സർഗ്ഗാത്മകതയെക്കുറിച്ചുള്ള നമ്മുടെ ധാരണകളേറെയും സ്വാതന്ത്ര്യവുമായി ചേർന്നുനിൽക്കുന്നവയാണ്. നിയന്ത്രണമില്ലാതെ ഭാവന പ്രവർത്തിക്കുന്നതാണ് സർഗ്ഗാത്മകതയ്ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമെന്ന് പൊതുവെ കരുതുന്നു. അതുകൊണ്ടുതന്നെ കലാകൃത്തിന്റെ സ്വാതന്ത്ര്യം എന്തും ആവിഷ്കരിക്കാനും എങ്ങനെയും ആവിഷ്കരിക്കാനുമുള്ള സ്വാതന്ത്ര്യമായി മനസ്സിലാക്കപ്പെടുന്നു. കവിത എഴുതുന്ന പ്രവൃത്തിയെ മുൻനിർത്തി പരിശോധിച്ചാൽ ഇക്കാര്യത്തിൽ വൈരുദ്ധ്യം കാണാം. കവിതയിൽ സർഗ്ഗാത്മകത ഏറ്റവും തീവ്രമാകുന്ന സന്ദർഭങ്ങൾ പലപ്പോഴും കവി തന്റെ സ്വാതന്ത്ര്യത്തിന് പരിധി കണ്ടെത്തുമ്പോഴാണ്. എന്തും എഴുതാം എന്ന സാധ്യത കവിതയ്ക്ക് ആവശ്യമാണ്. പക്ഷേ എന്തും എഴുതാം എന്നതുകൊണ്ടുമാത്രം കവിതയുണ്ടാകുന്നില്ല. ആ വിശാലമായ സാധ്യതയിൽനിന്ന് എന്ത് തിരഞ്ഞെടുക്കണം, എന്ത് ഒഴിവാക്കണം, എവിടെ നിർത്തണം, എത്രമാത്രം പറയണം, എന്ത് പറയാതെ വിടണം എന്നീ തീരുമാനങ്ങളിലൂടെയാണ് കവിത രൂപപ്പെടുന്നത്. കവിതയിലെ സ്വാതന്ത്ര്യം സാധ്യതകളുടെ എണ്ണത്തെക്കാൾ സാധ്യതകൾക്കിടയിൽ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവിലാണ്.കവിത എഴുതിത്തുടങ്ങുന്ന നിമിഷത്തിൽ കവിക്കു മുന്നിൽ ഭാഷ മുഴുവനുമുണ്ട്. ഏതു വാക്കും ഉപയോഗിക്കാം. ഏതു രൂപവും സ്വീകരിക്കാം. എത്ര വരികൾ വേണമെങ്കിലും എഴുതാം. ഉപമ ഉപയോഗിക്കാം, വേണ്ടെന്നുവെക്കാം. ഒരു സംഭവം വിവരിക്കാം, ഒരു ദൃശ്യം മാത്രം നൽകാം, വിശദീകരിക്കാം, സൂചിപ്പിച്ചു നിർത്താം. എന്നാൽ പൂർത്തിയായ കവിതയിൽ ഈ സാധ്യതകളുടെ ചെറിയൊരു ഭാഗം മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരു വാക്ക് തിരഞ്ഞെടുത്താൽ അതിനു പകരം വരാമായിരുന്ന മറ്റനേകം വാക്കുകൾ ഒഴിവാകുന്നു. ഒരു വരി ഇവിടെ അവസാനിപ്പിച്ചാൽ മറ്റിടങ്ങളിൽ അവസാനിപ്പിക്കാമായിരുന്ന സാധ്യതകൾ ഇല്ലാതാകുന്നു. ഒരു ബിംബം സ്വീകരിക്കുമ്പോൾ മറ്റനേകം ബിംബങ്ങൾ വേണ്ടെന്നുവെക്കപ്പെടുന്നു. കവിത അവസാനിപ്പിക്കുന്ന നിമിഷത്തിൽ അതിനുശേഷം എഴുതാമായിരുന്ന വരികൾ ഉപേക്ഷിക്കപ്പെടുന്നു. അതിനാൽ കവിത നിർമ്മിക്കപ്പെടുന്നത് എഴുതപ്പെട്ടവകൊണ്ടു മാത്രമല്ല; എഴുതാതിരിക്കാൻ തീരുമാനിച്ചവകൊണ്ടും കൂടിയാണ്. കവിക്ക് അനവധി സാധ്യതകൾ ലഭ്യമായിരിക്കാം, അതേസമയം അവയിൽ ഭൂരിഭാഗവും വേണ്ടെന്നുവെക്കാനും കഴിയണം. ഈ അർത്ഥത്തിൽ സർഗ്ഗാത്മക സ്വാതന്ത്ര്യം എന്തും തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമല്ല; തിരഞ്ഞെടുക്കാമായിരുന്ന ഒന്നിനെ വേണ്ടെന്നുവെക്കാനുള്ള ശേഷി കൂടിയാണ്.
