വായനയുടെ കുറവിൽ നിന്നോ സാഹിത്യസംസ്കാരത്തിന്റെ തകർച്ചയിൽ നിന്നോ മാത്രമല്ല സാഹിത്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ഇന്നത്തെ ചോദ്യങ്ങൾ ഉയരുന്നത്. മനുഷ്യന്റെ ബൗദ്ധികജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരമായ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് അവയെ മനസ്സിലാക്കേണ്ടത്. ഇന്ന് മനുഷ്യർ മുമ്പെങ്ങുമില്ലാത്തത്ര വിവരങ്ങൾ സ്വീകരിക്കുകയും ഉത്പാദിപ്പിക്കുകയും പങ്കുവെക്കുകയും ചെയ്യുന്നു. എന്നിട്ടും വിവരങ്ങളുടെ വർധനവിനനുസരിച്ച് വിശകലനശേഷിയോ തിരിച്ചറിവോ വികസിക്കുന്നില്ല. വിവരസമൃദ്ധിയും ബൗദ്ധികശേഷികളുടെ വികാസവും തമ്മിലുള്ള ഈ വിടവ് നമ്മുടെ കാലത്തിന്റെ പ്രധാന സാംസ്കാരിക പ്രശ്നങ്ങളിലൊന്നാണ്.ഈ സാഹചര്യത്തിൽ സാഹിത്യത്തിന്റെ സാമൂഹികപ്രാധാന്യം അത് പറയുന്ന ആശയങ്ങളിൽ മാത്രമല്ല, വായിക്കുന്നയാളിൽ നിന്ന് ആവശ്യപ്പെടുന്ന ബൗദ്ധിക പ്രവർത്തനങ്ങളിലുമാണ് അന്വേഷിക്കേണ്ടത്. ഒരു നോവലോ കവിതയോ വായിക്കുന്നത് അറിവ് സമ്പാദിക്കുന്ന അനുഭവം മാത്രമല്ല. ശ്രദ്ധ, താരതമ്യവിശകലനം, സങ്കീർണ്ണത കൈകാര്യം ചെയ്യൽ, അനിശ്ചിതത്വത്തോടുള്ള സഹനശേഷി, വിവേചനബുദ്ധി തുടങ്ങിയ ശേഷികളെ പ്രവർത്തിപ്പിക്കുന്ന സാംസ്കാരിക അഭ്യാസം കൂടിയാണ്. ഈ പ്രവർത്തനങ്ങൾ സാഹിത്യത്തിന്റെ വിഷയത്തിൽനിന്ന് നേരിട്ട് ഉണ്ടാകുന്നതല്ല. അതിന്റെ ആഖ്യാനരൂപഘടനയാണ് അവയെ ആവശ്യപ്പെടുന്നത്.
ഒരു സാഹിത്യകൃതി എങ്ങനെ വായിക്കണം എന്ന ചോദ്യമാണ് സാഹിത്യവിമർശനത്തിന്റെ ചരിത്രത്തെ പല ഘട്ടങ്ങളിലും രൂപപ്പെടുത്തിയിട്ടുള്ളത്. വ്യത്യസ്ത സൈദ്ധാന്തിക പാരമ്പര്യങ്ങൾ ഇതിന് വ്യത്യസ്ത ഉത്തരങ്ങൾ നൽകി. ചിലത് സാഹിത്യത്തെ യാഥാർത്ഥ്യത്തിന്റെ പ്രതിനിധാനമായി കണ്ടു. ചിലത് ഭാഷയുടെ സ്വയംഭരണ രൂപഘടനയായികണ്ടു. മറ്റുചിലതിന് സാഹിത്യം രാഷ്ട്രീയത്തിന്റെയും ആശയധാരയുടെയും സാംസ്കാരിക പ്രവർത്തനമായി. വേറെ ചിലത് വായിക്കുന്നയാളുടെ അനുഭവമായി കണ്ടു. ഈ വൈവിധ്യങ്ങൾക്കിടയിലും അവയെ ബന്ധിപ്പിക്കുന്ന ഒരു അടിസ്ഥാനചോദ്യം ഉണ്ടായിരുന്നു. സാഹിത്യം എന്താണ് പ്രതിനിധീകരിക്കുന്നത്, അല്ലെങ്കിൽ അത് എങ്ങനെയാണ് അർത്ഥം നിർമ്മിക്കുന്നത്?
ഈ ചോദ്യത്തിന് ദീർഘമായ ചരിത്രമുണ്ട്. അരിസ്റ്റോട്ടിലിന്റെ പോയറ്റിക്സ് മുതൽ സാഹിത്യം യാഥാർത്ഥ്യവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന അന്വേഷണം സൗന്ദര്യശാസ്ത്രത്തിന്റെ പ്രധാനധാരകളിലൊന്നായി തുടരുന്നു. റിയലിസം ഈ ബന്ധത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനമായി കണ്ടു. മാർക്സിസ്റ്റ് വിമർശനം അതിനെ ചരിത്രപരമായ സാമൂഹികബന്ധങ്ങളുടെ രൂപമായി വായിച്ചു. ഫെമിനിസ്റ്റ്, പോസ്റ്റ്‌കോളോണിയൽ, ദളിത് വിമർശനങ്ങൾ പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ പുനഃപരിശോധിച്ചു. സാഹിത്യം ആരുടെ ശബ്ദമായി മാറുന്നു, ആരെയാണ് നിശ്ശബ്ദരാക്കുന്നത്, ഏത് അനുഭവങ്ങളെയാണ് ദൃശ്യമാക്കുന്നത്, ഏതാണ് മറച്ചുവെക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ അവയുടെ കേന്ദ്രത്തിലായി.
ഇരുപതാം നൂറ്റാണ്ടിൽ ഫോർമലിസവും ഘടനാവാദവും സാഹിത്യത്തിന്റെ മൂല്യം അത് പ്രതിനിധീകരിക്കുന്ന ലോകത്തിൽ മാത്രമല്ല, അതിന്റെ രൂപത്തിലും ഭാഷയിലുമാണെന്ന് ശക്തമായി മുന്നോട്ടുവച്ചു. തുടർന്ന് വായനക്കാരനെ കേന്ദ്രീകരിച്ച സമീപനങ്ങൾ അർത്ഥം വായനയുടെ പ്രക്രിയയിലും രൂപപ്പെടുന്നുവെന്ന് വ്യക്തമാക്കി. രാഷ്ട്രീയവിമർശനം സാഹിത്യത്തെ അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും സാംസ്കാരിക മണ്ഡലമായി പുനർനിർവചിച്ചു. ഇങ്ങനെയുള്ള ഓരോ വഴിയും സാഹിത്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ വികസിപ്പിച്ചു.
