സാഹിത്യ വായനയിലും വിൽപ്പനയിലും പൊതുവെ പിന്തള്ളപ്പെടുന്ന കവിതകൾക്കിടയിൽ ചിലത് അപ്രതീക്ഷിതമായ ജനപ്രീതി നേടാറുണ്ട്. കുരീപ്പുഴ ശ്രീകുമാറിന്റെ 'നഗ്നകവിത'കളും വീരാൻകുട്ടിയുടെ എസ്.എം.എസ്. കവിതകളും ഉൾപ്പെടുന്ന ഒരു വിഭാഗം കവിതകൾ ഇതിന് ഉദാഹരണമാണ്. ഇവയിൽത്തന്നെ മതം, അന്ധവിശ്വാസം, പുരുഷകേന്ദ്രീകൃത ലോകം, സാമൂഹിക കാപട്യം, വിപണിയുക്തി, ജാതിബോധം തുടങ്ങിയവയെ നേരിട്ടും പരിഹാസാത്മകമായും വിമർശിക്കുന്നതിനാൽ നഗ്നകവിതകളുടെ രാഷ്ട്രീയ നിലപാടുകളിൽ ഏറെയും പുരോഗമനപരവുമാണ്.എന്നാൽ പുരോഗമനപരമായ രാഷ്ട്രീയം സ്വയമേ പുരോഗമനപരമായ സൗന്ദര്യബോധത്തെ സൃഷ്ടിക്കുന്നുണ്ടോ? ഒരു കവിത പുരോഗമനപരമായ രാഷ്ട്രീയ നിഗമനത്തിലെത്തുന്നു എന്നതുകൊണ്ട് അതിന്റെ ഭാവനയും ബൗദ്ധിക പ്രവർത്തനവും മികച്ചതാണെന്ന് പറയാനാകുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടണമെങ്കിൽ കവിത എന്താണ് പറയുന്നത് എന്നതിനൊപ്പം, അത് പറയുന്ന രീതി വായനക്കാരനിൽ ഏതു തരത്തിലുള്ള ചിന്താപ്രക്രിയയാണ് സൃഷ്ടിക്കുന്നത് എന്നും പരിശോധിക്കണം.
നഗ്നകവിതകളിൽ ആവർത്തിച്ച് കാണുന്ന ഒരു ലാവണ്യഘടനയുണ്ട്: ഒരു വൈരുദ്ധ്യം കണ്ടെത്തുക, അതിനെ ഒരു ചെറിയ സംഭവമാക്കുക, ഒടുവിൽ ഒരു പഞ്ച്ലൈനിലൂടെ അർത്ഥാന്വേഷണത്തിനു തീർപ്പുണ്ടാക്കുക. ഈ ഘടന കവിതയെ വേഗത്തിൽ ഗ്രഹിക്കാനും ഓർത്തുവയ്ക്കാനും സഹായിക്കുന്നു. അതുതന്നെയാകാം അതിന്റെ ജനപ്രീതിയുടെ ഒരു കാരണം. എന്നാൽ എളുപ്പത്തിൽ മനസ്സിലാകുന്നത് സ്വയമേ ഒരു സൗന്ദര്യഗുണമല്ല. ലളിതമായ കുറച്ച് വാക്കുകളിൽ സങ്കീർണ്ണമായ അനുഭവത്തെ തീവ്രമാക്കാനും കവിതയ്ക്ക് കഴിയും. നഗ്നകവിതകളുടെ പ്രശ്നം അതിനാൽ ലാളിത്യത്തിലല്ല; സങ്കീർണ്ണമായ സാമൂഹിക യാഥാർഥ്യത്തെ നിർണയിക്കുന്ന വിവിധ കാരണങ്ങളും വൈരുദ്ധ്യങ്ങളും അധികാരബന്ധങ്ങളും തുറന്നുകാട്ടുന്നതിനുപകരം, അതിനെ വേഗത്തിൽ തിരിച്ചറിയാനും അംഗീകരിക്കാനും കഴിയുന്ന ഒരു ലളിതമായ നിഗമനമായി ചുരുക്കുന്നതിലാണ് പ്രശ്നം.