നിയതമായ രൂപങ്ങളിൽ എഴുതുന്ന കവിതകൾ ഈ പ്രക്രിയയെ കൂടുതൽ വ്യക്തമാകുന്നു. വൃത്തം, താളം, പ്രാസം, വരികളുടെ എണ്ണം തുടങ്ങിയ നിബന്ധനകൾ കവിയുടെ ആദ്യ തിരഞ്ഞെടുപ്പുകളെ പലപ്പോഴും നിരസിക്കുന്നു. മനസ്സിൽ ആദ്യം വന്ന വാക്ക് രൂപത്തിൽ ചേരുന്നില്ലെങ്കിൽ മറ്റൊരു വാക്ക് അന്വേഷിക്കണം. അതിനനുസരിച്ച് വാക്യം മാറ്റേണ്ടിവരാം. വാക്യം മാറുമ്പോൾ അർത്ഥത്തിന്റെ ഊന്നലും മാറാം. ചിലപ്പോൾ ഈ മാറ്റം കവി ആദ്യം ആലോചിച്ചിട്ടില്ലാത്ത ബിംബത്തിലേക്കോ ആശയത്തിലേക്കോ നയിക്കുന്നു. ഇവിടെ നിയന്ത്രണം കവിയുടെ സാധ്യതകളെ കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്; സാധാരണഗതിയിൽ തിരഞ്ഞെടുക്കുമായിരുന്ന വഴി അടച്ച് മറ്റൊരു വഴി അന്വേഷിക്കാൻ നിർബന്ധിക്കുകയാണ്. അതുകൊണ്ട് കവിതയിലെ നിയന്ത്രണത്തിന്റെ സർഗ്ഗാത്മകത, കവിയെ എത്രത്തോളം മറ്റൊരു സാധ്യത അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നു എന്നതിലാണെന്നു മനസ്സിലാക്കാം.
ഇവിടെ കവിതയെഴുത്തിനെക്കുറിച്ചുള്ള ഒരു സാമാന്യധാരണയും ചോദ്യം ചെയ്യപ്പെടുന്നു. ആദ്യം കവിയുടെ മനസ്സിൽ പൂർണമായൊരു ആശയം ഉണ്ടാകുകയും പിന്നീട് അതിന് അനുയോജ്യമായ ഭാഷ കണ്ടെത്തുകയും ചെയ്യുന്നു എന്നതല്ല പലപ്പോഴും സംഭവിക്കുന്നത്. വാക്കുകൾ അന്വേഷിക്കുന്നതിനിടയിൽ ചിന്ത തന്നെ മാറുന്നു. ഒരു വാക്ക് മറ്റൊരു ദൃശ്യത്തെ കൊണ്ടുവരുന്നു; ഒരു ദൃശ്യം മറ്റൊരു ഓർമ്മയെ ഉണർത്തുന്നു; വാക്യത്തിന്റെ താളം ആദ്യം ഉദ്ദേശിച്ചിരുന്ന അർത്ഥത്തിൽനിന്ന് കവിതയെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നു. അതുകൊണ്ട് കവിത എഴുതുക എന്നത് ഇതിനകം ചിന്തിച്ചതിനെ രേഖപ്പെടുത്തൽ മാത്രമല്ല. കവിത എഴുതുക എന്നത് ഭാഷയിലൂടെ ചിന്തിക്കുക കൂടിയാണ്.
