%20(1).jpg)
വന നശീകരണം, കീടനാശിനികളുടെ പ്രയോഗം, ഗ്രാമീണ പ്രകൃതിയുടെ അപ്രത്യക്ഷമാകൽ എന്നിവ മലയാള സാഹിത്യത്തിൽ സജീവ വിഷയങ്ങളാണ്. ഇങ്ങനെയുള്ള കവിതകളെ പൊതുവെ ‘പരിസ്ഥിതി കവിത’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി വിലയിരുത്താറുണ്ട്. എന്നാൽ ഈ വർഗ്ഗീകരണം ഒരു പ്രധാന ചോദ്യത്തെ പലപ്പോഴും മറച്ചുവയ്ക്കുന്നു. പരിസ്ഥിതിയെക്കുറിച്ച് എഴുതുന്ന എല്ലാ കവിതകളും രാഷ്ട്രീയപരമായി പൂർണ്ണാർത്ഥത്തിൽ പരിസ്ഥിതി കവിതകളാണോ?
കവിതയുടെ വിഷയം പരിസ്ഥിതിയാണെന്നതുകൊണ്ട് മാത്രം അത് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സത്ത ഉൾക്കൊള്ളണമെന്നില്ല. പ്രകൃതിയെ സ്നേഹിക്കുന്നതും പരിസ്ഥിതി നീതിയെ സങ്കൽപ്പിക്കുന്നതും ഒരേ കാര്യമല്ല. അതുപോലെ, വന നശീകരണത്തെക്കുറിച്ച് വിലപിക്കുന്നതും വന നശീകരണത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെ കാവ്യാനുഭവമാക്കുന്നതും ഒരേ കാര്യമല്ല. ഒരു കവിത പ്രകൃതിയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ്, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെയും പരിസ്ഥിതി പ്രതിസന്ധിയുടെ കാരണങ്ങളെയും അത് എങ്ങനെ സങ്കൽപ്പിക്കുന്നു എന്നത്.
പരിസ്ഥിതി ഭാവുകത്വം രാഷ്ട്രീയമായി പരാജയപ്പെടുന്നത് പരിസ്ഥിതി പ്രശ്നത്തെ ചരിത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരബന്ധങ്ങളുടെ ഫലമായി കാണാതിരിക്കുമ്പോഴാണ്. പകരം അത് മനുഷ്യവർഗ്ഗത്തിന്റെ സദാചാരപരമായ പരാജയമായോ നഷ്ടപ്പെട്ട പ്രകൃതിയുടെ ഗൃഹാതുര സ്മരണയായോ അവതരിപ്പിക്കപ്പെടുന്നു. ഈ രണ്ട് ഭാവുകത്വ രൂപങ്ങളും മലയാളത്തിലെ ശ്രദ്ധേയമായ രണ്ട് കവികളുടെ കവിതകളെ മുൻനിർത്തി വിലയിരുത്താനുള്ള ശ്രമമാണ് ഈ ലേഖനം. പരിസ്ഥിതി കവിതകൾ എന്ന പേരിൽ പൊതുമണ്ഡലത്തിൽ വിലയിരുത്തപ്പെട്ട കവിതകളാണ് ഇവയെന്നതാണ് ഈ തിരഞ്ഞെടുപ്പിൻ്റെ മാനദണ്ഡം.
വീരാൻകുട്ടിയുടെ കവിതകൾ ചിലത് പരിസ്ഥിതി പ്രശ്നത്തെ മനുഷ്യന്റെ സദാചാരപരമായ പരാജയമായി അവതരിപ്പിക്കുന്നവയാണ്. മറുവശത്ത്, പി. പി. രാമചന്ദ്രന്റെ മാമ്പഴക്കാലം പോലുള്ള കവിതകൾ നഷ്ടപ്പെട്ട പ്രകൃതിയെ രുചിയുടെയും ബാല്യത്തിന്റെയും ഓർമ്മയാക്കി മാറ്റുന്നു. ഇവ പരസ്പരം വ്യത്യസ്തമായ കാവ്യരീതികളാണെങ്കിലും, രണ്ടും പരിസ്ഥിതി കവിതയെന്ന നിലയിൽ ഒരേ രാഷ്ട്രീയ പരിമിതിയാണ് പങ്കിടുന്നത്. രണ്ടിടത്തും പരിസ്ഥിതിപ്രശ്നത്തിന് കാരണമായ ചരിത്രപരമായ അധികാരഘടനകളും ഉത്പ്പാദനബന്ധങ്ങളും രാഷ്ട്രീയവും മറയ്ക്കപ്പെടുന്നു.
ഒരു കവിത പ്രകൃതിയെ എങ്ങനെ വർണിക്കുന്നു എന്നതിനെക്കാൾ പ്രധാനമാണ്, പരിസ്ഥിതി പ്രശ്നങ്ങളുടെ കാരണങ്ങളെ കവിത എങ്ങനെ അനുഭവവേദ്യമാക്കുന്നുവെന്നത്. കവിത ആരെയാണ് ഉത്തരവാദിയാക്കുന്നത്? ഏത് സാമൂഹികബന്ധങ്ങളെ വെളിപ്പെടുത്തുന്നു, ഏതിനെയാണ് മറച്ചുവെക്കുന്നത്? പരിസ്ഥിതി നാശം മനുഷ്യന്റെ സ്വഭാവദോഷമാണോ? മനുഷ്യന്റെ അത്യാഗ്രഹമാണോ? അതോ ചരിത്രപരമായി രൂപപ്പെട്ട ഉത്പ്പാദനരീതികളുടെയും വികസനനയങ്ങളുടെയും മൂലധനസമാഹരണത്തിന്റെയും രാഷ്ട്രീയ തീരുമാനങ്ങളുടെയും ഫലമാണോ? ഈ ചോദ്യത്തിന് കവിത നൽകുന്ന ഉത്തരം അതിന്റെ ഭാവുകത്വത്തെ നിർണ്ണയിക്കുന്നു.
