അറിവില്ലായ്മയുടെ നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും

അറിവില്ലായ്മയുടെ നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും

നിഷ്കളങ്കതയും കവിതയുടെ കണ്ടെത്തലും സർവസാധാരണമായ ഒരു സംഭവത്തിൽ കവിത കണ്ടെത്തുകയെന്നത് കവിതയുടെ ഏറ്റവും പഴക്കംചെന്ന രീതികളിലൊന്നാണ്. പരിചിതമായ ജീവിതാനുഭവത്തെ മറ്റൊരു വീക്ഷണകോണിലൂടെ കാണിക്കുകയും പതിവുരീതിയിൽ ശ്രദ്ധിക്കപ്പെടാത്ത ഒരു അനുഭവതലം തുറക്കുകയും ചെയ്യുമ്പോഴാണ് ഒരു സാധാരണ കാര്യം ഇത്തരത്തിൽ കവിതയായി മാറുന്നത്. അതുകൊണ്ടുതന്നെ, ഈ സാധ്യത കുഞ്ഞുങ്ങളുടെ നോട്ടനിലയിലാണ് ഏറ്റവും എളുപ്പം ലഭ്യമാകുന്നതെന്ന് വിശ്വസിക്കുന്ന കവികളെയും കാണാം. എന്നാൽ ഇതിനോടകം ആർജ്ജിച്ച അറിവുകളെ ത്യജിച്ചുകൊണ്ടുള്ള ഒരു നോട്ടനിലയല്ല അതെന്നും, മറിച്ച് പരിചിതമായതിനെയും കവിഞ്ഞുപോകാൻ കഴിയുന്ന ഒരു വീക്ഷണകോണാണ് ഇതിനായി വേണ്ടതെന്നും പലരും തിരിച്ചറിയാറില്ല. അതിനാൽ ഇത്തരം അറിവില്ലായ്മയിൽനിന്നുണ്ടാകുന്ന നിഷ്കളങ്കതയെയും നോട്ടനിലയെയും കവികൾ കവിതയുടെ പ്രധാന അസംസ്കൃതവസ്തുവാക്കി മാറ്റുന്നതും പതിവാണ്. വീരാൻകുട്ടി, സോമൻ കടലൂർ എന്നിങ്ങനെയുള്ളവരുടെ കുറേയേറെ കവിതകളുടെ പ്രധാന രചനാതന്ത്രം തന്നെ ഇതാണ്. അറിവില്ലായ്മയുടെ നിഷ്കളങ്കത കവിതയുടെ വിഷയമാകുന്നതിൽ സ്വതവേ പ്രശ്നമില്ല. ചോദ്യം മറ്റൊന്നാണ്, അറിവില്ലായ്മയിൽ നിന്നുണ്ടാകുന്ന നിഷ്കളങ്കതയിൽ നിന്നുള്ള കൗതുകത്തെ കവിതയാക്കി മാറ്റാൻ ആ രചന എന്ത് സർഗാത്മക-ബൗദ്ധിക പ്രവർത്തനമാണ് മുന്നോട്ടുവെക്കുന്നത്?

മാതൃഭൂമി ആഴ്ചപ്പതിപ്പ് (2026 ആഗസ്റ്റ് 30) ‘നിഷ്കളങ്കതയെക്കുറിച്ച് മൂന്ന് കവിതകൾ’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വീരാൻകുട്ടിയുടെ ‘കനം’, ‘എവിടെയിരിക്കുന്നു?’, ‘ഞാനെവിടെ?’ എന്നീ കവിതകൾ ഈ ചോദ്യത്തെ അഭിസംബോധന ചെയ്യാൻ സഹായിക്കുന്നു. മൂന്നിലും ആവർത്തിക്കുന്ന ഒരു ഘടനയുണ്ട്: കുട്ടിയുടെ അറിവില്ലായ്മ മുതിർന്നവർ തിരിച്ചറിയുന്നതും അത് കൗതുകമായി തോന്നുകയും അതിനെ ‘നിഷ്കളങ്കത’യായി വായിക്കുകയും ചെയ്യുന്നതിലൂടെ എഴുത്തിനെ ഹൃദയസ്പർശിയാക്കുന്ന രീതി. ഈ ഘടന വായനക്കാരിൽ സ്വീകാര്യതയുറപ്പിക്കുന്ന തന്ത്രമാകുന്നു. ഇവിടെ ‘സ്വീകാര്യതാതന്ത്രം’ എന്നു പറയുന്നത് ബോധപൂർവമായ വിപണനതന്ത്രമോ ഗൂഢതന്ത്രമോ ആണെന്ന അർത്ഥത്തിലല്ല. ഒരു പ്രത്യേക അവതരണരീതി കുട്ടിയുടെ അറിവില്ലായ്മയെ നിഷ്കളങ്കതയായി ഫ്രെയിം ചെയ്ത് വാത്സല്യവും കൗതുകവും ഉത്പാദിപ്പിക്കുകയും അതുവഴി കവിതയെ എളുപ്പത്തിൽ സ്വീകരിക്കാവുന്നതാക്കുകയും ചെയ്യുന്ന രീതിയാണ്. അതുകൊണ്ടുതന്നെ സ്വീകാര്യത ഉറപ്പിക്കുന്നതിനപ്പുറം കവിത എന്താണ് കണ്ടെത്തുന്നത് എന്നതും അന്വേഷിക്കേണ്ടതുണ്ട്.