എന്നാൽ ഈ പാരമ്പര്യങ്ങളെ ഒരുമിച്ച് പരിഗണിക്കുമ്പോൾ മറ്റൊരു ചോദ്യം താരതമ്യേന പിന്നിലായതായി കാണാം. ഒരു സാഹിത്യകൃതി വായിക്കുമ്പോൾ വായിക്കുന്നയാൾ എന്തുതരം ബൗദ്ധിക പ്രവർത്തനങ്ങളിലാണ് ഏർപ്പെടുന്നത്?
ഇത് സാഹിത്യത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ചോദ്യം മാത്രമല്ല. വായനയുടെ മനഃശാസ്ത്രത്തെക്കുറിച്ചുള്ള ചോദ്യം മാത്രവുമല്ല. സാഹിത്യരൂപം വായിക്കുന്നയാളിൽ നിന്ന് ആവശ്യപ്പെടുന്ന ബൗദ്ധിക അധ്വാനത്തെക്കുറിച്ചുള്ള ചോദ്യമാണ്. ഒരു കവിത എന്തുകൊണ്ടാണ് ഉടനടി അർത്ഥം നൽകാതെ വീണ്ടും വായിക്കാൻ നിർബന്ധിക്കുന്നത്? ഒരു നോവൽ എന്തുകൊണ്ടാണ് പരസ്പരവിരുദ്ധമായ അനുഭവങ്ങളെ ഒരുമിച്ച് വഹിക്കാൻ ആവശ്യപ്പെടുന്നത്? ഒരു കഥ എന്തുകൊണ്ടാണ് ഒരു സംഭവത്തെ ഒറ്റ വിശദീകരണത്തിൽ ഒതുക്കാതെ പല സാധ്യതകളും തുറന്നുവെക്കുന്നത്?
ഇവിടെയാണ് സാഹിത്യത്തിന്റെ ആഖ്യാനരൂപഘടന നിർണായകമാകുന്നത്. സാഹിത്യം ലോകത്തെ പ്രതിനിധീകരിക്കുക മാത്രമല്ല. ലോകത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക രീതിയിലേക്ക് വായിക്കുന്നയാളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ടാമത്തെ പ്രവർത്തനത്തെയാണ് ഇവിടെ ബൗദ്ധിക വ്യായാമം എന്ന ആശയത്തിലൂടെ വിശദീകരിക്കുന്നത്.
അൽഗോരിതകാലവും ബൗദ്ധികാന്തരീക്ഷവും
സാഹിത്യത്തിന്റെ സാമൂഹിക പ്രസക്തിയെ അൽഗോരിതകാലത്തിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധിക്കണമെങ്കിൽ, ഈ കാലഘട്ടത്തിന്റെ പ്രത്യേകത സാങ്കേതിക മാറ്റങ്ങളിൽ മാത്രം അന്വേഷിച്ചാൽ മതിയാകില്ല. ഡിജിറ്റൽ സാങ്കേതികവിദ്യ, സാമൂഹികമാധ്യമങ്ങൾ, കൃത്രിമബുദ്ധി തുടങ്ങിയവ പ്രധാനപ്പെട്ട സംഭവവികാസങ്ങളാണെങ്കിലും അവയുടെ ചരിത്രപരമായ പ്രാധാന്യം മനുഷ്യന്റെ ബൗദ്ധികജീവിതത്തെ എങ്ങനെ പുനഃക്രമീകരിക്കുന്നു എന്നതിലാണ്.
ഇവിടെ ‘ബൗദ്ധികാന്തരീക്ഷം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യർ എങ്ങനെ ശ്രദ്ധിക്കുന്നു, വായിക്കുന്നു, ഓർക്കുന്നു, പ്രസക്തി നിർണയിക്കുന്നു, താരതമ്യം ചെയ്യുന്നു, വിധിയെഴുതുന്നു എന്നീ പ്രവർത്തനങ്ങളെ സാധ്യമാക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ ആകെത്തുകയാണ്. ഒരു സമൂഹത്തിന്റെ ബൗദ്ധികജീവിതം വ്യക്തികളുടെ മാനസികശേഷികളുടെ ആകെത്തുകയായി മാത്രം നിലനിൽക്കുന്നില്ല. വിദ്യാഭ്യാസം, മാധ്യമങ്ങൾ, ഗ്രന്ഥശാലകൾ, സാഹിത്യം, പൊതുസംവാദം തുടങ്ങിയ സ്ഥാപനങ്ങൾ ചേർന്നാണ് അതിന്റെ സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുന്നത്.
അൽഗോരിതമിക് പ്ലാറ്റ്ഫോമുകൾ വിവരങ്ങൾ സംഭരിക്കുകയോ വിതരണം ചെയ്യുകയോ മാത്രമല്ല ചെയ്യുന്നത്. എന്താണ് കാണപ്പെടേണ്ടത്, എന്താണ് പ്രസക്തമാകേണ്ടത്, ഏത് ഉള്ളടക്കത്തിന് മുൻഗണന ലഭിക്കണം എന്നിവയും അവ നിരന്തരം പുനർക്രമീകരിക്കുന്നു. ഈ അർത്ഥത്തിൽ അൽഗോരിതം ഒരു നിഷ്പക്ഷ സാങ്കേതികവിദ്യയല്ല. മനുഷ്യരുടെ ശ്രദ്ധയെ സംഘടിപ്പിക്കുന്ന സാംസ്കാരിക അടിസ്ഥാനസൗകര്യമാണ്.