നഗ്നകവിതകൾ കവിതയിലൂടെയുള്ള അർത്ഥാന്വേഷണത്തിനു തുടക്കമിടുന്നതിനുപകരം സമൂഹത്തിൽ ഇതിനോടകം രൂപപ്പെട്ട ഒരു ബോധ്യത്തെ മതിയായ ചിന്താപ്രക്രിയയുടെ പിൻബലമില്ലാതെ സ്ഥിരീകരിക്കുകയാണ്. ബൗദ്ധികമൂല്യമുള്ള സാഹിത്യമാകട്ടെ നിലനിൽക്കുന്ന നിഗമനങ്ങളെ വീണ്ടും പരിശോധിക്കേണ്ട അവസ്ഥയിലേക്ക് വായനക്കാരനെ എത്തിക്കുകയാണ് പതിവ്. ഇവിടെ പലപ്പോഴും സംഭവിക്കുന്നത് മറിച്ചാണ്: കവിത വായനക്കാരനെ ഒരു നിഗമനത്തിലേക്ക് എത്തിക്കുന്നതോടെ അവസാനിക്കുന്നു. കവിത ഒരു പ്രവേശനകവാടമാകുന്നതിനുപകരം അന്തിമവിധിയായി പ്രവർത്തിക്കുന്നത് അങ്ങനെ വായനയുടെ അന്ത്യമാകുന്നു.
‘ജ്യോത്സ്യൻ’ എന്ന കവിതയിൽ ജ്യോത്സ്യന്റെ ഭാര്യയെ കാണാതാകുന്നു. അയാൾ കവടി നിരത്താതെ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നു. സ്വന്തം ജീവിതത്തിലെ യഥാർത്ഥ പ്രതിസന്ധിയിൽ ജ്യോത്സ്യൻ ജ്യോതിഷത്തെ ആശ്രയിക്കുന്നില്ല എന്ന വൈരുദ്ധ്യത്തിലൂടെ അയാളുടെ കാപട്യം വെളിപ്പെടുന്നു.
ലളിതയുക്തിയെ ആശ്രയിക്കുന്ന ഈ വാദത്തിൽ തെറ്റില്ല. എന്നാൽ ഈ നൂറ്റാണ്ടിലും ജ്യോതിഷം എന്തുകൊണ്ടാണ് നിലനിൽക്കുന്നത് എന്ന ചോദ്യത്തിലേക്ക് കവിത നീങ്ങുന്നില്ല. അനിശ്ചിതത്വത്തെ നേരിടാൻ മനുഷ്യർ എന്തുകൊണ്ട് അതിനെ ആശ്രയിക്കുന്നു? വിവാഹം, രോഗം, തൊഴിൽ, മരണം തുടങ്ങിയ വേളകളിൽ അത് എങ്ങനെയാണ് സാമൂഹിക അധികാരമായി പ്രവർത്തിക്കുന്നത്? കുടുംബം, ജാതി, മതം, സാമ്പത്തിക താൽപര്യങ്ങൾ എന്നിവയുമായി അതിനുള്ള ബന്ധമെന്താണ്? ജ്യോത്സ്യന്റെ കാപട്യം തെളിയിച്ചതോടെ ജ്യോതിഷത്തിന്റെ പ്രശ്നവും തെളിഞ്ഞതായി കവിത കരുതുന്നു. എന്നാൽ ഒരു വിശ്വാസത്തിന്റെ പ്രതിനിധി കപടനാണെന്ന് കാണിക്കുന്നത് ആ വിശ്വാസത്തിന്റെ സാമൂഹിക അധികാരം വിശദീകരിക്കുന്നതിന് പകരമാകുന്നില്ല.