‘ഞാനെവിടെ?’യിൽ ഈ രീതി ഏറ്റവും ലളിതമായി കാണാം. അമ്മയുടെ കല്യാണ ആൽബം നോക്കുന്ന കൊച്ചുമകൾ ഓരോ ഫോട്ടോയും ചൂണ്ടി ചോദിക്കുന്നു: ‘ഇതിൽ ഞാനെവിടെ?’ കുട്ടിക്ക് അറിയാത്തത് വായനക്കാർക്ക് അറിയാം: അവൾ ജനിക്കുന്നതിനുമുമ്പുള്ള ചിത്രങ്ങളാണവ. ഈ അറിവിന്റെ അസമത്വമാണ് കവിതയുടെ കൗതുകത്തെ താങ്ങിനിർത്തുന്നത്. ഇവിടെ കവിതയുടെ കണ്ടെത്തൽ (Poetic Discovery) എന്തെന്നു മനസ്സിലാക്കാൻ ലളിതമായ ഒരു ആലോചന മതി. കുട്ടിക്ക് താൻ ആ ചിത്രങ്ങളിലുള്ള കാലത്തിനുശേഷമാണ് ജനിച്ചതെന്ന് അറിയാമെന്നു സങ്കൽപ്പിച്ചാൽ കവിതയിൽ എന്താണ് ശേഷിക്കുന്നത്? പ്രധാന കൗതുകം അതോടെ ഇല്ലാതാകും. ജനനത്തിനുമുമ്പുള്ള കാലം, കുടുംബചരിത്രത്തിൻ്റെ ഓർമ്മ, സ്വന്തം കുടുംബചരിത്രത്തിൽ പ്രവേശിക്കാനുള്ള ആഗ്രഹം തുടങ്ങിയ അർത്ഥാനുഭവതലങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ടെങ്കിലും കവിത അവയിലേക്ക് വികസിക്കുന്നില്ല. കുട്ടിയുടെ അറിവില്ലായ്മ തന്നെയാണ് ഇവിടെ പ്രധാന കാവ്യോപാധി. അതുകൊണ്ട് കവിത ഹൃദയസ്പർശി ആയേക്കുമെന്ന കാര്യം നിഷേധിക്കേണ്ടതില്ലെങ്കിലും, ആ വൈകാരികഭാവം കവിതയുടെ കണ്ടെത്തൽ ആകുന്നില്ലെന്നുവരുന്നു.

‘കനം’ എന്ന കവിത ഇതുമായി ബന്ധിപ്പിക്കുമ്പോൾ താരതമ്യേന കുറച്ചെങ്കിലും ഭേദപ്പെട്ട നീക്കം നടത്തുന്നുണ്ട്. കവിതയിൽ, ‘ഒറ്റപ്പെട്ട കനത്ത മഴ’ എന്ന പ്രയോഗം കേട്ട് കൊച്ചുമകൾ ചോദിക്കുന്നു: മഴയ്ക്കും ഒറ്റപ്പെടലുണ്ടോ? ആരാണ് അതിനെ ഒറ്റയാക്കിയത്? കൂട്ടുകാർ പിണങ്ങിപ്പോയോ? അമ്മയുമില്ലെന്നു വരുമോ? ഭാഷയുടെ രൂപകപ്രയോഗം കുട്ടി അക്ഷരാർത്ഥത്തിൽ സ്വീകരിക്കുന്നതിൽനിന്നാണ് കൗതുകം ഉണ്ടാകുന്നത്. എന്നാൽ ‘ഒറ്റപ്പെടൽ’ എന്ന മനുഷ്യാനുഭവത്തെ മഴയിലേക്ക് നീട്ടുന്ന ഈ തെറ്റിദ്ധാരണയിൽ രൂപകസാധ്യതയും ഒളിഞ്ഞിരിക്കുന്നു.

‘മനസ്സിലായിട്ടുണ്ടാവണം’ എന്ന അവസാന വരിയിലെ ‘ഉണ്ടാവണം’ എന്ന അനിശ്ചിതത്വം വിരുദ്ധോക്തിയായും വായിക്കാം. കുട്ടികൾ യഥാർത്ഥത്തിൽ എന്താണ് മനസ്സിലാക്കിയതെന്ന് കവിത ഉറപ്പിക്കുന്നില്ല. എന്നാൽ ഈ സാധ്യത പിന്നീട് വികസിക്കുന്നില്ല എന്നതാണു പരിമിതി. മഴയുടെ ‘ഒറ്റപ്പെടൽ’ മനുഷ്യന്റെ ഏകാന്തതയുമായി ബന്ധപ്പെടുന്ന ഒരു പുതിയ അനുഭവതലത്തിലേക്ക് കവിത നീങ്ങാതെ, കുട്ടികളുടെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വൈകാരികലാളനയിലാണ് നിൽക്കുന്നത്.