അച്ചടി സംസ്കാരത്തിൽ ദീർഘകാല ശ്രദ്ധ, ആവർത്തിച്ചുള്ള വായന, മന്ദഗതിയിലുള്ള അർത്ഥനിർമ്മാണം തുടങ്ങിയ ശീലങ്ങൾക്ക് പ്രധാന്യമുണ്ടായിരുന്നു. അൽഗോരിതമിക് പ്ലാറ്റ്ഫോമുകളുടെ സാമ്പത്തിക യുക്തിയിൽ ശ്രദ്ധ ഒരു പരിമിത വിഭവമാണ്. അതിനെ പരമാവധി നിലനിർത്തുകയും ഉപയോക്താവിനെ അടുത്ത ഉള്ളടക്കത്തിലേക്ക് തുടർച്ചയായി നയിക്കുകയും ചെയ്യുന്നതാണ് അവയുടെ അടിസ്ഥാന പ്രവർത്തനം. അതിനാൽ വായനയുടെ മൂല്യം പലപ്പോഴും അതിന്റെ ആഴത്തിലല്ല, തുടർച്ചയായ ഇടപെടലിലാണ് അളക്കപ്പെടുന്നത്.
ഇത് ശ്രദ്ധയുടെ ദൈർഘ്യത്തിലെ കുറവായി മാത്രം മനസ്സിലാക്കുന്നത് അപര്യാപ്തമാണ്. കൂടുതൽ അടിസ്ഥാനപരമായ മാറ്റം പ്രസക്തിയുടെ നിർമ്മാണത്തിലാണ് സംഭവിക്കുന്നത്. പരമ്പരാഗത പൊതുമണ്ഡലത്തിൽ എന്താണ് പ്രസക്തമെന്നത് വിവിധ സാമൂഹിക സ്ഥാപനങ്ങളുടെയും വിമർശനാത്മക ഇടപെടലുകളുടെയും ഫലമായി രൂപപ്പെട്ടിരുന്നു. അൽഗോരിതമിക പൊതുമണ്ഡലത്തിൽ പ്രസക്തി വർധിച്ചുവരുന്ന തോതിൽ ഉപയോക്തൃപെരുമാറ്റം, പ്രതികരണത്തിന്റെ വേഗത, ഉള്ളടക്കത്തിലെ ഇടപെടലിന്റെ അളവ്, മുൻകൂട്ടിക്കാണാവുന്ന പെരുമാറ്റരീതികൾ എന്നിവയെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെടുന്നു. അതിനാൽ അൽഗോരിതകാലത്ത് ശ്രദ്ധയുടെ പ്രശ്നവും പ്രസക്തിയുടെ പ്രശ്നവും വേർതിരിക്കാനാവില്ല.
ഇതിന്റെ ഫലമായി വായനയുടെ സാമൂഹികരൂപവും മാറുന്നു. വായന ഒരു പാഠവുമായി ദീർഘകാലം ചെലവഴിക്കുന്ന അനുഭവം മാത്രമല്ലാതായി, നിരന്തരം തിരഞ്ഞെടുക്കുകയും ഉപേക്ഷിക്കുകയും അടുത്ത ഉള്ളടക്കത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന പ്രവാഹത്തിന്റെ ഭാഗമാകുന്നു. ഈ വായനാരീതി സ്വതവേ തെറ്റാണെന്നല്ല വാദം. എന്നാൽ അത് മനുഷ്യന്റെ ബൗദ്ധികജീവിതത്തെ നിർണയിക്കുന്ന പ്രബലമായ യുക്തിയായി മാറുമ്പോൾ, മന്ദഗതിയിലുള്ളതും ആവർത്തനാത്മകവുമായതും അനിശ്ചിതത്വത്തെ ഉൾക്കൊള്ളുന്നതുമായ വായനകൾക്ക് ഇടം ചുരുങ്ങാം.
ഇവിടെയാണ് സാഹിത്യത്തിന്റെ വെല്ലുവിളി. സാഹിത്യം അൽഗോരിതങ്ങൾക്ക് എതിരായ ഒരു സാങ്കേതികവിദ്യയല്ല. എന്നാൽ വായനയെ മറ്റൊരു താളത്തിലും മറ്റൊരു സമയഘടനയിലും സംഘടിപ്പിക്കുന്ന സ്വഭാവം സാഹിത്യത്തിനുണ്ട്. ഒരു കവിതയുടെ അർത്ഥം പലപ്പോഴും ആദ്യവായനയിൽ പൂർത്തിയാകുന്നില്ല. ഒരു നോവലിന്റെ അനുഭവം അവസാന പേജിൽ അവസാനിക്കുന്നില്ല. സാഹിത്യരൂപം വായിക്കുന്നയാളെ തിരികെ പോകാനും നിർത്താനും വീണ്ടും ചിന്തിക്കാനും നിർബന്ധിക്കുന്നു.
അതിനാൽ അൽഗോരിതകാലത്ത് സാഹിത്യത്തിന്റെ പ്രസക്തിയെ ‘സാഹിത്യം വിവരങ്ങൾക്ക് ബദലാണ്’ എന്ന വാദത്തിലേക്ക് ചുരുക്കാനാവില്ല. കൂടുതൽ കൃത്യമായ ചോദ്യം ഇതാണ്: വ്യത്യസ്ത ബൗദ്ധികാന്തരീക്ഷങ്ങളിൽ സാഹിത്യം വായിക്കുന്നയാളിൽ നിന്ന് എന്തുതരം ബൗദ്ധിക പ്രവർത്തനങ്ങളാണ് ആവശ്യപ്പെടുന്നത്?
സാഹിത്യം എന്ന ബൗദ്ധിക വ്യായാമം
ഒരു ശേഷി നിരന്തരമായ അഭ്യാസത്തിലൂടെയാണ് രൂപപ്പെടുന്നത്. ഭാഷ പഠിക്കുന്നത് വ്യാകരണനിയമങ്ങൾ മനഃപാഠമാക്കുന്നതിലൂടെ മാത്രം സാധ്യമാകാത്തതുപോലെ, സങ്കീർണ്ണമായി ചിന്തിക്കാനുള്ള കഴിവും വിവരങ്ങൾ സ്വീകരിക്കുന്നതിലൂടെ മാത്രം രൂപപ്പെടുന്നില്ല. ആവർത്തിച്ചുള്ള ബൗദ്ധിക പ്രവർത്തനങ്ങളിലൂടെയാണ് അത് വികസിക്കുന്നത്.