ഇവിടെയാണ് പരിസ്ഥിതി ഭാവുകത്വത്തിന്റെ രാഷ്ട്രീയപ്രസക്തി. കാരണം പരിസ്ഥിതി പ്രതിസന്ധി സ്വയമേ ഒരു പ്രകൃതിദുരന്തമല്ല. വന നശീകരണം, നദി മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യത്തിന്റെ നഷ്ടം എന്നിവയെല്ലാം മനുഷ്യവർഗ്ഗത്തിന്റെ പൊതുവായ അസ്തിത്വപ്രശ്നങ്ങളല്ല. അസമമായ സാമ്പത്തിക ശക്തികളും രാഷ്ട്രീയ തീരുമാനങ്ങളും വികസന മാതൃകകളും ചേർന്ന് സൃഷ്ടിച്ച ചരിത്രസംഭവങ്ങളാണ്.
എന്നാൽ പരിസ്ഥിതി കവിതകൾ പലപ്പോഴും ഈ ചരിത്രത്തെ അവഗണിക്കുകയോ ലളിതമാക്കുകയോ ചെയ്യുന്നു. ചരിത്രപരമായ ബന്ധങ്ങൾ കേവലം അനുഭവങ്ങളായി ലളിതയുക്തിയിൽ എഴുതപ്പെടുന്നു. അധികാരഘടനകൾ വികാരങ്ങളായി മാറുന്നു. ഉത്പ്പാദനക്രമങ്ങൾ മനുഷ്യസ്വഭാവത്തിന്റെ കഥകളായി അവതരിപ്പിക്കപ്പെടുന്നു. അങ്ങനെ പരിസ്ഥിതി രാഷ്ട്രീയം ക്രമേണ ഒരു സദാചാരമോ ഗൃഹാതുരമോ ആയ അനുഭവത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. ഈ പരിവർത്തനമാണ് മലയാള സാഹിത്യത്തിലെ രാഷ്ട്രീയമുക്ത പരിസ്ഥിതി ഭാവുകത്വം.
രാഷ്ട്രീയമുക്ത പരിസ്ഥിതി ഭാവുകത്വം പരിസ്ഥിതി പ്രശ്നത്തെ നിഷേധിക്കുന്നില്ല. മറിച്ച് അതിനെ മറ്റൊരു രീതിയിൽ അനുഭവിപ്പിക്കുന്നു. ആ അനുഭവത്തിന് ഒരു പ്രത്യേക ഘടനയുണ്ട്. പരിസ്ഥിതി നാശത്തിന്റെ രാഷ്ട്രീയ മൂലധനവ്യവസ്ഥ അതിൽ മറയ്ക്കപ്പെടുന്നു. പരിസ്ഥിതി നീതിയുടെ ചോദ്യം ഒടുവിൽ കുറ്റബോധത്തിന്റെയോ നഷ്ടബോധത്തിന്റെയോ ചോദ്യമായി വ്യക്തികളിലേക്ക് ചുരുങ്ങുന്നു.
സമകാലിക പരിസ്ഥിതി രാഷ്ട്രീയത്തിൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം പരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള അറിവിലല്ല, അതിനെ രാഷ്ട്രീയമായി മനസ്സിലാക്കുന്ന രീതിയിലാണ് സംഭവിച്ചത്. പരിസ്ഥിതി നാശത്തിന്റെ പ്രധാന കാരണങ്ങൾ വ്യവസായ ഉത്പാദനം, ഫോസിൽ ഇന്ധനാധിഷ്ഠിത വികസനം, വന നശീകരണം, വിഭവചൂഷണം തുടങ്ങിയ ഘടനാപരമായ പ്രക്രിയകളിലാണെങ്കിലും, അവയെ നേരിടേണ്ട ഉത്തരവാദിത്തം ക്രമേണ വ്യക്തികളുടെ ജീവിതശൈലിയിലേക്കും ഉപഭോഗശീലങ്ങളിലേക്കും സദാചാര തിരഞ്ഞെടുപ്പുകളിലേക്കും മാറ്റപ്പെട്ടു. സാമൂഹികപ്രശ്നങ്ങളെ ഘടനാപരമായ അധികാരബന്ധങ്ങളിൽ നിന്ന് വ്യക്തിപരമായ ഉത്തരവാദിത്തത്തിലേക്ക് പുനർനിർവചിക്കുക എന്ന നിയോലിബറൽ യുക്തിയുടെ ഭാഗമാണ് ഈ സ്ഥാനമാറ്റം.
ഈ യുക്തി പല രൂപങ്ങളിൽ പ്രവർത്തിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയെ വ്യക്തിയുടെ ജീവിതശൈലിയുമായി ബന്ധിപ്പിക്കുന്ന കാർബൺ ഫൂട്ട്പ്രിന്റ് എന്ന ആശയം, പ്ലാസ്റ്റിക് മലിനീകരണത്തെ ഉത്പാദനവ്യവസ്ഥയുടെ പ്രശ്നത്തിൽ നിന്ന് ഉപഭോക്താവിന്റെ റീസൈക്ലിംഗ് ശീലങ്ങളിലേക്ക് ചുരുക്കുന്ന പൊതുഭാഷ, പരിസ്ഥിതി സംരക്ഷണത്തെ 'ശരിയായ' ഉത്പന്നങ്ങൾ വാങ്ങുകയും 'പരിസ്ഥിതി സൗഹൃദ' ബ്രാൻഡുകൾ തിരഞ്ഞെടുക്കുകയും ചെയ്യുന്ന ഉപഭോക്തൃ തീരുമാനങ്ങളാക്കി മാറ്റുന്ന ഗ്രീൻ കൺസ്യൂമറിസം എന്നിവയെല്ലാം ഈ ഒരേ യുക്തിയുടെ വ്യത്യസ്ത പ്രകടനങ്ങളാണ്. ഇവ പരിസ്ഥിതി പ്രതിസന്ധിയുടെ കാരണങ്ങളെ നിഷേധിക്കുന്നില്ല. എന്നാൽ അതിനെ അഭിസംബോധന ചെയ്യേണ്ട രാഷ്ട്രീയ വിഷയത്തെ പുനർനിർവചിക്കുന്നു. അങ്ങനെ ഉത്പാദനക്രമത്തെയും വികസനമാതൃകയെയും ചോദ്യം ചെയ്യുന്ന കൂട്ടായ രാഷ്ട്രീയ പ്രവർത്തനത്തിന് പകരം വ്യക്തിപരമായ സദാചാരപരമായ സ്വയംപരിഷ്കരണമാണ് പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെ പ്രധാന രൂപമായി മാറുന്നത്.