‘എവിടെയിരിക്കുന്നു?’ എന്ന കവിതയിലാണ് ഈ ഘടന ഒന്നുകൂടി വികസിക്കുന്നത്. മുറിയിൽ ഇല്ലാത്ത ഒരാളുമായി കൊച്ചുമകൾ സംസാരിക്കുന്നു. ചിരിച്ചും പിണങ്ങിയും ശബ്ദം താഴ്ത്തിയും ഉയർത്തിയും. ‘നീയാരോടാണ് സംസാരിക്കുന്നത്?’ എന്ന മുതിർന്നയാളുടെ ചോദ്യം അവൾ കേൾക്കുന്നില്ല. ഇതുവരെ കവിത കുട്ടിയും മുതിർന്നയാളും തമ്മിലുള്ള അറിവിന്റെ അസമത്വത്തെതന്നെ ആശ്രയിക്കുന്നതായി തോന്നും. എന്നാൽ തുടർന്ന് വരുന്ന വരികളാണ് നിർണായക ഭാഗം:

ഉപദേശമില്ല
താരതമ്യമില്ല
കളിയാക്കലില്ല
വാക്കുകളേയില്ല.

ഇവിടെ കുട്ടിയുടെ അജ്ഞതയേക്കാൾ പ്രധാനമായി പ്രവർത്തിക്കുന്നത് അവളുടെ അദൃശ്യ സംഭാഷണത്തിലുള്ള ഒരു ബന്ധത്തിൻ്റെ ഗുണപരമായ അഭാവ-സാന്നിധ്യമാണ്, അതായത് വിധിക്കാത്ത, താരതമ്യം ചെയ്യാത്ത, കളിയാക്കാത്ത ഒരു അടുപ്പം. കുട്ടിയുടെ സാങ്കൽപ്പിക സംഭാഷണം അതുവഴി മുതിർന്നവരുടെ ബന്ധങ്ങളുടെ ലോകത്തിലെ ഒരു ന്യൂനതയെ പരോക്ഷമായി വെളിപ്പെടുത്തുന്നു. ഇവിടെ വായിക്കുന്നയാൾക്ക് കുട്ടികൾക്ക് അറിയാത്തത് അറിയുന്നുവെന്ന കൗതുകത്തിൽ മാത്രം നിൽക്കേണ്ടിവരുന്നില്ല; കുട്ടിയുടെ സാങ്കൽപ്പിക സംഭാഷണത്തിലൂടെ സ്വന്തം ബന്ധങ്ങളെക്കുറിച്ച് മറ്റൊരു രീതിയിൽ ചിന്തിക്കാനുള്ള അവസരവും ലഭിക്കുന്നു. ഈ മൂന്ന് കവിതകളിലും അപരിചിതമാകൽ എന്ന കാവ്യഗുണത്തിലേക്ക് നീങ്ങാനുള്ള സാധ്യത അങ്ങനെ ഈ കവിതയിലുണ്ടാകുന്നു.

എന്നിരുന്നാലും ഈ കവിതയും ആ സാധ്യത പൂർണമായി വികസിപ്പിക്കുന്നുവെന്ന് പറയാനാകില്ല. ‘ആ ഒരാൾ ആരെന്ന്’ അറിയാനുള്ള മുതിർന്നയാളുടെ കൗതുകത്തിലാണ് കവിത അവസാനിക്കുന്നത്. കുട്ടിയുടെ ഭാവന മുതിർന്നവരുടെ ബന്ധങ്ങളുടെ ലോകത്തെ ചോദ്യം ചെയ്യുന്നിടത്തോളം കവിത ചിന്തോദ്ദീപകമായിക്കൊണ്ട് കവിതയെ വായനാനന്തരവും മുന്നോട്ട് സഞ്ചരിപ്പിക്കാനുള്ള ശേഷി കാണിക്കുന്നുണ്ട്. എന്നാൽ ആ ചോദ്യം വികസിപ്പിക്കാതെ വീണ്ടും രഹസ്യത്തിലേക്കും കൗതുകത്തിലേക്കും മടങ്ങുന്നു. അതായത് കവിതയിൽ സാധ്യതയുണ്ടായിരുന്നു. കവി അതിനെ മുന്നോട്ടുപോകാൻ അനുവദിച്ചില്ല.

ഇവിടെ കവിതയിൽ പ്രസ്താവിക്കുന്ന രഹസ്യസ്വഭാവം ആനന്ദവർധനൻ്റെ വ്യംഗ്യാർത്ഥ ലക്ഷണമല്ല. അതായത് ധ്വനിയും ഈ കവിതയുടെ പരിമിതിയും ഒന്നല്ല. ഇത് ധ്വനിസിദ്ധാന്തത്തിന്റെ ഉള്ളിൽനിന്നുള്ള ഒരു വിലയിരുത്തലുമാണ്. ധ്വനി ഒരു അധിക അർത്ഥദിശയിലേക്കുള്ള സൂചനയാണ്. 'ഉപദേശമില്ല / താരതമ്യമില്ല...' എന്ന വരികളിൽ ഈ ധ്വനിയുടെ സാധ്യതയുണ്ട്. പ്രശ്നം അതിനുശേഷമാണ്. ആ സാധ്യത പിന്തുടരാതെ കവിത 'ആ ഒരാൾ ആരെന്ന' ലളിതജിജ്ഞാസയിലേക്ക് തിരിച്ചുപോകുന്നു. ധ്വനി സാധ്യത ഉപേക്ഷിച്ച് പഴയ കൗതുകരീതിയിലേക്കുള്ള മടക്കമാണ് കവിതയുടെ ഒടുക്കം.

