ശാസ്ത്രം കണ്ട ലോകത്തിൽ കവിതയുടെ നോട്ടം

ശാസ്ത്രം കണ്ട ലോകത്തിൽ കവിതയുടെ നോട്ടം

ശാസ്ത്രത്തിന്റെ ഇടപെടലുകളിൽ കവിതയുടെ നോട്ടം ഞാൻ എന്റെ മകനോടൊപ്പം ഒരുരാത്രി ടെറസ്സിൽ നിൽക്കുകയായിരുന്നു. തെളിഞ്ഞ ഒരു നക്ഷത്രത്തെ ചൂണ്ടിക്കാട്ടി “അത് എത്ര ദൂരെയാണ്?” എന്ന് അവൻ ചോദിച്ചു. അനേകം പ്രകാശവർഷങ്ങൾ അകലെയാണെന്ന് ഞാൻ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞ് അവൻ വീണ്ടും ചോദിച്ചു: “അപ്പോൾ നമ്മൾ ഇപ്പോൾ കാണുന്നത് അതിന്റെ പഴയ രൂപമാണല്ലേ?” ഞാൻ അതെ എന്നു പറഞ്ഞപ്പോൾ അവൻ കുറച്ചുനേരം കൂടി ആകാശത്തേക്ക് നോക്കിനിന്നു. പിന്നെ പറഞ്ഞു: “നമ്മൾ ആകാശത്തിലേക്ക് നോക്കുമ്പോൾ പഴയതിലേക്കാണല്ലോ നോക്കുന്നത്.”

പ്രകാശത്തിന് സഞ്ചരിക്കാൻ സമയമെടുക്കുമെന്ന് അവനറിഞ്ഞുതുടങ്ങുന്ന പ്രായമാണ്. പക്ഷേ ആ അറിവ് ആ നിമിഷത്തിൽ ഒരു ശാസ്ത്രീയ വസ്തുതയായി മാത്രം അവശേഷിച്ചില്ല. ആകാശത്തെ ഒരു പ്രകാശബിന്ദു പെട്ടെന്ന് ഭൂതകാലത്തിന്റെ സാന്നിധ്യമായി മാറി. നക്ഷത്രത്തിന് യാതൊരു മാറ്റവും സംഭവിച്ചില്ല. മാറിയത് അതിനെ കാണുന്ന അവന്റെ നോട്ടമായിരുന്നു. അതോടൊപ്പം അനുഭവവും. ദൂരെയുള്ള ഒരു നക്ഷത്രം, കഴിഞ്ഞുപോയ ഒരു കാലത്തുനിന്നും നമ്മളിലേക്കെത്തുന്ന പ്രകാശമായി അനുഭവപ്പെട്ടു.

ഒരു വസ്തുത അറിയുന്നത് ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ച മാറ്റുന്നുവെങ്കിൽ, ആ മാറ്റവും അറിവിന്റെ ഭാഗമല്ലേ? ഒരു പുതിയ വിവരം നമ്മെ കൂടുതൽ കാര്യങ്ങൾ അറിയുന്നവരാക്കുക മാത്രമല്ല, മുമ്പ് കണ്ടിരുന്ന ഒരു കാര്യത്തെ ഇനി പഴയതുപോലെ കാണാനാകാത്തവരാക്കുകയും ചെയ്യുന്നുവെങ്കിൽ, അറിവിന്റെ ഏറ്റവും ആഴത്തിലുള്ള പരിണിതഫലം സംഭവിക്കുന്നത് അവിടെയല്ലേ? ഇവിടെയാണ് ശാസ്ത്രവും കവിതയും തമ്മിലുള്ള ബന്ധത്തെ മറ്റൊരു രീതിയിൽ ചിന്തിക്കേണ്ടിവരുന്നത്.

