പ്രണയത്തെക്കുറിച്ച് റെയ്‌‌നർ മറിയ റിൽക്കെ

കല പോലെ, മനുഷ്യാവസ്ഥയെ അതിവർത്തിക്കാനും സാമാന്യ മനുഷ്യനെക്കാൾ വലിയവനും മഹാമനസ്കനും വേണമെങ്കിൽ അസന്തുഷ്ടനുമാവാൻ നമുക്കു വരുതി നല്കുന്ന ഒരേയൊരു കർമ്മം പ്രണയമല്ലേയെന്നു റെയ്നർ മരിയ റിൽക്കെ ചോദിക്കുന്നു. ആ സാധ്യതയെ വീരോചിതമായി നാം ആശ്ലേഷിക്കേണ്ടിയിരിക്കുന്നു. ആ സചേതനാവസ്ഥ നമുക്കു പ്രദാനം ചെയ്യുന്ന വരങ്ങളിൽ ഒന്നു പോലും നാം തിരസ്കരിക്കരുത്. അതേസമയം പ്രേമിക്കുക എന്നതിനെക്കാൾ ദുഷ്കരമായി ഒന്നുമില്ലെന്ന വസ്തുതയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കാരണം മറ്റു സംഘർഷങ്ങളിൽ പ്രകൃതി നമ്മോടനുശാസിക്കുന്നത് സർവശക്തിയും കൈകളിൽ സംഭരിച്ച് സ്വയം സജ്ജരാവാനാണ്; എന്നാൽ പ്രണയത്തിന്റെ മൂർദ്ധന്യത്തിൽ നമുക്കുണ്ടാവുന്ന അന്തഃപ്രചോദനം നമ്മെത്തന്നെ പൂർണ്ണമായി അടിയറ വയ്ക്കാനാണ്.

റിൽക്കെ പറയുന്നു: ഒരു വ്യക്തി തന്റെ പുറംമോടിയിൽ നിന്നു പുറത്തുകടന്നു തെളിമയോടെ, മൗനത്തോടെ നിങ്ങളുടെ മുന്നിൽ വന്നുനില്ക്കുന്ന ചില നിമിഷങ്ങളുണ്ട്. നിങ്ങൾ ഒരിക്കലും മറക്കരുതാത്ത അപൂർവ്വമായ ആഘോഷവേളകളാണവ. അപ്പോൾ മുതലാണു നിങ്ങൾ അയാളെ സ്നേഹിക്കുന്നത്. മറ്റൊരു വിധം പറഞ്ഞാൽ, ആ നിമിഷത്തിൽ നിങ്ങൾക്കറിയാനിടവന്ന വ്യക്തിത്വത്തിന്റെ ബാഹ്യരേഖകളിലൂടെ നിങ്ങളുടെ തരളമായ കൈവിരലുകൾ സഞ്ചരിച്ചുതുടങ്ങുന്നു.

       രണ്ടു തന്ത്രികൾ മീട്ടുന്ന വയലിൻ ചാപം
       ഒരേ സ്വരം വായിച്ചെടുക്കുമ്പോലെ.
       നമ്മെയിണക്കിയിരിക്കുന്നതേതു വാദ്യത്തിൽ?