ഈ അർത്ഥത്തിൽ സാഹിത്യം അറിവ് നൽകുന്ന ഒരു മാധ്യമമെന്നതിലുപരി, ചില ബൗദ്ധിക ശേഷികളെ പ്രവർത്തിപ്പിക്കുന്ന ഒരു സാംസ്കാരിക രൂപമാണ്. ഒരു കവിത വായിക്കുമ്പോൾ വായിക്കുന്നയാൾ അർത്ഥം സ്വീകരിക്കുന്നതിലുപരി അത് നിർമ്മിക്കേണ്ടിവരുന്നു. ഒരു നോവൽ വായിക്കുമ്പോൾ കഥാപാത്രങ്ങളെക്കുറിച്ചുള്ള അന്തിമവിധി ഉടനടി സാധ്യമാകണമെന്നില്ല; പരസ്പരവിരുദ്ധമായ സവിശേഷതകളെ കുറച്ചുകാലം ഒരുമിച്ച് ഉൾക്കൊള്ളേണ്ടിവരും. ഒരു കഥ വായിക്കുമ്പോൾ ബന്ധമില്ലെന്ന് തോന്നിയ സംഭവങ്ങൾക്കിടയിൽ പുതിയ ബന്ധങ്ങൾ കണ്ടെത്തേണ്ടിവരും.
ഇവിടെയുള്ള ബൗദ്ധിക അധ്വാനം എന്നത് സാഹിത്യകൃതിയുടെ ആഖ്യാനരൂപഘടന ആവശ്യപ്പെടുന്ന സജീവമായ മാനസിക പ്രവർത്തനങ്ങളുടെ കൂട്ടമാണ്. അർത്ഥം അതേപടി സ്വീകരിക്കുന്നതിനുപകരം നിർമ്മിക്കുക, ബന്ധങ്ങൾ കണ്ടെത്തുക, ഓർമ്മ സജീവമാക്കുക, മാതൃകകൾ തിരിച്ചറിയുക, അമൂർത്തീകരിക്കുക, അന്തിമവിധിയെ താൽക്കാലികമായി നീട്ടിവെക്കുക, അനിശ്ചിതത്വത്തെ സഹിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ അധ്വാനം വായനയ്ക്ക് പുറത്തുനിന്ന് ചേർക്കപ്പെടുന്നതല്ല. സാഹിത്യരൂപം തന്നെയാണ് അതിനെ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ആഖ്യാനരൂപഘടന ഒരു ആശയത്തെ അലങ്കരിക്കുന്ന ബാഹ്യരൂപമല്ല; വായിക്കുന്നയാളുടെ ബൗദ്ധിക പ്രവർത്തനത്തെ സംഘടിപ്പിക്കുന്ന രചനാതന്ത്രമാണ്.
ഒരു നോവലിലെ സമയക്രമം, ഒരു കവിതയുടെ മൗനം, ഒരു കഥയിലെ അപൂർണ്ണത, ഒരു രൂപകത്തിന്റെ അനിശ്ചിതത്വം എന്നിവ ഭാഷയുടെ സൗന്ദര്യഘടകങ്ങൾ മാത്രമല്ല. വായിക്കുന്നയാൾ എവിടെ നിൽക്കണം, എന്തെല്ലാം ബന്ധങ്ങൾ കണ്ടെത്തണം, ഏത് വിവരങ്ങൾ ഓർമ്മയിൽ സൂക്ഷിക്കണം, എപ്പോഴാണ് വിധിയെഴുത്ത് നീട്ടിവെക്കേണ്ടത് എന്നിവ നിർണ്ണയിക്കുന്ന സംവിധാനങ്ങളാണ്.
ഇവിടെയാണ് സാഹിത്യരൂപം മറ്റു വിജ്ഞാനരൂപങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്നത്. ഒരു ശാസ്ത്രീയ ലേഖനം സാധാരണയായി സംശയദുരീകരണത്തിലേക്കാണ് നീങ്ങുന്നത്. ഒരു നിയമരേഖ സാമൂഹികഇടപെടലിനെ നിർവചിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഒരു വാർത്തയുടെ ലക്ഷ്യം വിവരം കൃത്യമായും വേഗത്തിലും കൈമാറുകയാണ്. സാഹിത്യം പലപ്പോഴും ഇതിന്റെ വിപരീതമായ പ്രവർത്തനമാണ് നിർവഹിക്കുന്നത്. അത് അർത്ഥത്തെ വൈകിപ്പിക്കുന്നു, ബന്ധങ്ങളെ തുറന്നുവെക്കുന്നു, നിഗമനത്തിലെത്താനുള്ള ത്വരയെ നിയന്ത്രിക്കുന്നു. ഈ വൈകിപ്പിക്കൽ സാഹിത്യത്തിന്റെ അപൂർണ്ണതയല്ല; അതിന്റെ പ്രവർത്തനരീതിയാണ്.
ആഖ്യാനരൂപഘടനയും വായനയുടെ ബൗദ്ധിക അധ്വാനവും
ഇവിടെ ‘ആഖ്യാനരൂപഘടന’ എന്നത് രൂപം, ഘടന, ആഖ്യാനതന്ത്രം എന്നിവയുടെ ലളിതമായ കൂട്ടമല്ല. ഒരു കൃതി വായനയെ എങ്ങനെ സംഘടിപ്പിക്കുന്നു, വായിക്കുന്നയാളുടെ ശ്രദ്ധ, സമയാനുഭവം, അർത്ഥനിർമ്മാണം, ബന്ധനിർമ്മാണം, അനിശ്ചിതത്വത്തോടുള്ള ഇടപെടൽ, വിധിപ്രസ്താവം എന്നിവയെ എങ്ങനെ നിയന്ത്രിക്കുന്നു എന്നതിന്റെ സൗന്ദര്യശാസ്ത്രപരമായ സംഘാടനയുക്തിയെയാണ് ആഖ്യാനരൂപഘടന സൂചിപ്പിക്കുന്നത്. അതുകൊണ്ട് സാഹിത്യരൂപത്തിന്റെ സാമൂഹികപ്രാധാന്യം ആശയത്തിന്റെ വാഹകത്വത്തിൽ മാത്രം സ്ഥിതിചെയ്യുന്നില്ല. അത് ബൗദ്ധിക അധ്വാനം വിതരണം ചെയ്യുന്നതിലും സ്ഥിതിചെയ്യുന്നു.
