ആറ്റിക്കുറുക്കിയ കവിതയും പണിക്കുറ്റമറ്റതാകലും

ആറ്റിക്കുറുക്കിയ കവിതയും പണിക്കുറ്റമറ്റതാകലും

ആറ്റിക്കുറുക്കിയ കവിത പ്രാസമൊപ്പിച്ചു പറയുന്നതിന്റെ ഭാഗമായിട്ടാകണം, മലയാളത്തിൽ ഇതിനകം ഏറെ പരിചിതമായിത്തീർന്ന ഒരു പ്രയോഗമാണ് ‘ആറ്റിക്കുറുക്കിയ ആറ്റൂർ കവിത’. ആറ്റൂർ രവിവർമ്മയുടെ കവിതയെക്കുറിച്ച് സംസാരിക്കുമ്പോൾ ഈ വിശേഷണം ഏതാണ്ട് സ്വാഭാവികമായി തന്നെ പലരിലും വരുന്നു. ഭാഷയുടെ മിതത്വം, വാക്കുകളുടെ കൃത്യത, സ്വരചേർച്ച, പ്രമേയപരമായ തെളിച്ചം എന്നിവയെല്ലാം ഒരുമിച്ചോർത്ത്, ‘ആറ്റിക്കുറുക്കൽ’ എന്ന ഒറ്റപ്രയോഗത്തിൽ ആറ്റൂർ കവിതയെ വിശേഷിപ്പിക്കാനാകുമെന്ന് പലരും കരുതുന്നു. പക്ഷേ, രചനാതന്ത്രത്തെയും വിമർശനത്തെയും സംബന്ധിച്ച ആലോചനയിൽ ഇതേപ്പറ്റി കൃത്യമായ ചോദ്യങ്ങൾ ഉന്നയിക്കേണ്ടതായി വരുന്നു.

എന്താണ് ഇവിടെ യഥാർത്ഥത്തിൽ കുറുക്കിയെടുത്തിരിക്കുന്നത്? വാക്കുകളാണോ? വരികളാണോ? അനുഭവമാണോ? ചിന്തയാണോ? അതോ, ഒരു കവിതയുടെ വാക്കുകളുടെ എണ്ണം കുറവായതിനാൽ മാത്രമാണോ നാം അതിനെ ‘കുറുക്കിയത്’ എന്നു വിളിക്കുന്നത്? ‘കുറച്ച് വാക്കുകളിൽ കൂടുതൽ പറയുക’ എന്നതാണ് കുറുക്കിയെഴുത്തിന്റെ ലളിതമായ നിർവചനമെങ്കിൽ, ‘കൂടുതൽ’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന ചോദ്യം അതിനോടൊപ്പം വരുന്നു. വിവരമോ? ആശയമോ? വികാരമോ? അർത്ഥസാധ്യതയോ? ഒരു വാക്കിന്റെ പിന്നിൽ പലതരം ഓർമ്മയും, ഒരു ബിംബത്തിന്റെ പിന്നിൽ പലതരം അനുഭവവും, ഒരു വരിയുടെ നിശ്ശബ്ദതയ്ക്കുള്ളിൽ മറ്റനേകം ചിന്തകളും പ്രവർത്തിക്കുന്നുണ്ടെങ്കിൽ മാത്രമാണോ കുറുക്കൽ എന്ന് പറയേണ്ടത്? ഇങ്ങനെ ചോദിച്ചുതുടങ്ങുമ്പോഴാണ് ‘ആറ്റിക്കുറുക്കിയ ആറ്റൂർ കവിത’ എന്ന വിശേഷണം ഒരു പ്രശംസാവാചകത്തിൽ നിന്ന് വിമർശനപ്രശ്നമായി മാറുന്നത്.

ഇതോടൊപ്പം മറ്റൊരു സാധ്യതകൂടി പരിഗണിക്കാം. ഒരു കവിത പണിക്കുറ്റമറ്റതാണെന്ന് നാം ആദ്യമേ തിരിച്ചറിയുന്നുവെന്ന് വരാം. വാക്കുകൾ കൃത്യമാണ്, അനാവശ്യമായ ഒന്നുമില്ല. ഉള്ളതൊന്നും അധികമായി തോന്നുന്നില്ല, ബിംബങ്ങൾ തമ്മിൽ ചേർന്നുനിൽക്കുന്നു, ശബ്ദവും അർത്ഥവും പരസ്പരം സഹായകമായി അനുഭവവേദ്യമാകുന്നു. അങ്ങനെവരുമ്പോൾ ഇതെല്ലാം ഒത്തിണങ്ങിയതിനെ ‘കുറുക്കിയത്’ എന്ന് വിശേഷിപ്പിക്കുന്നതുമാകാം. ഒരുപക്ഷേ, അതാണൊരു പ്രശ്നം. പണിക്കുറ്റമറ്റ ഒരു കവിതയെ നമ്മൾ കുറുക്കിയെഴുതിയതായി തെറ്റിദ്ധരിക്കുന്നു.