ശാസ്ത്രം വസ്തുതകളുടെ ലോകവും കവിത വികാരങ്ങളുടെ ലോകവുമാണെന്നും, ശാസ്ത്രം യാഥാർത്ഥ്യത്തെ വിശദീകരിക്കുമ്പോൾ കവിത അതിനെ അനുഭവിപ്പിക്കുകയാണെന്നും പൊതുവെ പലരും പറയാറുണ്ട്. ഈ വിഭജനം സൗകര്യപ്രദമാണ്. എന്നാൽ മനുഷ്യന്റെ അറിവും അനുഭവവും എങ്ങനെ രൂപപ്പെടുന്നു എന്ന് ചിന്തിക്കുമ്പോൾ ഇത് മതിയായ കാഴ്ചപ്പാടല്ല. ശാസ്ത്രീയമായ അറിവ് ഒരു പുതിയ വസ്തുത കണ്ടെത്തുമ്പോൾ അത് നമ്മുടെ അറിവിലുള്ള പഴയ ധാരണയെ മാറ്റിസ്ഥാപിക്കുക മാത്രമല്ല, ലോകം നമുക്ക് എങ്ങനെ വെളിപ്പെടുന്നു എന്നതിനെയും മാറ്റുന്നു. ആ മാറിയ കാഴ്ചയിൽ പുതിയ അർത്ഥങ്ങളും ബന്ധങ്ങളും അനുഭവങ്ങളും രൂപപ്പെടുമ്പോൾ കവിതയ്ക്കും അതിൽ പ്രവേശനം ലഭിക്കുന്നു.

‘കാവ്യാനുഭവം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു കവിത വായിക്കുമ്പോഴുണ്ടാകുന്ന വികാരം മാത്രമല്ല. നാം നേരത്തെ കണ്ടിരുന്ന ഒരു വസ്തുവോ അനുഭവമോ പെട്ടെന്ന് മറ്റൊരു അർത്ഥത്തിലും മറ്റൊരു ആഴത്തിലും പ്രത്യക്ഷപ്പെടുന്ന നിമിഷവും കാവ്യാനുഭവമാകുന്നു. വസ്തു മാറണമെന്നില്ല. അതിനെ അനുഭവവേദ്യമാക്കുന്ന രീതി മാറിയാൽ മതിയാകും. എന്നാൽ പുതിയതായി എന്തെങ്കിലും അറിയുന്നതുകൊണ്ട് മാത്രം കാവ്യാനുഭവം ഉണ്ടാകുന്നില്ല. ആ അറിവ് നമ്മുടെ വീക്ഷണത്തിൽ ഒരു സ്ഥാനമാറ്റം ഉണ്ടാക്കുകയും, അതിലൂടെ പുതിയൊരു അർത്ഥബന്ധം അനുഭവമായി തെളിയുകയും ചെയ്യുമ്പോഴാണ് അതിന് കാവ്യാനുഭവത്തിന്റെ സാധ്യത കൈവരുന്നത്.

അതിനാൽ കാവ്യാനുഭവം അറിവിന്റെ അഭാവത്തിൽ ഉണ്ടാകുന്ന ഒന്നാണെന്ന് കരുതുകവയ്യ. ചിലപ്പോൾ പുതിയ അറിവ് തന്നെയാണ് പുതിയ അനുഭവത്തിന് വഴിയൊരുക്കുന്നത്. ശാസ്ത്രീയ അറിവ് അതിന്റെ ഒരു പ്രധാന വഴിയുമാകുന്നു. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവത്തിൽ തോന്നുന്നു. ഭൂമിയുടെ ഭ്രമണമാണ് അതിനു പിന്നിലെന്ന് അറിയുമ്പോൾ, നിശ്ചലമെന്ന് തോന്നിയിരുന്ന ഭൂമി സഞ്ചരിക്കുന്ന ഗ്രഹമായി മാറുന്നു. രാത്രിയിലെ ആകാശത്തിലെ ഒരു പ്രകാശബിന്ദുവിന് പിന്നിൽ കോടിക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ടെന്ന് അറിയുമ്പോൾ ആകാശം തന്നെ മറ്റൊരു അർത്ഥം കൈവരിക്കുന്നു. ശരീരത്തിനുള്ളിൽ നടക്കുന്ന അനവധി പ്രക്രിയകളെക്കുറിച്ച് അറിയുമ്പോൾ സ്വന്തം ശരീരം പോലും നമുക്ക് മുമ്പത്തേതുപോലെയല്ല അനുഭവപ്പെടുന്നത്.