ഈ മൂന്ന് കവിതകളെ ചേർത്തുവായിക്കുമ്പോൾ മറ്റൊരു കാര്യവും വ്യക്തമാകുന്നു. ‘ഞാനെവിടെ?’യിൽ അറിവില്ലായ്മയാണ് കവിതാസംഭവത്തെ നേരിട്ട് താങ്ങിനിർത്തുന്നത്; ‘കന’ത്തിൽ തെറ്റിദ്ധാരണ ഭാഷയുടെ രൂപകസാധ്യത തുറക്കാൻ നോക്കുന്നു. ‘എവിടെയിരിക്കുന്നു?’ എന്ന കവിതയിൽ അറിവില്ലായ്മ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു അധിക അർത്ഥാനുഭവത്തിലേക്ക് നീങ്ങുന്നു. പൊതുവായ രീതി ഒന്നാണെങ്കിലും ഈ മൂന്നിൻ്റെയും കവിതാപരമായ നേട്ടത്തിലേക്കുള്ള നീക്കം വ്യത്യസ്തമാണ്.

നിഷ്കളങ്കതയും കുട്ടിയുടെ അറിവില്ലായ്മയും ചേർന്നുവരുന്ന കവിതകൾ സ്വതവേ പരിമിതമായവയാണെന്ന് പറയാനാവില്ല. മറിച്ച്, നിഷ്കളങ്കത എപ്പോൾ കവിതയുടെ കണ്ടെത്തലിലേക്ക് കടക്കുന്നു എന്നതാണ് കൂടുതൽ പ്രസക്തമായ ചോദ്യം. അതിന് മികച്ച ഒരു ഉദാഹരണമാണ് മിറൊസ്ലാവ് ഹൊളൂബിന്റെ ‘നെപ്പോളിയൻ’ എന്ന കവിത. ഹൊളൂബിൻ്റെ കവിതയെ വീരാൻകുട്ടിയുടെ കവിതയുമായി താരതമ്യം ചെയ്യുകയല്ല ഇവിടെ ലക്ഷ്യം. രണ്ട് വ്യത്യസ്ത കാവ്യതന്ത്രങ്ങളെയാണ് ഇവിടെ വിശകലനം ചെയ്യുന്നത്. അതായത്, കുട്ടിയുടെ അറിവില്ലായ്മ എന്ന അതേ അസംസ്കൃതവസ്തു ഉപയോഗിച്ച് കവിതയ്ക്ക് സർഗാത്മകമായി എത്രത്തോളം ദൂരം സഞ്ചരിക്കാൻ കഴിയും എന്നതിന്റെ ഒരു പരിധി വിലയിരുത്തുകയാണ് ഉദ്ദേശം. ഒരു സങ്കേതത്തിന്റെ സാധ്യത എന്തെന്ന് അറിയാതെ, ആ സങ്കേതം ഉപയോഗിക്കുന്ന കൃതി 'വേണ്ടത്ര ചെയ്തോ ഇല്ലയോ' എന്ന് വിലയിരുത്താൻ പ്രയാസമാണല്ലോ.

ഹൊളൂബിന്റെ കവിതയിൽ കുട്ടികൾക്ക് ചരിത്രജ്ഞാനമില്ല. അധ്യാപകൻ നെപ്പോളിയൻ ബോണപ്പാർട്ട് എപ്പോൾ ജനിച്ചുവെന്നും എന്താണ് ചെയ്തതെന്നും ചോദിക്കുന്നു. കുട്ടികളുടെ ഉത്തരങ്ങൾ ‘ഒരായിരം വർഷങ്ങൾക്ക് മുമ്പ്’, ‘ഒരു നൂറ് വർഷങ്ങൾക്ക് മുമ്പ്’, ‘കഴിഞ്ഞ വർഷം’; ‘യുദ്ധം ജയിച്ചു’, ‘യുദ്ധത്തിൽ തോറ്റു’ എന്നൊക്കെയാണ്. അറിവിന്റെ അസമത്വത്തിൽ നിന്നുള്ള ഹാസ്യഭാവമുണ്ട് ഇതിൽ. ഇവിടെയും മുതിർന്നവർ അറിയുന്നതും കുട്ടികൾ അറിയാത്തതും തമ്മിലുള്ള വ്യക്തമായ വ്യത്യാസമുണ്ട്.

പക്ഷേ ഫ്രാന്റിസെക് എന്ന കുട്ടി പറയുന്നിടത്ത് കവിതയുടെ ദിശ മാറുന്നു:

നമ്മുടെ ഇറച്ചിക്കടക്കാരന്
നെപ്പോളിയൻ എന്നൊരു നായ ഉണ്ടായിരുന്നു.

ഇവിടെ ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ഒരു വ്യക്തിത്വവും ഒരു കുട്ടിയുടെ ജീവിതത്തിലെ ചെറിയൊരു ഓർമ്മയും ഒരേ പേരിൽ കൂട്ടിമുട്ടുന്നു. കുട്ടിക്ക് നെപ്പോളിയൻ ബോണപ്പാർട്ടിനെക്കുറിച്ച് അറിവില്ല; പക്ഷേ നെപ്പോളിയൻ എന്ന പേരുള്ള ഒരു നായയെക്കുറിച്ച് അറിയാം. ആ നായയെ ഉടമ എപ്പോഴും തല്ലിയിരുന്നു. ഒരു വർഷം മുമ്പ് പട്ടിണികിടന്ന് ആ നായ ചത്തുപോയി.