കവിയുടെ മനസ്സിലുള്ള ആശയത്തെ വായിക്കുന്നയാളിലേക്കെത്തിക്കുന്ന ചട്ടക്കൂടാണ് രൂപം എന്നൊരു സാമാന്യധാരണയുണ്ട്. അങ്ങനെയാണെങ്കിൽ ഒരേ അനുഭവത്തെ പലതരം വൃത്തങ്ങളിലോ ഹൈക്കുവായോ വൃത്തമുക്തകവിതയായോ ഗദ്യകവിതയായോ എഴുതുമ്പോൾ മാറേണ്ടത് അതിന്റെ പുറംരൂപം മാത്രമാണ്. പക്ഷേ അങ്ങനെ സംഭവിക്കുന്നില്ല. ഒരു അനുഭവത്തെ മൂന്ന് വരിയിൽ എഴുതാൻ തീരുമാനിക്കുന്ന നിമിഷം തന്നെ കവി അതിനെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങുന്നു. വിശദീകരിക്കാമായിരുന്ന കാര്യങ്ങൾ ഒഴിവാക്കണം. സംഭവങ്ങളുടെ തുടർച്ചയെ ഒരു ദൃശ്യത്തിലേക്ക് ചുരുക്കേണ്ടിവരാം. വികാരത്തെ പേരിട്ടുപറയുന്നതിനുപകരം ഒരു വസ്തുവിലോ ചലനത്തിലോ ആവിഷ്കരിക്കേണ്ടിവരാം. അതിനാൽ രൂപം ആശയത്തിനുശേഷം വരുന്ന ഒന്നല്ല; ആശയം എങ്ങനെ രൂപപ്പെടുന്നു എന്നതിലും അത് ഇടപെടുന്നു. ഈ അർത്ഥത്തിൽ കവിതയുടെ രൂപത്തെ ഒരു ചിന്തായന്ത്രമെന്ന് വിളിക്കാം. ഓരോ രൂപവും കവിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നു: എത്രമാത്രം പറയണം? എന്ത് ഒഴിവാക്കണം? എവിടെ നിർത്തണം? ഏതു വാക്കിന് ഊന്നൽ നൽകണം? എന്താണ് വായിക്കുന്നയാൾക്ക് വിട്ടുകൊടുക്കേണ്ടത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിനിടയിലാണ് കവിതയും അതിന്റെ ചിന്തയും ഒരേസമയം രൂപപ്പെടുന്നത്.
വൃത്തമുക്ത കവിതയുടെ വരവോടെ കവിത നിയന്ത്രണങ്ങളിൽനിന്ന് സ്വതന്ത്രമായി എന്നു പറയാറുണ്ട്. എന്നാൽ വൃത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യം രൂപത്തിൽനിന്നുള്ള സ്വാതന്ത്ര്യമല്ല. നിയന്ത്രണങ്ങൾ ഇല്ലാതാകുകയല്ല ചെയ്തത്; അവയുടെ സ്വഭാവവും സ്ഥാനവും മാറുകയാണ് ഉണ്ടായത്. വരി എവിടെ മുറിക്കണം? ഒരു വാക്കിനെ ഒറ്റവരിയാക്കണമോ? ഒരു വാക്യം പല വരികളിലായി നീട്ടണമോ? ആവർത്തനം എത്രമാത്രം വേണം? എവിടെ ഇടവേള സൃഷ്ടിക്കണം? ഒരു ദൃശ്യത്തിൽ എത്രനേരം പിടിച്ചുനിർത്തണം? കവിത എവിടെ അവസാനിക്കണം? നിയതരൂപം ഇത്തരം ചില തീരുമാനങ്ങൾക്ക് മുൻകൂട്ടി ഒരു ചട്ടക്കൂട് നൽകുന്നു. വൃത്തമുക്ത കവിതയിൽ അവയിൽ കൂടുതൽ തീരുമാനങ്ങൾ ഓരോ കവിതയ്ക്കുള്ളിലും കവി തന്നെ എടുക്കണം. അതിനാൽ വൃത്തമുക്ത കവിത കവിക്ക് കൂടുതൽ സ്വാതന്ത്ര്യം മാത്രമല്ല, കൂടുതൽ ഉത്തരവാദിത്തവും നൽകുന്നു.
വൃത്തമുക്ത കവിതയെഴുതുന്നത് ‘വല താഴ്ത്തിവെച്ച് ടെന്നീസ് കളിക്കുന്നതുപോലെയാണ്’ എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ പ്രസിദ്ധമായ പരാമർശത്തെ ഇവിടെ മറ്റൊരു രീതിയിൽ വായിക്കാം. ഫ്രോസ്റ്റ് അതിനെ വൃത്തമുക്ത കവിതയോടുള്ള വിമർശനമായാണ് ഉന്നയിച്ചതെന്ന് മനസ്സിലാക്കാം. എന്നാൽ അതേ ഉപമയിൽനിന്ന് മറ്റൊരു നിഗമനവും സാധ്യമാണ്: പൊതുവായി അംഗീകരിച്ച വല ഇല്ലാതാകുമ്പോൾ ഓരോ കവിതയും സ്വന്തം വല എവിടെ സ്ഥാപിക്കണമെന്ന് തീരുമാനിക്കേണ്ടിവരുന്നു. അതുകൊണ്ട് മികച്ച വൃത്തമുക്ത കവിത ചട്ടരഹിതമല്ല. അതിന്റെ ചട്ടങ്ങൾ കൃതിക്കു പുറത്തുനിന്ന് മുൻകൂട്ടി നൽകിയതല്ലെന്നു മാത്രം.
