ജനാധിപത്യത്തെ ഭരിക്കുന്ന അൽഗോരിതങ്ങൾ

ജനാധിപത്യത്തെ ഭരിക്കുന്ന അൽഗോരിതങ്ങൾ

ജനാധിപത്യത്തെ ഭരിക്കുന്ന അൽഗോരിതങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള ചർച്ചകളിൽ അഭിപ്രായസ്വാതന്ത്ര്യം, അവകാശങ്ങൾ, പ്രതിനിധാനം, പൊതുമണ്ഡലം തുടങ്ങിയ ആശയങ്ങൾ പ്രധാനമാണ്. എന്നാൽ അൽഗോരിതമിക പൊതുമണ്ഡലത്തിൻ്റെ കാലത്ത് ഇവയ്ക്കു മുമ്പുള്ള ഒരു അടിസ്ഥാനചോദ്യം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു: ഒരു സമൂഹം രാഷ്ട്രീയമായി പ്രസക്തമായ കാര്യം എന്താണെന്ന് എങ്ങനെ തീരുമാനിക്കുന്നു?

എല്ലാ സാമൂഹിക സംഭവങ്ങളും പൊതുപ്രശ്നങ്ങളായി മാറുന്നില്ല. ഒരു തൊഴിലാളിയുടെ തൊഴിൽനഷ്ടം വ്യക്തിപരമായ ദുരന്തമായി മാത്രം അനുഭവപ്പെടാം; അല്ലെങ്കിൽ സാമ്പത്തിക അസമത്വത്തിന്റെ രാഷ്ട്രീയപ്രശ്നമായി മാറാം. ഒരു സ്ത്രീക്കെതിരായ അതിക്രമം ഒറ്റപ്പെട്ട കുറ്റകൃത്യമായി കണക്കാക്കപ്പെടാം; അല്ലെങ്കിൽ ലിംഗനീതിയുടെ ചോദ്യമായി ഉയർന്നുവരാം. ഒരു പ്രദേശത്തെ പരിസ്ഥിതിനാശം പ്രാദേശിക പ്രശ്നമായി ഒതുങ്ങാം; അല്ലെങ്കിൽ വികസനനയത്തെയും പരിസ്ഥിതിനീതിയെയും ചോദ്യം ചെയ്യുന്ന രാഷ്ട്രീയവിഷയമാകാം. അതിനാൽ രാഷ്ട്രീയപ്രസക്തി ഒരു സംഭവത്തിന്റെ സ്വാഭാവിക ഗുണമല്ല. സാമൂഹികശ്രദ്ധ, പൊതുസംവാദം, സ്ഥാപനപരമായ ഇടപെടൽ, സാംസ്കാരിക വ്യാഖ്യാനം, വികാരങ്ങൾ എന്നിവയിലൂടെ നിർമ്മിക്കപ്പെടുന്നതാണ്. രാഷ്ട്രീയം ആരംഭിക്കുന്നത് അഭിപ്രായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മാത്രമല്ല, എന്തിനെക്കുറിച്ചാണ് അഭിപ്രായം പറയേണ്ടത് എന്ന സാമൂഹിക നിർണ്ണയത്തിലും കൂടിയാണ്.