ഇവിടെ അറിവില്ലായ്മ വെറും നിഷ്കളങ്കമാർന്ന ഹാസ്യത്തിന്റെ ഉപാധിയായി നിൽക്കുന്നില്ല. ചരിത്രത്തിലെ ‘നെപ്പോളിയൻ’ എന്ന നാമം കുട്ടികളുടെ അനുഭവലോകത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ അർത്ഥം തന്നെ മാറുന്നു. യുദ്ധം ജയിച്ചോ തോറ്റോ എന്ന ചരിത്രചോദ്യത്തിന് പകരം, തല്ലുകൊള്ളപ്പെട്ടും പട്ടിണികിടന്നും മരിച്ച ഒരു ജീവിയുടെ ഓർമ്മയാണ് കുട്ടികളുടെ നെപ്പോളിയനായി മാറുന്നത്.

അതിനാൽ അവസാനത്തെ

‘നെപ്പോളിയന്റെ കാര്യമോർത്ത്
ഇപ്പോൾ കുട്ടികളെല്ലാം സങ്കടപ്പെടുന്നു.’

എന്ന വരികൾ കുട്ടികളുടെ നിഷ്കളങ്കതയെ ഹൃദയസ്പർശിയാക്കുക മാത്രമല്ല. ‘നെപ്പോളിയൻ’ എന്ന ചരിത്രചിഹ്നത്തെ തന്നെ ഒരു പുതിയ അർത്ഥബന്ധത്തിൽ നമുക്കുമുന്നിൽ നിർത്തുന്നു. കുട്ടികൾ ചരിത്രത്തിലെ നെപ്പോളിയനെക്കുറിച്ചല്ല സങ്കടപ്പെടുന്നത്; അവർക്ക് പരിചിതമായ നെപ്പോളിയനെക്കുറിച്ചാണ്. എന്നാൽ ഈ ‘തെറ്റായ’ തിരിച്ചറിവാണ് വായനക്കാരെ ചരിത്രത്തിലെ മഹത്വം, യുദ്ധം, ക്രൂരത, മരണം, വൈയക്തികാനുഭവങ്ങൾ എന്നിവയെ മറ്റൊരു ബന്ധത്തിൽ കാണാൻ നിർബന്ധിക്കുന്നത്.

കുട്ടിയുടെ അറിവില്ലായ്മ ഇവിടെ വെറും കൗതുകത്തിൽ അവസാനിക്കുന്നില്ല. അത് വായനക്കാരുടെ തന്നെ ചരിത്രബോധത്തെയും അനുഭവബോധത്തെയും വിമർശനാത്മകമായി പുനഃസംഘടിപ്പിക്കുന്നു. പരിചിതമായ ‘നെപ്പോളിയൻ’ അപരിചിതമാകുന്നു. ചരിത്രത്തിന്റെ വലിയ പേരിന് പകരം ഒരു ചത്ത നായയുടെ ഓർമ്മ മുന്നിൽ വരുന്നു. കുട്ടിയുടെ നിഷ്കളങ്കത ഇവിടെ കൗതുകപൂർവ്വം ആസ്വദിക്കാനുള്ള ഗുണമല്ല. അർത്ഥങ്ങളുടെ സംഘർഷം സൃഷ്ടിക്കുന്ന കാവ്യോപാധിയാണ്.

ഇതാണ് വിക്ടർ ഷ്ക്ലോവ്സ്കിയുടെ ostranenie, അഥവാ അപരിചിതമാകൽ, എന്ന കാവ്യലക്ഷണത്തെ കണ്ടെടുക്കാവുന്ന ഇടം. പരിചിതമായ വസ്തുവിനെയോ അനുഭവത്തെയോ അങ്ങനെ അവതരിപ്പിച്ച് പതിവു തിരിച്ചറിയലിൻ്റെ യാന്ത്രികതയോ സ്വാഭാവികതയും തകർക്കുകയും അതിനെ വീണ്ടും അനുഭവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് അതിന്റെ അടിസ്ഥാന ആശയം. അപരിചിതമാകൽ വെറും പുതുമയുടെ തോന്നലല്ല; പരിചിതമായതിനെ പുതിയ രീതിയിൽ അനുഭവിപ്പിക്കലാണ്.

ഇതും കുട്ടിയുടെ അറിവില്ലായ്മയിൽ അധിഷ്ഠിതമായ രീതിയും തമ്മിലുള്ള വ്യത്യാസം നിർണായകമാണ്. ‘ഇത് എന്താണെന്ന് കുട്ടിക്ക് അറിയില്ല; എനിക്ക് അറിയാം’ എന്നത് അറിവിന്റെ അസമത്വമാണ്. ‘ഇത് എന്താണെന്ന് എനിക്കറിയാം; പക്ഷേ ഇപ്പോൾ ഞാൻ അതിനെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ അനുഭവിക്കുന്നു’ എന്നതാണ് അപരിചിതമാകലിൻ്റെ ഫലം. ആദ്യത്തേതിൽ കുട്ടിയെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാറുകയോ നിർണ്ണയിക്കപ്പെടുകയോ ചെയ്യാം; രണ്ടാമത്തേതിൽ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാറുന്നു.

