ഭാവനയുടെ സ്വകാര്യവത്കരണം

ഭാവനയുടെ സ്വകാര്യവത്കരണം

ഭാവനയുടെ സ്വകാര്യവത്കരണം സമകാലിക ജനാധിപത്യത്തിന്റെ പ്രതിസന്ധിയെ സാധാരണയായി സ്ഥാപനങ്ങളുടെയും പ്രതിനിധിരാഷ്ട്രീയത്തിന്റെയും അസമത്വങ്ങളുടെയും പശ്ചാത്തലത്തിലാണ് മനസ്സിലാക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിക്ക് മറ്റൊരു തലമുണ്ട്. ഒരു സമൂഹത്തിന് സ്വന്തം ഭാവിയെ കൂട്ടായി സങ്കൽപ്പിക്കാനുള്ള ശേഷി എങ്ങനെ രൂപപ്പെടുന്നു, അത് എങ്ങനെ ദുർബലമാകുന്നു എന്ന ചോദ്യം. ജനാധിപത്യം അധികാരം പങ്കിടുന്നതിൻ്റെ രാഷ്ട്രീയക്രമം മാത്രമല്ല. വ്യത്യസ്ത ജീവിതാനുഭവങ്ങളുള്ള മനുഷ്യർക്ക് ഒരു പൊതുലോകത്തെക്കുറിച്ച് ചിന്തിക്കാനും തർക്കിക്കാനും അഭിപ്രായവ്യത്യാസങ്ങളിലൂടെ ഭാവിയുടെ സാധ്യതകളെക്കുറിച്ച് തീരുമാനങ്ങളിലെത്താനും കഴിയുന്ന സാമൂഹിക വ്യവസ്ഥ കൂടിയാണ് ജനാധിപത്യം. ആ വ്യവസ്ഥ ദുർബലമാകുമ്പോൾ ജനാധിപത്യത്തിന്റെ സ്ഥാപനങ്ങൾ നിലനിന്നാലും അതിന്റെ ചരിത്രപരമായ ഊർജ്ജം ക്ഷയിച്ചുതുടങ്ങും.

ഈ പരിവർത്തനത്തെയാണ് ഇവിടെ ഭാവനയുടെ സ്വകാര്യവത്കരണം എന്നതുകൊണ്ടുള്ള അർത്ഥമാക്കുന്നത്. ഭാവന ഒരു സ്വകാര്യസ്വത്തായി മാറുന്നു എന്ന അർത്ഥത്തിലല്ല, ഭാവനയുടെ സാമൂഹിക പ്രവർത്തനവും രാഷ്ട്രീയ ദിശയും പുനഃസംഘടിപ്പിക്കപ്പെടുന്നു എന്ന അർത്ഥത്തിലാണ് അതിൻ്റെ പ്രയോഗം. ഒരിക്കൽ സമൂഹത്തിന്റെ പൊതുസാധ്യതകളെക്കുറിച്ചുള്ള ചിന്തയിൽ പങ്കുചേർന്നിരുന്ന ഭാവന ക്രമേണ വ്യക്തിജീവിതത്തിന്റെ പദ്ധതികളിലേക്കും സ്വയംസംരംഭകത്വത്തിൻ്റെ ലക്ഷ്യങ്ങളിലേക്കും വ്യക്തിഗത വിജയത്തിന്റെ ആഖ്യാനങ്ങളിലേക്കും കൂടുതൽ ശക്തമായി കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് ഭാവനയുടെ സ്വകാര്യവത്കരണം ഭാവനയുടെ ക്ഷയിക്കലല്ല. അതിന്റെ സാമൂഹിക ദിശയിലെ പരിവർത്തനമാണ്. ഭാവിയെ സങ്കൽപ്പിക്കുന്ന മനുഷ്യർ ഇല്ലാതായിട്ടില്ല. എന്നാൽ “നമുക്ക് എങ്ങനെയുള്ള സമൂഹം വേണം?” എന്ന ചോദ്യത്തിന്റെ രാഷ്ട്രീയപ്രാധാന്യത്തെ “എനിക്ക് എങ്ങനെയുള്ള ജീവിതം വേണം?” എന്ന ചോദ്യംകൊണ്ട് പകരംവെക്കുകയാണ്.

ഈ പരിവർത്തനത്തിൽ നിയോലിബറലിസം അതിൻ്റെ രാഷ്ട്രീയ യുക്തിയായി പ്രവർത്തിക്കുന്നു. വ്യക്തിയെ മനുഷ്യ മൂലധനമായും ജീവിതത്തെ നിരന്തരമായ സ്വയംനിക്ഷേപമായും മനസ്സിലാക്കുന്ന ഈ യുക്തി മനുഷ്യരുടെ ആഗ്രഹങ്ങളെയും ഭാവിസങ്കൽപ്പങ്ങളെയും വ്യക്തിഗത പുരോഗതിയുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും അൽഗോരിതമിക സംവിധാനങ്ങളും ഈ പരിവർത്തനത്തിനു അനുകൂലമായി സാഹചര്യങ്ങളെ പുനഃസംഘടിപ്പിക്കുന്നു. അവ മനുഷ്യരോട് എന്ത് ചിന്തിക്കണമെന്ന് നേരിട്ട് നിർദേശിക്കുന്നില്ലെങ്കിലും, ശ്രദ്ധയും ദൃശ്യതയും പ്രസക്തിയും അനുഭവവും വിതരണം ചെയ്യപ്പെടുന്ന രീതികളെ അവ ഭാവനയുടെ സ്വകാര്യവത്കരണത്തിനു അനുകൂലമായി ക്രമീകരിക്കുന്നു. അതുകൊണ്ട് ഭാവനയുടെ ചോദ്യം നിലവിൽ സൗന്ദര്യശാസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഒരു സമൂഹത്തിന് എന്താണ് സാധ്യമെന്ന് തോന്നുന്നത്, എന്താണ് അസാധ്യമായി അനുഭവപ്പെടുന്നത്, സ്വകാര്യാനുഭവങ്ങൾ എങ്ങനെ പൊതുചോദ്യങ്ങളായി മാറുന്നു എന്നീ ചോദ്യങ്ങളിലൂടെ അത് ജനാധിപത്യത്തിന്റെ സാമൂഹിക വ്യവസ്ഥകളുമായി ബന്ധപ്പെട്ടുനിൽക്കുന്നു.