ഇവിടെ കവിതയിലെ നിയന്ത്രണത്തിന് മറ്റൊരു തലം കൂടി കാണാം. നിയതരൂപത്തിലുള്ള കവിതയ്ക്ക് ചില ചട്ടങ്ങൾ എഴുതുന്നതിനു മുമ്പേ ലഭിക്കുന്നു. എന്നാൽ പല വൃത്തമുക്ത കവിതകളിലും എഴുതുന്നതിനിടയിലാണ് കവിതയുടെ ആന്തരികചട്ടങ്ങൾ രൂപപ്പെടുന്നത്. ആദ്യവരി എഴുതുമ്പോൾ അവസാനവരിയുടെ സ്വഭാവം കവിക്ക് അറിയണമെന്നില്ല. എന്നാൽ ഏതാനും വരികൾ എഴുതിക്കഴിഞ്ഞാൽ കവിത ഒരു പ്രത്യേക ശൈലിയും താളവും ആവശ്യപ്പെടാൻ തുടങ്ങുന്നു. ആദ്യം ഉപയോഗിച്ച ബിംബം പിന്നീട് വരാവുന്ന ബിംബങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നു. ഒരു വാക്കിന്റെ ആവർത്തനം മറ്റൊരു ആവർത്തനത്തിനുള്ള സാധ്യത സൃഷ്ടിക്കുന്നു. ആദ്യത്തെ ചില വരികളുടെ നീളം പിന്നീടുള്ള വരികളുടെ താളത്തെ സ്വാധീനിക്കുന്നു. ഒരു ഘട്ടം കഴിഞ്ഞാൽ കവി കവിതയെ നിയന്ത്രിക്കുന്നതുപോലെ കവിതയും കവിയെ നിയന്ത്രിക്കാൻ തുടങ്ങുന്നു. ആദ്യം കവി ചില തീരുമാനങ്ങൾ എടുക്കുന്നു; പിന്നീട് ആ തീരുമാനങ്ങൾ തന്നെ തുടർന്നുള്ള തീരുമാനങ്ങളുടെ പരിധി നിർണയിക്കുന്നു. അങ്ങനെ എഴുതുന്നതിനിടയിൽ കവിതയ്ക്ക് അതിന്റേതായ ഒരു ആന്തരികയുക്തി രൂപപ്പെടുന്നു.
അതിനാൽ കവിതയിൽ കുറഞ്ഞത് മൂന്നുതരം നിയന്ത്രണങ്ങളെങ്കിലും തിരിച്ചറിയാം: ഭാഷയും പാരമ്പര്യവും നൽകുന്ന നിയന്ത്രണങ്ങൾ; കവി ബോധപൂർവം സ്വീകരിക്കുന്ന നിയന്ത്രണങ്ങൾ; എഴുതുന്നതിനിടയിൽ കവിത തന്നെ നിർമ്മിക്കുന്ന ആന്തരികചട്ടങ്ങൾ. മൂന്നാമത്തേത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവിടെ നിയന്ത്രണം കവിതയ്ക്ക് പുറത്തുള്ള ഒന്നല്ല. കൃതി വളരുന്നതിനനുസരിച്ച് അതിന്റെ തുടർന്നുള്ള സാധ്യതകളെ അത് തന്നെ നിർണയിക്കുന്നു. ഈ അർത്ഥത്തിൽ ഓരോ മികച്ച കവിതയും നിലവിലുള്ള ചട്ടങ്ങൾ അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു പരിധിവരെ സ്വന്തം ചട്ടങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നു.
ഇവിടെ കവിതാരചനയുടെ മറ്റൊരു വൈരുദ്ധ്യം വെളിപ്പെടുന്നു. എഴുതിത്തുടങ്ങുമ്പോൾ കവിക്ക് അനവധി സാധ്യതകളുണ്ട്. ഒരു വരി പല രീതിയിൽ എഴുതാം. പല വാക്കുകളിൽനിന്ന് തിരഞ്ഞെടുക്കാം. പല സ്ഥലങ്ങളിൽ അവസാനിപ്പിക്കാം. എന്നാൽ മികച്ചൊരു കവിത പൂർത്തിയായശേഷം വായിക്കുമ്പോൾ അതിലെ ചില വാക്കുകൾ മറ്റൊരു വിധത്തിലാകാൻ കഴിയുമായിരുന്നില്ല എന്നൊരു അനുഭവം നമുക്കുണ്ടാകുന്നു. കവിതയുടെ തുടക്കത്തിൽ സ്വാതന്ത്ര്യം സാധ്യതകളുടെ പെരുപ്പമാണ്; കവിതയുടെ അവസാനത്തിൽ അതേ സ്വാതന്ത്ര്യം അനിവാര്യതയുടെ അനുഭവമായി മാറുന്നു. ഈ അനിവാര്യത പുറത്തുനിന്ന് കവിതയ്ക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടതല്ല. അനവധി തിരഞ്ഞെടുപ്പുകളിലൂടെയും നിരാകരണങ്ങളിലൂടെയും തിരുത്തലുകളിലൂടെയും കവി നിർമ്മിച്ചതാണ്. അതിനാൽ മികച്ച കവിതയിൽ അനുഭവപ്പെടുന്ന അനിവാര്യത സ്വാതന്ത്ര്യത്തിന്റെ വിപരീതമല്ല. സ്വാതന്ത്ര്യം തന്നെ നിർമ്മിച്ച അനിവാര്യതയാണ്.