കാഫ്കയുടെ The Trial ഇതിന് ശക്തമായ ഉദാഹരണമാണ്. നോവൽ സാധാരണയായി ആധുനിക ബ്യൂറോക്രസിയുടെ വിമർശനമായോ നിയമവ്യവസ്ഥയുടെ രൂപകമായോ അസ്തിത്വവാദപരമായ ആശങ്കയുടെ ആഖ്യാനമായോ വായിക്കപ്പെടുന്നു. ഈ വ്യാഖ്യാനങ്ങൾക്ക് ഓരോന്നിനും പ്രസക്തിയുണ്ട്. എന്നാൽ മറ്റൊരു ചോദ്യം കൂടി ചോദിക്കാം: ഈ നോവൽ വായിക്കുന്നയാളിൽ നിന്ന് എന്തുതരം ബൗദ്ധിക അധ്വാനമാണ് ആവശ്യപ്പെടുന്നത്?
ആദ്യ അധ്യായം മുതൽ The Trial വായിക്കുന്നയാൾക്ക് സ്ഥിരമായ ഒരു വ്യാഖ്യാനകേന്ദ്രം നൽകുന്നില്ല. ജോസഫ് കെ. എന്തുകൊണ്ടാണ് അറസ്റ്റിലായത് എന്നതിന്റെ വ്യക്തമായ വിശദീകരണം ലഭിക്കുന്നില്ല. നിയമനടപടിയുടെ അടിത്തറ വ്യക്തമല്ല. കഥാപാത്രങ്ങളുടെ ഉദ്ദേശ്യങ്ങൾ ഭാഗികമായാണ് വെളിപ്പെടുന്നത്. ഈ അപൂർണ്ണത വിവരങ്ങളുടെ കുറവായി മാത്രം കാണാനാവില്ല; അത് നോവലിന്റെ ആഖ്യാനരൂപഘടനയുടെ ഭാഗമാണ്. അതിന്റെ ഫലമായി വായിക്കുന്നയാൾ ഓരോ പുതിയ സംഭവത്തെയും മുൻപത്തെ സംഭവങ്ങളുടെ വെളിച്ചത്തിൽ വീണ്ടും വായിക്കേണ്ടിവരുന്നു. പുതിയ വിവരം പഴയ വ്യാഖ്യാനങ്ങളെ തിരുത്തുന്നു. സ്ഥിരമായ നിഗമനത്തിലെത്താനുള്ള ശ്രമം തുടർച്ചയായി വൈകിപ്പിക്കപ്പെടുന്നു. ഈ അർത്ഥത്തിൽ The Trial വായിക്കുന്നയാളെ അനിശ്ചിതത്വത്തിനുള്ളിൽ ചിന്തിക്കാൻ പരിശീലിപ്പിക്കുന്നു.
വിസ്ലാവ ഷിംബോർസ്കയുടെ കവിതകളിലും മറ്റൊരു തരത്തിലുള്ള ബൗദ്ധിക വ്യായാമം കാണാം. അവ പലപ്പോഴും സാധാരണ വസ്തുക്കളിൽ നിന്നോ ദൈനംദിന അനുഭവങ്ങളിൽ നിന്നോ ആരംഭിക്കുന്നു. എന്നാൽ കവിതയുടെ അവസാനത്തിലെത്തുമ്പോൾ തുടക്കത്തിലെ ആ കാര്യത്തെ വായിക്കുന്നയാൾ അതേ രീതിയിൽ കാണുന്നില്ല. കവിത വസ്തുവിനെയും വിഷയത്തെയും മാറ്റുന്നുവെന്നല്ല. അതിനെ കാണുന്ന ശ്രദ്ധയുടെ ഘടനയാണ് മാറ്റുന്നത്. ഇവിടെ കവിതയുടെ തത്ത്വം അതിന്റെ പ്രഖ്യാപനങ്ങളിൽ മാത്രമല്ല, വായിക്കുന്നയാളെ ലോകത്തെ വീണ്ടും ശ്രദ്ധിക്കാൻ നിർബന്ധിക്കുന്ന രൂപഘടനയിലും നിലകൊള്ളുന്നു.
ബോർഹെസിന്റെ കഥകൾ മറ്റൊരു മാതൃക നൽകുന്നു. യാഥാർത്ഥ്യത്തിന്റെയും സാങ്കൽപ്പികതയുടെയും അതിർത്തികളെ അസ്ഥിരമാക്കുന്നു എന്നത് അവയുടെ വിഷയത്തെക്കുറിച്ചുള്ള ഒരു നിരീക്ഷണമാണ്. എന്നാൽ വായനയുടെ പ്രക്രിയ പരിശോധിക്കുമ്പോൾ കൂടുതൽ പ്രധാനപ്പെട്ട മറ്റൊരു കാര്യം കാണാം. ഒരു പരാമർശം മറ്റൊരു ഗ്രന്ഥത്തിലേക്ക് തുറക്കുന്നു; ഒരു കഥ മറ്റൊരു കഥയുടെ വായനയെ മാറ്റുന്നു; സാങ്കൽപ്പിക ഗ്രന്ഥം യഥാർത്ഥ ഗ്രന്ഥത്തിന്റെ സ്ഥാനത്ത് പ്രവർത്തിക്കുന്നു. വായിക്കുന്നയാൾ തുടർച്ചയായി ബന്ധങ്ങൾ നിർമ്മിക്കേണ്ട അവസ്ഥയിലാണ്. ഇവിടെ വായനയുടെ പ്രധാന പ്രവർത്തനം ബന്ധങ്ങൾ സൃഷ്ടിക്കലാണ്.
ചിന്താസാന്ദ്രത
എല്ലാ സാഹിത്യകൃതികളും ഒരേ തരത്തിലുള്ള ബൗദ്ധിക പങ്കാളിത്തം ആവശ്യപ്പെടുന്നില്ല. ചില കൃതികൾ ഉടനടി മനസ്സിലാക്കപ്പെടുന്നു; ചിലത് വീണ്ടും വീണ്ടും വായിക്കേണ്ടിവരുന്നു. ചിലത് വ്യക്തമായ നിഗമനങ്ങളിലേക്ക് നയിക്കുന്നു; ചിലത് നിഗമനത്തെ തന്നെ താൽക്കാലികമായി അസാധ്യമാക്കുന്നു. ഈ വ്യത്യാസം സാഹിത്യത്തിന്റെ വിഷയത്തിൽനിന്ന് മാത്രം വിശദീകരിക്കാനാവില്ല. ആഖ്യാനരൂപഘടന വായിക്കുന്നയാളുടെ ബൗദ്ധിക പങ്കാളിത്തത്തെ എങ്ങനെ സംഘടിപ്പിക്കുന്നു എന്നതിലാണ് അതിന്റെ ഒരു പ്രധാന കാരണം.