ഭാവനയുടെ സാമൂഹിക സ്വഭാവം


ഭാവനയെക്കുറിച്ചുള്ള പൊതുബോധം അതിനെ വ്യക്തിയുടെ ആന്തരിക മാനസികശേഷിയായി മനസ്സിലാക്കുന്നു. കവിത എഴുതുന്ന കവി, പുതിയ സിദ്ധാന്തം രൂപപ്പെടുത്തുന്ന ശാസ്ത്രജ്ഞൻ, സാങ്കൽപ്പിക ലോകങ്ങൾ സൃഷ്ടിക്കുന്ന കുട്ടി എന്നിവരെല്ലാം ഭാവന വ്യക്തിയുടെ ഉള്ളിൽ നിന്നുയരുന്ന സർഗാത്മകതയാണെന്ന ധാരണയെ ശക്തിപ്പെടുത്തുന്നു. ഈ ധാരണ പൂർണമായും തെറ്റല്ല. എന്നാൽ അത് ഭാവനയുടെ സാമൂഹിക സ്വഭാവത്തെ മറച്ചുവെക്കാൻ ഇടയാക്കുന്നു.

ഒരു മനുഷ്യനും ശൂന്യതയിൽ നിന്ന് സങ്കൽപ്പിക്കുന്നില്ല. അയാൾ ഉപയോഗിക്കുന്ന ഭാഷയും ആശയങ്ങളും രൂപകങ്ങളും പ്രതീകങ്ങളും ചരിത്രസ്മരണകളും സാമൂഹികമായി നിർമ്മിക്കപ്പെട്ടവയാണ്. വ്യക്തിയുടെ ഏറ്റവും സ്വകാര്യമായ ഭാവന പോലും മറ്റുള്ളവരുമായി പങ്കുവെക്കപ്പെടുന്ന അർത്ഥങ്ങളുടെ ലോകത്തിനകത്താണ് പ്രവർത്തിക്കുന്നത്. മനുഷ്യർ ലോകത്തെ എങ്ങനെ കാണുന്നു എന്നതുപോലെതന്നെ ലോകത്തെ എങ്ങനെ സങ്കൽപ്പിക്കുന്നു എന്നതും പഠിക്കപ്പെടുന്ന ഒന്നാണ്. ഒരു കുട്ടിക്ക് ജനാധിപത്യമോ സ്വാതന്ത്ര്യമോ അവകാശമോ സമത്വമോ ജന്മനാ അറിയില്ല. ഭാഷയിലൂടെയും വിദ്യാഭ്യാസത്തിലൂടെയും കുടുംബത്തിലൂടെയും സാമൂഹികജീവിതത്തിലൂടെയുമാണ് അവൻ ഈ ആശയങ്ങൾ അഭ്യസിക്കുന്നത്. ഈ ആശയങ്ങൾ ലോകത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ മാത്രമല്ല; നിലവിലുള്ള ലോകത്തിന്റെ പരിധിക്കപ്പുറം മറ്റൊരു ലോകം സങ്കൽപ്പിക്കാനുള്ള ഉപകരണങ്ങൾ കൂടിയാണ്.

കോർണേലിയസ് കാസ്റ്റോറിയാഡിസിന്റെ സാമൂഹിക ഭാവനയെക്കുറിച്ചുള്ള ചിന്ത ഈ പ്രശ്നത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു. സമൂഹം സ്ഥാപനങ്ങളെ മാത്രമല്ല സൃഷ്ടിക്കുന്നത്. അവയ്ക്ക് അർത്ഥം നൽകുന്ന പ്രതീകാത്മക ലോകവും സൃഷ്ടിക്കുന്നു. നീതി, അധികാരം, സ്വാതന്ത്ര്യം, സമൂഹം, ഭാവി എന്നിവയ്ക്ക് അർത്ഥം ലഭിക്കുന്നത് ഈ സാമൂഹിക അർത്ഥലോകത്തിനകത്താണ്. അതിനാൽ ഒരു സമൂഹത്തിന്റെ സ്ഥാപനങ്ങൾ അതിന്റെ രാഷ്ട്രീയ യാഥാർഥ്യം മാത്രമല്ല. ആ സമൂഹത്തിന് സ്വയം എന്തായി സങ്കൽപ്പിക്കാൻ കഴിയുന്നു എന്നതിന്റെ ചരിത്രപരമായ പ്രകടനങ്ങളുമാണ്.

എൺസ്റ്റ് ബ്ലോക്കിന്റെ Not-Yet എന്ന ആശയം ഈ വാദത്തിന് മറ്റൊരു മാനം നൽകുന്നു. മനുഷ്യൻ വർത്തമാനത്തിൽ മാത്രം ജീവിക്കുന്നില്ല. നിലവിലുള്ള ലോകത്തിനകത്ത് ഇതുവരെ സാക്ഷാത്കരിക്കപ്പെടാത്ത സാധ്യതകളിലേക്കും മനുഷ്യൻ തയ്യാറായിനിൽക്കുന്നു. ഭാവനയുടെ രാഷ്ട്രീയപ്രാധാന്യം ഈ സാധ്യതകളെ വെളിപ്പെടുത്തുന്നതിലാണ്. അതുകൊണ്ട് രാഷ്ട്രീയം നിലവിലുള്ള സ്ഥാപനങ്ങളുടെ നടത്തിപ്പ് മാത്രമല്ല. ഒരു സമൂഹത്തിന് എന്ത് സാധ്യമാണെന്ന് തോന്നണം എന്നതിനെക്കുറിച്ചുള്ള സംഘർഷാവസ്ഥ കൂടിയാണ്. ഈ അർത്ഥത്തിൽ രാഷ്ട്രീയത്തിന്റെ ചരിത്രം ഒരേസമയം ഭാവനയുടെ ചരിത്രവുമാകുന്നു.