ഇതേ പശ്ചാത്തലത്തിൽ കവിതയിലെ മൗലികതയെയും കാണാം. പുതിയ വിഷയം കണ്ടെത്തുന്നതാണ് മൗലികതയെങ്കിൽ കവിതയുടെ സാധ്യത വളരെ മുമ്പേ തീർന്നുപോകുമായിരുന്നു. പ്രണയം, മരണം, ഏകാന്തത, പ്രകൃതി, ഓർമ്മ, യുദ്ധം, കുടുംബം—ഇവയെല്ലാം നൂറ്റാണ്ടുകളായി കവിതയുടെ വിഷയങ്ങളാണ്. എന്നിട്ടും പുതിയ കവിതകൾ ഉണ്ടാകുന്നു. കാരണം കവിതയിലെ പുതുമ എന്താണ് കാണുന്നത് എന്നതിൽ മാത്രമല്ല; കാണുന്നതിനായി ഏതു പഴയ ശീലമാണ് ഉപേക്ഷിക്കുന്നത് എന്നതിലുമുണ്ട്. ഒരു കവി അലങ്കാരഭാഷ വേണ്ടെന്നുവെക്കുന്നു. മറ്റൊരാൾ നേരിട്ടുള്ള വികാരപ്രകടനം ഒഴിവാക്കുന്നു. ഒരാൾ ഉപമയെ പരമാവധി മാറ്റിനിർത്തുന്നു. മറ്റൊരാൾ വലിയ രാഷ്ട്രീയപദങ്ങൾ ഉപേക്ഷിച്ച് ചെറിയ വസ്തുക്കളിലൂടെ രാഷ്ട്രീയം ദൃശ്യമാക്കുന്നു. ഒരാൾ വ്യക്തിപരമായ ‘ഞാൻ’ കവിതയിൽനിന്ന് പിൻവലിക്കുന്നു. ഇത്തരം തിരഞ്ഞെടുപ്പുകളും നിരാകരണങ്ങളും ആവർത്തിക്കുമ്പോഴാണ് കവിയുടെ തനതായ ശൈലികൾ രൂപപ്പെടുന്നത്.
അതുകൊണ്ട് ശൈലി കവി പതിവായി ഉപയോഗിക്കുന്ന സങ്കേതങ്ങളുടെ പട്ടിക മാത്രമല്ല; കവി ആവർത്തിച്ച് വേണ്ടെന്നുവെക്കുന്ന സാധ്യതകളുടെ ചരിത്രം കൂടിയാണ്. ഈ നിലയിൽ കവിതയിലെ നവീകരണം എല്ലായ്പ്പോഴും പുതിയതൊന്ന് കൂട്ടിച്ചേർക്കലല്ല. ചിലപ്പോൾ കവിതയിൽ പതിവായി ഉണ്ടായിരുന്ന ഒന്നിനെ ഒഴിവാക്കിയപ്പോൾ അതുവരെ മറഞ്ഞിരുന്ന മറ്റൊരു ലോകം ദൃശ്യമാകുന്നതാണ് പുതുമ. അതുകൊണ്ടുതന്നെ കവിതയിലെ മൗലികതയെ ‘മുമ്പ് ആരും പറയാത്തത് പറയുക’ എന്നതിലേക്കു ചുരുക്കാനാവില്ല. മുമ്പും കണ്ടിരുന്ന ലോകത്തെ മറ്റൊരു രീതിയിൽ കാണാൻ കഴിയുന്നവിധം ഭാഷയുടെ പതിവുകളെ പുനഃക്രമീകരിക്കുന്നതും മൗലികതയാണ്.