Rilke on love

അത്ര ദുഷ്കരമായ ഒരു പ്രണയത്തിനു ചെറുപ്പക്കാർ ഒരുക്കമല്ലെന്നാണു റിൽക്കെയുടെ വിലയിരുത്തൽ. മനുഷ്യബന്ധങ്ങളിൽ വച്ചേറ്റവും സങ്കീർണ്ണവും ആത്യന്തികവുമായ പ്രണയബന്ധത്തെ നമ്മുടെ കീഴ്വഴക്കങ്ങൾ അനായാസവും ചപലവുമായ ഒന്നാക്കാനാണു ശ്രമിക്കുന്നതെന്നു അദ്ദേഹം പറയുന്നു; ആർക്കും സാധ്യമാണതെന്ന പ്രതീതിയുണ്ടാക്കാനാണു നാമെല്ലാം നോക്കുന്നത്. എന്നാൽ കാര്യം അങ്ങനെയല്ല. എല്ലാ പൂർണ്ണതയോടും കൂടെയല്ല നാം മറ്റൊരാൾക്കു സ്വയം വിട്ടുകൊടുക്കുന്നതെങ്കിൽ, ഒരു ചിട്ടയും താളവുമില്ലാത്തതാണു നമ്മുടെ ആ പ്രവൃത്തിയെങ്കിൽ അതിൽ എന്തെങ്കിലും സൗന്ദര്യമുണ്ടോ? വലിച്ചെറിയൽ പോലെ തോന്നുന്ന ആ വിട്ടുകൊടുക്കലിൽ നല്ലതെന്നു പറയാൻ എന്തെങ്കിലുമുണ്ടോ? സുഖമോ ആനന്ദമോ അഭ്യുദയമോ ഉണ്ടോ? ഉണ്ടാവുകയില്ലെന്നാണു റിൽക്കെയുടെ വിലയിരുത്തൽ.

ആർക്കെങ്കിലും പൂക്കൾ സമ്മാനിക്കുമ്പോൾ ആദ്യം നമ്മളുതന്നെ അത് ഭംഗിയായി അടുക്കി വയ്ക്കാറുണ്ടല്ലോ. എന്നാൽ വികാരാവേശം കൊണ്ട് അക്ഷമരും തിടുക്കക്കാരുമായ ചെറുപ്പക്കാർ ഒരാൾ മറ്റൊരാളിലേക്കു സ്വയം വലിച്ചെറിയുകയാണ്; അങ്ങനെയൊരു ക്രമരഹിതമായ സമർപ്പണത്തിൽ പരസ്പരപരിഗണനയുടെ ഒരംശം പോലുമില്ലെന്നതു അവർ ശ്രദ്ധിക്കുന്നതേയില്ല. പിന്നീട്, താളം തെറ്റിയ ആ ബന്ധത്തിൽ നിന്നു ഒരു സംഘർഷം പിറവിയെടുക്കുമ്പോഴാണു അമ്പരപ്പോടെയും നീരസത്തോടെയും അവരതു ശ്രദ്ധിക്കുക. ഒരിക്കൽ അവർക്കിടയിൽ അനൈക്യം ഉടലെടുത്താൽ പിന്നെ ഓരോ ദിവസം ചെല്ലുന്തോറും കാലുഷ്യം കൂടിക്കൂടി വരും. അവരിൽ പിന്നെ ഉടയാത്തതോ അഴുക്കു പുരളാത്തതോ ആയി യാതൊന്നും അവശേഷിക്കുകയില്ല. ഒടുവിൽ, വേർപെട്ടു കഴിയുമ്പോൾ സന്തോഷമെന്നു തങ്ങൾ കരുതിയതിനെ ഹതാശമായി മുറുകെപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യും. സന്തോഷം എന്നാൽ എന്താണെന്നു അവർക്കപ്പോൾ ഒർമ്മ വരികയുമില്ല.