കുറുക്കിയെടുത്ത കവിതയും പണിക്കുറ്റമറ്റ കവിതയും ഒരേ കാര്യമല്ല. രണ്ടും പരസ്പരം സഹായകമായി പ്രവർത്തിക്കുന്ന ഗുണങ്ങളായിരിക്കാം. എന്നാൽ ഒന്നിനെ മറ്റൊന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തിയാൽ കവിതയുടെ വിലയിരുത്തലിൽ പലതും നഷ്ടമാകും. താരതമ്യേന കുറഞ്ഞ ഭാഷാപ്രയോഗത്തിൽ ഒരു വാക്കോ ബിംബമോ വരിയോ എത്രമാത്രം അനുഭവവും ചിന്തയും അർത്ഥസാധ്യതയും ഉൽപ്പാദിപ്പിക്കുന്നു എന്നതാണ് കുറുക്കലിന്റെ പ്രധാന മാനദണ്ഡമെങ്കിൽ, കവിതയിലെ ഓരോ തിരഞ്ഞെടുപ്പും—വാക്ക്, ബിംബം, ശബ്ദം, താളം, വരിവിഭജനം, ഘടന—കവിതയുടെ ആവശ്യത്തിന് എത്രമാത്രം ഫലപ്രദമായി പ്രവർത്തിക്കുന്നു എന്നതാണ് പണിക്കുറ്റമറ്റതാകലിന്റെ മാനദണ്ഡം.

അതുകൊണ്ടുതന്നെ ‘ചുരുങ്ങിയത്’, ‘കുറുക്കിയത്’, വാക്പ്രയോഗത്തിൽ കണിശതയുള്ളത്’, ‘പണിക്കുറ്റമറ്റത്’—ഇവയെല്ലാം ഒരേ അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ആശയക്കുഴപ്പം മാത്രമല്ല, വിലയിരുത്തലിലും പിഴവുണ്ടാകുന്നു. കുറച്ച് വരികളുള്ള ഒരു കവിത കുറുക്കിയതാകണമെന്നില്ല; അതിന്റെ അർത്ഥാനുഭവ ഉൽപ്പാദനശേഷി പരിമിതമാണെങ്കിൽ. അതുപോലെ, ഒരു കവിതയിലെ ഓരോ കവിതാഘടകത്തിനും പതിവിൽക്കവിഞ്ഞ പ്രവർത്തനശേഷിയുണ്ടെങ്കിൽ, അതിനെ പണിക്കുറ്റങ്ങളില്ലാത്ത കവിത എന്നുമാത്രം വിളിച്ചതുകൊണ്ട് അതിന്റെ കുറുക്കലിന്റെ ഗുണം വെളിപ്പെടുകയുമില്ല. അതിനാൽ ഇവിടെ നിർണ്ണായകമാകുന്നത് കവിതയുടെ വലിപ്പമല്ല, ഭാഷയിലൂടെയുള്ള അർത്ഥത്തിന്റെയും അനുഭൂതിയുടെയും പ്രവർത്തനമാണ്.

ഈ വ്യത്യാസം ലളിതമായി രണ്ടു ചോദ്യങ്ങളിലൂടെ തിരിച്ചറിയാം. “കുറച്ച് ഭാഷകൊണ്ട് കൂടുതൽ അനുഭൂതികളും ചിന്തയും അർത്ഥസാധ്യതകളും ഉണ്ടാകുന്നുണ്ടോ?” ഇതായിരിക്കണം കുറുക്കലിന്റെ ശേഷിയറിയാനുള്ള ചോദ്യം. “ഈ വാക്കോ ബിംബമോ വരിമുറിക്കലോ ആഖ്യാനഘടനയോ ഇവിടെ വേണമോ?” എന്നതാകണം പണിക്കുറ്റമറ്റതാകലിന്റെ ചോദ്യം. ഒരു വാക്ക് മാറ്റിയാൽ കവിത മെച്ചപ്പെടുമോ? ഒരു വരി ഒഴിവാക്കിയാൽ കവിതയുടെ അർത്ഥാനുഭവചലനഗതി ദുർബലമാകുമോ? ഒരു ബിംബം മറ്റൊന്നുകൊണ്ട് മാറ്റിസ്ഥാപിച്ചാൽ അർത്ഥബന്ധം ശക്തമാകുമോ? ഇവ കവിതയുടെ കണിശത പരിശോധിക്കുന്ന ചോദ്യങ്ങളാണ്.