സർഗ്ഗാത്മകതയെ പ്രചോദനവുമായി മാത്രം ബന്ധിപ്പിക്കുമ്പോൾ നമ്മൾ പലപ്പോഴും അവഗണിക്കുന്ന പ്രവൃത്തിയാണ് തിരുത്തൽ. ആദ്യമെഴുത്തിൽ കവി സാധ്യതകൾ സൃഷ്ടിക്കുന്നു. തിരുത്തലിൽ അവയിൽ പലതും ഇല്ലാതാക്കുന്നു. ഒരു വാക്ക് മായ്ക്കുന്നു. ഒരു വരി നീക്കുന്നു. മൂന്ന് വരികളെ രണ്ടാക്കുന്നു. ഒരു വിശദീകരണം ഒഴിവാക്കുന്നു. ചിലപ്പോൾ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരിപോലും കവിതയ്ക്ക് ആവശ്യമില്ലെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നു. ഇത് സർഗ്ഗാത്മകതയുടെ മറ്റൊരു രൂപമാണ്. എഴുതാനുള്ള സ്വാതന്ത്ര്യത്തെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാക്കി മാറ്റുന്നതാണ് തിരുത്തൽ. എന്ത് എഴുതാൻ കഴിയും എന്നതിന്റെ തെളിവാണ് എഴുത്തിൻ്റെ ആദ്യരൂപമെങ്കിൽ, എന്താണ് കവിതയിൽ നിലനിൽക്കേണ്ടത് എന്ന തിരിച്ചറിയലാണ് തിരുത്തൽ.
അതുകൊണ്ട് കവിത എഴുതാനുള്ള കഴിവും കവിത അവസാനിപ്പിക്കാനുള്ള കഴിവും ഒരേ കാര്യമല്ല. അവസാനിപ്പിക്കൽ ഇനി ഒന്നും പറയാനില്ല എന്ന അവസ്ഥയല്ല; ഇനിയും പറയാവുന്ന കാര്യങ്ങൾ ഉണ്ടായിരിക്കെ അവ വേണ്ടെന്നുവെക്കാനുള്ള തീരുമാനം കൂടിയാണ്. കവിത എവിടെ അവസാനിക്കുന്നു എന്നത് അതിനാൽ രൂപപരമായ തീരുമാനം മാത്രമല്ല. വായിക്കുന്നയാൾക്ക് എവിടെനിന്ന് തുടങ്ങാനുള്ള ഇടം നൽകണം എന്ന തീരുമാനവും അതിനുള്ളിലുണ്ട്.
ഇവിടെയാണ് കവിതയിലെ മൗനഭാഷയുടെ പ്രാധാന്യം വ്യക്തമാകുന്നത്. കവി പറയാതെവിടുന്ന കാര്യങ്ങൾ എല്ലായ്പ്പോഴും കവിതയിൽനിന്ന് അപ്രത്യക്ഷമാകുന്നില്ല. ചിലത് വായിക്കുന്നയാളുടെ പക്കലേക്ക് മാറുന്നു. ഒരു ബന്ധം വിശദീകരിക്കാത്തപ്പോൾ വായിക്കുന്നയാൾ അത് കണ്ടെത്തുന്നു. വികാരം പേരിട്ടുപറയാത്തപ്പോൾ ദൃശ്യത്തിൽനിന്ന് അതിനെ അനുഭവിച്ചെടുക്കുന്നു. സംഭവത്തിനു മുമ്പും ശേഷവും എന്താണെന്ന് പറയാത്തപ്പോൾ സ്വന്തം അനുഭവവും ഓർമ്മയും ഉപയോഗിച്ച് ആ വിടവ് പൂരിപ്പിക്കുന്നു. അതുകൊണ്ട് കവിതയിലെ മൗനഭാഷ വെറും ശൂന്യതയല്ല. വായിക്കുന്നയാൾക്ക് വേണ്ടി മാറ്റിവെച്ച ഭാഷയാണ്.
ഹൈക്കു പോലുള്ള ചെറിയ രൂപങ്ങളിൽ ഇത് കൂടുതൽ വ്യക്തമായി അനുഭവപ്പെടുന്നു. പരിമിതമായ ഇടം വിശദീകരണത്തെ ചുരുക്കുന്നു. അതോടൊപ്പം സൂചനയ്ക്കും ബന്ധങ്ങൾ സൃഷ്ടിക്കാനും വായിക്കുന്നയാൾക്ക് കൂടുതൽ ഇടം ലഭിക്കാം. ഇവിടെ നിയന്ത്രണം ഒരു കൈമാറ്റം സൃഷ്ടിക്കുന്നു: കവി ഉപയോഗിക്കാതിരുന്ന ആവിഷ്കാരസ്വാതന്ത്ര്യം വായിക്കുന്നയാളുടെ ഭാവനാസ്വാതന്ത്ര്യമായി മാറുന്നു. കവി കുറച്ചുപറയുന്നത് പറയാൻ ഒന്നുമില്ലാത്തതുകൊണ്ടല്ല; പറയാത്തതും കവിതയുടെ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിനാലാണ്.