ഈ നിയോ-ലിബറൽ തന്ത്രം സാഹിത്യത്തെയും സ്വാധീനിക്കുന്നുണ്ട്. പരിസ്ഥിതി കവിതകളും പരിസ്ഥിതി പ്രതിസന്ധിയെ ചരിത്രപരമായ അധികാരബന്ധങ്ങളുടെ പ്രശ്നമായി കാണുന്നതിനുപകരം മനുഷ്യന്റെ പൊതുവായ സദാചാര പരാജയമായോ വ്യക്തിയുടെ നഷ്ടബോധമായോ അവതരിപ്പിക്കുമ്പോൾ, അവയും ഇതേ നിയോലിബറൽ അനുഭവഘടനയുടെ ഭാഗമാകുന്നു. അങ്ങനെ പരിസ്ഥിതി രാഷ്ട്രീയം ക്രമേണ സദാചാരത്തിൻ്റെയും ഗൃഹാതുരത്വത്തിന്റെയും ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു.
കവിതകൾ പരിസ്ഥിതി രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുമ്പോൾ അവ ഈ നിയോ-ലിബറൽ വ്യാഖ്യാനത്തിൻ്റെ ഭാഗമാകുന്നുവെങ്കിൽ അവ ഉൾക്കൊള്ളുന്ന രാഷ്ട്രീയം അസമത്വത്തിൻ്റേതാകുന്നു. ഇവിടെ വന നശീകരണം മനുഷ്യസ്വഭാവത്തിന്റെ കഥയാകുന്നു. നദികളുടെ ഇല്ലാതാകൽ മനുഷ്യനെന്ന സർവ്വരുടെയും മനസ്സാക്ഷിയോടുള്ള ചോദ്യമാകുന്നു. മരങ്ങൾ ഇരകളാകുന്നു. മനുഷ്യൻ പൊതുവെ കുറ്റവാളിയാകുന്നു. പക്ഷേ വനത്തെ നശിപ്പിച്ച കാപ്പിറ്റലിസ്റ്റ് വികസനമാതൃകയും ഖനന മൂലധനവും ഭൂമി ഏറ്റെടുക്കുന്ന ഭരണസംവിധാനവും കവിതയുടെ വിചാരണാപരിധിക്കു പുറത്താകുന്നു.
ഇവിടെയാണ് സദാചാരപരമാക്കപ്പെട്ട പരിസ്ഥിതി ഭാവുകത്വം രൂപപ്പെടുന്നത്. ഈ ഭാവുകത്വം പ്രകൃതിയെ സ്നേഹിക്കാൻ വ്യക്തികളായ മനുഷ്യരെ പഠിപ്പിച്ചേക്കും. പക്ഷേ പ്രകൃതിയെ നശിപ്പിക്കുന്ന അധികാരബന്ധങ്ങളെ തിരിച്ചറിയാൻ സാഹചര്യമൊരുക്കുന്നില്ല. അത് മനുഷ്യകുലത്തിനാകെ കുറ്റബോധം സൃഷ്ടിക്കുന്നു, എന്നാൽ രാഷ്ട്രീയ ഭാവനയെ രാഷ്ട്രീയായുധമായി വികസിപ്പിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വീരാൻകുട്ടിയുടെ പരിസ്ഥിതി കവിതകൾ വായിക്കേണ്ടത്.
വീരാൻകുട്ടിയുടെ പരിസ്ഥിതി കവിതകളിൽ പ്രകൃതി നിഷ്കളങ്കതയുടെ പ്രതീകമായും മനുഷ്യൻ അതിന്റെ നാശകാരിയായും ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നു. ഉള്ളടക്കം വ്യത്യസ്തമായിരുന്നാലും, ഈ കാവ്യയുക്തിയുടെ രാഷ്ട്രീയ ഘടന ഒന്നുതന്നെയാണ്.
‘അനിഷ്ടം’ എന്ന കവിതയിൽ ഭൂമി മരങ്ങളെ സ്വീകരിക്കുകയും മനുഷ്യനെ നിരസിക്കുകയും ചെയ്യുന്നുവെന്ന് കവി കല്പിക്കുന്നു. "ഭൂമിക്ക് / മരങ്ങളോടെയുള്ള ഇഷ്ടം / മനുഷ്യരോടില്ല" എന്ന വരി ഒരു കല്പനയാണ്. ഇത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സദാചാര വൈരുധ്യമായി ആവിഷ്കരിക്കുന്നു. എന്നാൽ ആ കല്പന ഒരു നിർണായകമായ രാഷ്ട്രീയ നീക്കം കൂടി നടത്തുന്നു. അവിടെ ‘മനുഷ്യൻ’ ചരിത്രപരമായ വിഭാഗമല്ല, ഒരു സദാചാരപരമായ വിഭാഗമാണ്. ഖനനക്കമ്പനിയും ആദിവാസിയും വനസംരക്ഷണപ്രവർത്തകനും എല്ലാം ‘മനുഷ്യൻ’ എന്ന ഒരേയൊരു വിഭാഗത്തിൽ ലയിക്കുന്നു. അതിനാൽ പരിസ്ഥിതി നാശത്തിന്റെ അസമമായ ഉത്തരവാദിത്തം പൊതുവായ മനുഷ്യസ്വഭാവത്തിന്റെ പ്രശ്നമായി മാറുന്നു.