‘നെപ്പോളിയൻ’ ഈ രണ്ടിനുമിടയിലെ പാലം കാണിച്ചുതരുന്നു. കുട്ടിയുടെ അറിവില്ലായ്മ ആദ്യം കൗതുകമുണ്ടാക്കുന്നു; പിന്നീട് അതേ അറിവില്ലായ്മ ചരിത്രത്തിൽ നിന്നുള്ള ഒരു പേരിനെയും വൈയക്തികമായ ഓർമ്മയെയും കൂട്ടിയിടിപ്പിക്കുന്നു. അങ്ങനെവരുമ്പോൾ വായനക്കാരുടെ അറിവ് കുട്ടിയുടെ അറിവില്ലായ്മയെ തിരുത്താൻ ഉപയോഗിക്കപ്പെടുകയല്ല. കുട്ടിയുടെ അറിവില്ലായ്മ തന്നെയാണ് വായനക്കാരുടെ അറിവിനെ പുനഃപരിശോധിക്കാൻ ഉപയോഗിക്കപ്പെടുന്നത്.

ഈ വ്യത്യാസം കൃത്യമായി പിടിക്കാൻ ഒരു ചോദ്യം സഹായകമാണ്: മാറ്റം സംഭവിക്കുന്നത് ആരിലാണ്, കുട്ടിയിലാണോ അതോ കുട്ടിക്കും വായിക്കുന്നയാൾക്കും പുറത്തുനിൽക്കുന്ന മറ്റൊന്നിലാണോ? 'ഞാനെവിടെ?'യിലും 'കന'ത്തിലും അറിവിന്റെ അസമത്വം ഇല്ലാതാകുക കുട്ടിയെക്കുറിച്ചുള്ള വിവരം പൂർത്തിയാകുമ്പോഴാണ്; അവൾ ജനിക്കുന്നതിനുമുമ്പുള്ള ചിത്രമാണെന്നോ, 'ഒറ്റപ്പെടൽ' മനുഷ്യാനുഭവമാണെന്നോ അറിഞ്ഞാൽ കവിതയിലെ അറിവിൻ്റെ അസമത്വം തീരുന്നു. ഈ അസമത്വം അടയുന്നിടത്ത് മാറുന്നത് കുട്ടിയോടുള്ള നമ്മുടെ വീക്ഷണമാണ്. കുട്ടിക്കപ്പുറം, ലോകത്തിൽ മറ്റൊന്നും അതിലൂടെ പുനഃക്രമീകരിക്കപ്പെടുന്നില്ല; ഫോട്ടോ ഫോട്ടോയായി നിൽക്കുന്നു, മഴ മഴയായിത്തന്നെ.

'നെപ്പോളിയനി'ൽ ഇത് മറ്റൊരു വിധത്തിലാണ് സംഭവിക്കുന്നത്. ഇവിടെ അറിവിന്റെ അസമത്വം ഇല്ലാതാകുന്നത് കുട്ടിയെക്കുറിച്ചുള്ള വിവരം പൂർത്തിയാകുമ്പോഴല്ല. മറിച്ച് 'നെപ്പോളിയൻ' എന്ന പേര് തന്നെ രണ്ട് വ്യത്യസ്ത നിർദ്ദേശവസ്തുക്കളിലേക്ക് (referents) ഒരേസമയം ചൂണ്ടുന്നു എന്ന തിരിച്ചറിവിലാണ്. ആ പേര് കുട്ടിയുടെ സ്വകാര്യാനുഭവത്തിൽ മാത്രം ഒതുങ്ങുന്നതല്ല; ചരിത്രത്തിലും സാംസ്കാരികസ്മരണയിലും വായനക്കാരുടെ അറിവിലും ഇതിനകം സ്ഥാനമുള്ള ഒരു ചിഹ്നമാണ്. അതുകൊണ്ട് കുട്ടിയെ പൂർണമായി മാറ്റിനിർത്തിയാലും, ‘നെപ്പോളിയൻ’ എന്ന വാക്ക് പഴയപടി പ്രവർത്തിക്കില്ല. ചരിത്രപുരുഷനെ ഓർക്കുന്ന വായനക്കാർ ആ ചത്ത നായയുടെ ഓർമ്മയും കൂടെ വഹിക്കുന്നു. ഇതാണ് കുട്ടിക്കപ്പുറം നിലനിൽക്കുന്ന മാറ്റം. വാക്കിന്റെയും ചിഹ്നത്തിന്റെയും പൊതുവായ അർത്ഥലോകത്തിൻ്റെ പുനഃസംഘാടനം.

ഈ വ്യത്യാസം ലളിതമായ പരിശോധനയിലൂടെ സ്ഥിരീകരിക്കാവുന്നതാണ്. കുട്ടിയെ നീക്കിയാൽ അർത്ഥപരമായ എന്തെങ്കിലും പരിവർത്തനം ബാക്കിനിൽക്കുന്നുണ്ടോ? 'ഞാനെവിടെ?'യിൽ ഒന്നും ശേഷിക്കില്ല. കുട്ടിയാണ് കവിതയുടെ മുഴുവൻ ഉള്ളടക്കവും ലക്ഷ്യവും. 'നെപ്പോളിയനി'ൽ, കുട്ടിയുടെ സാന്നിധ്യം ഇല്ലാതായാലും, കുട്ടിയുടെ വാക്ക് സൃഷ്ടിച്ച അർത്ഥസംഘർഷം വായനക്കാരന്റെ സ്മരണയിൽ നിലനിൽക്കുന്നു. അതായത്, കുട്ടിയുടെ അറിവില്ലായ്മയുടെ നിഷ്കളങ്കത ഈ അർത്ഥസംഘർഷത്തിലേക്കുള്ള മാർഗ്ഗമാണ്, അതിന്റെ ഉള്ളടക്കമല്ല. ഇതാണ് കുട്ടിയെക്കുറിച്ചുള്ള കാഴ്ച മാറലും ലോകത്തെക്കുറിച്ചുള്ള കാഴ്ച മാറലും തമ്മിലുള്ള വ്യത്യാസത്തിന്റെ പരിശോധനയ്ക്കുള്ള മാനദണ്ഡം.