‘ദൈവവിളി’യിലും ഇതേ ഘടന മറ്റൊരു രൂപത്തിൽ പ്രവർത്തിക്കുന്നു. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന പ്രയോഗത്തിലെ വൈരുദ്ധ്യം പിടിച്ചെടുത്ത് ദൈവത്തെ തന്നെ ഫോണിൽ വിളിപ്പിക്കുകയും മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. കൗതുകമുള്ള സങ്കൽപ്പമാണിത്. പക്ഷേ ആ പ്രയോഗത്തിന്റെ ചരിത്രപരവും സാമൂഹികവുമായ നിർമ്മിതിയെ തുറന്നിടുന്നതിനുപകരം വൈരുദ്ധ്യത്തെ ഒരു ഫോൺവിളിയിലൂടെ കവിത തീർപ്പാക്കുന്നു. വൈരുദ്ധ്യം വെളിപ്പെടുന്നു; അതിനെ നിർമ്മിച്ച സാമൂഹിക പ്രക്രിയ അദൃശ്യമായി തുടരുന്നു.
‘ചൊവ്വ’യിൽ ഈ ലളിതമാക്കൽ കൂടുതൽ വ്യക്തമാണ്. വിവാഹപ്രായമായ പെൺകുട്ടിയുടെ വിവാഹം ചൊവ്വാദോഷം കാരണം മുടങ്ങുന്നു. സ്വപ്നത്തിൽ ചൊവ്വാഗ്രഹം പ്രത്യക്ഷപ്പെട്ട്,
ഞാൻ
നിന്റെ കല്യാണം മുടക്കിയിട്ടില്ല.
എന്നു പറയുന്നു. അവസാനം,
അപരാധികൾ
കവിടിക്കെട്ടുമായി
ഓടിയൊളിച്ചു.
എന്ന വരികളിലൂടെ കുറ്റക്കാരെ പ്രഖ്യാപിക്കുന്നു.
ഒരു ഗ്രഹത്തിന് മനുഷ്യന്റെ വിവാഹം മുടക്കാനാവില്ല എന്ന യുക്തിവാദപരമായ നിരീക്ഷണത്തിൽ തെറ്റില്ല. എന്നാൽ കവിതയുടെ നൈതിക വിഭജനം അതിവേഗം പൂർത്തിയാകുന്നു: ചൊവ്വ നിരപരാധി; കവടിക്കാർ കുറ്റക്കാർ. ചൊവ്വാദോഷത്തിന്റെ യുക്തിരാഹിത്യം അറിഞ്ഞിട്ടും അത് എന്തുകൊണ്ടാണ് ഒരു കുടുംബത്തിന്റെ വിവാഹനിർണ്ണയത്തിൽ അധികാരമായി പ്രവർത്തിക്കുന്നത്? ജാതി, കുടുംബം, വിവാഹവിപണി, ലിംഗാധികാരം, സാമ്പത്തിക താൽപര്യങ്ങൾ എന്നിവയുമായി ഈ വിശ്വാസം എങ്ങനെയാണ് ബന്ധപ്പെടുന്നത്? കവിത ഈ കാരണബന്ധങ്ങളിലേക്കൊന്നും നീങ്ങുന്നില്ല. ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്യാനെടുക്കുമ്പോൾ അതിൻ്റെ പരിചരണത്തിൽ കാണിക്കുന്ന ബൗദ്ധികവും സർഗാത്മകവുമായ അലസതയാണ് പ്രാഥമികമായും ഈ കവിതകളുടെ പ്രശ്നങ്ങളുടെ ഉറവിടം.
ഇവിടെയെല്ലാം ഒരു പൊതുപ്രവണത കാണാം: സങ്കീർണ്ണമായ സാമൂഹിക പ്രക്രിയകൾ വ്യക്തികളിലേക്കും സംഭവങ്ങളിലേക്കും ചുരുങ്ങുന്നു. ചരിത്രത്തിൽ ദീർഘകാലംകൊണ്ട് രൂപപ്പെട്ട ഘടനകൾ തൽക്ഷണ സംഭവങ്ങളാകുന്നു; അധികാരബന്ധങ്ങൾ വ്യക്തികളുടെ സ്വഭാവങ്ങളായി പ്രത്യക്ഷപ്പെടുന്നു; സാമൂഹിക പ്രക്രിയകൾ നൈതിക കഥാപാത്രങ്ങളായി ചുരുങ്ങുന്നു. ലോകം പ്രക്രിയകളുടെ ലോകമല്ല, കുറ്റക്കാരെയും ഇരകളെയും എളുപ്പത്തിൽ തിരിച്ചറിയാവുന്ന സംഭവങ്ങളുടെ ലോകമായി മാറുന്നു. കവിതയ്ക്ക് പുറത്തുതന്നെ ബോധ്യമായ കാര്യങ്ങളുടെ സ്ഥിരീകരണമായി കവിത ചുരുങ്ങുന്നതാണ് ഇവിടെ ഭാവനാദാരിദ്ര്യത്തിന്റെയും ചിന്താശേഷിക്കുറവിന്റെയും ആദ്യരൂപം.