സ്വകാര്യവത്കരണത്തിന്റെ വ്യാപനവും ഭാവനയും


സ്വകാര്യവത്കരണം സാധാരണയായി പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപ്പനയെയോ പൊതുസമ്പത്തിന്റെ കൈമാറ്റത്തെയോ സൂചിപ്പിക്കുന്ന സാമ്പത്തിക പദമായാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ അതിന് വിപുലമായ ഒരു സാമൂഹിക അർത്ഥമുണ്ട്. മുമ്പ് സാമൂഹികമായി പങ്കുവെക്കപ്പെട്ടിരുന്നതോ വിപണിയുടെ യുക്തിക്ക് പൂർണമായി വിധേയമല്ലാതിരുന്നതോ ആയ മേഖലകൾ ക്രമേണ വിപണി മൂല്യത്തിന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന പ്രക്രിയ. ആധുനിക കാപ്പിറ്റലിസത്തിന്റെ ചരിത്രത്തിൽ ഈ വ്യാപനം വിവിധ രൂപങ്ങളിൽ കാണാം. ഭൂമി, അധ്വാനം, അറിവ്, സംസ്കാരം, പിന്നീട് സമീപകാലത്തായി ശ്രദ്ധയും പെരുമാറ്റവും ഡിജിറ്റൽ ഡാറ്റയും സാമ്പത്തിക മൂല്യനിർമാണത്തിന്റെ മേഖലകളായി മാറി.

എന്നാൽ ഭാവനയെ ഇതേ അർത്ഥത്തിൽ സ്വകാര്യവത്കരിക്കപ്പെടുന്ന ഒരു വസ്തുവായി നിലവിൽ കാണാനാവില്ല. ഒരു സമൂഹത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള കൂട്ടായ ചിന്തയിൽ നിന്ന് വ്യക്തിയുടെ മത്സരശേഷി, ജീവിതപദ്ധതി, സ്വയംവികസനം, സാമ്പത്തിക സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചിന്തയിലേക്ക് ഭാവിയെ സംബന്ധിച്ച ഭാഷ മാറുന്ന സാഹചര്യത്തിലാണ് ഭാവനയുടെ സ്വകാര്യവത്കരണം സംഭവിക്കുന്നത്. ഇവിടെ ഭാവനയുടെ സാമൂഹിക ഉത്പാദനം അവസാനിക്കുന്നില്ല, എന്നാൽ അതിന്റെ ലക്ഷ്യങ്ങളും നേട്ടങ്ങളും കൂടുതൽ കൂടുതൽ വ്യക്തിഗത ജീവിതതന്ത്രങ്ങളുടെ രൂപത്തിലേക്ക് ക്രമീകരിക്കപ്പെടുന്നു.

ഉട്ടോപ്യയുടെ സ്വകാര്യവത്കരണം


ഓരോ സമൂഹവും സ്വന്തം ഭാവിയെ ഏതെങ്കിലും രൂപത്തിൽ സങ്കൽപ്പിക്കുന്നു. ഈ കൂട്ടായ സങ്കൽപ്പങ്ങളാണ് അതിന്റെ ഉട്ടോപ്യകൾ. അവ എല്ലായ്പ്പോഴും സമ്പൂർണമായ ഒരു ആദർശസമൂഹത്തിന്റെ രൂപരേഖകളായിരിക്കണമെന്നില്ല. കൂടുതൽ നീതിയുള്ള ഒരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളായോ ഇതുവരെ യാഥാർഥ്യമായിട്ടില്ലാത്ത സാമൂഹിക സാധ്യതകളെക്കുറിച്ചുള്ള ആഗ്രഹങ്ങളായോ അവ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് ഉട്ടോപ്യ യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടാനുള്ള ഭാവനയല്ല. നിലവിലുള്ള യാഥാർഥ്യം അനിവാര്യമല്ലെന്നും മറ്റൊരു ലോകം സാധ്യമാണെന്നും പറയാനുള്ള കൂട്ടായ ശേഷിയാണ്.

സമകാലിക സമൂഹത്തിൽ ഈ ശേഷി അപ്രത്യക്ഷമായിട്ടില്ല. എന്നാൽ അതിന്റെ ദിശ മാറിയിരിക്കുന്നു. മികച്ച തൊഴിൽ, ഉയർന്ന വരുമാനം, ആരോഗ്യകരമായ ശരീരം, സാമ്പത്തിക സ്വാതന്ത്ര്യം, വ്യക്തിത്വവികസനം, അംഗീകാരം എന്നിവയെല്ലാം ഇന്നും ഭാവി വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളിൽ പ്രധാനമായും പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിന്റെ ഭാവിയല്ല; വ്യക്തിയുടെ ഭാവിയാണ്. വ്യക്തിപരമായ ആഗ്രഹങ്ങളിൽ സ്വതവേ ഒരു പ്രശ്നവുമില്ല. മെച്ചപ്പെട്ട ജീവിതം, സുരക്ഷിതമായ തൊഴിൽ, ആരോഗ്യം, സാമ്പത്തിക സ്ഥിരത എന്നിവ മനുഷ്യരുടെ ന്യായമായ ആഗ്രഹങ്ങളാണ്. പ്രശ്നം സ്വകാര്യഭാവികളുടെ നിലനിൽപ്പിലല്ല, പൊതുഭാവിയുടെ സ്ഥാനം ഇല്ലാതാക്കിക്കൊണ്ട് അവ ക്രമേണ പ്രതിഷ്ഠിക്കപ്പെടുന്നതിലാണ്.