‘കുറുക്കൽ’ വെറും സാരാംശമാക്കലല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. ഒരു നീണ്ട കവിതയെ ഏതാനും വാക്യങ്ങളിൽ സംഗ്രഹിക്കാം. പ്രധാനപ്പെട്ടത് മാത്രം ശേഷിപ്പിക്കാം. പക്ഷേ അങ്ങനെവരുമ്പോൾ കവിത കുറുക്കിയെടുത്തുവെന്ന് പറയാമോ? ഇല്ല. കാരണം സാരാംശം വിശദാംശങ്ങളെ നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. കുറുക്കൽ, അതിനുപകരം, ഇല്ലാത്തവയുടെ സ്ഥാനത്ത് മറ്റൊരു തരത്തിലുള്ള സാധ്യത സൃഷ്ടിക്കുകയാണ് ചെയ്യുന്നത്—പറഞ്ഞിട്ടില്ലാത്തവപോലും വായനയിൽ പുനർനിർമ്മിക്കപ്പെടാനുള്ള ഇടം, ഒരു ചെറിയ ഭാഷാഘടകം അതിന്റെ നേരിട്ടുള്ള അർത്ഥത്തേക്കാൾ കൂടുതലായി പ്രവർത്തിക്കുന്ന അവസ്ഥ. സാരാംശത്തിന്റെ ലക്ഷ്യം കുറയ്ക്കലാണെങ്കിൽ, കുറുക്കലിന്റെ സവിശേഷത കുറച്ചുകൊണ്ട് എഴുതപ്പെട്ടതിന്റെ പ്രവർത്തനസാധ്യത വർധിപ്പിക്കലാണ്.

ഇവിടെയാണ് കവിതയുടെ മൗനഭാഷയും പ്രസക്തമാകുന്നത്. കവിത എല്ലാം പറഞ്ഞുതരേണ്ടതില്ല. പക്ഷേ പറയാത്തതെല്ലാം സ്വയം കവിതയാകുകയുമില്ല. വായിക്കുന്നയാൾക്ക് അർത്ഥം നിർമ്മിക്കാനുള്ള ഇടം കവിതതന്നെ നൽകാം; എന്നാൽ ആ ഇടം യഥാർത്ഥത്തിൽ കവിതയുടെ ആഖ്യാനരൂപഘടനയിൽ നിന്ന് ഉൽപ്പാദിപ്പിക്കപ്പെട്ടതാണോ, അതോ കവിത പറയേണ്ടിയിരുന്ന കാര്യങ്ങൾ വായനക്കാരെക്കൊണ്ട് തന്നെ പൂർത്തിയാക്കിക്കുകയാണോ? ആദ്യത്തേതിൽ മൗനം കാവ്യഭാഷയുടെ പ്രവർത്തനമാണ്; രണ്ടാമത്തേതിൽ അത് ഭാഷയുടെ അപര്യാപ്തതയായിരിക്കാം. അതുകൊണ്ട് വായനക്കാരെ പങ്കാളിയാക്കുന്നത് കുറുക്കലിന്റെ ഗുണമാകുമ്പോൾ, വായനക്കാരെ കവിയുടെ പണി ഏൽപ്പിക്കുന്നത് അങ്ങനെയല്ലെന്നുംവരുന്നു.

ഇതേ പ്രശ്നം കവിതയുടെ സന്ദിഗ്ദ്ധാർത്ഥതയിലും ആവർത്തിക്കുന്നു. ഒരു ബിംബം ഒരേ സമയം പല അർത്ഥദിശകൾ തുറക്കുമ്പോൾ അത് സന്ദിഗ്ദ്ധതയായിരിക്കാം. പക്ഷേ അർത്ഥത്തിലേക്കുള്ള സൂചനകൾ തന്നെ ഇല്ലാതായാലോ? അതിനെ കവിതയുടെ അവ്യക്തത എന്നു വിളിക്കേണ്ടിവരും. സന്ദിഗ്ദ്ധത അർത്ഥത്തിന്റെ പല വഴികൾ തുറക്കുമ്പോൾ, അവ്യക്തത പലപ്പോഴും ആ വഴികളിലേക്കുള്ള സൂചനകളെതന്നെ നീക്കം ചെയ്യുന്നു. അതുകൊണ്ട് എല്ലാ അവ്യക്തതയും സന്ദിഗ്ദ്ധാർത്ഥതയാകുന്നില്ല.

ഇതേ കാരണത്താൽ അനുഭവസാന്ദ്രതയും ചിന്താസാന്ദ്രതയും വേർതിരിക്കേണ്ടിവരുന്നു. തീവ്രമായ ദുഃഖം, നഷ്ടം, സ്നേഹം, ഓർമ്മ തുടങ്ങിയവയെ വളരെ തീവ്രമായി കുറച്ച് വരികളിൽ രേഖപ്പെടുത്താം. അങ്ങനെ അത് അനുഭവസാന്ദ്രമാകാം. പക്ഷേ അതിൽ നിന്ന് ചിന്തയുടെ മറ്റൊരു ദിശ തുറന്നുവരണമെന്നില്ല. മറുവശത്ത്, ഒരു ആശയം വളരെ സങ്കീർണ്ണമായി വിശദീകരിക്കാം. അതുകൊണ്ടും കവിത ചിന്താസാന്ദ്രമാകണമെന്നില്ല. ചിന്തയുടെ അളവ് കൂടുതലാകുന്നതല്ല ചിന്താസാന്ദ്രത. ഒരു കാവ്യചിഹ്നം അതിന്റെ പ്രത്യക്ഷ അനുഭവത്തിനപ്പുറം കൂടുതൽ ചിന്ത ഉൽപ്പാദിപ്പിക്കുന്ന ശേഷിയാണ് അതിന്റെ അടിസ്ഥാനം.