ഇതിനായി ചിന്താസാന്ദ്രത എന്ന ആശയം ഉപയോഗിക്കാം. ഒരു കൃതിയുടെ ചിന്താസാന്ദ്രത അതിന്റെ ദുഷ്കരതയോ ഭാഷയുടെ സങ്കീർണ്ണതയോ കൊണ്ട് മാത്രം നിർണ്ണയിക്കപ്പെടുന്നില്ല. ലളിതമായ ഭാഷയിൽ എഴുതിയ ഒരു കൃതി വളരെ ഉയർന്ന ബൗദ്ധിക പങ്കാളിത്തം ആവശ്യപ്പെടാം. മറിച്ച് ദുഷ്കരമായ ഭാഷയിൽ എഴുതിയ ഒരു കൃതി ചിന്താപരമായി പരിമിതമായിരിക്കാം. നിർണായകമായ ചോദ്യം ഇതാണ്: ആഖ്യാനരൂപഘടന വായിക്കുന്നയാളുടെ ശ്രദ്ധ, ഓർമ്മ, ബന്ധനിർമ്മാണം, വിവേചനശേഷി, അനിശ്ചിതത്വത്തോടുള്ള ഇടപെടൽ എന്നിവയെ എത്രത്തോളം സജീവമായി പ്രവർത്തിപ്പിക്കുന്നു?
‘സാന്ദ്രത’ ഇവിടെ കൂടുതൽ പ്രയാസം എന്ന അർത്ഥത്തിലല്ല. വായിക്കുന്നയാളുടെ ബൗദ്ധിക പ്രവർത്തനം എത്രമാത്രം സജീവമായി തുടരുന്നു എന്ന അർത്ഥത്തിലാണ്. ഒരു മഹത്തായ സാഹിത്യകൃതി വായിക്കുന്നയാളെ അർത്ഥാനുഭവത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാക്കുന്നു. ഇതുകൊണ്ടാണ് ചില കൃതികൾ വ്യത്യസ്ത കാലഘട്ടങ്ങളിലും സാമൂഹിക സാഹചര്യങ്ങളിലും വീണ്ടും വായിക്കപ്പെടുന്നത്. അവയുടെ അർത്ഥങ്ങൾ മാറുന്നതുകൊണ്ടുമാത്രമല്ല; അവയുടെ ആഖ്യാനരൂപഘടന ഓരോ പുതിയ വായനയിൽനിന്നും വീണ്ടും ബൗദ്ധിക അധ്വാനം ആവശ്യപ്പെടുന്നതിനാലുമാണ്.
അതിനാൽ സാഹിത്യത്തിന്റെ മൂല്യം അതിന്റെ സാംസ്കാരിക പ്രശസ്തിയിലോ ചരിത്രപരമായ സ്വാധീനത്തിലോ മാത്രം അളക്കാനാവില്ല. അത് വായിക്കുന്നയാളുടെ ബൗദ്ധിക പങ്കാളിത്തത്തെ എത്രത്തോളം സജീവമായി നിലനിർത്തുന്നു എന്നതും അതിന്റെ സൗന്ദര്യശാസ്ത്രപരമായ മൂല്യത്തിന്റെ ഭാഗമാണ്.
ബൗദ്ധിക വ്യായാമ വായന: ഒരു രീതിശാസ്ത്രം
ഈ വീക്ഷണം സാഹിത്യവിമർശനത്തിന് ഒരു പുതിയ രീതിശാസ്ത്രപരമായ ചോദ്യമുയർത്തുന്നു. ഒരു കൃതി എന്താണ് അർത്ഥമാക്കുന്നത് എന്ന ചോദ്യത്തോടൊപ്പം, ആ അർത്ഥം നിർമ്മിക്കാൻ വായിക്കുന്നയാൾ എന്താണ് ചെയ്യേണ്ടിവരുന്നത്? എന്ന ചോദ്യവും ചോദിക്കണം. ഒരു കൃതിയെ ഈ രീതിയിൽ വായിക്കുമ്പോൾ നാല് ചോദ്യങ്ങൾ പ്രധാനമാണ്.
ഒന്നാമതായി, ആഖ്യാനരൂപഘടന എന്തുതരം ശ്രദ്ധയാണ് ആവശ്യപ്പെടുന്നത്? ഒരു കവിത ആദ്യവായനയിൽ തന്നെ തുറന്നുകൊടുക്കുന്നുണ്ടോ, അതോ തിരിച്ചുവരവുകൾ ആവശ്യപ്പെടുന്നുണ്ടോ? ഒരു നോവൽ വേഗത്തിലുള്ള കഥാപ്രവാഹത്തിലൂടെയാണോ വായനയെ നയിക്കുന്നത്, അതോ അനുഭവത്തിന്റെ സങ്കീർണ്ണതയിൽ നിർത്തുന്നുണ്ടോ?
രണ്ടാമതായി, അർത്ഥം എങ്ങനെയാണ് സംഘടിപ്പിക്കപ്പെടുന്നത്? അത് നേരിട്ട് നൽകുന്നുണ്ടോ, അതോ വായിക്കുന്നയാൾ തന്നെ ബന്ധങ്ങൾ നിർമ്മിക്കേണ്ടിവരുന്നുണ്ടോ? രൂപകം, മൗനഭാഷ, സമയവിച്ഛേദം, അപൂർണ്ണമായ സമാപനം തുടങ്ങിയ രൂപതന്ത്രങ്ങൾ ബൗദ്ധിക പങ്കാളിത്തത്തെ എങ്ങനെ സജീവമാക്കുന്നു?
മൂന്നാമതായി, വിധിപ്രസ്താവത്തിനായുള്ള ത്വരയെ കൃതി എങ്ങനെ നിയന്ത്രിക്കുന്നു? ചില കൃതികൾ ഉടൻ നിഗമനത്തിലെത്തിക്കുന്നു. ചിലത് വിധിയെഴുത്ത് വൈകിപ്പിക്കുന്നു. ഈ വൈകിപ്പിക്കൽ ആശയക്കുഴപ്പമല്ല; പരസ്പരവിരുദ്ധമായ സാധ്യതകളെ ഒരേസമയം ചിന്തയുടെ ഭാഗമാക്കുന്ന സൗന്ദര്യശാസ്ത്രപരമായ തന്ത്രമാണ്.