ഒരു സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ വ്യക്തികളുടെ ജീവിതപദ്ധതികളായി വിവർത്തനം ചെയ്യപ്പെടുമ്പോൾ സാമൂഹിക പരിവർത്തനത്തിന്റെ ഭാഷ സ്വയം മെച്ചപ്പെടുത്തലിന്റെ ഭാഷയിലേക്ക് മാറുന്നു. “നമ്മൾ എങ്ങനെയുള്ള സമൂഹം സൃഷ്ടിക്കണം?” എന്ന ചോദ്യത്തേക്കാൾ “നിലവിലുള്ള ലോകത്തിൽ എനിക്ക് എങ്ങനെ കൂടുതൽ നേട്ടമുണ്ടാക്കാം?” എന്ന ചോദ്യം കൂടുതൽ പ്രായോഗികവും അടിയന്തരവുമായ ഭാവിതന്ത്രമായി മാറുന്നു. ഇവിടെയാണ് ഉട്ടോപ്യയുടെ സ്വകാര്യവത്കരണം സംഭവിക്കുന്നത്. ഉട്ടോപ്യ ഇല്ലാതാകുന്നില്ല. അതിന്റെ പ്രധാന രൂപം മാറുന്നു. മറ്റൊരു സമൂഹത്തിനുപകരം മറ്റൊരു കരിയർ, മറ്റൊരു ജീവിതശൈലി, മറ്റൊരു സാമ്പത്തികസ്ഥിതി, മറ്റൊരു ‘ഞാൻ’ എന്നിങ്ങനെയുള്ള സങ്കൽപ്പങ്ങൾ ഭാവിയുടെ പ്രധാന രൂപങ്ങളായി മാറുന്നു.

അൽഗോരിതമിക ലോകവും പൊതുലോകവും


ഭാവനയുടെ സ്വകാര്യവത്കരണം എന്ന പരിവർത്തനം ആശയങ്ങളുടെ തലത്തിൽ മാത്രം സംഭവിക്കുന്നില്ല. മനുഷ്യർ വിവരങ്ങൾ കാണുകയും ലോകത്തെ ശ്രദ്ധിക്കുകയും മറ്റുള്ളവരുമായി ബന്ധപ്പെടുകയും ചെയ്യുന്ന സാങ്കേതിക സാഹചര്യങ്ങളും അതിന്റെ ഭാഗമാണ്. ആധുനിക ജനാധിപത്യത്തിന്റെ ചരിത്രം പൊതുമണ്ഡലത്തിന്റെ ചരിത്രം കൂടിയാണ്. അച്ചടിമാധ്യമങ്ങൾ, പൊതുവിദ്യാഭ്യാസം, സർവകലാശാലകൾ, ഗ്രന്ഥശാലകൾ, വാർത്താമാധ്യമങ്ങൾ, തൊഴിലാളി സംഘടനകൾ, കലാസാംസ്കാരിക ഇടങ്ങൾ എന്നിവ വിവരങ്ങൾ വിതരണം ചെയ്യുക മാത്രമല്ല ചെയ്തിരുന്നത്. വ്യത്യസ്ത ജീവിതാനുഭവങ്ങളുള്ള മനുഷ്യർക്ക് തങ്ങൾ ഒരു പൊതുലോകത്തിന്റെ ഭാഗമാണെന്ന് സ്വയം മനസ്സിലാക്കാനുള്ള സാഹചര്യങ്ങളും അവ സൃഷ്ടിച്ചു.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉയർച്ചയോടെ വിവരകൈമാറ്റത്തിൻ്റെ വേഗം മാത്രമല്ല മാറിയത്. അവ വിതരണം ചെയ്യപ്പെടുന്ന യുക്തിയും മാറി. വ്യക്തിഗതമാക്കിയ ശുപാർശാസംവിധാനങ്ങൾ, മുൻകാല പെരുമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള പ്രസക്തിയുടെ കണക്കുകൂട്ടലുകൾ, ശ്രദ്ധയെ പിടിച്ചുനിർത്താനുള്ള രൂപകൽപ്പനകൾ എന്നിവ ഓരോ വ്യക്തിക്കും വ്യത്യസ്ത വിവരപരിസരങ്ങൾ സൃഷ്ടിക്കുന്നു. ഇവിടെ അൽഗോരിതങ്ങൾ ഒരു പൊതുലോകത്തെ നേരിട്ട് നശിപ്പിക്കുന്നു എന്ന് പറയുന്നത് ലളിതമായ വിലയിരുത്തലാകും. പൊതുചർച്ചകളും പുതിയ കൂട്ടായ്മകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഡിജിറ്റൽ ലോകത്ത് രൂപപ്പെടുന്നുണ്ട്. എന്നാൽ അൽഗോരിതമിക സംവിധാനങ്ങൾ പങ്കുവെക്കപ്പെട്ട ശ്രദ്ധ, ദൃശ്യത, പ്രസക്തി എന്നിവയുടെ സാഹചര്യങ്ങളെ പുനഃസംഘടിപ്പിക്കുന്നു എന്നതാണ് വിഷയം.

ഒരു സംഭവത്തെ എല്ലാവരും കാണുന്നു എന്നതും അതിനെ ഒരേ സന്ദർഭത്തിൽ അനുഭവിക്കുന്നു എന്നതും ഒരേ കാര്യമല്ല. ഓരോ വ്യക്തിക്കും വ്യത്യസ്ത മുൻഗണനാക്രമങ്ങളിലൂടെയും ശുപാർശാസംവിധാനങ്ങളിലൂടെയും വ്യത്യസ്ത സന്ദർഭങ്ങളിലൂടെയും ലോകം പ്രത്യക്ഷപ്പെടാം. പൊതുയാഥാർഥ്യം ഇല്ലാതാകുന്നു എന്നല്ല, പക്ഷേ അത് അനുഭവിക്കപ്പെടുകയും നിർമ്മിക്കപ്പെടുകയും ചെയ്യുന്ന രീതികൾ കൂടുതൽ വിഘടിതമാകുന്നു. ഇവിടെയാണ് അൽഗോരിതമിക ലോകത്തിന്റെ പ്രശ്നം രാഷ്ട്രീയഭാവനയുടെ പ്രശ്നവുമായി ചേരുന്നത്. പൊതുഭാവി ഉണ്ടാകണമെങ്കിൽ എല്ലാവരും ഒരേ അഭിപ്രായക്കാരായിരിക്കണമെന്നില്ല. എന്നാൽ പരസ്പരം വ്യത്യസ്തമായ അനുഭവങ്ങളെയും അഭിപ്രായങ്ങളെയും ഒരു പൊതുചോദ്യത്തിന്റെ ഭാഗമായി വിവർത്തനം ചെയ്യാൻ അവർക്ക് കഴിയണം.