കുട്ടിയുടെ തെറ്റിദ്ധാരണയിൽ നിന്ന് ഉണ്ടാകുന്ന ഹാസ്യാത്മക വൈരുധ്യവും കവിതയുടെ വിരോധാഭാസമെന്ന ഗുണവും തമ്മിലും വ്യത്യാസമുണ്ട്. ഒരു വാക്കിന്റെ അക്ഷരാർത്ഥം സ്വീകരിക്കുന്നതിൽനിന്നുള്ള വൈരുധ്യം സ്വതവേ സങ്കീർണ്ണമായ വിരോധാഭാസമാകുന്നില്ല. ‘കനം’ അതിലേക്കുള്ള ഒരു സാധ്യത കാണിക്കുന്നുണ്ടെങ്കിലും അതിനെ പൂർണമായി വികസിപ്പിക്കുന്നില്ല. ‘നെപ്പോളിയനി’ൽ ചരിത്രത്തിലെ വ്യക്തിയും കുട്ടികളുടെ അനുഭവത്തിലെ നായയും ഒരേ പേരിൽ നിലനിൽക്കുന്നതിലൂടെ അർത്ഥങ്ങളുടെ യഥാർത്ഥ സംഘർഷം രൂപപ്പെടുന്നു. അതുപോലെ കുട്ടിയുടെ ചോദ്യം നമ്മളിൽ സൃഷ്ടിക്കുന്ന ‘ആഹാ’ എന്ന തോന്നലിന് അപ്പുറം എന്താണ് മാറുന്നത് എന്നതും ആലോചിക്കേണ്ടതുണ്ട്. കുട്ടിയെക്കുറിച്ചുള്ള നമ്മുടെ വൈകാരികാനുഭൂതിയോ, അതോ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചയോ? ആദ്യത്തേത് ഹൃദയസ്പർശിയാകാം, വാത്സല്യവും സൃഷ്ടിക്കാം; രണ്ടാമത്തേതാണ് കവിതയുടെ കണ്ടെത്തലിലേക്കുള്ള ശക്തമായ മാർഗ്ഗമാകുന്നത്.

ഇവിടെയാണ് നിഷ്കളങ്കതയുടെ സ്വീകാര്യതാതന്ത്രം വിമർശനവിധേയമാക്കണം എന്നത് വായനയിൽ പ്രധാനമാകുന്നത്. കുട്ടിയുടെ അറിവില്ലായ്മ സ്വതവേ നിഷ്കളങ്കതയല്ല. അറിവില്ലായ്മ ഒരു ജ്ഞാനപരമായ അവസ്ഥയാണ്. അതിന് മുതിർന്നവർ നൽകുന്ന സൗന്ദര്യാത്മക നൈതിക വ്യാഖ്യാനമാണ് ‘നിഷ്കളങ്കത’ എന്ന ലേബൽ. ചുരുക്കത്തിൽ, അറിവില്ലായ്മ കുട്ടിയുടെ അവസ്ഥയാണ്. ‘നിഷ്കളങ്കത’ അതിനെ വായിക്കുന്ന മുതിർന്നവരുടെ ഭാഷയും. അതുകൊണ്ട് ചോദ്യം ‘കുട്ടി നിഷ്കളങ്കയാണോ?’ എന്നതല്ല; ‘കുട്ടിയുടെ അറിവില്ലായ്മയെ നിഷ്കളങ്കതയായി വായിക്കാൻ കവിത നമ്മെ എങ്ങനെ പ്രേരിപ്പിക്കുന്നു?’ എന്നതാണ്. അതിനോടൊപ്പം മറ്റൊരു ചോദ്യവും ചേർക്കണം: ആ നിഷ്കളങ്കതയുടെ സ്വീകാര്യതയ്ക്കപ്പുറം കവിത എന്താണ് സൃഷ്ടിക്കുന്നത്?

ഇതിന് ചില ചിന്താരീതികൾ സഹായകമാണ്. കുട്ടിയുടെ അറിവില്ലായ്മ നീക്കിയാൽ കവിതയുടെ പ്രധാന അർത്ഥാനുഭവം ഇല്ലാതാകുന്നുണ്ടോ? കവിത വായിച്ചശേഷം മാറുന്നത് കുട്ടിയെക്കുറിച്ചുള്ള നമ്മുടെ വികാരമാണോ, അതോ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചയാണോ? വായനാനന്തരം കൗതുകം അടച്ചുവെക്കപ്പെടുകയാണോ, അതോ പുതിയൊരു അർത്ഥതലത്തിലേക്ക് സഞ്ചരിക്കുകയാണോ? കുട്ടി സ്വതന്ത്രമായ ജീവിതമായി നിലകൊള്ളുന്നുണ്ടോ, അതോ മുതിർന്നവർക്ക് കൗതുകം ഉത്പാദിപ്പിക്കുന്ന ഉപാധിയായി മാത്രം നിൽക്കുകയാണോ? ഈ ചോദ്യങ്ങൾ കവിതയുടെ കാവ്യപ്രവർത്തനം എത്ര ദൂരം സഞ്ചരിക്കുന്നു എന്ന് തിരിച്ചറിയാനുള്ള ഉപകരണങ്ങളാണ്.