ഓരോ ചരിത്രഘട്ടത്തിലും ഈ പ്രാധാന്യ നിർണ്ണയത്തെ സ്വാധീനിക്കുന്ന സ്ഥാപനവ്യവസ്ഥകൾ ഉണ്ടായിട്ടുണ്ട്. വാർത്താമാധ്യമങ്ങൾ ഏത് സംഭവമാണ് വാർത്തയാകേണ്ടതെന്ന് തീരുമാനിക്കുന്നു; സാമൂഹിക പ്രസ്ഥാനങ്ങൾ സ്വകാര്യാനുഭവങ്ങളെ പൊതുപ്രശ്നങ്ങളാക്കുന്നു; ട്രേഡ് യൂണിയനുകൾ വ്യക്തിഗത തൊഴിൽപ്രശ്നങ്ങളെ വർഗപരമായ രാഷ്ട്രീയചോദ്യങ്ങളാക്കുന്നു; സാഹിത്യവും കലയും പൊതുബോധത്തിൽ അദൃശ്യമായിരുന്ന അനുഭവങ്ങൾക്ക് ഭാഷ നൽകുന്നു. വർഗതാൽപര്യങ്ങളും അധികാരബന്ധങ്ങളും മുൻവിധികളും ഈ സ്ഥാപനങ്ങളെ സ്വാധീനിച്ചിരുന്നെങ്കിലും അവയുടെ വിധിനിർണ്ണയങ്ങളെ പൊതുവേദിയിൽ വിമർശിക്കാനും അവയോട് ഉത്തരവാദിത്തം ആവശ്യപ്പെടാനും കഴിഞ്ഞിരുന്നു.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ വ്യാപനം ഈ ഘടനയിൽ പുതിയൊരു അധികാരകേന്ദ്രം സൃഷ്ടിച്ചിരിക്കുന്നു. ശുപാർശാ അൽഗോരിതങ്ങൾ, റാങ്കിങ് സംവിധാനങ്ങൾ, ഇടപെടൽ സൂചകങ്ങൾ, കാണൽസമയം, ക്ലിക്ക് നിരക്ക് തുടങ്ങിയ കംപ്യൂട്ടേഷണൽ സംവിധാനങ്ങൾ ഇന്ന് ഏത് ഉള്ളടക്കത്തിന് എത്രത്തോളം വിസിബിലിറ്റി ലഭിക്കണമെന്നതിൽ നിർണായക പങ്കുവഹിക്കുന്നു. അതോടെ അൽഗോരിതങ്ങൾ വിവരങ്ങൾ വിതരണം ചെയ്യുന്ന സാങ്കേതിക സംവിധാനങ്ങൾ മാത്രമല്ല, രാഷ്ട്രീയപ്രസക്തിയുടെ നിർമ്മിതിയിൽ ഇടപെടുന്ന അധികാരസംവിധാനങ്ങളായും മാറുന്നു.

#MeToo മൂവ്മെൻ്റ് ഈ മാറ്റത്തിന്റെ സാധ്യതയും വൈരുദ്ധ്യവും ഒരേസമയം വ്യക്തമാക്കുന്നു. ദീർഘകാലം സ്വകാര്യാനുഭവങ്ങളായി ഒതുങ്ങിയിരുന്ന ലൈംഗികാതിക്രമങ്ങളുടെ അനുഭവങ്ങൾ ഡിജിറ്റൽ ശൃംഖലകളിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടപ്പോൾ അവ കൂട്ടായ രാഷ്ട്രീയപ്രശ്നമായി മാറി. പരമ്പരാഗതമായ തടസ്സങ്ങളെ മറികടന്ന് അദൃശ്യമായിരുന്ന അനുഭവങ്ങൾക്ക് പൊതുവിസിബിലിറ്റി നൽകാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് കഴിയുമെന്ന് ഇത് തെളിയിച്ചു. എന്നാൽ ഏതൊക്കെ അനുഭവങ്ങൾക്ക് വ്യാപകമായ വിസിബിലിറ്റി ലഭിക്കുന്നു എന്നതിലും പ്ലാറ്റ്ഫോം യുക്തി പ്രവർത്തിക്കുന്നു. അതിനാൽ അടിസ്ഥാനചോദ്യം പ്ലാറ്റ്ഫോമുകൾ ജനാധിപത്യപരമാണോ ജനാധിപത്യവിരുദ്ധമാണോ എന്നതല്ല; അവ രാഷ്ട്രീയപ്രസക്തി എങ്ങനെ വിതരണം ചെയ്യുന്നു എന്നതാണ്.