സ്വകാര്യാനുഭവവും പൊതുചരിത്രവും


വ്യത്യസ്ത ജീവിതാനുഭവങ്ങൾ പരസ്പരം വേർപെട്ട സംഭവങ്ങളല്ലെന്നും അവ ചില പങ്കുവെക്കപ്പെട്ട സാമൂഹികവും ചരിത്രപരവുമായ സാഹചര്യങ്ങളിൽ രൂപപ്പെടുന്നതാണെന്നും തിരിച്ചറിയാനുള്ള ബന്ധബോധമാണ് പൊതുചരിത്രം. സമകാലിക രാഷ്ട്രീയത്തിന്റെ നിർണായക പ്രതിസന്ധി നിലവിലുള്ള വ്യവസ്ഥകളിലെ അസംതൃപ്തിയുടെ അഭാവമല്ല. അസംതൃപ്തിയെ പൊതുവായ രാഷ്ട്രീയഭാവനയായി വിവർത്തനം ചെയ്യാനുള്ള ശേഷിയുടെ ദൗർബല്യമാണ്. തൊഴിലിലെ അരക്ഷിതാവസ്ഥ, കടബാധ്യത, ഒറ്റപ്പെടൽ, പരിസ്ഥിതിനാശം, മാനസികാരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ അനുഭവങ്ങൾ ഘടനാപരമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുമ്പോഴും അവ പലപ്പോഴും വ്യക്തിപരമായ പ്രശ്നങ്ങളായി അനുഭവപ്പെടുന്നു. തൊഴിൽഅരക്ഷിതാവസ്ഥ വ്യക്തിയുടെ തൊഴിൽപരാജയമായും കടബാധ്യത വ്യക്തിയുടെ സാമ്പത്തികഅശ്രദ്ധയായും സാമൂഹിക ഒറ്റപ്പെടൽ വ്യക്തിഗത പരാജയമായും വിലയിരുത്തപ്പെടാം.

ചരിത്രത്തിലെ പുരോഗമന രാഷ്ട്രീയത്തിന്റെ ഒരു പ്രധാനശക്തി ഈ വിവർത്തനശേഷിയിലായിരുന്നു. സ്വകാര്യദുരിതങ്ങളെ പൊതുപ്രശ്നങ്ങളായി തിരിച്ചറിയാനും വ്യത്യസ്ത ജീവിതാനുഭവങ്ങളെ ഒരേ സാമൂഹികഘടനയുടെ ഭാഗങ്ങളായി മനസ്സിലാക്കാനും കഴിഞ്ഞപ്പോഴാണ് അവ രാഷ്ട്രീയരൂപം സ്വീകരിച്ചത്. അതിനാൽ ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രശ്നം അഭിപ്രായസമ്മതത്തിന്റെ അഭാവമല്ല. പരസ്പരം വ്യത്യസ്തമായ അനുഭവങ്ങളെ ഒരേ ലോകത്തിന്റെ അനുഭവങ്ങളായി വിവർത്തനം ചെയ്യാനുള്ള ശേഷിയുടെ ക്ഷയമാണ്. പൊതുഭാവി ഈ വിവർത്തനത്തിന്റെ ഫലമായി മാത്രമേ രൂപപ്പെടൂ. ഇവിടെയാണ് ഭാവനയുടെ സ്വകാര്യവത്കരണം ഇടപെടുന്നത്.

ഭാവന സാമൂഹികമായി ഉൽപാദിപ്പിക്കപ്പെടുന്ന ഒന്നാണെങ്കിൽ, അതിന്റെ സ്വകാര്യവത്കരണം മനുഷ്യരുടെ മനസ്സിനുള്ളിൽ സംഭവിക്കുന്ന മാറ്റമല്ല. മനുഷ്യർ ലോകത്തെ അനുഭവിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന സാമൂഹിക സാഹചര്യങ്ങളിലെ പരിവർത്തനമാണ്. അതിനാൽ പൊതുഭാവിയുടെ പ്രതിസന്ധി ബദൽ രാഷ്ട്രീയ ആശയങ്ങളുടെ അഭാവം മാത്രമല്ല; വ്യത്യസ്ത അനുഭവങ്ങളെ പരസ്പരം ബന്ധിപ്പിച്ച് അവയെ ഒരു പൊതുചരിത്രത്തിന്റെ ഭാഗമായി അനുഭവിക്കാൻ കഴിയുന്ന സാമൂഹിക ശേഷിയുടെ പ്രതിസന്ധി കൂടിയാണ്. ഈ തിരിച്ചറിവാണ് അനുഭവത്തിന്റെ രാഷ്ട്രീയത്തിലേക്കും തുടർന്ന് സൗന്ദര്യശാസ്ത്രത്തിന്റെ ചോദ്യത്തിലേക്കും നമ്മെ നയിക്കുന്നത്.

അനുഭവത്തിന്റെ രാഷ്ട്രീയം


അനുഭവം വ്യക്തിയുടെ മാനസികാവസ്ഥ മാത്രമല്ല. മനുഷ്യർ എന്താണ് ശ്രദ്ധിക്കുന്നത്, എന്താണ് അവഗണിക്കുന്നത്, എന്താണ് സ്വാഭാവികമെന്ന് കരുതുന്നത്, എന്താണ് അസ്വീകാര്യമെന്ന് അനുഭവിക്കുന്നത് എന്നിവ സാമൂഹികമായും ചരിത്രപരമായും രൂപപ്പെടുന്നു. അതുകൊണ്ട് രാഷ്ട്രീയഭാവനയുടെ പ്രതിസന്ധി ആശയങ്ങളുടെ തലത്തിൽ മാത്രം വിശദീകരിക്കാനാവില്ല. ലോകം മനുഷ്യർക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്നതിന്റെ സാമൂഹികസംഘാടനവും പരിശോധിക്കേണ്ടതുണ്ട്.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സാഹചര്യത്തിൽ അനുഭവത്തിന്റെ ഒരു പ്രധാന സവിശേഷത വിഘടിതസ്വഭാവമാണ്. സംഭവങ്ങൾ, ചിത്രങ്ങൾ, വാർത്തകൾ, അഭിപ്രായങ്ങൾ, വികാരങ്ങൾ എന്നിവ നിരന്തരം മാറ്റപ്പെടുന്ന ഒരു പ്രവാഹത്തിലൂടെ മുന്നിലെത്തുന്നു. ഇത് മനുഷ്യർക്ക് ദീർഘമായ ശ്രദ്ധയോ ഗൗരവമായ രാഷ്ട്രീയചിന്തയോ അസാധ്യമാക്കുന്നു എന്ന വാദമല്ല. അതിനെക്കാൾ പ്രധാനമായി പ്രസക്തിയുടെ ക്ഷണികസ്വഭാവം, നിരന്തരം പുതുമ തേടാനുള്ള പ്രവണത, ഉടനടി പ്രതികരണം എന്നിവ മുൻഗണന നൽകുന്ന അനുഭവപരിസരം ശക്തമാകുന്നുവെന്നതാണ് വിഷയം.