ഇത്തരം അനിശ്ചിതത്വത്തിൽ ഇണകൾ അന്യോന്യം അനീതിയോടെ പെരുമാറുന്നു; അന്യോന്യം നന്മ ചെയ്യണമെന്നാഗ്രഹിച്ചിരുന്നവർ അപ്പോൾ പരസ്പരം അധികാരവും അസഹിഷ്ണുതയും എടുത്തു പ്രയോഗിക്കുന്നു; ന്യായീകരണമില്ലാത്തതും അസഹനീയവുമായ ഒരു ദുരവസ്ഥയിൽ നിന്നു ഏതു വിധേനയും പുറത്തു കടക്കാനുള്ള തത്രപ്പാടിൽ അവർ പിന്നെ മനുഷ്യബന്ധങ്ങൾക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ അബദ്ധം ചെയ്യുന്നു: അവർ അക്ഷമരാകുന്നു. ഒരു പരിഹാരത്തിനവർ തിരക്കിടുന്നു. കാരണം ഒരന്തിമതീരുമാനത്തിലേക്ക്, എന്നവർ വിശ്വസിക്കുന്നതിലേക്ക്, എത്രയും പെട്ടെന്നു അവർക്കെത്തണം. തങ്ങളുടെ ബന്ധം പുനഃസ്ഥാപിക്കാൻ അവർ ഒരിക്കൽക്കൂടി ശ്രമിക്കുന്നു. പക്ഷെ ഒന്നിനോടൊന്നു കൂട്ടിയിണക്കിയ സ്ഖലിതങ്ങളുടെ ചങ്ങലയിൽ അവസാനത്തേതു മാത്രമാണതെന്നു റിൽക്കെ ചൂണ്ടിക്കാണിക്കുന്നു. അകൽച്ച ഏറ്റവും കൂടുതൽ കാണുന്നതു പ്രേമിക്കുന്നവർക്കിടയിലാണ്. എങ്ങനെയെന്നാൽ ഇണകൾ തങ്ങൾക്കുള്ളതെല്ലാമെടുത്തു അന്യോന്യമെറിയുന്നു; മറ്റേയാൾക്കു അതു പിടിക്കാനും പറ്റുന്നില്ല; ഒടുവിൽ അവർക്കിടയിൽ അതു കുന്നു കൂടുകയും പരസ്പരം കാണുന്നതിലും അടുക്കുന്നതിലും നിന്നു അവരെ തടയുകയും ചെയ്യുന്നു.

റെയ്‌‌നർ മറിയ റിൽക്കെ
റെയ്‌‌നർ മറിയ റിൽക്കെ
പാരമ്പര്യം ചാർത്തിക്കൊടുത്ത മേൽക്കൈയല്ലാതെ മറ്റൊരു കരുത്തും പ്രണയത്തിൽ പുരുഷന് ഇല്ലെന്നുതന്നെ റിൽക്കെ പറയുന്നു. എന്നാൽ ആ മേൽക്കോയ്മ പോലും അലംഭാവത്തോടെയാണ് അയാൾ കൈയാളുന്നത്, അതേസമയം സുപ്രധാനസംഭവങ്ങളിൽ ഏർപ്പെടേണ്ടിവരുന്നത് അലംഭാവത്തിനും അന്യമനസ്കതയ്ക്കും കാരണമെന്ന ഭാഗികമായ ന്യായീകരണവും കണ്ടെത്തുന്നു. പ്രണയത്തിൽ സ്ത്രീ തന്റെ ഭാഗം അങ്ങേയറ്റം പൂർണ്ണതയോടെ സഫലമാക്കുമ്പോൾ പുരുഷന്റെ ഭാഗത്തു വെറും കഴിവുകേടേ കാണാനുള്ളു. ഒരു പഴഞ്ചൻ ഉപമ ഉപയോഗിച്ചു പറഞ്ഞാൽ, പ്രണയമെന്ന വിദ്യയിൽ അവൾ ബിരുദധാരിണിയാണെങ്കിൽ അയാൾ കീശയിൽ ഇട്ടുകൊണ്ടു നടക്കുന്നതു പ്രണയവ്യാകരണത്തിന്റെ ഒന്നാം പാഠപുസ്തകമാണ്; അതിലെ ചില വാക്കുകളെടുത്തു വല്ലപ്പോഴും അയാൾ തട്ടിക്കൂട്ടുന്ന വാചകങ്ങളാവട്ടെ, ബാലപാഠങ്ങളിലെ തുടക്കപ്പേജുകളിലെ പരിചിതവാക്യങ്ങളെപ്പോലെ സുന്ദരവും കോരിത്തരിപ്പിക്കുന്നതും!