ഡബ്ലിയു. എസ്. മെർവിന്റെ ‘വേർപാട്’ എന്ന കവിത ഓർക്കാം:

സൂചിക്കുള്ളിലൂടെ നൂലെന്നപോലെ
നിന്റെ അസാന്നിധ്യം എന്നിലൂടെ കടന്നുപോയി.
ഞാൻ ചെയ്യുന്നതെല്ലാം അതിന്റെ നിറത്താൽ തുന്നപ്പെടുന്നു.

‘അസാന്നിധ്യം’ എന്ന അമൂർത്തതയെ ‘സൂചിക്കുള്ളിലൂടെ കടന്നുപോകുന്ന നൂൽ’ എന്ന ദൃശ്യമായി മാറ്റിയതുകൊണ്ട് മാത്രം കവിത സാന്ദ്രമാകുകയല്ല. അതിനുശേഷമാണ് യഥാർത്ഥ കാവ്യാത്മകചലനം സംഭവിക്കുന്നത്. ആ നൂൽ ‘എന്നിലൂടെ’ കടന്നുപോകുന്നു; പിന്നെ ‘ഞാൻ ചെയ്യുന്നതെല്ലാം’ അതിന്റെ നിറത്താൽ തുന്നപ്പെടുന്നു. അപ്പോൾ വേർപാട് ഒരു നിമിഷത്തെ ദുഃഖമല്ലാതാകുന്നു. അത് പിന്നീട് ഞാൻ ചെയ്യുന്ന പ്രവൃത്തികളുടെ രൂപത്തിലും നിറത്തിലും തുടരുന്ന ഒന്നായി മാറുന്നു. ഒരു ചെറിയ ബിംബം സ്വന്തം പരിധിവിട്ട് ജീവിതത്തിന്റെ മറ്റൊരു അനുഭവഘടനയിലേക്ക് കടക്കുന്നു. അനുഭവത്തിൽ നിന്ന് ബിംബത്തിലേക്കും, ബിംബത്തിൽ നിന്ന് ചിന്തയിലേക്കും നീങ്ങുന്ന ഈ സഞ്ചാരത്തെ ചിന്താസാന്ദ്രതയുടെ രൂപങ്ങളിലൊന്നായി കാണാം.

എന്നാൽ ചിന്താസാന്ദ്രതയെ വൈയക്തികാനുഭവത്തിന്റെ തലത്തിൽ മാത്രം ഒതുക്കേണ്ടതില്ല. ഒരു ചെറിയ സാമൂഹിക ദൃശ്യം പോലും ഇതേ പ്രവർത്തനം നടത്താം. കെ. എ. ജയശീലന്റെ ‘ചൂണ്ടയിൽ ഇര തുടിക്കുന്നു’ എന്നതിൽ നിന്നുള്ള കവിതാശകലം മറ്റൊരു ഉദാഹരണമായി കാണാം:

ഇര തുടിക്കുന്നു:
എനിക്കു വേണം
മീനിന്റെ മരണം

ചൂണ്ടയിൽ തുടിക്കുന്ന ഇര, മറ്റൊന്നിൻ്റെ മരണം വേണമെന്നുള്ള പറച്ചിൽ, ഇരയെ ആഹാരമാക്കി മനുഷ്യൻ്റെ വിശപ്പിനു വേണ്ടി മരിക്കേണ്ടിവരുന്ന മീൻ—ദൃശ്യം വളരെ ചെറുതാണ്. പക്ഷേ ‘എനിക്കു വേണം / മീനിന്റെ മരണം’ എന്നതിലൂടെ അത് വെറും മീൻപിടിത്തത്തിന്റെ വിവരണമായി നിൽക്കുന്നില്ല. ആഗ്രഹം, ജീവൻ, ഹിംസ, നിലനിൽപ്പിന്റെ നൈതികത, മനുഷ്യനും മറ്റുജീവനും തമ്മിലുള്ള ബന്ധം—ഇവയെല്ലാം പ്രത്യേകം ആശയങ്ങളായി ചേർത്തുവെക്കാതെ തന്നെ ചോദ്യങ്ങളായി ഉയരുന്നു. മെർവിന്റെ കവിതയിൽ വൈയക്തികമായ ഒരു അഭാവം ജീവിതത്തെ മുഴുവൻ തുന്നിപ്പിടിക്കുന്ന അനുഭവമായി വികസിക്കുന്നുവെങ്കിൽ, ജയശീലനിൽ ഒരു ചെറിയ ദൃശ്യം നൈതികവും രാഷ്ട്രീയപരവും ദാർശനികവുമായ ചിന്തകളിലേക്ക് വഴിതുറക്കുന്നു. വഴികൾ വ്യത്യസ്തമായാലും, രണ്ടിടത്തും കുറച്ച് ഭാഷയിൽ നിന്ന് കൂടുതൽ കാവ്യപ്രവർത്തനം സാധ്യമാകുന്നു.