ഇവിടെ കവിത പരിസ്ഥിതി പ്രശ്നത്തെ നിഷേധിക്കുന്നില്ല. പക്ഷേ അതിനെ രാഷ്ട്രീയ സംഘർഷത്തെ സദാചാരപരമായ ആത്മപരിശോധനയാക്കി മാറ്റുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് മനുഷ്യന്റെ ആത്മപരിശോധന വരുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന അധികാരഘടനകൾ അദൃശ്യമാകുമ്പോൾ, മനുഷ്യൻ എന്ന അമൂർത്ത വിഭാഗം കുറ്റത്തിന്റെ ഏക വാഹകനാകുന്നു.
പരിസ്ഥിതി ഭാവുകത്വം ആശയത്തിന്റെ മാത്രം വിഷയമല്ല. അത് ഒരു സൗന്ദര്യശാസ്ത്രപരമായ പ്രശ്നം കൂടിയാണ്. രാഷ്ട്രീയം പ്രസ്താവനകളിലൂടെ മാത്രമല്ല, അനുഭവത്തെ ക്രമീകരിക്കുന്ന സൗന്ദര്യാത്മക ഉപാധികളിലൂടെയുമാണ് കവിതയിൽ നിർമ്മിക്കുന്നത്. രൂപകങ്ങൾ, ദൃശ്യങ്ങൾ, വികാരഘടന, ഗൃഹാതുരത്വം, കരുണ തുടങ്ങിയ കാവ്യരൂപങ്ങൾ വായനക്കാരനെ പരിസ്ഥിതി പ്രതിസന്ധിയെ ഒരു പ്രത്യേക രീതിയിൽ അനുഭവിക്കാൻ പ്രേരിപ്പിക്കുന്നു.
"കരുതലോടെയാണ് / കുഴിച്ചിട്ടതെങ്കിലും / മുളച്ചുവന്ന / ഒരു മനുഷ്യന്റെ / പേരു പറയാമോ?" എന്ന് അവസാനിക്കുന്ന ഈ കവിതയുടെ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യശാസ്ത്രപരമായ ഘടകം രൂപകമാണ്. അത് മനുഷ്യനെ വിത്തിന്റെ പ്രതിലോമമായി സങ്കൽപ്പിക്കുന്നു. വിത്ത് മണ്ണിൽ വീണാൽ മുളയ്ക്കും; മനുഷ്യൻ മണ്ണിൽ കുഴിച്ചിട്ടാലും മുളയ്ക്കുകയില്ല. ഈ വൈരുധ്യത്തിലൂടെയാണ് കവിത പ്രകൃതിയെയും മനുഷ്യനെയും പരസ്പരവിരുദ്ധമായ രണ്ട് അസ്തിത്വങ്ങളായി ക്രമീകരിക്കുന്നത്. മനുഷ്യൻ ഭൂമിയുടെ തുടർച്ചയല്ല, അതിന്റെ അപവാദമാണെന്ന ധാരണയാണ് ഈ നിരീക്ഷണത്തിൻ്റെ അടിസ്ഥാനം.
കവിത നിർമ്മിക്കുന്ന ഈ രൂപകം മനുഷ്യനെ പ്രകൃതിയുടെ പുറത്തുള്ള സത്തയായി സങ്കൽപ്പിക്കുന്നു. മനുഷ്യൻ പ്രകൃതിക്ക് പുറത്തുള്ളതല്ല; പ്രകൃതിയുടെ പരിണാമചരിത്രത്തിന്റെ ഭാഗമാണ്. മനുഷ്യനെ പ്രകൃതിയുടെ ‘മറ്റൊന്ന്’ (Other) ആയി സങ്കൽപ്പിക്കുന്നിടത്താണ് കവിത അതിന്റെ ഏറ്റവും പിന്തിരിപ്പനായ ലളിതയുക്തി നടത്തുന്നത്. മനുഷ്യജീവിതത്തെ ഉത്പ്പാദനത്തിന്റെയും അധ്വാനത്തിന്റെയും സാമൂഹികബന്ധങ്ങളുടെയും ചരിത്രത്തിൽ നിന്ന് വേർപെടുത്തുകയാണ് കവി. മണ്ണുമായി മനുഷ്യന്റെ ബന്ധം മരണത്തിൽ മാത്രമല്ല; കൃഷിയിലും തൊഴിലിലും ആവാസത്തിലും ഭക്ഷണോൽപ്പാദനത്തിലുമാണ് രൂപപ്പെടുന്നത്. മനുഷ്യനെ വെറും ‘മുളയ്ക്കാത്ത ശരീരം’ ആയി ചുരുക്കുമ്പോൾ, മണ്ണുമായി മനുഷ്യൻ നിർമ്മിച്ച സങ്കീർണ്ണമായ ചരിത്രബന്ധങ്ങളും അദൃശ്യമാകുന്നു. അതിനാൽ ഇവിടെ ‘മനുഷ്യൻ’ പ്രകൃതിയുടെ സദാചാരപരമായ എതിർപദമായി കൽപ്പിക്കപ്പെടുന്നു.