ഇത് സങ്കൽപ്പത്തിന്റെ അഭാവമല്ല. ‘ചൊവ്വ’യിൽ ചൊവ്വ സംസാരിക്കുന്നു; ‘ദൈവവിളി’യിൽ ദൈവം ഫോൺ ചെയ്യുന്നു; ‘രാഹുകാലം’ എന്ന കവിതയിൽ ഒരു ജ്യോതിഷസങ്കൽപ്പം ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനത്തെ നിയന്ത്രിക്കുന്നു; ‘കപ്പയൂരപ്പനി’ൽ മണ്ണിൽനിന്ന് കിട്ടിയ ഒരു രൂപം ഉടൻ മതപരമായ തിരിച്ചറിയലിന്റെ കേന്ദ്രമാകുന്നു. ഇവയിലെല്ലാം സങ്കൽപ്പത്തിന്റെ കേവല കൗതുകമുണ്ട്. എന്നാൽ കൗതുകവും ഭാവനയുടെ ആഴവും ഒരേ കാര്യമല്ല.
മൗലികമായ ഭാവന പരിചിതമായ യാഥാർഥ്യത്തെപോലും പുതിയതായി കാണാൻ നിർബന്ധിക്കുന്നവയാണ്. Defamiliarisation എന്ന ആശയത്തെ മുൻനിർത്തി പറയുന്നതുപോലെ, പരിചിതമായതിനെ അപരിചിതമാക്കി അനുഭവത്തെ പുതുക്കുക സാഹിത്യത്തിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ്. എന്നാൽ ഇവിടെ പലപ്പോഴും സംഭവിക്കുന്നത് പരിചിതമായ ഒരു ആശയത്തെ അക്ഷരാർത്ഥത്തിൽ വിചിത്രമായ സംഭവമാക്കി മാറ്റുകയും അതേ ആശയത്തെ വീണ്ടും സ്ഥിരീകരിക്കുകയുമാണ്. ദൈവത്തെ ഫോണിൽ വിളിപ്പിക്കുന്നതുകൊണ്ട് ദൈവത്തിന്റെ സാമൂഹിക നിർമ്മിതി വീണ്ടും അനുഭവപ്പെടുകയോ വിമർശനവിധേയമാകുകയോ ഇല്ല; ചൊവ്വയെ സംസാരിപ്പിക്കുന്നതുകൊണ്ട് ജാതി-വിവാഹവ്യവസ്ഥയുടെ സങ്കീർണ്ണത വെളിപ്പെടുന്നില്ല. ചുരുക്കത്തിൽ ആശയത്തിന് മേൽ വാക്കിലൂടെ കാർട്ടൂൺ വരയ്ക്കുന്നത് ഭാവനയുടെ ആഴത്തിന് പകരമാകുകയില്ല.
കഥാപാത്രനിർമ്മിതിയിലും ഇതേ പരിമിതി കാണാം. ജ്യോത്സ്യൻ അന്ധവിശ്വാസത്തിന്റെ പ്രതിനിധി; കവടിക്കാരൻ കപടവിശ്വാസത്തിന്റെ; പൂണൂലിട്ടവൻ മതാധികാരത്തിന്റെ; ഭർത്താവ് ആണധികാരത്തിന്റെ; പലിശക്കാരൻ സാമ്പത്തിക ചൂഷണത്തിന്റെ. കാരിക്കേച്ചർ സ്വാഭാവികമായ രീതിയാകാം. ഇവിടെ പ്രശ്നം കാരിക്കേച്ചറിലല്ല; കാരിക്കേച്ചറിനപ്പുറം മനുഷ്യനെയോ സാമൂഹിക പ്രക്രിയയെയോ കാണാനുള്ള രണ്ടാമത്തെ തലം ഇല്ലാത്തതിലാണ്.