ഇവിടെയാണ് പണിക്കുറ്റമറ്റതാകലിന്റെ ചോദ്യം മറ്റൊരു രീതിയിൽ ഉയരുന്നത്. ഒരു കവിതയിൽ ഒരു ബിംബം വളരെ മനോഹരമാണെന്ന് കരുതുക. അതുകൊണ്ട് അത് അവിടെ വേണമെന്നതിന് അതായിത്തന്നെ തെളിവുണ്ടാകുന്നുണ്ടോ? ഒരു പ്രാസം വളരെ താളാത്മകമായി കേൾക്കുന്നു. അതുകൊണ്ട് അത് അനിവാര്യമാണോ? ഒരു വരി ഓർമ്മയിൽ നിൽക്കുന്നു. അതുകൊണ്ട് അത് കവിതയുടെ ഏറ്റവും നല്ല വരിയാണോ? പലപ്പോഴും ആകണമെന്നില്ല. കാരണം ആകർഷണീയതയും അനിവാര്യതയും ഒരേ കാര്യമല്ല.

വാക്കുകളുടെ കണിശത ഇത്തരം സംശയത്തെ കൈകാര്യം ചെയ്യാനുള്ള ഒരു മാർഗമാണ്. ‘ഈ വാക്ക് ഇവിടെ വേണമോ?’ എന്ന് ചോദിക്കുമ്പോൾ വാക്കുകൾ വെട്ടിക്കുറയ്ക്കാനുള്ള ആഗ്രഹം മാത്രമല്ല പ്രവർത്തിക്കുന്നത്. അതിന്റെ സാന്നിധ്യത്തിന് സവിശേഷമായ കാരണമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. അത് അർത്ഥസാധ്യത കൂട്ടുന്നുണ്ടോ? ശബ്ദഭംഗി മാറ്റുന്നുണ്ടോ? മുൻവരിയുമായി വിശേഷബന്ധം സ്ഥാപിക്കുന്നുണ്ടോ? അനുഭവത്തിന്റെ വേഗം നിയന്ത്രിക്കുന്നുണ്ടോ? അവസാനവരിക്ക് ആവശ്യമായ പ്രതിധ്വനി സൃഷ്ടിക്കുന്നുണ്ടോ? ഇങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽ ഒരുപക്ഷേ അത് അനാവശ്യമായിരിക്കാം. എന്നാൽ ഒരു വാക്കിന്റെ പ്രവർത്തനം ഉടനടി കാണാനാവില്ലെന്നും ഓർക്കണം. അതിനാൽ വാക്കുകളുടെ കണിശത യാന്ത്രികമായ വെട്ടിക്കുറയ്ക്കലുമല്ല.

ആവർത്തനങ്ങളെയെല്ലാം പണിക്കുറ്റമായി വിലയിരുത്താനുമാകില്ല. ആവർത്തനം താളം സൃഷ്ടിക്കാം, വികാരതലത്തെ ഒന്നുകൂടി ഉയർത്താം, ഒരു ആശയത്തെ പുതിയൊരു സന്ദർഭത്തിലാക്കി മാറ്റിമറിക്കാം. ഒരു ദീർഘവാക്യം തന്നെ ചിലപ്പോൾ ശ്വാസമെടുക്കലിനെതന്നെ നിയന്ത്രിക്കുന്ന വായനാനുഭവമാകാം. ഒരു പരുക്കൻ പ്രയോഗം മിനുക്കിയെടുത്ത ഭാഷയെക്കാൾ തീവ്രമാകാം. അതുകൊണ്ട് പണിക്കുറ്റമറ്റതാകൽ മിനുക്കിയ ഭാഷയല്ല; ഒരു കവിതയ്ക്ക് ഏറ്റവും യോഗ്യമായവ കണ്ടെത്തുന്ന രീതിയാണ്.

ഇവിടെ ‘മാറ്റം’ എന്നതും ‘മെച്ചപ്പെടുത്തൽ’ എന്നതും വേർതിരിക്കേണ്ടിവരും. ഒരു വാക്ക് മാറ്റിയാൽ വരി മറ്റൊന്നാകാം. അതുകൊണ്ട് അത് മികച്ചതാകുമോ? ഒരു ബിംബം മാറ്റിയാൽ പുതുമ വരാം. അതുകൊണ്ട് കവിത കൂടുതൽ ശക്തമാകുമോ? അതിനാൽ പണിക്കുറ്റമറ്റതാക്കലിന്റെ പരീക്ഷണം ‘ഇത് മാറ്റാൻ കഴിയുമോ?’ എന്ന ചോദ്യത്തിലല്ല, ‘ഇത് മാറ്റിയാൽ കവിത മെച്ചപ്പെടുമോ?’ എന്നതിലാണ്. ഒരു നല്ല കവിതയ്ക്ക് മറ്റൊരു തരത്തിലും നല്ല കവിതയാകാൻ കഴിഞ്ഞേക്കാം എന്ന തിരിച്ചറിവും ഇവിടെ പ്രധാനമാണ്. ആദ്യ രൂപം പരിമിതികളുള്ളതാണെന്നും വരണമെന്നില്ല.