വീരാൻകുട്ടിയുടെ ‘മരങ്ങളുടെ ആശുപത്രി’ എന്ന കവിത അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പരിസ്ഥിതി കവിതകളിൽ ഒന്നായി വിലയിരുത്തപ്പെടാറുണ്ട്. ഈ കവിതയുടെ ശക്തി അതിന്റെ രൂപകഭാഷയിലാണ്. രോഗികളായ മരങ്ങളിലൂടെ പരിസ്ഥിതി നാശത്തെ അനുഭവിപ്പിക്കാനുള്ള ശ്രമമാണ് കവിത. എന്നാൽ ഇവിടെ ചോദ്യം കവിതയുടെ രൂപകഭാഷ എത്ര മനോഹരമാണ് എന്നതല്ല. ആ രൂപകം ഏത് രാഷ്ട്രീയ സങ്കൽപ്പമാണ് നിർമ്മിക്കുന്നത് എന്നതാണ്.
ഈ കവിതയിൽ മരം ഒരു രോഗിയാണ്. അതായത് പരിസ്ഥിതി പ്രതിസന്ധി ഒരു രോഗമായി രൂപാന്തരപ്പെടുന്നു. രോഗമുണ്ടെങ്കിൽ ചികിത്സയും ഉണ്ടാകും. രോഗിയും ഡോക്ടറും പരിചരണവും ഉണ്ടാകും. ഈ ചികിത്സാ രൂപകത്തിന് ഒരു പ്രധാന രാഷ്ട്രീയപരമായ പരിമിതിയുണ്ട്. അത് പരിസ്ഥിതി പ്രശ്നത്തെ ചികിത്സിക്കേണ്ട ഒരു രോഗമായി സങ്കൽപ്പിക്കുന്നു. എന്നാൽ വനനശീകരണം ചികിത്സയുടെ പ്രശ്നമല്ല; ഭൂവുടമസ്ഥതയുടെയും ഖനനത്തിന്റെയും മൂലധനസമാഹരണത്തിന്റെയും ചരിത്രപരമായ സംഘർഷമാണ്. ഇവിടെയാണ് കവിതയുടെ ഭാവുകത്വം അതിനു അനിവാര്യമായ രാഷ്ട്രീയം നഷ്ടപ്പെടുത്തുന്നത്.
കവിതയിൽ മരങ്ങൾക്ക് മുറിവുകളുണ്ട്. പക്ഷേ ആ മുറിവുകൾ സൃഷ്ടിച്ച സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളെ മൂടിവെക്കാനുള്ള സാഹചര്യമൊരുക്കുകയാണ് കവിത. മനുഷ്യർ എന്ന പൊതുമറുപടിയാണ് ആരാണു ഉത്തരവാദി എന്നതിനു സങ്കൽപ്പിക്കേണ്ടി വരുന്നത്. മരങ്ങൾക്ക് വേദനിക്കുന്നു; എന്നാൽ ആ വേദന ഉത്പ്പാദിപ്പിക്കുന്ന സാമൂഹികബന്ധങ്ങൾ കവിതയിൽ നിന്നും വായിച്ചെടുക്കാനാകില്ല. രോഗം മാത്രം ദൃശ്യമാകുന്നു; രോഗത്തിന്റെ ചരിത്രം അദൃശ്യമാക്കപ്പെട്ടിരിക്കുന്നു.
അങ്ങനെ കവിത വായിക്കുന്നവരിൽ രൂപപ്പെടുന്നത് രാഷ്ട്രീയബോധമല്ല, പരിചരണത്തിന്റെ സദാചാരബോധമാണ്. വനത്തെ രോഗിയാക്കിയ രാഷ്ട്രീയ-സാമ്പത്തിക ഘടനയെ ചോദ്യം ചെയ്യുന്നതിനുപകരം, പ്രകൃതിയോടുള്ള കരുണയിലേക്കാണ് വായനയെ അത് നയിക്കുന്നത്. പക്ഷേ വനത്തെ രോഗിയാക്കിയ രാഷ്ട്രീയ യുക്തിയെ എതിർക്കുന്നില്ല എന്നു മാത്രമല്ല, അതിനു ഒളിക്കാനിടവും കവിത നൽകുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. കവിതയിൽ നമുക്ക് കണ്ടെടുക്കാവുന്ന എതിരാളിയായ മനുഷ്യൻ ഒരു ചരിത്രപരമായ വ്യക്തിയല്ല. ഇവിടെയും 'മനുഷ്യൻ' ചരിത്രപരമായ വ്യത്യാസങ്ങളില്ലാത്ത സദാചാര വിഭാഗമായി പ്രത്യക്ഷപ്പെടുന്നു. ഈ അമൂർത്തീകരണത്തിലൂടെയാണ് പരിസ്ഥിതി പ്രതിസന്ധിയുടെ അസമമായ ഉത്തരവാദിത്തം ഇല്ലാതാകുന്നത്. എല്ലാവരും കുറ്റക്കാരാകുമ്പോൾ യഥാർത്ഥ കുറ്റക്കാർ അദൃശ്യരാകുന്നു.
ഇത് വീരാൻകുട്ടിയുടെ കവിതയുടെ മാത്രം പരിമിതിയല്ല. സമകാലിക പരിസ്ഥിതി ഭാവുകത്വത്തിന്റെ പൊതുസ്വഭാവമാണ്. രാഷ്ട്രീയ സംഘർഷങ്ങളെ കരുണയുടെയും പരിചരണത്തിന്റെയും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന ഈ കാവ്യയുക്തി പരിസ്ഥിതി നാശത്തെ അനുഭവിപ്പിക്കുന്നതിൽ വിജയിച്ചാലും, അതിന്റെ ചരിത്രപരമായ കാരണങ്ങളിലേക്ക് വിരൽചൂണ്ടുന്നതിൽ പരാജയപ്പെടുന്നു,
വീരാൻകുട്ടിയുടെ കവിതകൾ പരിസ്ഥിതി പ്രശ്നത്തെ സദാചാര വിഷയാനുഭവമാക്കി മാറ്റുന്നുവെങ്കിൽ, പി. പി. രാമചന്ദ്രന്റെ മാമ്പഴക്കാലം അതിനെ ഗൃഹാതുര സ്മരണയായി രൂപപ്പെടുത്തുന്നു. ഈ രണ്ട് ഭാവുകത്വങ്ങളും പരസ്പരം വ്യത്യസ്തമാണെങ്കിലും, അവയുടെ രാഷ്ട്രീയപരമായ ഫലം ഒരുപോലെയാണ്.