മനുഷ്യൻ ഒരു ആശയത്തിന്റെ പ്രതിനിധി മാത്രമല്ല. ഒരാൾ ഒരേസമയം വിശ്വസിക്കുകയും സംശയിക്കുകയും ചെയ്യാം; പുരോഗമനപരനും യാഥാസ്ഥിതികനുമായിരിക്കാം; ചൂഷകനും ഇരയും ആയിരിക്കാം. ഈ വൈരുദ്ധ്യങ്ങളാണ് കഥാപാത്രത്തെ മനുഷ്യനാക്കുന്നത്. നഗ്നകവിതകളിൽ പലപ്പോഴും കഥാപാത്രം ഒരു നൈതിക ലേബലിന്റെ മനുഷ്യരൂപമായി ചുരുങ്ങുന്നു. അതോടെ ലോകവും ബൈനറികളായി വിഭജിക്കപ്പെടുന്നു: യുക്തി–അന്ധവിശ്വാസം, സ്ത്രീ–പുരുഷാധികാരം, സത്യം–കാപട്യം, ശരി–തെറ്റ്. ബൈനറി പരിഹാസത്തിന് വേഗം നൽകുന്നു; പക്ഷേ അനുഭവത്തിന് ആഴം നൽകുന്ന അനിശ്ചിതത്വം ഇല്ലാതാക്കുന്നു.
‘പെണ്ണെഴുത്ത്’ എന്ന നഗ്നകവിത ഈ ഘടനയുടെ രാഷ്ട്രീയ രൂപം വ്യക്തമാക്കുന്നു. സ്ത്രീ ചെടി നട്ടപ്പോൾ പുരുഷൻ തടം നനയ്ക്കുന്നു; അവൾ കറി വെച്ചപ്പോൾ അഭിനന്ദിക്കുന്നു; അവൾ കഥ എഴുതുമ്പോൾ സ്റ്റൗ പൊട്ടിത്തെറിക്കുന്നു. സന്ദേശം വ്യക്തമാണ്: ഗാർഹികപ്രവർത്തനത്തിലെ സ്ത്രീയുടെ പങ്ക് പുരുഷാധിപത്യം സഹിച്ചേക്കാം; എന്നാൽ സ്ത്രീയുടെ ബൗദ്ധിക സ്വാതന്ത്ര്യം അതിനെ അസ്വസ്ഥമാക്കുന്നു. രാഷ്ട്രീയമായി പ്രസക്തമായ കാഴ്ചപ്പാടാണിത്. എന്നാൽ സ്ത്രീയുടെ ബൗദ്ധിക സ്വാതന്ത്ര്യത്തെ തടയുന്ന പുരുഷാധിപത്യത്തിന്റെ സങ്കീർണ്ണ പ്രവർത്തനങ്ങളെ തുറന്നുകാണിക്കുന്നതിനുപകരം, ഒരു സന്ദർഭം തന്നെ അതിന്റെ തെളിവായി മാറുന്നു. പുരുഷൻ എന്ന കുറ്റവാളിയെ കവിത സൃഷ്ടിക്കുന്നു; എന്നാൽ പുരുഷകേന്ദ്രീകൃതവ്യവസ്ഥ മറയ്ക്കപ്പെടുന്നു.
ഇവിടെ ഒരു പ്രധാന വ്യത്യാസം വ്യക്തമാകുകയാണ്. രാഷ്ട്രീയമായി ശരിയായ നിഗമനം വായനക്കാരന്റെ ഭാവനയെ രാഷ്ട്രീയമായി വികസിപ്പിക്കണമെന്നില്ല. വായനക്കാരന് ഇതിനകം ശരിയെന്ന് തോന്നുന്ന നിഗമനം കവിത സ്ഥിരീകരിക്കുമ്പോൾ, ആ നിഗമനം എങ്ങനെ നിർമ്മിക്കപ്പെട്ടു എന്ന ചോദ്യം അപ്രസക്തമാകുന്നു. അങ്ങനെ രാഷ്ട്രീയമായി പുരോഗമനപരമായ ഉള്ളടക്കം തന്നെ ലാവണ്യപരവും ബൗദ്ധികവുമായ ശേഷിക്കുറവുകൾക്ക് ഒരു സംരക്ഷണവലയമായി മാറാം.