എന്നാൽ നിയന്ത്രണത്തിന്റെ ഈ ലാവണ്യബോധത്തെ രാഷ്ട്രീയവും സാമൂഹികവുമായ നിയന്ത്രണങ്ങളെ ന്യായീകരിക്കാൻ ഉപയോഗിക്കാനാവില്ല. സെൻസർഷിപ്പ്, സാമൂഹിക വിലക്കുകൾ, ജാതി-ലിംഗാധികാരങ്ങൾ, സാമ്പത്തികമായ അസമത്വം, പ്രസിദ്ധീകരണത്തിനുള്ള അസമമായ അവസരങ്ങൾ എന്നിവ കവിയുടെ സാധ്യതകളെ വികസിപ്പിക്കുന്ന നിയന്ത്രണങ്ങളല്ല. അവ സംസാരിക്കാനും എഴുതാനും പ്രസിദ്ധീകരിക്കാനുമുള്ള അടിസ്ഥാനസ്വാതന്ത്ര്യത്തെ തന്നെ ഇല്ലാതാക്കാം. അതുകൊണ്ട് സാധ്യതയെ നിരോധിക്കുന്ന നിയന്ത്രണവും മറ്റൊരു സാധ്യത കണ്ടെത്താൻ പ്രേരിപ്പിക്കുന്ന നിയന്ത്രണവും വേറിട്ടുതന്നെ മനസ്സിലാക്കണം. ‘ഇത് പറയരുത്’ എന്ന അധികാരത്തിന്റെ വിലക്കും ‘ഇത് മറ്റൊരു രീതിയിൽ പറയാൻ കഴിയുമോ?’ എന്ന കവിയുടെ സ്വയംചോദ്യവും ഒരേ കാര്യമല്ല. ആദ്യത്തേത് സ്വാതന്ത്ര്യം കവർന്നെടുക്കുന്നു, രണ്ടാമത്തേത് സ്വാതന്ത്ര്യത്തെ പ്രവർത്തയോഗ്യമാക്കുന്നു.
എഴുത്തുകാരന് അടിസ്ഥാനപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമ്പോഴാണ് തന്റെ കലയ്ക്ക് ആവശ്യമായ നിയന്ത്രണങ്ങൾ തിരഞ്ഞെടുക്കാനും നിരസിക്കാനും മാറ്റിനിർമ്മിക്കാനും കഴിയുന്നത്. എന്തും എഴുതാനുള്ള അവകാശം നിലനിൽക്കണം; എന്നാൽ ആ അവകാശത്തിനുള്ളിൽ എന്തെല്ലാം എഴുതാതിരിക്കണം എന്ന് തീരുമാനിക്കുന്നിടത്താണ് കവിയുടെ കലാപരമായ സ്വാതന്ത്ര്യം പ്രവർത്തിക്കുന്നത്.
കവിതയെ മറ്റു സാഹിത്യരൂപങ്ങളിൽനിന്ന് വേറിട്ടുനിർത്തുന്ന സവിശേഷതകളിലൊന്ന് അതിന്റെ സാന്ദ്രതയാണ്. താരതമ്യേന ചെറിയ ഭാഷാപരിധിക്കുള്ളിൽ വലിയ അനുഭവമേഖല തുറക്കാൻ അതിനു കഴിയും. അതുകൊണ്ടുതന്നെ നിയന്ത്രണവും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം കവിതയിൽ കൂടുതൽ വ്യക്തമായി കാണാം. കവി വാക്കുകളുടെ എണ്ണം കുറയ്ക്കുന്നു; അർത്ഥത്തിന്റെ സാധ്യത വർധിക്കാം. വിശദീകരണം കുറയ്ക്കുന്നു; വായിക്കുന്നയാളുടെ പങ്കാളിത്തം വർധിക്കാം. ഒരു രൂപം സ്വീകരിച്ച് ചില സാധ്യതകൾ ഒഴിവാക്കുന്നു, അങ്ങനെ ഭാഷാന്വേഷണം കൂടുതൽ തീവ്രമാകാം. ചില കാവ്യശീലങ്ങൾ വേണ്ടെന്നുവെക്കുന്നു, അതിലൂടെ സ്വന്തമായ ശൈലി കൂടുതൽ വ്യക്തമാകാം. ഈ നിലയിൽ കവിതയുടെ പ്രവർത്തനത്തിൽ വിചിത്രമായൊരു വിപരീതാനുപാതം കാണാം: ആവിഷ്കാരത്തിന്റെ ചില സാധ്യതകൾ കുറച്ചുകൊണ്ട് അർത്ഥത്തിന്റെ സാധ്യതകൾ വർധിപ്പിക്കാൻ കവിതയ്ക്കു കഴിയുന്നു.