ഈ ചോദ്യങ്ങളോടെയാണ് ആറ്റൂർ രവിവർമ്മയുടെ ‘മേഘരൂപനെ’ വായിക്കേണ്ടത്. ആറ്റൂരിന്റെ ‘മേഘരൂപൻ’ എന്ന കവിതയിൽ ‘സഹ്യനേക്കാൾ തലപ്പൊക്കം’, ‘നിളയേക്കാളുമാർദ്രത’, ‘മഞ്ഞുകുപ്പായം’, ‘മേഘങ്ങൾ’, ‘കൃഷ്ണശില’, ‘നീലിമ’, ‘ആഴി’, ‘പൗർണമി’ തുടങ്ങിയ പ്രകൃതിബിംബങ്ങളും സ്വരചേർച്ചയുള്ള പ്രയോഗങ്ങളും ശ്രദ്ധേയമാണ്. ‘സഹ്യനേക്കാൾ തലപ്പൊക്കം’ എന്നത് പി. കുഞ്ഞിരാമൻ നായരുടെ വ്യക്തിത്വത്തെ ഒരു പ്രകൃതിപരിമാണവുമായി ബന്ധിപ്പിക്കുന്നു; ‘നിളയേക്കാളുമാർദ്രത’ അതേ വ്യക്തിത്വത്തിന്റെ മറ്റൊരു ഗുണത്തെ മറ്റൊരു പ്രകൃതിബിംബത്തിലൂടെ അവതരിപ്പിക്കുന്നു. തുടർന്ന് മഞ്ഞ്, മേഘം, നീലിമ, ആഴി, പൗർണമി എന്നിങ്ങനെ പ്രകൃതിയുടെ പല രൂപങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ചുറ്റിപ്പറ്റി വരുന്നു. എന്നാൽ ഇവിടെ പ്രധാനപ്പെട്ട ചോദ്യം ബിംബങ്ങൾ മനോഹരമാണോ എന്നതല്ല; അവയിൽ ഓരോന്നും മുമ്പുണ്ടായ അനുഭവത്തെ എത്രമാത്രം വികസിപ്പിക്കുന്നു എന്നതാണ്. ഒരു ബിംബം മുൻബിംബത്തിൽ ഇല്ലാത്ത അനുഭവമോ അർത്ഥദിശയോ തുറക്കുമ്പോൾ അവ പരസ്പരം സാന്ദ്രമാക്കുന്നു. എന്നാൽ ഒരേ മഹത്വവൽക്കരണത്തെ വ്യത്യസ്ത പ്രകൃതിചിഹ്നങ്ങൾ ആവർത്തിച്ച് ശക്തിപ്പെടുത്തുക മാത്രമാണെങ്കിൽ, ബിംബങ്ങളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും കവിതയുടെ കാവ്യപ്രവർത്തനം അതേ അനുപാതത്തിൽ വർധിക്കണമെന്നില്ല.

ഇവിടെയാണ് ‘സമൃദ്ധി’യും ‘സാന്ദ്രത’യും തമ്മിലുള്ള വ്യത്യാസം നിർണ്ണായകമാകുന്നത്. പത്ത് ബിംബങ്ങൾ ചേർന്ന് പത്ത് പുതിയ അനുഭവ-ചിന്താ ദിശകൾ തുറക്കുന്നുവെങ്കിൽ അവ സാന്ദ്രതയുടെ സ്വഭാവം കൈയ്യാളുന്നു. പത്ത് ബിംബങ്ങൾ ഒരേ വികാരത്തെ പത്ത് രീതിയിൽ അലങ്കരിക്കുന്നുവെങ്കിൽ അവ സമൃദ്ധി സൃഷ്ടിക്കുന്നു. സമൃദ്ധി ഒരു ദോഷമല്ല. ഒരു കവിതയുടെ ഭാവലോകത്തെ വികസിപ്പിക്കാനും അതിന് പ്രത്യേക ലാവണ്യഗുണവും വ്യാപ്തിയും നൽകാനും അതിന് കഴിയും. എന്നാൽ സമൃദ്ധിയെ സാന്ദ്രതയായി വിലയിരുത്തുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത്. അതുകൊണ്ട് ‘മേഘരൂപൻ’ എന്ന കവിതയുടെ പ്രകൃതിബിംബസമ്പന്നതയെ ഭാവസമൃദ്ധിയായി അംഗീകരിച്ചുകൊണ്ടുതന്നെ, അതിനെ അനുഭവസാന്ദ്രതയുടെയോ ചിന്താസാന്ദ്രതയുടെയോ തെളിവായി സ്വീകരിക്കുന്നതിന് മുമ്പ് ബിംബങ്ങൾ തമ്മിലുള്ള അർത്ഥബന്ധം പരിശോധിക്കേണ്ടതുണ്ട്.