ഇത്തരം സാഹചര്യത്തിൽ ഒരു സാമൂഹികപ്രശ്നം തുടർച്ചയുള്ള ചരിത്രപരമായ ഘടനയായി അനുഭവപ്പെടുന്നതിനു പകരം ഒറ്റപ്പെട്ട സംഭവങ്ങളുടെ പരമ്പരയായി പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. പ്രശ്നം വിവരങ്ങളുടെ കുറവല്ല. അനുഭവങ്ങൾക്കിടയിൽ ബന്ധം സ്ഥാപിക്കുന്നതിനുള്ള സാഹചര്യങ്ങളുടെ ദൗർബല്യമാണ്. അതുകൊണ്ട് പൊതുഭാവിയുടെ പ്രതിസന്ധി മറ്റൊരു രീതിയിൽ പറഞ്ഞാൽ പൊതുചരിത്രം രൂപപ്പെടാനുള്ള സാഹചര്യങ്ങളുടെ പ്രതിസന്ധി കൂടിയാണ്.

ഒരു സമൂഹത്തിന് പൊതുഭാവി ഉണ്ടാകണമെങ്കിൽ എല്ലാവരും ഒരേ ചരിത്രവ്യാഖ്യാനം അംഗീകരിക്കേണ്ടതില്ല. എന്നാൽ വ്യത്യസ്ത അനുഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കാവുന്ന ഒരു സാമൂഹികലോകം ഉണ്ടായിരിക്കണം. സ്വകാര്യാനുഭവം മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് പൂർണമായി വേർപെട്ട ഒരു സംഭവമല്ലെന്നും അത് പങ്കുവെക്കപ്പെട്ട ചരിത്രസാഹചര്യങ്ങളുടെ ഭാഗമാണെന്നും അനുഭവിക്കാൻ കഴിയണം. ഇവിടെയാണ് ഭാവനയുടെ സൗന്ദര്യശാസ്ത്രത്തിന്റെ പ്രശ്നം രാഷ്ട്രീയ വിഷയമാകുന്നത്.

ബദൽ സൗന്ദര്യശാസ്ത്രവും പൊതുലോകത്തിന്റെ പുനർനിർമാണവും


കല അതായിത്തന്നെ രാഷ്ട്രീയമാകുന്നത് രാഷ്ട്രീയസന്ദേശം പ്രചരിപ്പിക്കുന്നതുകൊണ്ടാകണമെന്നില്ല. രാഷ്ട്രീയ ഉള്ളടക്കമില്ലാതെയും രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇടപെടാൻ അതിന് കഴിയും. ലോകം എങ്ങനെ കാണപ്പെടുന്നു, എന്താണ് ശ്രദ്ധിക്കപ്പെടുന്നത്, ഏതൊക്കെ ജീവിതങ്ങൾ പരസ്പരം ബന്ധിപ്പിക്കപ്പെടുന്നു എന്ന അനുഭവക്രമത്തിൽ ഇടപെടുമ്പോഴാണ് അതിന്റെ രാഷ്ട്രീയപ്രാധാന്യം വ്യക്തമാകുന്നത്. അതുകൊണ്ട് ബദൽ സൗന്ദര്യശാസ്ത്രത്തിന്റെ ആവശ്യം പ്ലാറ്റ്ഫോം സംസ്കാരത്തോടുള്ള വിരോധത്തിൽ നിന്ന് ഉടലെടുക്കേണ്ടതല്ല. മനുഷ്യർ അനുഭവങ്ങളെ എങ്ങനെ ബന്ധിപ്പിക്കുന്നു എന്ന രാഷ്ട്രീയചോദ്യത്തിൽ നിന്നാണ് അത് ഉടലെടുക്കേണ്ടത്.

ക്ഷണികമായ ഉപഭോഗത്വര, ദൃശ്യതയുടെ വൈറൽ സ്വഭാവം, ഉടനടി പ്രതികരണം എന്നിവയുടെ യുക്തിയെ അതേപടി പുനരുത്പാദിപ്പിക്കുന്ന കല നിലവിലുള്ള അനുഭവക്രമത്തെ മാറ്റണമെന്നില്ല. ഈ സാഹചര്യത്തിൽ വ്യത്യസ്ത ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും അനുഭവങ്ങൾക്ക് ചരിത്രപരമായ ആഴം നൽകാനും അദൃശ്യമായതിനെ ദൃശ്യമാക്കാനും ഒരു സംഭവത്തെ മറ്റൊന്നിന്റെ പശ്ചാത്തലത്തിൽ അനുഭവിക്കാൻ സഹായിക്കാനും കഴിയുന്ന കലാരൂപങ്ങൾ മറ്റൊരു രാഷ്ട്രീയ പ്രവർത്തനമാകുന്നു. 