വികാരങ്ങളിൽ നിന്ന് അൽഗോരിതമിക പ്രസക്തിയിലേക്ക്


പൊതുശ്രദ്ധയുടെ നിർമ്മിതി യുക്തിസഹമായ സംവാദത്തിന്റെ ഫലം മാത്രമല്ല. സഹാനുഭൂതി, കോപം, ഭയം, പ്രതീക്ഷ, അപമാനം, അഭിമാനം, വെറുപ്പ് തുടങ്ങിയ വികാരങ്ങളും ചില സംഭവങ്ങളെ പൊതുലോകത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു. സാറ അഹമ്മദിന്റെ നിരീക്ഷണത്തിൽ വികാരങ്ങളെ അവ എന്താണ് എന്നതിലുപരി അവ എന്ത് ചെയ്യുന്നു എന്നതിലൂടെ മനസ്സിലാക്കേണ്ടതുണ്ട്. വികാരങ്ങൾ വ്യക്തികളുടെ ഉള്ളിൽ ഒതുങ്ങിനിൽക്കുന്ന മാനസികാവസ്ഥകളല്ല; മനുഷ്യർക്കും പ്രതീകങ്ങൾക്കും സാമൂഹികവിഭാഗങ്ങൾക്കും സംഭവങ്ങൾക്കും ഇടയിലൂടെ സഞ്ചരിച്ച് രാഷ്ട്രീയബന്ധങ്ങൾ സൃഷ്ടിക്കുന്ന ശക്തികളാണ്. ആവർത്തിച്ചുള്ള സാമൂഹിക പ്രചരണങ്ങളിലൂടെ ഭയം ഒരു സമൂഹത്തോടും അഭിമാനം ഒരു ദേശീയപ്രതീകത്തോടും വെറുപ്പ് ഒരു രാഷ്ട്രീയ എതിരാളിയോടും ഒട്ടിച്ചേർക്കപ്പെടാം. സാറ അഹമ്മദ് stickiness എന്നു വിശേഷിപ്പിക്കുന്ന ഈ പ്രക്രിയ സാമൂഹികമായി നിർമ്മിക്കപ്പെട്ട ബന്ധങ്ങളെ നമുക്കുമുന്നിൽ സ്വാഭാവികമെന്നു തോന്നിപ്പിക്കുന്നു.

ഉത്കണ്ഠ, അസ്വസ്ഥത, സംശയം, അസൂയ, നിരാശ തുടങ്ങിയ താരതമ്യേന കുറഞ്ഞ തീവ്രതയുള്ളതെങ്കിലും ദീർഘകാലം നിലനിൽക്കുന്ന വികാരങ്ങളുടെ രാഷ്ട്രീയപ്രാധാന്യം സിയാൻ എൻഗായി ചൂണ്ടിക്കാണിക്കുന്നതും ഇവിടെ പ്രധാനമാണ്. ഇവ ഉടനടി കൂട്ടായ പ്രവർത്തനത്തിലേക്ക് നയിക്കണമെന്നില്ല. പകരം മനുഷ്യരെ നിരന്തര പ്രതികരണങ്ങളുടെ അവസ്ഥയിൽ നിലനിർത്തുന്നു. ബോധപൂർവമായ യുക്തിപരമായ വിലയിരുത്തലിനു മുമ്പുതന്നെ വൈകാരിക തീവ്രത മനുഷ്യരുടെ ശ്രദ്ധയെ പിടിച്ചെടുക്കാൻ സാധ്യത ഏറെയാണ്. അതായത്, ഒരു വിഷയം പ്രധാനപ്പെട്ടതാണെന്ന് നാം കരുതുന്നതിനു മുമ്പുതന്നെ അത് പ്രധാനപ്പെട്ടതായി നമുക്ക് അനുഭവപ്പെടാം.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സാമ്പത്തികയുക്തി ഈ വൈകാരിക വ്യവസ്ഥയുമായി ചേരുന്നിടത്താണ് അൽഗോരിതങ്ങൾ നിർണ്ണയിക്കുന്ന രാഷ്ട്രീയപ്രസക്തി രൂപപ്പെടുന്നത്. ഉപയോക്തൃശ്രദ്ധ പ്ലാറ്റ്ഫോമുകൾക്ക് സാമ്പത്തിക വിഭവമാണ്. ഉപയോക്താവ് കൂടുതൽ സമയം പ്ലാറ്റ്ഫോമിൽ തുടരുന്നതും കൂടുതൽ പ്രതികരിക്കുന്നതും കൂടുതൽ ഡാറ്റ സൃഷ്ടിക്കുന്നതും സാമ്പത്തികമായി മൂല്യമുള്ളതിനാൽ, ശുപാർശാ സംവിധാനങ്ങൾ ഉള്ളടക്കത്തിന്റെ പൊതുപ്രാധാന്യത്തേക്കാൾ അതിനോട് പ്രതികരിക്കാനുള്ള സാധ്യതയ്ക്കാണ് മുൻഗണന നൽകുന്നത്.