കവിതയുടെ തുടക്കം തന്നെ ഈ ഭാവുകത്വത്തെ നിർണ്ണയിക്കുന്നു.
"പറയൂ നാട്ടിൻപുറത്തുള്ള മാങ്ങകൾക്കെല്ലാം രുചി / ഈ മേംഗോ ഫ്രൂട്ടിക്കുള്ള പോലെയാണോ?"
കവിതയുടെ മുഴുവൻ ഭാവുകത്വവും ഈ താരതമ്യത്തിൽ നിന്നാണ് വികസിക്കുന്നത്. 'മേംഗോ ഫ്രൂട്ടി' ഇവിടെ ഒരു ബ്രാൻഡ് മാത്രമല്ല, വ്യവസായവൽക്കരിക്കപ്പെട്ട ഭക്ഷ്യസംസ്കാരത്തിന്റെയും ചരക്കുവൽക്കരിക്കപ്പെട്ട രുചിയുടെയും പ്രതീകമായും പ്രവർത്തിക്കുന്നു. അത് നഷ്ടപ്പെട്ട രുചിയെ അളക്കാനുള്ള മാനദണ്ഡമായി പ്രവർത്തിക്കുന്നു. അതിനുശേഷം കവിത ബാല്യത്തിലേക്കും നാട്ടിൻപുറത്തേക്കും മാമ്പഴങ്ങളുടെ വൈവിധ്യമാർന്ന രുചികളിലേക്കും സഞ്ചരിക്കുന്നു. വായിക്കുന്നയാളെ അത് ഒരു സാമൂഹിക വിമർശനത്തിലേക്കല്ല, അനുഭവത്തിന്റെ ഓർമ്മയുടെ വീണ്ടെടുപ്പിലേക്കാണ് നയിക്കുന്നത്. ഇവിടെ ചോദിക്കേണ്ട ചോദ്യം കവിത ശരിക്കും ഗൃഹാതുരമാണോ എന്നതല്ല. ഗൃഹാതുരത്വം എന്താണ് ചെയ്യുന്നത് എന്നതാണ്.
കവിതയിൽ നഷ്ടമാകുന്നത് രുചിയാണ്. എന്നാൽ ആ രുചി എന്തുകൊണ്ടാണ് നഷ്ടമായത് എന്ന ചോദ്യം കവിത രാഷ്ട്രീയമായി വികസിപ്പിക്കുന്നില്ല. കവിതയിൽ വിപണിയുടെ സാന്നിധ്യം വ്യക്തമാണ്. എന്നാൽ ആ സാന്നിധ്യം രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥയുടെ വിമർശനമായി വികസിക്കാതെ നഷ്ടപ്പെട്ട ബാല്യത്തിന്റെ ഗൃഹാതുരത്വമായി രൂപപ്പെടുന്നു. ആ രുചിയെ വിപണി ഇതിനോടകം ഉത്പ്പന്നമാക്കി വിൽക്കാൻ തുടങ്ങിയെന്ന കാര്യം നമുക്ക് അറിയാം. ഏതൊരു മാമ്പഴത്തിൻ്റെയും രുചി അതേപടി ലഭിക്കുന്ന ഉത്പ്പന്നങ്ങൾ ഇന്ന് വിപണിയിലുണ്ട്.
ഇവിടെയാണ് കവിതയുടെ പാരിസ്ഥിതിക ഭാവുകത്വം രാഷ്ട്രീയമായി പരാജയപ്പെടുന്നത്. ഈ കവിത വിപണിയെ വിമർശിക്കുന്നില്ല എന്ന് പറയുന്നത് ശരിയാകില്ല. വിപണിയുടെ സാന്നിധ്യം അതിൽ വ്യക്തമാണ്. പക്ഷേ ആ വിമർശനം രാഷ്ട്രീയ മൂലധനവ്യവസ്ഥയുടെ വിമർശനമായി വികസിക്കുന്നില്ല. വിപണിയ്ക്ക് തന്നെ പരിഹാരം കാണാവുന്ന വിമർശനമായി മാറുന്നു. അങ്ങനെ കവിത നഷ്ടപ്പെട്ട ബാല്യത്തിന്റെ വിലാപമായി മാറുന്നു. രുചിയുടെ ചരിത്രം ഗൃഹാതുരത്വത്തിന്റെ ചരിത്രമായി പുനക്രമീകരിക്കപ്പെടുന്നു. കാൽപ്പനിക കവിതയായി മാത്രം പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടുന്ന കവിതയാണെങ്കിൽ, ഇതൊരു പരിമിതിയല്ല. എന്നാൽ ഈ കവിത പരിസ്ഥിതി രാഷ്ട്രീയ കവിതകളായി വിലയിരുത്തപ്പെടുന്ന നിമിഷം ഇവിടെ ഉന്നയിച്ച വിമർശനം ബാധകമാകുന്നു.
ഈ കവിതയിലെ ഗൃഹാതുരത്വത്തിന് മറ്റൊരു രാഷ്ട്രീയപ്രശ്നവുമുണ്ട്. അത് ഭൂതകാലത്തെ ഏകീകൃതമായ ഒരു അനുഭവമായി സങ്കൽപ്പിക്കുന്നു. ‘നാട്ടിൻപുറം’ എന്നത് എല്ലാവർക്കും ഒരേ ഓർമ്മയുടെ ഇടമാണോ? ഒരേ രുചിയുടെ ഇടമാണോ? ഭൂവുടമസ്ഥനും കർഷകത്തൊഴിലാളിയും, ജാതിമേൽക്കോയ്മ കൊണ്ടുനടന്നവനും ജാതിപീഡനം അനുഭവിച്ചവനും, സ്ത്രീയും പുരുഷനും, ആദിവാസിയും ജന്മിയും, അങ്ങനെ എല്ലാവർക്കും ‘മാമ്പഴക്കാലം’ ഒരേ അനുഭവമായിരുന്നോ?