ശാസ്ത്രീയമായ അറിവ് ഒരു പുതിയ വസ്തുത മാത്രമല്ല മുന്നോട്ടുവെക്കുന്നത്. നാം നേരത്തെ കണ്ടിരുന്ന ലോകത്തിനുള്ളിൽ മറ്റൊരു ലോകം കൂടി അത് കാണിച്ചുതരുന്നു. അതിന്റെ ഏറ്റവും വലിയ പരിണതഫലം കൂടുതൽ കാര്യങ്ങൾ അറിയുന്നു എന്നതിലല്ല. നാം കാണുന്ന ലോകം തന്നെ മാറുന്നു എന്നതിലാണ്. കവിതയ്ക്കാകട്ടെ എല്ലായ്പ്പോഴും പുതിയ വസ്തുക്കൾ ആവശ്യമില്ല. പഴയ വസ്തുക്കളെ പുതിയ മട്ടിൽ കാണാനുള്ള നിമിഷംതന്നെ കവിതയ്ക്ക് ധാരാളം.

ഒരു വ്യക്തിയുടെ മരണം ജൈവശാസ്ത്രപരമായി വിശദീകരിക്കാം. ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നു. ശരീരത്തിലെ ജൈവപ്രക്രിയകൾ അവസാനിക്കുന്നു. അതെല്ലാം സത്യമാണ്. എന്നാൽ ഒരാൾ മരിച്ചശേഷം മുറിയിൽ അവന്റെ കസേര ശൂന്യമായി കിടക്കുന്നത് കാണുന്നത് മറ്റൊരു അനുഭവമാണ്. കസേരയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. മാറിയത് അതിന്റെ അർത്ഥാനുഭവമാണ്. ഒരാളുടെ അഭാവം ചുറ്റുമുള്ള വസ്തുക്കളുടെ സാന്നിധ്യത്തെപ്പോലും മാറ്റുന്നു.

ഇവിടെ കവിത ശാസ്ത്രത്തിന്റെ കുറവ് നികത്തുകയല്ല ചെയ്യുന്നത്. ശാസ്ത്രം ചോദിച്ച ചോദ്യത്തിന് മറ്റൊരു ഉത്തരം നൽകുകയുമല്ല. ഒരേ യാഥാർത്ഥ്യത്തെ അനുഭവത്തിന്റെ മറ്റൊരു തലത്തിൽ കാണാൻ അത് നമ്മെ സഹായിക്കുന്നു. ശാസ്ത്രം ഒരു പ്രക്രിയ എങ്ങനെ നടക്കുന്നുവെന്ന് വിശദീകരിക്കുമ്പോൾ, കവിത ആ അറിവ് മനുഷ്യജീവിതത്തിൽ എന്തായി അനുഭവപ്പെടുന്നു എന്ന് കാണിച്ചേക്കാം. എന്നാൽ അതിനുമുമ്പ് തന്നെ ശാസ്ത്രം കണ്ടെത്തിയ ലോകം കവിതയുടെ കാഴ്ചയെ മാറ്റിയിരിക്കാനും ഇടയുണ്ട്.

ഇവിടെയാണ് ശാസ്ത്രവും കവിതയും തമ്മിലുള്ള ബന്ധം കൂടുതൽ ആഴമുള്ളതാകുന്നത്. ശാസ്ത്രം കവിതയ്ക്ക് വിഷയങ്ങൾ നൽകുന്നു എന്നതല്ല കാര്യം. ശാസ്ത്രീയ അറിവ് ചിലപ്പോൾ കവിതയ്ക്ക് അനുഭവിക്കാനുള്ള പുതിയ ലോകം തന്നെ തുറക്കുന്നു എന്നതാണ്.

ഭൂമി ഉരുണ്ടതാണെന്ന് അറിയുന്നത് ഒരു ഭൗതിക വസ്തുതയാണ്. എന്നാൽ ആ അറിവിനൊപ്പം നമ്മുടെ സ്ഥലബോധത്തിലും മാറ്റമുണ്ടാകുന്നു. ഭൂമിയുടെ ഒരുവശത്ത് നിൽക്കുന്ന മനുഷ്യൻ മറുവശത്തുള്ള മനുഷ്യനെക്കാൾ ‘താഴെ’ അല്ല. ഇരുവരും ഒരേ ഗോളത്തിന്റെ ഉപരിതലത്തിലാണ്. നാം സ്വാഭാവികമായി ഉപയോഗിക്കുന്ന ‘മുകളിൽ’, ‘താഴെ’ എന്നീ ദിശകൾ പോലും ഭൂമിയുടെ ഗോളാകൃതി അറിയുമ്പോൾ മറ്റൊരു അർത്ഥം കൈവരിക്കുന്നു.