ലൈക്ക്, കമന്റ്, ഷെയർ, ക്ലിക്ക്, കാണൽസമയം, റിറ്റൻഷൻ തുടങ്ങിയ സൂചകങ്ങൾ ഈ സാധ്യത അളക്കാനുള്ള ഡാറ്റയാകുന്നു. കൂടുതൽ പ്രതികരണം സൃഷ്ടിക്കുന്ന ഉള്ളടക്കത്തിന് കൂടുതൽ വിസിബിലിറ്റി ലഭിക്കുകയും ആ വിസിബിലിറ്റി വീണ്ടും കൂടുതൽ പ്രതികരണം സൃഷ്ടിക്കുകയും ചെയ്യുന്ന പ്രതികരണചക്രം ഇതിലൂടെ രൂപപ്പെടുന്നു.

അൽഗോരിതങ്ങൾ മനുഷ്യവികാരങ്ങളെ ശൂന്യതയിൽ നിന്നും സൃഷ്ടിക്കുന്നു എന്നല്ല ഇതിനർത്ഥം. ഭയം, കോപം, മുൻവിധി, സഹാനുഭൂതി, കൗതുകം എന്നിവ നേരത്തേ സാമൂഹികജീവിതത്തിന്റെ ഭാഗമാണ്. പ്ലാറ്റ്ഫോമുകൾ അവയെ ഡാറ്റയായി രേഖപ്പെടുത്തുകയും ഏതുതരം ഉള്ളടക്കമാണ് കൂടുതൽ പ്രതികരണം സൃഷ്ടിക്കുന്നതെന്ന് പഠിക്കുകയും അതനുസരിച്ച് വിവരപ്രവാഹം ക്രമീകരിക്കുകയും ചെയ്യുന്നു. ഷോഷാന സുബോഫ് വിശകലനം ചെയ്യുന്ന നിരീക്ഷണ മുതലാളിത്തത്തിന്റെ പശ്ചാത്തലത്തിൽ, ഉപയോക്തൃപെരുമാറ്റത്തെ രേഖപ്പെടുത്തലും പ്രവചിക്കലും അതിനെ സ്വാധീനിക്കാനുള്ള സാമ്പത്തികശേഷിയുമായി ബന്ധപ്പെടുന്നു.

ഇവിടെയാണ് സാമൂഹിക പ്രാധാന്യവും അൽഗോരിതമിക വിസിബിലിറ്റിയും തമ്മിൽ വിടവ് രൂപപ്പെടുന്നത്. സാമ്പത്തിക അസമത്വം, തൊഴിൽ, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ ഘടനാപരമായ പ്രശ്നങ്ങൾ ദീർഘകാല സാമൂഹികപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയായിരിക്കാം. എന്നാൽ അവ നിരന്തരം തീവ്രമായ വൈകാരിക പ്രതികരണം സൃഷ്ടിക്കണമെന്നില്ല. വ്യക്തികേന്ദ്രീകൃത വിവാദങ്ങൾ, സാംസ്കാരിക സംഘർഷങ്ങൾ, ദേശീയത, ഗൂഢാലോചനാവാദങ്ങൾ, അപമാനം, നൈതികരോഷം തുടങ്ങിയവ അതിവേഗ പ്രതികരണങ്ങൾക്ക് കൂടുതൽ അനുയോജ്യമാണ്.

ഇന്ത്യയിലെ കർഷകസമരത്തിന്റെ ഡിജിറ്റൽ പ്രതിനിധാനത്തിൽ ഈ വൈരുദ്ധ്യം കാണാം. കാർഷികവരുമാനം, കടബാധ്യത, ഭക്ഷ്യനയം, വിപണിഘടന തുടങ്ങിയ അടിസ്ഥാനചോദ്യങ്ങളെക്കാൾ സെലിബ്രിറ്റി പ്രതികരണങ്ങൾ, വിദേശ ഇടപെടലെന്ന ഗൂഢാലോചനാവാദം, സംഘർഷദൃശ്യങ്ങൾ തുടങ്ങിയവയാണ് വലിയ ശ്രദ്ധ നേടിയത്.