ചുരുക്കത്തിൽ, നിഷ്കളങ്കതയെ ഒരു കാവ്യഗുണമായി സ്വീകരിക്കുന്നതിന് മുമ്പ് അതിന്റെ പ്രവർത്തനം പരിശോധിക്കേണ്ടതുണ്ട്. കുട്ടിയുടെ അറിവില്ലായ്മ വായനക്കാരനിൽ സ്വീകാര്യതയും കൗതുകവും സൃഷ്ടിക്കുന്നു എന്നത് വൈകാരികഫലമാണ്. അത് അതായിത്തന്നെ കവിതയുടെ സർഗാത്മക കണ്ടെത്തലല്ല. എന്നാൽ അതേ അറിവില്ലായ്മ പരിചിതമായ ലോകത്തിലെ അർത്ഥങ്ങളെ സംഘർഷത്തിലാക്കുകയും വായനക്കാരുടെ മുൻധാരണയെ മാറ്റുകയും ചെയ്യുന്നുവെങ്കിൽ അത് കവിതയുടെ കണ്ടെത്തലിൻ്റെ ഉപാധിയായി മാറുന്നു. ‘നെപ്പോളിയൻ’ അതിന്റെ വ്യക്തമായ ഉദാഹരണമാണ്; ‘എവിടെയിരിക്കുന്നു?’ എന്ന കവിതയിൽ അതിലേക്കുള്ള പാതിയിൽ ഉപേക്ഷിക്കപ്പെട്ട ശ്രമവും കാണാം.

സാധാരണതയെ കവിതയായി മാറ്റാൻ ആവശ്യമായ സർഗാത്മക ബൗദ്ധിക പ്രവർത്തനത്തിന്റെ അഭാവമാണ് കൗതുകത്തെയും അറിവില്ലായ്മയുടെ നിഷ്കളങ്കതയെയും മാത്രം ആശ്രയിച്ചുകൊണ്ട് സ്വീകാര്യത ഉറപ്പാക്കുന്ന കവിതകളുടെ പ്രശ്നം. ബാലിശമായതും അറിവില്ലായ്മയിൽ നിന്നുള്ളതുമായ ചോദ്യം ഒരു കവിതയുടെ തുടക്കമാകാം. അറിവില്ലായ്മ ശക്തമായ കാവ്യോപാധിയുമാകാം. എന്നാൽ ആ അറിവില്ലായ്മ വായനക്കാരിൽ ഓമനത്തവും കൗതുകവും സൃഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, പരിചിതമായ ലോകത്തിലെ അർത്ഥങ്ങളെയും ലളിതയുക്തിയെയും അനുഭവപരിസരത്തെയും സംഘർഷത്തിലാക്കുകയും അതിനെ പുതുതായി കാണാനുള്ള അനുഭവം സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് അത് കവിതയുടെ കണ്ടെത്തലായി മാറുന്നത്. നിഷ്കളങ്കതയെ ആശ്രയിക്കുന്ന കവിതയുടെ കാവ്യശക്തി വിലയിരുത്താൻ, സ്വീകാര്യതയ്ക്കും കവിതയുടെ കണ്ടെത്തലിനും ഇടയിലെ ഈ വിടവ് പരിശോധിക്കേണ്ടാതുണ്ട്. കുഞ്ഞുങ്ങൾക്ക് അറിയാത്തത് മുതിർന്നവർക്ക് അറിയാം എന്നത് കവിതയുടെ പശ്ചാത്തലമാകാം; എന്നാൽ ആ വ്യത്യാസം അതായിത്തന്നെ കവിതയുടെ സർഗാത്മക മൂല്യമാകുന്നില്ല. നിഷ്കളങ്കത കവിതയ്ക്ക് സ്വീകാര്യത നേടിക്കൊടുക്കാം; അതിനപ്പുറം ഒരു പുതിയ അനുഭവലോകം തുറക്കുമ്പോഴാണ് അത് കവിതയുടെ കണ്ടെത്തലായി മാറുന്നത്. അല്ലാത്തപക്ഷം, നാം കാവ്യാനുഭവത്തിലെത്തുകയല്ല, അറിവില്ലായ്മയുടെ നിഷ്കളങ്കത ആസ്വദിക്കുകയാണ്.
_____

അനുബന്ധം
  • വീരാൻകുട്ടി, 'നിഷ്കളങ്കതയെക്കുറിച്ച് മൂന്ന് കവിതകൾ', മാതൃഭൂമി ആഴ്ചപ്പതിപ്പ് 2026 ആഗസ്റ്റ് 30.
  • മിറൊസ്ലാവ് ഹൊളൂബ് — ‘നെപ്പോളിയൻ’  [മലയാള പരിഭാഷ വായിക്കാം]
  • വിക്ടർ ഷ്ക്ലോവ്സ്കി — Art as Technique— ostranenie / അപരിചിതമാകൽ എന്ന ആശയം.