ശാസ്ത്രം നമ്മോട് മനുഷ്യൻ ഭൂമിയിൽ തൂങ്ങിക്കിടക്കുന്നു എന്ന് പറയുന്നില്ലെങ്കിലും, ഭൂമിയുടെ ഗോളാകൃതി അറിയുമ്പോൾ, ഭൂമിയുടെ ഉപരിതലത്തിൽ കാലൂന്നി വാനിലേക്ക് തൂങ്ങിനിൽക്കുന്ന മനുഷ്യനെ സങ്കൽപ്പിക്കാനുള്ള കാവ്യഭാവന നമുക്ക് ലഭിക്കുന്നു. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ വളരുന്ന മരങ്ങളും അങ്ങനെ തന്നെ. അവയുടെ ശാഖകൾ ആകാശത്തേക്ക് പടരുമ്പോൾ വേരുകൾ ഭൂമിയുടെ കേന്ദ്രത്തിലേക്ക് നീളാൻ ശ്രമിക്കുന്നു. ഒരേ ഗോളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നിൽക്കുന്ന മനുഷ്യരും മരങ്ങളും അപ്പോൾ ആകാശത്തേക്ക് ഉയരുന്നവരെന്നതിലുപരി ഭൂമിയുടെ ഉപരിതലത്തിൽ ഒട്ടിനിൽക്കുന്ന ജീവികളായി കാണപ്പെടുന്നു.

ശാസ്ത്രീയ വസ്തുതയെ കവിതയാക്കി മാറ്റുന്ന ഏർപ്പാട് ആയല്ല, ശാസ്ത്രീയ അറിവ് തന്നെ ഒരു പുതിയ കാവ്യദൃശ്യം സാധ്യമാക്കുകയാണെന്നാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. അതിലുമപ്പുറം, ആ ദൃശ്യം നമ്മുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അനുഭവത്തെയും മാറ്റുന്നു. നാം ഭൂമിയുടെ മേൽ നിൽക്കുന്നു എന്ന പരിചിതബോധം, ഭൂമിയുടെ ഉപരിതലത്തിൽ പിടിച്ചുനിൽക്കുന്നു എന്ന മറ്റൊരു അനുഭവമായി മാറുന്നു. വസ്തുത ഒരു ദൃശ്യസങ്കൽപ്പത്തിന് വഴിയൊരുക്കുകയും ആ സങ്കൽപ്പം ശരീരബോധത്തെ മാറ്റുകയും ചെയ്യുന്നിടത്താണ് ഈ ബന്ധം കൂടുതൽ സങ്കീർണ്ണമാകുന്നത്.

നക്ഷത്രങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നക്ഷത്രത്തിൽനിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വർഷങ്ങളെടുക്കുന്നു എന്ന് അറിയുന്നതിന് മുമ്പ് ആകാശത്തിലെ നക്ഷത്രം ‘ഇപ്പോൾ’ അവിടെ ഉള്ള ഒന്നായി തോന്നുന്നു. എന്നാൽ പ്രകാശത്തിന്റെ യാത്രയെക്കുറിച്ചുള്ള അറിവോടെ അതേ നക്ഷത്രം ഭൂതകാലത്തിൽ നിന്നെത്തുന്ന ഒരു സാന്നിധ്യമായി മാറുന്നു. നാം രാത്രിവാനിലേക്ക് നോക്കുമ്പോൾ ഇപ്പോഴത്തെ ആകാശം മാത്രമല്ല കാണുന്നത്; പല കാലങ്ങളിൽ പുറപ്പെട്ട പ്രകാശവും കാണുന്നു.

അങ്ങനെ ആകാശം ഒരു ഇടം മാത്രമല്ലാതാകുന്നു. കാലത്തിന്റെ വെളിപ്പെടുന്ന ഒരു രൂപം കൂടിയാകുന്നു. ഒരു നക്ഷത്രത്തെ കാണുക എന്നത് ഒരർത്ഥത്തിൽ ഭൂതകാലത്തെ കാണുക എന്നുമാകുന്നു. ഇവിടെ ശാസ്ത്രം കവിതയ്ക്ക് വിഷയം മാത്രമല്ല നൽകുന്നത്. അത് സമയത്തെ അനുഭവിക്കാനുള്ള ഒരു പുതിയ രീതിയാണ് നൽകുന്നത്. ദൂരവും സമയവും ഓർമ്മയും ഒരേ കാഴ്ചയിൽ ഒന്നിച്ചുവരുന്നു. ഒരു പ്രകാശബിന്ദു ഒരു ചരിത്രമായി അനുഭവപ്പെടുന്നു. അറിവ് അനുഭവത്തിന്റെ രൂപം തന്നെ മാറ്റിയിരിക്കുന്നു.