പോസ്റ്റ്-ട്രൂത്ത് രാഷ്ട്രീയമാകട്ടെ അൽഗോരിതമിക പൊതുമണ്ഡലത്തിൽ സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസം മങ്ങുന്നതിൽ മാത്രമല്ല; സത്യത്തിന്റെ രാഷ്ട്രീയപ്രസക്തിയും വിസിബിലിറ്റിയുടെ രാഷ്ട്രീയപ്രസക്തിയും തമ്മിൽ വേർപിരിയുന്ന അവസ്ഥ കൂടിയാണ്. തെളിവുകളാൽ ശക്തമായി പിന്തുണയ്ക്കപ്പെടുന്ന വിവരം പൊതുശ്രദ്ധ നേടണമെന്നില്ല. വസ്തുതാപരമായി ദുർബലമായ അവകാശവാദത്തിന് ശക്തമായ വൈകാരികപ്രതികരണം സൃഷ്ടിക്കാൻ കഴിയുന്നുവെങ്കിൽ വലിയ രാഷ്ട്രീയപ്രസക്തി നേടുകയും ചെയ്യാം.

പൊതുലോകത്തിന്റെ വിഘടനവും പൗരത്വവും


അൽഗോരിതമിക വ്യക്തിഗതമാക്കൽ ഓരോ ഉപയോക്താവിന്റെയും മുൻകാല പെരുമാറ്റം, താൽപര്യങ്ങൾ, ബന്ധങ്ങൾ, പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിവരപ്രവാഹം ക്രമീകരിക്കുന്നു. ഇതിലൂടെ എല്ലാവരും ഒരേ പൊതുമണ്ഡലത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ കാണുകയല്ല ചെയ്യുന്നത്. ഓരോരുത്തരും വ്യത്യസ്ത രാഷ്ട്രീയപ്രസക്തികളുടെ ലോകങ്ങളിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയാണ് വർധിക്കുന്നത്.

തൊഴിലാളിസമരം അതുമായി ബന്ധപ്പെട്ടവരുടെ വിവരലോകത്തിൽ നിർണായക രാഷ്ട്രീയസംഭവമായിരിക്കാം; മറ്റൊരാളുടെ ഫീഡിൽ അത് പ്രത്യക്ഷപ്പെടാതിരിക്കാം. ആദിവാസി ഭൂമിയവകാശം, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം, പരിസ്ഥിതിനാശം തുടങ്ങിയ പ്രശ്നങ്ങൾ ചില സാമൂഹികവലയങ്ങളിൽ അടിയന്തര രാഷ്ട്രീയപ്രാധാന്യം നേടുമ്പോൾ അൽഗോരിതമിക മണ്ഡലത്തിലെ മറ്റിടങ്ങളിൽ അദൃശ്യമായി തുടരാം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ ഒരേ സംഭവത്തെ ചിലർ ഭരണഘടനാപരമായ അവകാശങ്ങളുടെ പ്രശ്നമായും മറ്റുചിലർ ദേശീയസുരക്ഷയുടെ പ്രശ്നമായും അനുഭവിച്ചതിനെ ഈ പശ്ചാത്തലത്തിൽ മനസ്സിലാക്കാവുന്നതാണ്. മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ ചില പ്രത്യേക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനു ശേഷമാണ് രാജ്യത്തിൻ്റെ പൊതുശ്രദ്ധയിൽ വലിയ മാറ്റമുണ്ടായത്. വിവരപ്രവാഹവും വൈകാരിക ചട്ടക്കൂടുകളും വിസിബിലിറ്റിയും ചേർന്ന് ഒരു സംഭവത്തിന്റെ രാഷ്ട്രീയപ്രസക്തി തന്നെ വ്യത്യസ്തമായി നിർമ്മിക്കപ്പെടുന്നു എന്നതാണ് ഇവിടെ പ്രധാനം.