നാലാമതായി, ഈ ബൗദ്ധിക അധ്വാനത്തിന്റെ ഫലം എന്താണ്? ഇവിടെ ഫലം എന്നത് ധാർമ്മികപരിവർത്തനമല്ല. സാഹിത്യം വായിച്ചാൽ മനുഷ്യൻ സ്വയം മെച്ചപ്പെടുന്നു എന്ന പരമ്പരാഗത അവകാശവാദവും ആവശ്യമില്ല. പകരം, ഒരു കൃതി ശ്രദ്ധ, ബന്ധനിർമ്മാണം, ഓർമ്മ, വിവേചനം, അനിശ്ചിതത്വത്തോടുള്ള ഇടപെടൽ തുടങ്ങിയ ശേഷികളെ എങ്ങനെ പ്രവർത്തിപ്പിക്കുന്നു എന്നതാണ് പരിശോധിക്കേണ്ടത്.
ഈ നാല് ചോദ്യങ്ങളും ഒരു കൃതിയുടെ ‘യഥാർത്ഥ അർത്ഥം’ കണ്ടെത്താനുള്ള ഉപകരണങ്ങളല്ല. സാഹിത്യരൂപം വായിക്കുന്നയാളെ ബൗദ്ധികമായി എങ്ങനെ പങ്കാളിയാക്കുന്നു എന്നത് വിശകലനം ചെയ്യാനുള്ള രീതിശാസ്ത്രപരമായ നിർദ്ദേശങ്ങളാണ്.
സാഹിത്യവിമർശനത്തിന്റെ പുനർനിർവചനം
ഈ സമീപനം സ്വീകരിക്കുമ്പോൾ സാഹിത്യവിമർശനത്തിന്റെ ദൗത്യവും വികസിക്കുന്നു. ഒരു കൃതിയുടെ അർത്ഥം മനസ്സിലാക്കുന്നതും ആ കൃതി വായിക്കുന്നയാളെ എങ്ങനെ ചിന്തിക്കാൻ നിർബന്ധിക്കുന്നു എന്നതും ഒരേ കാര്യമല്ല. ഒരേ രാഷ്ട്രീയസന്ദേശം ഉൾക്കൊള്ളുന്ന രണ്ട് നോവലുകൾ വായിക്കുന്നയാളിൽ നിന്ന് വ്യത്യസ്ത ബൗദ്ധിക അധ്വാനങ്ങൾ ആവശ്യപ്പെടാം. ഒരേ ചരിത്രസംഭവത്തെ ആസ്പദമാക്കിയ രണ്ട് കവിതകൾ വ്യത്യസ്ത വായനാരീതികൾ സൃഷ്ടിക്കാം.
അതിനാൽ വിമർശനം കൃതിയുടെ ആശയത്തിൽ മാത്രം കേന്ദ്രീകരിക്കുമ്പോൾ സാഹിത്യരൂപത്തിന്റെ ഒരു നിർണായക പ്രവർത്തനം അദൃശ്യമാകുന്നു. വിമർശനത്തിന്റെ ചോദ്യങ്ങളിൽ ഒന്നായി ഇനി ഇത് കൂടി വരണം: കൃതി വായിക്കുന്നയാളിൽ നിന്ന് എന്തുതരം ബൗദ്ധിക അധ്വാനമാണ് ആവശ്യപ്പെടുന്നത്?
ഇത് അർത്ഥത്തെ ഉപേക്ഷിക്കുന്നില്ല. അർത്ഥം രൂപപ്പെടുന്ന പ്രക്രിയയെ വിശകലനത്തിന്റെ ഭാഗമാക്കുന്നു. അതുവഴി സാഹിത്യത്തിന്റെ മൂല്യനിർണയത്തിനും മറ്റൊരു മാനദണ്ഡം ലഭിക്കുന്നു. ഒരു കൃതിയുടെ സാഹിത്യപരമായ മഹത്വം അതിന്റെ വിഷയത്തിന്റെ ഗൗരവത്തിലോ രാഷ്ട്രീയത്തിന്റെ പുരോഗമനപരതയിലോ ഭാഷയുടെ സങ്കീർണ്ണതയിലോ മാത്രം അളക്കാനാവില്ല. അത് വായിക്കുന്നയാളെ എത്രത്തോളം സജീവമായ ബൗദ്ധിക പങ്കാളിത്തത്തിലേക്ക് ക്ഷണിക്കുന്നു എന്നതും അതിന്റെ സൗന്ദര്യശാസ്ത്രപരമായ മൂല്യത്തിന്റെ ഭാഗമാണ്.
ഈ വീക്ഷണത്തിൽ സാഹിത്യത്തിന്റെ ചരിത്രം മനുഷ്യന്റെ ബൗദ്ധിക അഭ്യാസങ്ങളുടെ ചരിത്രം കൂടിയാണ്. ഓരോ പുതിയ സാഹിത്യരൂപവും ലോകത്തെക്കുറിച്ച് പുതിയതായി പറയുന്നതിനൊപ്പം, ലോകത്തെ പുതിയ രീതിയിൽ വായിക്കാൻ മനുഷ്യനെ പരിശീലിപ്പിക്കുന്ന സാംസ്കാരിക പരീക്ഷണമായും കാണാം.
സാഹിത്യത്തിന്റെ സാമൂഹികപ്രസക്തി
സാഹിത്യം സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു എന്ന വാദം അതിന്റെ പ്രതിനിധാനപരമായ പ്രവർത്തനത്തെ വിശദീകരിക്കുന്നു. സാഹിത്യം സഹാനുഭൂതി വളർത്തുന്നു എന്ന വാദം അതിന്റെ അനുഭവപരമായ പ്രവർത്തനത്തെ വിശദീകരിക്കുന്നു. സാഹിത്യം രാഷ്ട്രീയബോധം വികസിപ്പിക്കുന്നു എന്ന വാദം അതിന്റെ ആശയപരമായ പ്രവർത്തനത്തെ വിശദീകരിക്കുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾ സജീവമാകുന്ന രീതി മനസ്സിലാക്കണമെങ്കിൽ സാഹിത്യം വായിക്കുന്നയാളെ എങ്ങനെ ബൗദ്ധികമായി പ്രവർത്തിപ്പിക്കുന്നു എന്ന ചോദ്യവും ആവശ്യമാണ്.