ഭൂമിയുടെ ഭ്രമണത്തെക്കുറിച്ചുള്ള അറിവിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. നിശ്ചലമായി നിൽക്കുന്ന മനുഷ്യൻ യഥാർത്ഥത്തിൽ നിരന്തരം സഞ്ചരിക്കുന്ന ഒരു ഗ്രഹത്തിന്മേലാണ്. അതിനാൽ നിശ്ചലതയും സഞ്ചാരവും പരസ്പരം പൂർണ്ണമായും വിരുദ്ധമല്ല. ഒരു മനുഷ്യൻ ജനലിനരികിൽ അനങ്ങാതെ ഇരിക്കുമ്പോഴും ഭൂമി അവനെക്കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രം കാണിച്ച ഈ സത്യം കവിതയ്ക്ക് നിശ്ചലതയ്ക്കുള്ളിലെ സഞ്ചാരം കാണാനുള്ള ഒരു പുതിയ സാധ്യത മുന്നോട്ടുവെക്കുന്നു.

ഇവിടെയാണ് കാവ്യാനുഭവത്തെ വെറും വികാരാനുഭവത്തിൽ നിന്ന് വേർതിരിച്ചറിയേണ്ടത്. അത്ഭുതപ്പെടുക എന്നതു മാത്രമല്ല. ഒരു വസ്തുവിനെ മനോഹരമായി അനുഭവിക്കൽ മാത്രവുമല്ല. ലോകത്തോടുള്ള നമ്മുടെ ബന്ധത്തിൽ ഒരു ചെറിയ സ്ഥാനമാറ്റം സംഭവിക്കുന്നതും കാവ്യാനുഭവമാകുന്നു. നാം കണ്ടിരുന്ന അതേ ലോകം മറ്റൊരു രീതിയിൽ അനുഭവപ്പെടുന്നു. അതുകൊണ്ടുതന്നെ ഒരു കവിത നമ്മെ പുതിയൊരു ലോകത്തിലേക്ക് കൊണ്ടുപോകുന്നതായി തോന്നുന്നു. യഥാർത്ഥത്തിൽ അതു നേരത്തെ ഉണ്ടായിരുന്ന ലോകത്തിനുള്ളിൽ തന്നെ മറ്റൊരു വീക്ഷണം നമുക്കായി തുറന്നുതരികയാണ്.

ഈ അർത്ഥത്തിൽ ശാസ്ത്രവും കവിതയും തമ്മിലുള്ള ബന്ധം ‘ശാസ്ത്രം ചില കാര്യങ്ങൾ കണ്ടെത്തുന്നു; കവിത അവയെ മനോഹരമായി എഴുതുന്നു’ എന്നതിലൊതുങ്ങുന്നില്ല. ശാസ്ത്രം ലോകത്തിന്റെ വലിപ്പം, സമയം, ദൂരം, ശരീരം, ജീവൻ എന്നിവയെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ മാറ്റുമ്പോൾ കവിതയ്ക്ക് പുതിയ രൂപകങ്ങൾ മാത്രമല്ല, പുതിയ അനുഭവങ്ങളും പുതിയ ചോദ്യങ്ങളും പുതിയ സങ്കൽപ്പസാധ്യതകളും ലഭിക്കുന്നു.

ബ്രഹ്മാണ്ഡത്തിന്റെ വ്യാപ്തി അറിയുമ്പോൾ മനുഷ്യജീവിതത്തിന്റെ ചെറിയ കാലം എങ്ങനെ അനുഭവപ്പെടും? ഭൂമിയുടെ സ്ഥാനം മനസ്സിലാക്കുമ്പോൾ മനുഷ്യന്റെ പ്രാധാന്യത്തെപ്പറ്റി എങ്ങനെ ചിന്തിക്കണം? ശരീരത്തിനുള്ളിലെ അനവധി പ്രക്രിയകളെക്കുറിച്ച് അറിയുമ്പോൾ ‘ഞാൻ’ എന്ന ബോധത്തെ എങ്ങനെ അനുഭവിക്കണം? നാം കാണുന്ന ‘ഇപ്പോൾ’ യഥാർത്ഥത്തിൽ എത്രത്തോളം ഇപ്പോഴാണ്?