ജനാധിപത്യത്തിന് അഭിപ്രായസമാനതയല്ല, പങ്കുവെക്കപ്പെടുന്ന പൊതുലോകത്തിനുള്ളിലെ വിയോജിപ്പാണ് ആവശ്യം. ഹന്ന ആരെന്റിന്റെ പൊതുലോകസങ്കൽപ്പത്തിൽ രാഷ്ട്രീയം സാധ്യമാകുന്നത് മനുഷ്യർ പരസ്പരം കാണപ്പെടുകയും ഒരേ ലോകം വ്യത്യസ്തമായ മട്ടിലെങ്കിലും പങ്കിടുകയും ചെയ്യുന്നതിനാലാണ്.

അൽഗോരിതമിക പൊതുമണ്ഡലത്തിലെ രാഷ്ട്രീയപ്രസക്തിയുടെ വ്യക്തിഗതമാക്കൽ ഈ സാമൂഹിക അടിത്തറയെ ദുർബലപ്പെടുത്തുന്നു. ഒരേ ഭരണഘടനയുടെ കീഴിലുള്ള പൗരന്മാർ പരസ്പരം ഇടപെടേണ്ടതില്ലാത്ത രാഷ്ട്രീയലോകങ്ങളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ സഹപൗരനെ പൊതുവായ രാഷ്ട്രീയവിധിയിലെ പങ്കാളിയായി അനുഭവിക്കുന്നതും തടസ്സപ്പെടുന്നു. അതുകൊണ്ട് അൽഗോരിതമിക കാലത്തെ പൗരത്വത്തിന്റെ പ്രതിസന്ധി ആദ്യം പ്രത്യക്ഷപ്പെടുന്നത് പങ്കുവെക്കപ്പെടുന്ന പൊതുലോകത്തിന്റെ അനുഭവത്തിലാണ്.

ഒരു വിഭാഗത്തിന് അതീവ ഗുരുതരമായ അനീതി മറ്റൊരു വിഭാഗത്തിന്റെ വിവരലോകത്തിൽ അദൃശ്യമായിരിക്കുമ്പോൾ സഹപൗരത്വത്തിന്റെ ധാർമ്മിക അടിത്തറയും ദുർബലമാകുന്നു. ജനാധിപത്യത്തിലെ സഹപൗരൻ ഒരാളുടെ അഭിപ്രായത്തോട് യോജിക്കുന്നയാൾ മാത്രമല്ല, അയാളുടെ ദുരിതം എനിക്കും രാഷ്ട്രീയമായി പ്രസക്തമാണെന്ന് തിരിച്ചറിയുന്ന വ്യക്തിയാണ്.

പ്ലാറ്റ്ഫോം അധികാരവും ഭരണകൂട അധികാരവും


അൽഗോരിതമിക പൊതുമണ്ഡലത്തിന്റെ പ്രശ്നത്തെ സ്വകാര്യ ടെക് കമ്പനികളുടെ സാമ്പത്തികാധികാരത്തിലേക്ക് മാത്രം ചുരുക്കാനാവില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ പൊതുജീവിതത്തിന്റെ അടിസ്ഥാനസൗകര്യങ്ങളായി മാറിയതോടെ ഭരണകൂടങ്ങളും അവയുടെ പ്രവർത്തനത്തിൽ കൂടുതൽ ഇടപെടുന്നു. ഉള്ളടക്കം നീക്കം ചെയ്യാനുള്ള നിർദേശങ്ങൾ, അക്കൗണ്ട് നിയന്ത്രണങ്ങൾ, ഇന്റർനെറ്റ് നിരോധനങ്ങൾ, പ്ലാറ്റ്ഫോം ഉത്തരവാദിത്തനിയമങ്ങൾ, ഡിജിറ്റൽ നിരീക്ഷണം, ഡാറ്റാ ശേഖരണം തുടങ്ങിയവയിലൂടെ ഭരണകൂടത്തിന് ഡിജിറ്റൽ പൊതുമണ്ഡലത്തിന്റെ അതിരുകളെ സ്വാധീനിക്കാൻ കഴിയും.