അങ്ങനെയെങ്കിൽ കവിതയിലെ സർഗ്ഗാത്മക സ്വാതന്ത്ര്യം എന്താണ്? എന്തും എഴുതാൻ കഴിയുക അതിന്റെ അനിവാര്യമായ രാഷ്ട്രീയവും സാമൂഹികവുമായ മുൻവ്യവസ്ഥയാണ്. എന്നാൽ എന്തും എഴുതാം എന്ന വിശാലമായ സാധ്യതയിൽനിന്ന് ഈ കവിതയ്ക്ക് എന്താണ് ആവശ്യമായത് എന്നു തിരിച്ചറിയുകയാണ് അതിന്റെ കലാപരമായ സ്വാതന്ത്ര്യം. അതിനാൽ സർഗ്ഗാത്മക സ്വാതന്ത്ര്യം നിയന്ത്രണങ്ങളുടെ അഭാവമല്ല. ഏതു നിയന്ത്രണം സ്വീകരിക്കണം, ഏതു നിയന്ത്രണം ഉപേക്ഷിക്കണം, എവിടെ പഴയ ചട്ടങ്ങൾ തകർക്കണം, എവിടെ പുതിയ ചട്ടങ്ങൾ നിർമ്മിക്കണം, എന്ത് പറയണം, എന്ത് പറയാതെ വിടണം, എന്ത് പറയാതെ പറയണം എന്നെല്ലാം തീരുമാനിക്കാനുള്ള ശേഷിയാണ്.
ഈ അർത്ഥത്തിൽ മികച്ച കവി ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഉപയോഗിക്കുന്നയാളാകണം എന്നില്ല. പക്ഷേ ലഭ്യമായ സ്വാതന്ത്ര്യത്തെ ഏറ്റവും കൃത്യമായി വിനിയോഗിക്കുന്നയാളായിരിക്കും. അങ്ങനെ നോക്കുമ്പോൾ കവിതയിലെ സർഗ്ഗാത്മകത സ്വാതന്ത്ര്യത്തിന്റെ വിപുലീകരണം മാത്രമല്ല; സ്വാതന്ത്ര്യത്തെ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്ന പ്രവൃത്തി കൂടിയാണ്. കവിത തുടങ്ങുമ്പോൾ കവിക്കു മുന്നിൽ അനവധി വഴികളുണ്ട്. എഴുതുന്നതിനിടയിൽ കവി അവയിൽ പലതും അടയ്ക്കുന്നു. കവിത പൂർത്തിയാകുമ്പോൾ അവയിൽ ഒരു വഴി കൃതിയുടെ രൂപമായി അവശേഷിക്കുന്നു. എന്നാൽ വായന അവിടെ ആരംഭിക്കുന്നു. കവി അടച്ച വഴികൾക്കപ്പുറം വായിക്കുന്നയാൾ വീണ്ടും സാധ്യതകൾ കണ്ടെത്തുന്നു. കവി ഒഴിവാക്കിയിടത്ത് വായിക്കുന്നയാൾ സങ്കൽപ്പിക്കുന്നു. കവി നിർത്തിയിടത്തുനിന്ന് വായിക്കുന്നയാൾ തുടരുന്നു. കവി മൗനം പാലിച്ചിടത്ത് സ്വന്തം അനുഭവം കൊണ്ടുവരുന്നു. അതിനാൽ കവിതാരചനയും കവിതാവായനയും വിപരീതദിശകളിൽ പ്രവർത്തിക്കുന്ന സർഗ്ഗാത്മക പ്രക്രിയകളായി കാണാം: രചന അനവധി സാധ്യതകളെ ഒരു രൂപത്തിലേക്ക് ചുരുക്കുന്നു; വായന ആ രൂപത്തെ വീണ്ടും അനവധി സാധ്യതകളിലേക്ക് തുറക്കുന്നു. ഒരുപക്ഷേ കവിതയിലെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും സവിശേഷമായ വൈരുദ്ധ്യം അതാണ്: കവി തന്റെ സാധ്യതകൾ ചുരുക്കുന്നു; കവിത വായിക്കുന്നയാളുടെ സാധ്യതകൾ വികസിപ്പിക്കുന്നു.