ഗൃഹാതുരത്വം പലപ്പോഴും ഈ വ്യത്യാസങ്ങളെ മായ്ച്ചുകളയുന്നു. അതുകൊണ്ട് അത് ഭൂതകാലത്തെ ചരിത്രമായി ഓർക്കുന്നില്ല. ഒരു നഷ്ടപ്പെട്ട ഏകീകൃത സങ്കൽപ്പമായി പുനർനിർമ്മിക്കുന്നു. പ്രകൃതി അവിടെ സംഘർഷങ്ങളുടെ സ്ഥലമല്ല. വിശുദ്ധമായ ഓർമ്മയുടെ സ്ഥലമാകുന്നു. അങ്ങനെ പ്രകൃതി അനുഭവത്തിന്റെ വിഷയമായി വീണ്ടും രൂപപ്പെടുന്നു.
ഈ അർത്ഥത്തിൽ മാമ്പഴക്കാലം വീരാൻകുട്ടിയുടെ കവിതകളുടെ വിപരീതധ്രുവത്തിലല്ല നിൽക്കുന്നത്. അവ ഒരേ രാഷ്ട്രീയയുക്തിയുടെ രണ്ട് വ്യത്യസ്ത ഭാവുകത്വങ്ങളാകുന്നു.
ഇവിടെ മറ്റൊരു ചോദ്യം ഉയരുന്നു. അങ്ങനെയെങ്കിൽ, രാഷ്ട്രീയപരമായ പാരിസ്ഥിതിക കാവ്യഭാവുകത്വം എന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പരിസ്ഥിതി കവിത എന്തിനെക്കുറിച്ച് എഴുതണം എന്നതിലല്ല. പ്രകൃതിയെ എങ്ങനെ തിരിച്ചറിയണം എന്നതിലാണ്.
പാരിസ്ഥിതിക കാവ്യഭാവുകത്വം പ്രകൃതിയെ മനുഷ്യനിൽ നിന്ന് വേർപെട്ട ഒരു വിശുദ്ധ ലോകമായി കാണേണ്ടതില്ല. അതുപോലെ നഷ്ടപ്പെട്ടതിൻ്റെ പ്രതീകമായും കാണേണ്ടതില്ല. പ്രകൃതി എപ്പോഴും മനുഷ്യനോടൊത്തുള്ള ചരിത്രത്തിനകത്താണ് നിൽക്കുന്നത്. ഭൂമി, നദി, വനം, വിത്ത്, മഴ, ഭക്ഷണം എന്നിവയെല്ലാം സാമൂഹികബന്ധങ്ങളുടെയും ഉത്പ്പാദനക്രമങ്ങളുടെയും തൊഴിൽചരിത്രങ്ങളുടെയും അധികാരസംവിധാനങ്ങളുടെയും ഭാഗമാണ്. അതിനാൽ പരിസ്ഥിതിപ്രശ്നം പ്രകൃതിയുടെ മാത്രം പ്രതിസന്ധിയല്ല; ബന്ധങ്ങളുടെ പ്രതിസന്ധിയാണ്.
ഇവിടെയാണ് പാരിസ്ഥിതിക കാവ്യഭാവുകത്വം സദാചാരത്തിൽ നിന്നും ഗൃഹാതുരത്വത്തിൽ നിന്നും വേർപിരിയുന്നത്. രാഷ്ട്രീയപരമായ പാരിസ്ഥിതിക ഭാവുകത്വത്തിന്റെ കേന്ദ്രത്തിൽ ‘മനുഷ്യൻ’ എന്ന അമൂർത്ത വിഭാഗമില്ല. ‘പ്രകൃതി’ എന്ന വിശുദ്ധ വിഭാഗവുമില്ല. അതിന്റെ കേന്ദ്രത്തിൽ ബന്ധങ്ങൾ ആണ്. മനുഷ്യരും മനുഷ്യരല്ലാത്ത ജീവികളും, തൊഴിലും ഭൂമിയും, ഉത്പ്പാദനവും പരിസ്ഥിതിയും, ജാതിയും വർഗ്ഗവും വികസനവും വിഭവങ്ങളും തമ്മിലുള്ള ബന്ധങ്ങളാണ് അതിന്റെ വിഷയം.
അതിനാൽ രാഷ്ട്രീയമൂല്യമുള്ള പരിസ്ഥിതി കവിത കേവല മനുഷ്യനിൽ കുറ്റബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നില്ല. നഷ്ടബോധവും സൃഷ്ടിക്കുന്നില്ല. അത് കണക്കുപറയേണ്ടവരുടെ ചരിത്രപരമായ ദൃശ്യത ഉറപ്പുവരുത്തിയിരിക്കും. ആരാണ് വനം നഷ്ടപ്പെടുത്തുന്നത് എന്നതല്ല, വനനഷ്ടം ഏത് സാമൂഹികബന്ധങ്ങളുടെ ഫലമാണ് എന്ന ചോദ്യമായിരിക്കും അതിനെ പ്രധാനമായും നയിക്കുന്നത്.
പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതുകൊണ്ട് ഒരു കവിത രാഷ്ട്രീയ പ്രാധാന്യമുള്ള പരിസ്ഥിതി കവിതയാകുന്നില്ല. പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ രൂപപ്പെടുത്തുകയും അസമമായി ബാധിക്കുകയും ചെയ്യുന്ന ചരിത്രപരമായ അധികാരബന്ധങ്ങളെ കാവ്യാനുഭവത്തിന്റെ ഭാഗമാക്കുകയാണ് അതിന്റെ ദൗത്യം. ഈ അർത്ഥത്തിൽ രാഷ്ട്രീയപരമായ പരിസ്ഥിതി കവിതാഭാവുകത്വം ഒരു പുതിയ വിഷയത്തെയല്ല അന്വേഷിക്കുന്നത്. അത് ഒരു പുതിയ വീക്ഷണനില നിർദേശിക്കുന്നു. പരിസ്ഥിതിയെ മനുഷ്യപ്രകൃതിയുടെ പ്രശ്നമായി കാണുന്ന നോട്ടത്തിൽ നിന്ന് പരിസ്ഥിതിയെ നീതിയുടെയും അധികാരത്തിന്റെയും ബന്ധങ്ങളുടെയും പ്രശ്നമായി കാണുന്ന നോട്ടത്തിലേക്കുള്ള മാറ്റമാണ് അത്.
ചുരുക്കത്തിൽ 'പരിസ്ഥിതി ഭാവുകത്വം' എന്നത് പ്രകൃതിയെക്കുറിച്ചുള്ള വികാരങ്ങളുടെ ആവിഷ്കാരം മാത്രമല്ല. പ്രകൃതിയെയും മനുഷ്യനെയും പരിസ്ഥിതി പ്രതിസന്ധിയെയും കലാസൃഷ്ടി എങ്ങനെ അനുഭവവേദ്യമാക്കുകയും അർത്ഥാനുഭവമാക്കുകയും ചെയ്യുന്നു എന്ന കാവ്യഘടനയെയാണ് ഈ പ്രയോഗം കൊണ്ട് ലക്ഷ്യമിടേണ്ടത്. അതിന്റെ ആകെത്തുകയാണ് പരിസ്ഥിതി ഭാവുകത്വം. എല്ലാ കവിതകളും ഇങ്ങനെയായിരിക്കണമെന്നല്ല ഇവിടെ വാദിക്കുന്നത്. മറിച്ച്, പരിസ്ഥിതി രാഷ്ട്രീയ കവിതയായി വായിക്കപ്പെടുന്ന കവിതകളെ വിലയിരുത്തുമ്പോൾ ഈ മാനദണ്ഡം പ്രസക്തമാണ്.
ഈ പശ്ചാത്തലത്തിൽ പരിസ്ഥിതി കവിതയെക്കുറിച്ചുള്ള നമ്മുടെ വായനാരീതിയും പുനർചിന്തനം ആവശ്യപ്പെടുന്നു. പ്രകൃതിയെ മനോഹരമായി അവതരിപ്പിക്കുന്നതോ പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ബോധം സൃഷ്ടിക്കുന്നതോ മാത്രം പരിസ്ഥിതി കവിതയെ വിലയിരുത്താനുള്ള മതിയായ മാനദണ്ഡങ്ങളല്ല. അതോടൊപ്പം, പരിസ്ഥിതി പ്രശ്നത്തെ സൃഷ്ടിക്കുന്ന സാമൂഹികബന്ധങ്ങളെയും അധികാരഘടനകളെയും കവിത എങ്ങനെ കാവ്യാത്മകമായി ചൂണ്ടിക്കാണിക്കുന്നു എന്ന ചോദ്യവും ഉയരേണ്ടതുണ്ട്.
പരിസ്ഥിതിയെ വിഷയമാക്കുന്ന എല്ലാ കവിതകളും ഒരുപോലെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ഭാഗമല്ല. പരിസ്ഥിതി കവിതയുടെ ഭാവി പ്രകൃതിയെക്കുറിച്ച് കൂടുതൽ എഴുതുന്നതിലല്ല, പ്രകൃതിയെ രൂപപ്പെടുത്തുകയും അസമമായി ബാധിക്കുകയും ചെയ്യുന്ന ചരിത്രപരമായ അധികാരബന്ധങ്ങളെ കൂടുതൽ കൃത്യമായി കാവ്യാനുഭവത്തിന്റെ ഭാഗമാക്കുന്നതിലാണ്. അപ്പോഴാണ് പരിസ്ഥിതി ഭാവുകത്വം സദാചാരത്തിൻ്റെയും ഗൃഹാതുരത്വത്തിന്റെയും പരിധി കടന്ന് പരിസ്ഥിതി നീതിയുടെ ഭാവുകത്വമായി മാറുക.
സാമൂഹികപ്രശ്നങ്ങളെ ഘടനാപരമായ അധികാരബന്ധങ്ങളിൽ നിന്ന് വ്യക്തികളുടെ സദാചാര ഉത്തരവാദിത്തത്തിലേക്ക് മാറ്റുക എന്നത് നിയോലിബറൽ യുക്തിയുടെ പ്രധാന പ്രവർത്തനരീതിയാണ്. പരിസ്ഥിതി കവിതകളും ഇതേ അനുഭവഘടന പുനരുത്പാദിപ്പിക്കുമ്പോൾ അവ അറിയാതെയെങ്കിലും ആ യുക്തിയുടെ സാംസ്കാരിക പുനരുല്പാദനത്തിൽ പങ്കാളികളാകുന്നു. ഈ അർത്ഥത്തിൽ, ഇവിടെ വിമർശിക്കപ്പെടുന്ന കാല്പനിക പരിസ്ഥിതി ഭാവുകത്വം പരിസ്ഥിതി പ്രതിസന്ധിയെക്കുറിച്ചുള്ള നിയോലിബറൽ വ്യാഖ്യാനത്തിന്റെ കാവ്യരൂപമാണ്. അത് പരിസ്ഥിതി നീതിയുടെ ഭാവുകത്വമല്ല.
%20(1).jpg)