പ്ലാറ്റ്ഫോമിന്റെയും ഭരണകൂടത്തിന്റെയും അധികാരം ഒരേ യുക്തിയിലല്ല പ്രവർത്തിക്കുന്നത്. പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനതാൽപര്യം ഉപയോക്തൃശ്രദ്ധയെ സാമ്പത്തികമൂല്യമായി പരിവർത്തനം ചെയ്യുന്നതിലാണ്. ഭരണകൂടത്തിന്റെ ഇടപെടലുകൾ സുരക്ഷ, നിയമപാലനം, ദേശീയസുരക്ഷ, പൊതുക്രമം തുടങ്ങിയ ന്യായീകരണങ്ങളിലൂടെയാണ് സാധാരണയായി അവതരിപ്പിക്കപ്പെടുന്നത്. എന്നാൽ രണ്ടും പൊതുമണ്ഡലത്തിൽ കൂടിച്ചേരുന്നിടത്ത് ഒരു പ്രധാന ജനാധിപത്യപ്രശ്നം ഉയരുന്നു. പൗരന്മാർക്ക് കാണാനും പറയാനും പ്രചരിപ്പിക്കാനും കഴിയുന്ന സാഹചര്യങ്ങളെ ആരാണ് നിർണ്ണയിക്കുന്നത്?

സ്വകാര്യ പ്ലാറ്റ്ഫോമുകളുടെ അൽഗോരിതമിക അധികാരത്തിന് ജനാധിപത്യപരമായ നിയന്ത്രണം ആവശ്യമാണ്. പൊതുജീവിതത്തെ സ്വാധീനിക്കുന്ന ശുപാർശാ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിഗൂഢത അംഗീകരിക്കാനാവില്ല. എന്നാൽ അതിനുള്ള പരിഹാരമായി ഭരണകൂടത്തിന് നിയന്ത്രണമില്ലാത്ത ഉള്ളടക്കനിയന്ത്രണാധികാരം നൽകുന്നതും ജനാധിപത്യപരമല്ല. പ്ലാറ്റ്ഫോം നിയന്ത്രണത്തിനായി രൂപപ്പെടുത്തിയ നിയമങ്ങളും സംവിധാനങ്ങളും ഭരണകൂടവിമർശനം, പ്രതിഷേധം, മാധ്യമപ്രവർത്തനം, രാഷ്ട്രീയവിയോജിപ്പ് എന്നിവയുടെ ദൃശ്യത പരിമിതപ്പെടുത്താനുള്ള ഉപകരണങ്ങളായി മാറാം.

അതുകൊണ്ട് ചോദ്യം നിയന്ത്രണം വേണമോ വേണ്ടയോ എന്നതല്ല. ആര് ആരെയാണ് നിയന്ത്രിക്കുന്നത്, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ, എന്ത് നടപടിക്രമത്തിലൂടെ, ഈ തീരുമാനത്തെ ചോദ്യം ചെയ്യാൻ പൗരന് എന്ത് അവകാശമുണ്ട്, നിയന്ത്രിക്കുന്ന അധികാരം ആരോടാണ് ഉത്തരവാദിത്തം കാണിക്കുന്നത് എന്നീ ചോദ്യങ്ങളാണ് നിർണായകം.

ഡിജിറ്റൽ കാലത്ത് സെൻസർഷിപ്പും ഉള്ളടക്കം നിരോധിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഒരു അഭിപ്രായം നിരോധിക്കാതെതന്നെ ശുപാർശകളിൽനിന്ന് ഒഴിവാക്കിയോ തിരച്ചിൽഫലങ്ങളിൽ താഴെയാക്കിയോ പ്രചരണവ്യാപ്തി പരിമിതപ്പെടുത്തിയിട്ടോ അതിന്റെ രാഷ്ട്രീയശേഷി കുറയ്ക്കാം. അതിനാൽ അഭിപ്രായം പ്രകടിപ്പിക്കാൻ നിയമപരമായ അവകാശമുണ്ടെന്നതുകൊണ്ടുമാത്രം ഒരാളുടെ ശബ്ദം പൊതുമണ്ഡലത്തിൽ എത്തുമെന്ന് ഉറപ്പില്ല. കാണപ്പെടാനുള്ള സാഹചര്യം തന്നെ രാഷ്ട്രീയാധികാരത്തിന്റെ വിഷയമായി മാറുന്നു.