ഇവ വെറും ശാസ്ത്രീയ ചോദ്യങ്ങളോ വെറും കാവ്യപ്രചോദനങ്ങളോ അല്ല. ശാസ്ത്രം അവയുടെ പശ്ചാത്തലവും പരിധിയും മാറ്റുന്നു; കവിത അവയുടെ മനുഷ്യാനുഭവപരമായ വ്യാപ്തി തുറക്കുന്നു. ഒരു വസ്തുതയുടെ അർത്ഥം അതിന്റെ ശാസ്ത്രീയ വിശദീകരണത്തിൽ അവസാനിക്കുന്നില്ല. മനുഷ്യൻ അതിനെ എങ്ങനെ അനുഭവിക്കുന്നു എന്നതിലും അതിന് മറ്റൊരു ജീവിതം ലഭിക്കുന്നു.

ഈ ബന്ധത്തെ ഏകദിശയിലുള്ള ഒരു കൈമാറ്റമായി കാണേണ്ടതില്ല. കവിത മനുഷ്യാനുഭവത്തെ പുതിയതായി കാണുമ്പോൾ, ശാസ്ത്രീയമായി അറിഞ്ഞ ഒരു യാഥാർത്ഥ്യത്തെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയരാം. വേദനയെക്കുറിച്ച് ശാസ്ത്രത്തിന് ശരീരത്തിലെ നാഡീപ്രവർത്തനങ്ങളും ജൈവപ്രക്രിയകളും വിശദീകരിക്കാനാകും. എന്നാൽ വേദന ഒരു മനുഷ്യന്റെ സമയബോധത്തെ എങ്ങനെ മാറ്റുന്നു? ശരീരത്തെ സ്വന്തം ശരീരമായി അനുഭവിക്കുന്നതിനെ എങ്ങനെ മാറ്റുന്നു? ഭാവിയെക്കുറിച്ചുള്ള ചിന്തയെ എങ്ങനെ മാറ്റുന്നു? ഇവ ശാസ്ത്രീയ വിശദീകരണത്തിനു എതിരുനിൽക്കുന്ന ചോദ്യങ്ങളല്ല. ആ വിശദീകരണം മനുഷ്യജീവിതത്തിൽ എന്തായി അനുഭവപ്പെടുന്നു എന്ന് ചോദിക്കുന്ന ചോദ്യങ്ങളാണ്.

അതുപോലെ, ശാസ്ത്രവും സാങ്കേതികവിദ്യയും സാധ്യമായതിന്റെ പരിധി മാറ്റുമ്പോൾ “ഇത് ചെയ്യാനാകുമോ?” എന്ന ചോദ്യത്തിനൊപ്പം “ഇത് ചെയ്യേണ്ടതുണ്ടോ?” എന്ന ചോദ്യവും ഉയരുന്നു. മനുഷ്യൻ എങ്ങനെയുള്ള ലോകമാണ് ആഗ്രഹിക്കുന്നത് എന്ന ചോദ്യം അവിടെ അനിവാര്യമാണ്. കവിത അതിന് നേരിട്ടുള്ള ഉത്തരങ്ങൾ നൽകുന്നില്ല. എന്നാൽ മറ്റൊരാളുടെ സ്ഥാനത്ത് നിന്ന് ലോകത്തെ കാണാനും, സ്വാഭാവികമെന്ന് കരുതുന്നതിനെ പുതുതായി കാണാനും, മറ്റൊരു ജീവിതസാധ്യത സങ്കൽപ്പിക്കാനും അത് നമ്മെ സഹായിക്കുന്നു. അതുകൊണ്ട് കവിതയുടെ ഭാവന ഇത്തരം സന്ദർഭങ്ങളിൽ യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കഴിവല്ല; യാഥാർത്ഥ്യം ഇങ്ങനെയായിരിക്കണമെന്നില്ലെന്ന് തിരിച്ചറിയാനുള്ള കഴിവാണ്.