ഈ പരിശോധന സ്വാഭാവികമായി പണിക്കുറ്റമറ്റതാകലിന്റെ ചോദ്യത്തിലേക്കും നയിക്കുന്നു. ഒരു ബിംബം പുതിയൊരു അർത്ഥദിശ തുറക്കുന്നില്ലെങ്കിൽ, അത് കവിതയിൽ ഉണ്ടായിരിക്കേണ്ടതിന്റെ കാരണം എന്താണ്? ‘സഹ്യനേക്കാൾ തലപ്പൊക്കം’ എന്നതിനുശേഷം ‘നിളയേക്കാളുമാർദ്രത’ വരുന്നത് വ്യക്തിത്വത്തിന്റെ മറ്റൊരു വശം അനിവാര്യമായും തുറക്കുകയാണോ? ‘മഞ്ഞുകുപ്പായം’ പിന്നീടുള്ള മേഘബിംബവുമായി പുതിയൊരു അർത്ഥബന്ധം സ്ഥാപിക്കുന്നുണ്ടോ? ഒരു ബിംബം ഒഴിവാക്കിയാൽ കവിതയുടെ അനുഭവഗതി യഥാർത്ഥത്തിൽ ദുർബലമാകുമോ? ഒരു പ്രാസം അർത്ഥബന്ധത്തെ ശക്തിപ്പെടുത്തുന്നുണ്ടോ, അതോ സംഗീതാത്മകമായ ആകർഷണം മാത്രമാണോ സൃഷ്ടിക്കുന്നത്? ഇത്തരത്തിലുള്ള ചോദ്യങ്ങളാണ് ബിംബസമ്പത്ത് വെറും സമൃദ്ധിയായി നിലനിൽക്കുന്നുണ്ടോ, അതോ ഓരോ ഘടകവും കവിതയുടെ ആകെ പ്രവർത്തനത്തിൽ അനിവാര്യമായ പങ്ക് വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സഹായിക്കുന്നത്. അതിനാൽ ഇവിടെ ലക്ഷ്യം ബിംബങ്ങളുടെ എണ്ണം കുറയ്ക്കുക എന്നതല്ല; അവയുടെ സാന്നിധ്യത്തിന് കവിതയ്ക്കുള്ളിൽ സവിശേഷമായ പ്രവർത്തനകാരണം ഉണ്ടോ എന്ന് അന്വേഷിക്കുകയാണ്.

‘മേഘരൂപൻ’ പി. കുഞ്ഞിരാമൻ നായരുടെ കവിതയെയും ജീവിതത്തെയും മഹത്വവൽക്കരിക്കുന്ന ഒരു കാവ്യശ്രമമായി വായിക്കാം. അതാണ് ആ കവിതയെ സംബന്ധിച്ച പ്രബലമായ വായനയും. ഇതിൽ നിന്ന് വേറിട്ട മറ്റൊരു ചോദ്യം ഉയരുന്നു: കവിത ആവിഷ്കരിക്കുന്ന വ്യക്തിത്വസങ്കൽപ്പം തന്നെ—‘ഗോത്രത്തിൽ ബാക്കിയായവൻ’, ‘കുമ്പിട്ടീലല്ലോ മസ്തകം’, ‘ബന്ധിക്കപ്പെട്ടീലല്ലോ പദങ്ങളും’ എന്നിവയിലൂടെ നിർമ്മിക്കപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെയും വഴങ്ങായ്മയുടെയും പ്രതിച്ഛായ—ഇക്കാലത്തുനിന്ന് നോക്കുമ്പോൾ ‘അരാജകവും ആണത്തം നിറഞ്ഞതുമായ (സവർണ്ണ) പുരുഷന്റെ ജീവിതത്തോടുള്ള ആകർഷണം’ എന്ന നിഗമനത്തിലേക്ക് വികസിക്കാനുള്ള സാധ്യതയുണ്ടോ എന്നതാണ്. ഇത് കാവ്യപ്രമേയത്തിന്റെ ചോദ്യമാണ്.

ഈ രണ്ടുതരം പരിശോധനകളും സ്വതന്ത്രമായി നിലനിൽക്കേണ്ടതുണ്ട്. അതേസമയം അവയുടെ പരസ്പരബന്ധവും പ്രധാനമാണ്. ബിംബങ്ങൾ കാവ്യപരമായി സമൃദ്ധമായിരിക്കാം. എന്നാൽ അവ നിർമ്മിക്കുന്ന വ്യക്തിത്വസങ്കൽപ്പം വിമർശനാർഹമായിരിക്കാം. അതോടൊപ്പം ബിംബങ്ങൾ സാന്ദ്രമായി പ്രവർത്തിച്ചാലും അവ ആവിഷ്കരിക്കുന്ന വ്യക്തിത്വസങ്കൽപ്പം വിമർശനത്തിൽ നിന്ന് ഒഴിവാകണമെന്നില്ല. ‘മേഘരൂപൻ’ വായിക്കുമ്പോൾ ബിംബങ്ങളുടെ ഭാവാത്മകമായ ആവർത്തനം പ്രമേയത്തിലെ മഹത്വവൽക്കരണത്തെ ശക്തിപ്പെടുത്തുന്നുണ്ടെങ്കിൽ, ആ രൂപപരമായ സവിശേഷത പ്രമേയപരമായ ഒരു ഫലവും സൃഷ്ടിക്കുന്നതായി പറയാം.