ഈ അർത്ഥത്തിൽ സാഹിത്യം ഒരു ആശയവിതരണ സംവിധാനമായി ചുരുങ്ങുന്നില്ല. അത് ഒരു ബൗദ്ധിക അഭ്യാസത്തിന്റെ സാംസ്കാരിക രൂപമാണ്. ഒരു സമൂഹം സാഹിത്യത്തെ നഷ്ടപ്പെടുത്തുമ്പോൾ നഷ്ടപ്പെടുന്നത് ചില പ്രത്യേക ബൗദ്ധികശീലങ്ങളുടെ സാമൂഹികാവകാശവുമാണ്.
ഇത് സാഹിത്യത്തിന് വിശുദ്ധസ്ഥാനം നൽകാനുള്ള വാദമല്ല. മനുഷ്യന്റെ ബൗദ്ധികാന്തരീക്ഷം വൈവിധ്യമാർന്ന രൂപങ്ങളാൽ നിർമ്മിക്കപ്പെടണം എന്ന വാദമാണ്. അൽഗോരിതമിക സംവിധാനങ്ങൾ ശ്രദ്ധയെയും വായനയെയും മുൻഗണനകളെയും പുതിയ രീതിയിൽ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ, മറ്റൊരു താളത്തിലുള്ള വായനയെ നിലനിർത്തുന്നതാണ് സാഹിത്യത്തിന്റെ പ്രത്യേക പ്രസക്തി.
വായനയുടെ എല്ലാ രൂപങ്ങളും ഒരേ യുക്തിയിലേക്ക് ചുരുങ്ങുമ്പോൾ ബൗദ്ധികജീവിതവും ഏകതാനമാകുന്നു. വേഗത്തിലുള്ള തിരിച്ചറിവ്, ഉടനടി പ്രതികരണം, ഏകാർത്ഥ നിഗമനം എന്നിവയ്ക്ക് പുറമെ സംശയം, വൈകിപ്പ്, പുനർവായന, സങ്കീർണ്ണത, അനിശ്ചിതത്വം എന്നിവയ്ക്കും ബൗദ്ധികജീവിതത്തിൽ സ്ഥാനം ആവശ്യമാണ്. സാഹിത്യവായന ഈ വ്യത്യസ്ത അഭ്യാസങ്ങളെ ജീവനോടെ നിലനിർത്തുന്ന സാംസ്കാരിക ഇടങ്ങളിലൊന്നാണ്.
അതുകൊണ്ട് സാഹിത്യപഠനത്തിന്റെ ലക്ഷ്യം സാഹിത്യചരിത്രം മനഃപാഠമാക്കുന്നതിലോ വ്യാഖ്യാനങ്ങൾ ശേഖരിക്കുന്നതിലോ മാത്രം ഒതുങ്ങുന്നില്ല. വായനയെ ഒരു ബൗദ്ധിക അഭ്യാസമായി നിലനിർത്തുന്നതും അതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സാഹിത്യത്തിന്റെ സാമൂഹികപ്രസക്തി അതിന്റെ വിപണിമൂല്യത്തിൽ മാത്രം അന്വേഷിക്കാനാവില്ല. മനുഷ്യന്റെ ബൗദ്ധികജീവിതത്തെ വൈവിധ്യമാർന്നതാക്കി നിലനിർത്തുന്നതിലുള്ള അതിന്റെ പങ്കിലാണ് അത് അന്വേഷിക്കേണ്ടത്.
അൽഗോരിതകാലത്ത് സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യം അതിനാൽ സാഹിത്യത്തിന്റെ അതിജീവനത്തെക്കുറിച്ചുള്ള ചോദ്യം മാത്രമല്ല. മനുഷ്യന്റെ ബൗദ്ധികജീവിതം ഏതു സാംസ്കാരികരൂപങ്ങളാൽ സംഘടിപ്പിക്കപ്പെടണം എന്ന ചരിത്രപരമായ ചോദ്യമാണ്.
സാഹിത്യം ഈ ചോദ്യത്തിന് അന്തിമ ഉത്തരമല്ല. എന്നാൽ മനുഷ്യനെ വിവരങ്ങളുടെ ഉപഭോക്താവായി മാത്രം കാണാതെ, അർത്ഥത്തിന്റെ സജീവ നിർമ്മാതാവായി നിലനിർത്തുന്ന സാംസ്കാരികരൂപങ്ങളിൽ ഒന്നാണ് അത്. ലോകത്തെ പ്രതിനിധീകരിക്കുന്നതിലാണ് സാഹിത്യത്തിന്റെ പ്രവർത്തനം അവസാനിക്കുന്നില്ല. അതിന്റെ ആഖ്യാനരൂപഘടനയിലൂടെ ലോകത്തെക്കുറിച്ച് ചിന്തിക്കാൻ ആവശ്യമായ ശ്രദ്ധയും സംശയവും ബന്ധനിർമ്മാണവും അനിശ്ചിതത്വത്തോടുള്ള സഹനശേഷിയും അത് നിരന്തരം പ്രവർത്തിപ്പിക്കുന്നു.
അതിനാൽ സാഹിത്യത്തിന്റെ സാമൂഹികപ്രസക്തി അത് നമ്മോട് എന്താണ് പറയുന്നത് എന്നതിൽ മാത്രമല്ല. അത് നമ്മെ എങ്ങനെ ചിന്തിക്കാൻ നിർബന്ധിക്കുന്നു എന്നതിലുമാണ്. അൽഗോരിതകാലത്ത് സാഹിത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധശേഷി ഒരുപക്ഷേ ഇവിടെ തന്നെയാണ്. വിവരങ്ങളുടെ പ്രവാഹത്തിനിടയിൽ മറ്റൊരു തരത്തിലുള്ള ശ്രദ്ധയും, മറ്റൊരു തരത്തിലുള്ള സമയാനുഭവവും, മറ്റൊരു തരത്തിലുള്ള ചിന്താശേഷിയും നിലനിർത്തുക.
