്ഥിരീകരിക്കുന്ന എല്ലാ കൃതികളെയും സാഹിത്യമേന്മയിൽ നിന്ന് പുറത്താക്കാനുമാകില്ല. ചില കൃതികൾ ഒരു കാലഘട്ടത്തിന്റെ അനുഭവങ്ങളെയും മൂല്യങ്ങളെയും അസാധാരണമായ കലാപരമായ പൂർണതയോടെ ആവിഷ്കരിക്കുന്നതിലൂടെ ഉയർന്ന സാഹിത്യമൂല്യം ആർജിച്ചേക്കാം. എന്നാൽ സാഹിത്യചരിത്രത്തിലെ നിർണായക വഴിത്തിരിവുകൾ സൃഷ്ടിക്കുന്നത് നിലവിലുള്ള അനുഭവലോകത്തെ വിപുലീകരിക്കുകയും പുതിയ സംവേദനരീതികൾ സാധ്യമാക്കുകയും ചെയ്യുന്ന കൃതികളാണ്. അതുകൊണ്ട് ഒരു കൃതിയെ വിലയിരുത്തുമ്പോൾ അത് നിലവിലുള്ള അഭിരുചിയെ എത്രത്തോളം തൃപ്തിപ്പെടുത്തുന്നു എന്നതിനേക്കാൾ, സാഹിത്യത്തിന്റെ സാധ്യതകളെ എത്രത്തോളം വികസിപ്പിക്കുന്നു എന്ന ചോദ്യത്തിനാണ് കൂടുതൽ പ്രാധാന്യം.

പുതിയ പുസ്തകങ്ങൾ കൂടുതലായി പ്രസിദ്ധീകരിക്കപ്പെടുന്നതിലല്ല, സ്ഥാപിത ഭാവുകത്വങ്ങളെ നിരന്തരം വിമർശനത്തിന് വിധേയമാക്കാനും പുതിയ ഭാവുകത്വങ്ങൾക്ക് രൂപം നൽകാനും കഴിയുന്നതിലാണ് ഒരു സമൂഹത്തിന്റെ സാംസ്കാരിക സമ്പന്നത വെളിവാകുന്നത്. ഈ അർത്ഥത്തിൽ മഹത്തായ സാഹിത്യം പുതിയ വായനാരീതികളും അനുഭവശേഷികളും ഭാവുകത്വങ്ങളും സൃഷ്ടിക്കുന്നു. സാഹിത്യമേന്മ മനുഷ്യന്റെ അനുഭവലോകത്തെ ചരിത്രപരമായി പരിവർത്തനം ചെയ്യാനുള്ള കൃതിയുടെ ശേഷിയിലാണ് നിലകൊള്ളുന്നത്.

Search