പ്ലാറ്റ്ഫോമിനെയും ഭരണകൂടത്തെയും എല്ലായ്പ്പോഴും പരസ്പരവിരുദ്ധ ശക്തികളായി കാണാനും കഴിയില്ല. അവ തമ്മിൽ സംഘർഷത്തിലാകാം, സഹകരിക്കാം, പരസ്പരം ആശ്രയിക്കാം. ഭരണകൂടം പ്ലാറ്റ്ഫോമുകളിൽനിന്ന് ഡാറ്റ ആവശ്യപ്പെടുകയും ഉള്ളടക്കത്തിൽ ഇടപെടുകയും ചെയ്യാം; പ്ലാറ്റ്ഫോമുകൾ ഭരണകൂടത്തിന്റെ നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂടുകൾക്കുള്ളിലാണ് പ്രവർത്തിക്കുന്നത്.

ജനാധിപത്യത്തിന്റെ ചോദ്യം


അൽഗോരിതമിക കാലത്തെ ജനാധിപത്യപ്രതിസന്ധിയെ വ്യാജവാർത്ത, തെറ്റായ വിവരങ്ങൾ, ധ്രുവീകരണം, വിദ്വേഷപ്രചരണം തുടങ്ങിയ പ്രശ്നങ്ങളുടെ പട്ടികയായി മാത്രം മനസ്സിലാക്കുന്നത് അപര്യാപ്തമാണ്. അവയ്ക്കു പിന്നിൽ കൂടുതൽ അടിസ്ഥാനപരമായ ഒരു പരിവർത്തനമുണ്ട്: രാഷ്ട്രീയപ്രസക്തിയുടെ നിർമ്മാണാധികാരം പുനർവിതരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

അൽഗോരിതമിക സംവിധാനങ്ങളുടെ സുതാര്യത, സ്വതന്ത്രമായ ഓഡിറ്റിങ്, അപ്പീൽ അവകാശം, ഭരണകൂടത്തിന്റെ ഉള്ളടക്കം നീക്കംചെയ്യൽ ആവശ്യങ്ങളിൽ സുതാര്യത, ഡിജിറ്റൽ നിരീക്ഷണത്തിനുമേലുള്ള നിയമപരമായ നിയന്ത്രണം എന്നിവ ആവശ്യമാണ്. അതോടൊപ്പം പൊതുമാധ്യമങ്ങൾ, സ്വതന്ത്ര മാധ്യമപ്രവർത്തനം, സർവകലാശാലകൾ, ലൈബ്രറികൾ, തൊഴിലാളി സംഘടനകൾ, പൗരസമൂഹം തുടങ്ങിയ പൊതുശ്രദ്ധയെ വിപണിയുടെയും ഭരണകൂടത്തിന്റെയും താൽപര്യങ്ങൾക്ക് പുറത്തുനിന്ന് സംഘടിപ്പിക്കാൻ കഴിയുന്ന സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തണം.

ശ്രദ്ധ ഇന്ന് ഒരു രാഷ്ട്രീയവിഭവമാണ്. ആരാണ് സംസാരിക്കുന്നത് എന്നതുപോലെ ആരാണ് കാണപ്പെടുന്നത് എന്നതും ജനാധിപത്യത്തിന്റെ വിഷയമാണ്. അതിനാൽ അൽഗോരിതമിക കാലത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാനചോദ്യം ‘അൽഗോരിതങ്ങൾ നമ്മെ നിയന്ത്രിക്കുന്നുണ്ടോ?’ എന്നതിൽ ഒതുങ്ങരുത്; ഒരു സമൂഹത്തിൽ എന്താണ് രാഷ്ട്രീയമായി പ്രസക്തമെന്ന് നിർണ്ണയിക്കാനുള്ള അധികാരം ആരുടെ കൈയിലാണ്, ആ അധികാരത്തെ ജനാധിപത്യപരമായി എങ്ങനെ നിയന്ത്രിക്കാം എന്നതാണ് കാതലായ ചോദ്യം.