ഇതുമായി ബന്ധപ്പെട്ടാണ് ഈ കവിതകളുടെ ജനപ്രീതിയും പരിശോധിക്കേണ്ടത്. ഒരു വൈരുദ്ധ്യം, ഒരു ചെറിയ സംഭവം, ഒരു പഞ്ച്ലൈൻ—ഈ ഘടന വേഗത്തിലുള്ള തിരിച്ചറിയലും വികാരവും നൈതിക വിധിയും നൽകുന്നു. വായനക്കാരന് “ഇതെന്താണ് പറയുന്നത്?” എന്ന ചോദ്യത്തിന് ഉടൻ ഉത്തരം ലഭിക്കുന്നു. “നിനക്ക് മനസ്സിലായല്ലോ?” എന്നിടത്ത് വായന അവസാനിക്കുന്നു. എന്നാൽ “ഇതിന്റെ പിന്നിൽ എന്തുണ്ട്?” എന്നിടത്താണ് സാഹിത്യവായന മിക്കപ്പോഴും തുടങ്ങുന്നത്. അങ്ങനെയൊരു സാധ്യത ഈ കവിതകളിൽ സ്വയമേ ഒരു നിർദേശമാകുന്നില്ല.
ഇവിടെ പ്രശ്നം വായനക്കാരന്റെ ചിന്താശേഷിയില്ലായ്മയല്ല; കവിത അയാളിൽനിന്ന് ആവശ്യപ്പെടുന്ന ബൗദ്ധിക അധ്വാനത്തിന്റെ അളവും സ്വഭാവവുമാണ്. വേഗത്തിലുള്ള തിരിച്ചറിയൽ, ഉടനടി സാധ്യമാകുന്ന നൈതിക വിധികല്പന, ലളിതമായ കാരണബന്ധം, മുൻധാരണകളുടെ സ്ഥിരീകരണം, പഞ്ച്ലൈനിലൂടെ ലഭിക്കുന്ന 'മനസ്സിലായി' എന്ന തൃപ്തി—ഇവയാണ് വായനയുടെ പ്രധാന ഘടകങ്ങളെങ്കിൽ, കവിത വായനക്കാരനിൽനിന്ന് ആവശ്യപ്പെടുന്ന ബൗദ്ധികാധ്വാനം കുറയുന്നു.
സാഹിത്യത്തിന്റെ ബൗദ്ധിക ശേഷി ഒരു വൈരുദ്ധ്യത്തിന് ഉടൻ പരിഹാരം നൽകുന്നതിലല്ല. അതിന്റെ ഉള്ളിൽ കുറച്ചുനേരം നിൽക്കാനും, സ്വന്തം ഉറപ്പിനെപോലും താൽക്കാലികമായി സംശയിക്കാനും, മറ്റൊരു സാധ്യത സങ്കൽപ്പിക്കാനും, അപൂർണമായ അറിവിനുള്ളിൽ വിധിനിർണയം നടത്താനും വായനക്കാരനെ നിർബന്ധിക്കുന്നതിലാണ് അതിന്റെ പ്രധാന ശേഷി. അനിശ്ചിതത്വത്തെ സഹിക്കാനുള്ള ശേഷി സാഹിത്യത്തിന്റെ പ്രധാന ബൗദ്ധിക സംഭാവനകളിലൊന്നാണ്.