ഇതിന്റെ അർത്ഥം കല മന്ദഗതിയിലുള്ളതായിരിക്കണം എന്നല്ല, വൈറൽ ആകരുത് എന്നുമല്ല. രൂപത്തിന്റെ സാങ്കേതികസ്വഭാവമല്ല ഇവിടെ നിർണായകം. ഒരു അനുഭവം വിഘടിതമായി തുടരുന്നുണ്ടോ, അതോ അതിലൂടെ പുതിയ ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം. ഈ അർത്ഥത്തിൽ ബദൽ സൗന്ദര്യശാസ്ത്രം സ്വകാര്യാനുഭവങ്ങളിൽ നിന്ന് പൊതുവായ അർത്ഥങ്ങളിലേക്ക് നീങ്ങാനുള്ള സാമൂഹിക ശേഷിയുടെ ഭാഗമാണ്.

ഭാവനയുടെ സ്വകാര്യവത്കരണത്തെ പ്രതിരോധിക്കുന്ന കല മനുഷ്യരോട് എന്ത് രാഷ്ട്രീയാഭിപ്രായം സ്വീകരിക്കണമെന്ന് പറയേണ്ടതില്ല. പരസ്പരം ബന്ധമില്ലാത്തതായി തോന്നുന്ന ജീവിതങ്ങൾ ഒരേ ചരിത്രത്തിന്റെ വ്യത്യസ്ത പ്രകടനങ്ങളായി അനുഭവിക്കാൻ കഴിയുന്ന രൂപങ്ങൾ സൃഷ്ടിച്ചാൽ മതി. കാരണം ഒരു പൊതുഭാവി സങ്കൽപ്പിക്കപ്പെടുന്നതിന് മുമ്പ് ഒരു ലോകം പരസ്പരം ബന്ധിപ്പിക്കാവുന്നതാണെന്ന് അനുഭവിക്കപ്പെടണം.

പൊതുഭാവിയുടെ അടിസ്ഥാനസൗകര്യങ്ങൾ


പൊതുഭാവി ഒരു ആശയം മാത്രമല്ല. അതൊരു സാമൂഹിക ശേഷിയാണ്. ആ ശേഷിക്ക് അടിസ്ഥാനസൗകര്യങ്ങളുണ്ട്. ഒരു സമൂഹത്തിന് സ്വന്തം അനുഭവങ്ങളെ പരസ്പരം വിവർത്തനം ചെയ്യാനും വ്യത്യസ്ത ജീവിതങ്ങളെ ഒരേ ചരിത്രത്തിന്റെ ഭാഗങ്ങളായി വായിക്കാനും നിലവിലുള്ള ലോകത്തിന്റെ പരിധിക്കപ്പുറം മറ്റൊരു സാധ്യത സങ്കൽപ്പിക്കാനും കഴിയുന്ന സാഹചര്യങ്ങളുടെ പേരാണ് പൊതുഭാവി.

ഈ സാഹചര്യങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നില്ല. വിദ്യാഭ്യാസം, ഗ്രന്ഥശാലകൾ, സർവകലാശാലകൾ, സ്വതന്ത്ര മാധ്യമങ്ങൾ, തൊഴിലാളി-സാമൂഹിക സംഘടനകൾ, കലാസാംസ്കാരിക ഇടങ്ങൾ, ജനാധിപത്യപരമായ ആശയവിനിമയരൂപങ്ങൾ എന്നിവയിലൂടെയാണ് അവ നിർമ്മിക്കപ്പെടുന്നത്. ഈ സ്ഥാപനങ്ങൾ അറിവ് വിതരണം ചെയ്യുക മാത്രമല്ല ചെയ്യുന്നത്. സ്വകാര്യജീവിതത്തിന്റെ അനുഭവങ്ങളെ പൊതുചോദ്യങ്ങളുടെ ഭാഷയിലേക്ക് വിവർത്തനം ചെയ്യാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കുന്നു.

പൊതുഭാവിയുടെ പുനർനിർമാണത്തിനായി ഭൂതകാലത്തിലെ പൊതുമണ്ഡലത്തെ അതേപടി തിരിച്ചുകൊണ്ടുരേണ്ടതില്ല. ഡിജിറ്റൽ യുഗത്തിൽ പങ്കുവെക്കപ്പെട്ട ശ്രദ്ധയും ചരിത്രബോധവും അനുഭവങ്ങളുടെ പരസ്പരവിവർത്തനവും ജനാധിപത്യപരമായ ഭാവനയും സാധ്യമാക്കുന്ന പുതിയ സാമൂഹിക അടിസ്ഥാനസൗകര്യങ്ങൾ നിർമ്മിക്കുകയാണ് വേണ്ടത്. ജനാധിപത്യത്തിന്റെ ചോദ്യം അതിനാൽ സ്ഥാപനപരമായ പ്രതിനിധിത്വത്തിൽ അവസാനിക്കുന്നില്ല. മനുഷ്യർക്ക് ഒരു പൊതുലോകത്തെ അനുഭവിക്കാൻ ആവശ്യമായ സാമൂഹികസാഹചര്യങ്ങൾ ആരാണ് നിർമ്മിക്കുന്നത്, അവ എങ്ങനെ ക്രമീകരിക്കപ്പെടുന്നു, അവയെ എങ്ങനെ ജനാധിപത്യപരമാക്കാം എന്ന ചോദ്യവും അതിന്റെ ഭാഗമാകുന്നു.

ഭാവിയെ കൂട്ടായി സങ്കൽപ്പിക്കാനുള്ള അവകാശം


ഭാവനയുടെ സ്വകാര്യവത്കരണത്തിലൂടെ നഷ്ടമാകുന്നത് മനുഷ്യരുടെ സൃഷ്ടിപരതയല്ല. നഷ്ടമാകുന്നത് ഒരു സമൂഹത്തിന് സ്വന്തം അനുഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സ്വകാര്യജീവിതങ്ങളെ പൊതുചരിത്രവുമായി ബന്ധിപ്പിക്കാനും സ്വന്തം ചരിത്രത്തെ മറ്റൊരു ഭാവിയുടെ സാധ്യതയായി സങ്കൽപ്പിക്കാനും കഴിയുന്ന സാമൂഹിക ശേഷിയാണ്. അതുകൊണ്ട് സമകാലിക ജനാധിപത്യത്തിന്റെ പ്രതിസന്ധി സ്ഥാപനങ്ങളുടെയോ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെയോ മാത്രം പ്രതിസന്ധിയല്ല. വ്യത്യസ്ത അനുഭവങ്ങളെ പരസ്പരം വിവർത്തനം ചെയ്ത് ഒരു പൊതുലോകമായി അനുഭവിക്കാൻ കഴിയുന്ന സാഹചര്യങ്ങളുടെ പ്രതിസന്ധി കൂടിയാണ്.