ശാസ്ത്രവും കവിതയും തമ്മിലുള്ള ബന്ധം ഉത്തരവാദിത്വങ്ങളുടെ വിഭജനമല്ല. ഒന്നിന്റെ ജോലി മറ്റൊന്ന് ഏറ്റെടുക്കുന്നതുമല്ല. അവയുടെ ബന്ധം പരസ്പരം മാറ്റുന്ന കാഴ്ചകളിലാണ്. ശാസ്ത്രീയ അറിവ് ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മാറ്റുമ്പോൾ കവിതയ്ക്ക് പുതിയതായി കാണാനുള്ള സാധ്യതകൾ ലഭിക്കുന്നു. ആ പുതിയ വീക്ഷണനില അനുഭവത്തിന്റെ രൂപം മാറ്റുകയും ഒരു പുതിയ അർത്ഥബന്ധം തുറക്കുകയും ചെയ്യുമ്പോൾ കാവ്യാനുഭവത്തിനുള്ള സാധ്യത ഉണ്ടാകുന്നു. കവിത ആ അനുഭവത്തിന് ഭാഷ നൽകുമ്പോൾ, ശാസ്ത്രീയമായി അറിഞ്ഞ യാഥാർത്ഥ്യത്തിന്റെ മറ്റൊരു അർത്ഥവും നമുക്ക് ലഭിക്കുന്നു.

ആ രാത്രി എന്റെ മകൻ നക്ഷത്രത്തെ നോക്കിയപ്പോൾ ശാസ്ത്രം അവന് നൽകിയത് ഒരു വസ്തുതയായിരുന്നു. എന്നാൽ ആ വസ്തുത അവന്റെ വീക്ഷണം മാറ്റിയപ്പോൾ നക്ഷത്രമല്ല മാറിയത്. അതിന്റെ പ്രകാശവും ദൂരവും ഒന്നും മാറിയില്ല. മാറിയത് നക്ഷത്രം അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ട രീതിയായിരുന്നു. ഒരു പ്രകാശബിന്ദു ഭൂതകാലത്തിന്റെ സാന്നിധ്യമായി മാറി.

കവിതയും പലപ്പോഴും ഇതുതന്നെയാണ് ചെയ്യുന്നത്. അത് വസ്തുവിനെ മാറ്റുന്നില്ല; വസ്തു നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന രീതിയാണ് മാറ്റുന്നത്. ഭൂമിയിൽ നിൽക്കുന്ന മനുഷ്യനിൽ ഭൂമിയുടെ ഉപരിതലത്തിൽ പിടിച്ചുനിൽക്കുന്ന മനുഷ്യനെ കാണുക, ഒരു നക്ഷത്രത്തിൽ ഭൂതകാലത്തിന്റെ വെട്ടം കാണുക—ഇവ അറിവ് കാഴ്ചയെ എങ്ങനെ മാറ്റുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്. പക്ഷേ അതിനപ്പുറം, അവ ലോകത്തെ അനുഭവിക്കുന്ന നമ്മുടെ രീതിയെയും മാറ്റുകയാണ്.

ആകാശത്തേക്ക് നോക്കുമ്പോൾ ഒരു നക്ഷത്രത്തെ കാണാം. അതേ നക്ഷത്രത്തെ അതിന്റെ പ്രകാശത്തിന് സഞ്ചരിക്കേണ്ടിവന്ന സമയത്തെക്കുറിച്ചുള്ള അറിവോടെ നോക്കുമ്പോൾ അതിൽ ഭൂതകാലത്തെ കാണാം. നക്ഷത്രം മാറിയിട്ടില്ല. മാറിയത് നമ്മുടെ നോട്ടമാണ്. ഒരുപക്ഷേ ശാസ്ത്രം ലോകത്തെക്കുറിച്ച് നമ്മോട് പറയുന്ന ഏറ്റവും വലിയ കാര്യങ്ങളിലൊന്ന് ഇതുതന്നെയായിരിക്കാം: കൂടുതൽ അറിയുമ്പോൾ ലോകം വലുതാകുക മാത്രമല്ല, നമ്മൾ നേരത്തെ കണ്ടിരുന്ന ലോകം തന്നെ മറ്റൊരു രീതിയിൽ പ്രത്യക്ഷപ്പെടുന്നു. ആ പ്രത്യക്ഷപ്പെടലിന്റെ പുതിയ അർത്ഥം അനുഭവമായി തെളിയുന്നിടത്ത് കവിതയ്ക്ക് മറ്റൊരു തുടക്കമുണ്ടാകുന്നു.