ഇവിടെയാണ് ഭാവനാദാരിദ്ര്യവും ചിന്താപ്രതിസന്ധിയും തമ്മിലുള്ള ബന്ധം കൂടുതൽ കൃത്യമായി വ്യക്തമാകുന്നത്. സങ്കൽപ്പം ഒരു ആശയത്തെ ദൃശ്യസംഭവമാക്കുന്നു; ആ സംഭവം വൈരുദ്ധ്യത്തിലേക്ക് ചുരുങ്ങുന്നു; വൈരുദ്ധ്യം പഞ്ച്ലൈനിലൂടെ പരിഹരിക്കപ്പെടുന്നു; പഞ്ച്ലൈൻ അർത്ഥത്തെ അടച്ചുപൂട്ടി ഒതുക്കിനിർത്തുന്നു. പഞ്ച്ലൈനിൽ നിന്നും തീർപ്പിലേക്കും ഇത് ബൗദ്ധികാധ്വാനത്തിൻ്റെ കുറവിലേക്കും എന്ന ഈ ക്രമമാണ് ഇവിടെ നിർണായകം. വായനക്കാരന് അയാളുടെ ചിന്താപരിസരത്തുനിന്നും ഒരു നിഗമനത്തിലേക്ക് എത്തേണ്ട ആവശ്യമില്ല; നിഗമനം കവിത തന്നെ എത്തിച്ചുതരുന്നു. “മനസ്സിലായി” എന്ന തൃപ്തിയിൽ വായന അവസാനിക്കുന്നു. അങ്ങനെ കവിതയുടെ അർത്ഥം കൂടുതൽ ചിന്ത ആവശ്യപ്പെടുന്ന ഒരു പ്രശ്നമായി തുടരുന്നതിനുപകരം ഉടൻ ഉപഭോഗിക്കാവുന്ന ബോധ്യമായി മാറുന്നു.
ഇവിടെ ഉന്നയിക്കുന്നത് കവിത എളുപ്പമായതിനാൽ മോശമാണ് എന്ന വാദമല്ല. വളരെ ലളിതമായ രൂപത്തിൽ അത്യന്തം സങ്കീർണ്ണമായ അനുഭവം സൃഷ്ടിക്കാനാകും. പ്രശ്നം ലാളിത്യത്തിലല്ല; ഇതിനോടകം പറഞ്ഞതുപോലെ സങ്കീർണ്ണമായ അനുഭവത്തെ അതിന്റെ സാമൂഹികവും മാനുഷികവുമായ പാളികളിൽനിന്ന് വേർതിരിച്ച് വേഗത്തിൽ ഉപഭോഗിക്കാവുന്ന നൈതികബോധ്യമായി മാറ്റുന്നതിലാണ്. അതുകൊണ്ടുതന്നെ ഒരു കവിതയുടെ രാഷ്ട്രീയമായി ശരിയായ നിഗമനം അതിന്റെ സൗന്ദര്യപരമോ ബൗദ്ധികമോ ആയ മൂല്യം സ്വയമേവ ഉറപ്പാക്കുന്നില്ല. ഒരു കൃതിയുടെ രാഷ്ട്രീയ ശരി അതിൻ്റെ സർഗാത്മക ബൗദ്ധിക മൂല്യത്തിന് പകരമാകുന്നില്ല. ഒരു കവിത എന്താണ് പറയുന്നത് എന്നതിനു പുറമേ, അത് വായനക്കാരനെ എത്രത്തോളം ചിന്തിപ്പിക്കുന്നു, എത്രത്തോളം സ്വന്തം ഉറപ്പിനെ സംശയിപ്പിക്കുന്നു, എത്രത്തോളം പുതിയ സാധ്യതകൾ സങ്കൽപ്പിക്കാൻ നിർബന്ധിക്കുന്നു എന്നതും അതിന്റെ സാഹിത്യ മൂല്യത്തിന്റെ ഭാഗമാണ്.