ചുരുക്കത്തിൽ, ഭാവനയുടെ സ്വകാര്യവത്കരണം സാമൂഹികമായി നിർമ്മിക്കപ്പെടുന്ന ഭാവിസങ്കൽപ്പങ്ങൾ പൊതുപരിവർത്തനത്തിന്റെ ഭാഷയിൽ നിന്ന് വ്യക്തിഗത ജീവിതപദ്ധതികളുടെ ഭാഷയിലേക്ക് കൂടുതൽ ശക്തമായി പുനഃസംഘടിപ്പിക്കപ്പെടുന്നതാണ്. അതിന്റെ രാഷ്ട്രീയഫലം കൂടുതൽ ആഴമുള്ളതാണ്. സ്വകാര്യാനുഭവങ്ങളെ പൊതുപ്രശ്നങ്ങളായി വിവർത്തനം ചെയ്യാനുള്ള ശേഷി ദുർബലമാകുമ്പോൾ അസംതൃപ്തി രാഷ്ട്രീയഭാവനയായി മാറാതെ വ്യക്തിഗത നിരാശയായി തുടരാം. സാമൂഹികപ്രതിസന്ധി പൊതുപരിവർത്തനത്തിന്റെ ആവശ്യമായി പ്രത്യക്ഷപ്പെടാതെ വ്യക്തിഗത ജീവിതതന്ത്രങ്ങളുടെ പ്രശ്നമായി ചുരുങ്ങാം. ഭാവി ഒരു സമൂഹത്തിന്റെ ചോദ്യമാകാതെ വ്യക്തിയുടെ പദ്ധതിയായി മാറാം.

അതിനാൽ പൊതുഭാവിയുടെ പുനർനിർമാണം പുതിയൊരു ഉട്ടോപ്യയുടെ രൂപരേഖ നിർമ്മിക്കുന്നതിലൂടെ മാത്രം സാധ്യമാകില്ല. മനുഷ്യർക്ക് അവരുടെ അനുഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും സ്വന്തം ജീവിതത്തെ മറ്റുള്ളവരുടെ ജീവിതത്തിൽ നിന്ന് വേർപെട്ട ഒരു സ്വകാര്യസംഭവമായി മാത്രമല്ല, ഒരു പൊതുചരിത്രത്തിന്റെ ഭാഗമായി മനസ്സിലാക്കാനും കഴിയണം. ജനാധിപത്യത്തിന് അഭിപ്രായസമാനത ആവശ്യമില്ല, അഭിപ്രായവ്യത്യാസം തന്നെയാണ് അതിന്റെ ജീവൻ. എന്നാൽ പരസ്പരം വേറിട്ട അനുഭവങ്ങൾക്കും ഒരേ ലോകത്തിനകത്ത് അർത്ഥബന്ധം സ്ഥാപിക്കാൻ കഴിയുന്ന ഒരു സാമൂഹിക വിവർത്തനശേഷി അതിന് ആവശ്യമാണ്. പരസ്പരം വ്യത്യസ്തമായ അനുഭവങ്ങൾക്കിടയിൽ അർത്ഥബന്ധം സൃഷ്ടിക്കാൻ കഴിയുന്ന ഈ വിവർത്തനശേഷിയിൽ നിന്നാണ് പൊതുഭാവി രൂപപ്പെടുന്നത്.

വിദ്യാഭ്യാസവും കലയും മാധ്യമങ്ങളും പൊതുമണ്ഡലങ്ങളും അതുകൊണ്ടുതന്നെ ജനാധിപത്യത്തിൽ ഒരു സമൂഹത്തിന് ഭാവിയെ കൂട്ടായി സങ്കൽപ്പിക്കാൻ കഴിയുന്ന അടിസ്ഥാനസൗകര്യങ്ങളാണ്. ജനാധിപത്യത്തിന്റെ പുതിയ ചോദ്യം അതിനാൽ ആരാണ് ഭരിക്കേണ്ടത് എന്നതിൽ മാത്രം ഒതുങ്ങുന്നില്ല.

ഒരു സമൂഹത്തിന് മറ്റൊരു ഭാവി സങ്കൽപ്പിക്കാൻ ആവശ്യമായ അനുഭവങ്ങളും ഭാഷയും സ്ഥാപനങ്ങളും സൃഷ്ടിക്കുന്നത് എങ്ങനെയാണ്? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ ജനാധിപത്യത്തിന്റെ പ്രതിസന്ധിയെയും അതിന്റെ ഭാവിയെയും പൂർണമായി മനസ്സിലാക്കാനാവില്ല. കാരണം ഭാവി മുൻകൂട്ടി തയ്യാറായി നമുക്കായി കാത്തിരിക്കുന്ന സ്ഥലമല്ല. മനുഷ്യർക്ക് അവരുടെ അനുഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കാനും, ആ ബന്ധങ്ങളിൽ നിന്ന് ഒരു പൊതുചരിത്രം നിർമ്മിക്കാനും, ആ ചരിത്രത്തിൽ നിന്ന് മറ്റൊരു സാധ്യത സങ്കൽപ്പിക്കാനും കഴിയുന്നിടത്താണ് ഭാവി രാഷ്ട്രീയമായി നിലവിൽ വരുന്നത്. 

ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയം, അതിനാൽ, ഭാവിയുടെ ഉടമസ്ഥതയ്ക്കായുള്ള പോരാട്ടമായല്ല, മനുഷ്യർക്ക് ഭാവിയെ കൂട്ടായി സങ്കൽപ്പിക്കാനുള്ള ശേഷിക്കും അവകാശത്തിനും വേണ്ടിയുള്ള പോരാട്ടമായി മാറേണ്ട ചരിത്രനിമിഷമാണ് നിലവിലുള്ളത്.