പ്രാസവും സംഗീതവും ഇതേ രീതിയിൽ പരിശോധിക്കണം. അവ കവിതയുടെ ശില്പഭംഗിയിൽ പ്രധാന ഘടകങ്ങളാണ്; എന്നാൽ അവയുടെ മൂല്യം കേവലം ശബ്ദഭംഗിയിൽ അല്ല, കവിതയുടെ അർത്ഥപ്രവർത്തനത്തിലും അനുഭവപരമായ ചലനത്തിലും അവ എന്ത് പങ്ക് വഹിക്കുന്നു എന്നതിലാണ്. ഒരു പ്രാസപ്രയോഗം ഓർമ്മയിൽ നിൽക്കുന്നതുകൊണ്ടോ ഒരു വരി സംഗീതാത്മകമായി ആകർഷകമായതുകൊണ്ടോ മാത്രം അത് പണിക്കുറ്റമറ്റതിന്റെ തെളിവാകുന്നില്ല. ശബ്ദവും അർത്ഥവും പരസ്പരം ശക്തിപ്പെടുത്തുമ്പോഴാണ് അവ കവിതയുടെ ആഖ്യാനരൂപഘടനയിൽ അനിവാര്യമായിത്തീരുന്നത്.

അങ്ങനെ നോക്കുമ്പോൾ, ‘കുറുക്കൽ’ എന്നത് കുറഞ്ഞ ഭാഷയിൽ നിന്ന് എത്രമാത്രം കാവ്യപ്രവർത്തനം സൃഷ്ടിക്കപ്പെടുന്നു എന്നതിനെ സൂചിപ്പിക്കുന്നു. ‘പണിക്കുറ്റമറ്റതാകൽ’ എന്നത് ആ കാവ്യപ്രവർത്തനം സൃഷ്ടിക്കുന്ന ഓരോ തിരഞ്ഞെടുപ്പിന്റെയും കൃത്യതയുടെയും ആവശ്യകതയുടെയും പ്രയോഗമാകുന്നു. കുറുക്കൽ പ്രധാനമായും ശേഷിയുടെ വിഷയമാണ്. പണിക്കുറ്റമറ്റതാകൽ തിരഞ്ഞെടുപ്പിന്റെ വിഷയമാണ്. കവിതയുടെ സാന്ദ്രത ആ തിരഞ്ഞെടുപ്പുകളിൽനിന്ന് ഉണ്ടാകുന്ന കാവ്യഫലത്തിനെയാണ് മുന്നോട്ടുവെക്കുന്നത്. അതിനാൽ വാക്കുകളുടെ എണ്ണം കുറവാണെന്നോ ഭാഷ കണിശമാണെന്നോ മാത്രം പറഞ്ഞ് ഒരു കവിതയെ ‘ആറ്റിക്കുറുക്കിയത്’ എന്നു വിശേഷിപ്പിക്കാനാവില്ല.

ഒരു കവിതയ്ക്ക് കുറച്ച് ഭാഷയിൽ കൂടുതൽ അനുഭവവും ചിന്തയും അർത്ഥസാധ്യതയും ഉത്പ്പാദിപ്പിക്കാം. പക്ഷേ അതിലെ ചില തിരഞ്ഞെടുപ്പുകൾ അനാവശ്യമായിരിക്കാം. മറുവശത്ത്, ഓരോ വാക്കും അതീവ കൃത്യതയോടെ തിരഞ്ഞെടുക്കപ്പെട്ടിരിക്കാം. പക്ഷേ അവയിൽനിന്ന് പുതിയ അനുഭവ-ചിന്താ ദിശകൾ അധികമൊന്നും തുറക്കാതിരിക്കാം. അതിനപ്പുറം മൂന്നാമതൊരു സാധ്യതയുണ്ട്: കുറച്ച് ഭാഷ, ആവശ്യമായ തിരഞ്ഞെടുപ്പുകൾ, സാന്ദ്രമായ അനുഭവം, ചിന്തകളെ പ്രവർത്തനക്ഷമമാക്കാനുള്ള ശേഷി, വായനയ്ക്കായി തുറന്നുകിടക്കുന്ന ഇടം. കവിതയുടെ മേന്മ അളക്കാനുള്ള ഏക മാനദണ്ഡമല്ല ഇതെങ്കിലും, നല്ല കവിതയുടെ ഒരുതരം ലക്ഷണമായി ഈ രണ്ട് ഗുണങ്ങളുടെയും യോജിപ്പിനെ കാണാം. ‘ആറ്റിക്കുറുക്കൽ’ എന്ന് പറയുമ്പോഴും ‘പണിക്കുറ്റമറ്റതാകൽ’ എന്ന് പറയുമ്പോഴും തമ്മിൽ കലർത്തിപ്പോകാൻ പാടില്ലാത്ത രണ്ട് വ്യത്യസ്ത കാവ്യപ്രശ്നങ്ങൾ നിലനിൽക്കെത്തന്നെ കവിതയുടെ നിലവാരത്തെ സംബന്ധിച്ച് ഒരു മാനദണ്ഡം നമുക്ക് ഇതിലൂടെ ലഭ്യമാകുന്നു.