ഇവിടെയാണ് സാഹിത്യത്തിന്റെ ബൗദ്ധിക പ്രവർത്തനത്തെ മറ്റൊരു രീതിയിൽ മനസ്സിലാക്കേണ്ടത്. സാഹിത്യം ഇതിനോടകം സ്ഥാപിതമായ നിഗമനം കൈമാറുന്ന മാധ്യമം മാത്രമല്ല; അനിശ്ചിതത്വത്തിനുള്ളിൽ ചിന്തിക്കേണ്ട ഒരു ബൗദ്ധിക സാഹചര്യം കൂടിയാണ്. നിലവിലുള്ള ഉറപ്പിനെ പോലും താൽക്കാലികമായി സംശയിക്കാനും, അപൂർണമായ അറിവിനുള്ളിൽ വിധിനിർണയം നടത്താനും, മറ്റൊരു സാധ്യത സങ്കൽപ്പിക്കാനും, ഉടൻ പരിഹരിക്കാനാവാത്ത വൈരുദ്ധ്യത്തിനുള്ളിൽ കുറച്ചുനേരം തുടരാനും വായനക്കാരനെ നിർബന്ധിക്കുമ്പോഴാണ് സാഹിത്യം ഒരു സർഗാത്മക ബൗദ്ധിക അനുഭവമായി പ്രവർത്തിക്കുന്നത്. ഈ അർത്ഥത്തിൽ സാഹിത്യത്തിന്റെ മൂല്യം അത് എത്ര വേഗത്തിൽ മനസ്സിലാകുന്നു എന്നതിലല്ല; മനസ്സിലാക്കിയതിനുശേഷവും എത്രമാത്രം ചിന്തോദ്ദീപകമായി നിലനിൽക്കാൻ അതിനാകുന്നു എന്നതിലാണ്.
ഇവിടെയാണ് ‘ബൗദ്ധികവിരുദ്ധത’ എന്ന ആശയം കൂടുതൽ കൃത്യമായി മനസ്സിലാക്കേണ്ടത്. ബൗദ്ധികവിരുദ്ധത തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ശരിയായ ആശയങ്ങളെ തന്നെ ചിന്തയുടെ പകരമാക്കിയും അത് പ്രവർത്തിക്കാം. ഒരു നിഗമനം മുൻകൂട്ടി നൽകപ്പെടുകയും അതിലേക്കുള്ള സങ്കീർണ്ണമായ ചിന്താപ്രക്രിയ ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോൾ, ആശയം തന്നെ ചിന്തയുടെ പകരമാകുന്നു. അപ്പോൾ രാഷ്ട്രീയമായി പുരോഗമനപരമായ ഒരു നിലപാട് വായനക്കാരന്റെ ഭാവനയെ വികസിപ്പിക്കുന്നതിനുപകരം അവന്റെ മുൻധാരണയെ സ്ഥിരീകരിക്കുകയേ ചെയ്യുന്നുള്ളൂ.
അതിനാൽ ഒരു കവിതയെ വിലയിരുത്തേണ്ടത് അത് എന്ത് വിശ്വസിപ്പിച്ചു എന്നതുകൊണ്ട് മാത്രമല്ല; ആ വിശ്വാസത്തിലേക്ക് എങ്ങനെ എത്തിച്ചു, അതിനുശേഷം എന്താണ് ചിന്തോദ്ദീപകമായി നിലനിർത്തുന്നത് എന്നതുകൊണ്ടും കൂടിയാണ്. പുരോഗമനപരമായ ഒരു നിഗമനം വായനക്കാരന്റെ മുൻധാരണയെ സ്ഥിരീകരിച്ച് അവിടെത്തന്നെ വായന അവസാനിപ്പിക്കുന്നുവെങ്കിൽ, അതിന്റെ രാഷ്ട്രീയം ശരിയായിരിക്കാം; പക്ഷേ അതിന്റെ ഭാവനയും ബൗദ്ധിക സ്വാതന്ത്ര്യവും പരിമിതമാണ്. രാഷ്ട്രീയമായി വിമർശിക്കുന്ന അധികാരഘടനകളെ തന്നെ ലോകത്തെ മുൻകൂട്ടി നിശ്ചയിച്ച വിഭാഗങ്ങളിലൂടെയും ലളിതമായ നൈതിക വിധികളിലൂടെയും കാണാൻ ശീലിപ്പിക്കുന്നിടത്ത്, ഉള്ളടക്കത്തിന്റെ പുരോഗമനപരതയ്ക്കുള്ളിൽ തന്നെ ഒരു പിന്തിരിപ്പൻ ഭാവുകത്വം പ്രവർത്തിക്കുന്നു. മിക്ക നഗ്നകവിതകളും അധികാരത്തെയും അന്ധവിശ്വാസത്തെയും കാപട്യത്തെയും വിമർശിക്കുമ്പോഴും പരിഹസിക്കുമ്പോഴും, അവയെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനുള്ള വായനയുടെ സാധ്യതയെ റദ്ദാക്കുന്നു.