ഒരേയളവിൽ ഒതുങ്ങിയ രണ്ടു പേർക്കു തങ്ങൾ ഒരുമിച്ചിരിക്കുന്ന നേരങ്ങളെ നിർവചിക്കുന്ന സംഗീതത്തെക്കുറിച്ചു സംസാരിക്കേണ്ട ആവശ്യം തന്നെ വരുന്നില്ല. ആ സംഗീതമാണു അവർക്കു പൊതുവായിട്ടുള്ള മൂലകം. യാഗാഗ്നി പോലെ അവർക്കിടയിൽ അതെരിയുന്നു; ഇടയ്ക്കിടെ ഉച്ചരിക്കുന്ന അക്ഷരങ്ങളാൽ ആ പവിത്രജ്വാലയെ അവർ വളർത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ പ്രണയത്തെ ഗൗരവമായി കാണുവാനാണു റിൽക്കെ ആവശ്യപ്പെടുന്നത്, അതിന്റെ കഠിനതകൾ അനുഭവിക്കുക, ഒരു ജീവിതവൃത്തി പരിശീലിക്കുന്നതു പോലെ അതു പഠിച്ചെടുക്കുക. മറ്റു പലതുമെന്നപോലെ പ്രണയത്തിനു ജീവിതത്തിലുള്ള സ്ഥാനം ആളുകൾ തെറ്റിദ്ധരിച്ചിരിക്കുന്നു. അവർ പ്രണയത്തെ കളിയും നേരമ്പോക്കുമായി മാറ്റിയിരിക്കുന്നു; കാരണം അവർ കരുതുന്നതു അദ്ധ്വാനത്തേക്കാൾ സുഖം നല്കുന്നതു കളിയും നേരമ്പോക്കുമാണെന്നാണ്. അതേസമയം അദ്ധ്വാനത്തെക്കാൾ ആനന്ദദായകമായി മറ്റൊന്നുമില്ല; പ്രണയം, പരമമായ ആനന്ദമാണതെന്നതിനാൽത്തന്നെ, അദ്ധ്വാനമല്ലാതെ മറ്റൊന്നാകുന്നുമില്ല.
അപ്പോൾ, പ്രണയിക്കുന്നൊരാൾ വലിയ ഒരുദ്യമം ഏറ്റെടുത്തു നടത്തുന്നതു പോലെ വേണം പെരുമാറാൻ ശ്രമിക്കേണ്ടത്: പണ്ടത്തേക്കാൾ കൂടുതൽ നേരം അയാൾ ഒറ്റയ്ക്കാവണം, അയാൾ തന്നിലേക്കിറങ്ങണം, സ്വയം സജ്ജനാവണം, താനെന്താണോ, അതിൽ മുറുകെപ്പിടിക്കണം; അയാൾ പ്രവൃത്തിയെടുക്കണം; അയാൾ എന്തെങ്കിലുമാവണം! സ്നേഹമല്ലാതെ മറ്റൊരു ശക്തി ലോകത്തില്ല; നിങ്ങൾ അതുള്ളിൽ കൊണ്ടുനടക്കുമ്പോൾ, അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നു നിങ്ങൾക്കറിവില്ലെങ്കിൽത്തന്നെ, അതിന്റെ ദീപ്തഫലങ്ങൾ നിങ്ങളെ നിങ്ങളിൽ നിന്നു പുറത്തു കടത്തും, നിങ്ങൾക്കതീതമായതിലേക്കു നിങ്ങളെ കൊണ്ടുപോകും. ഈ വിശ്വാസമാണ് നമ്മൾ ഒരിക്കലും കൈവിടാൻ പാടില്ലാത്തതെന്നു റിൽക്കെ ഓർമ്മിപ്പിക്കുന്നു.

എല്ലാ അതിരുകളും വലിച്ചിട്ടും തട്ടിനിരപ്പാക്കിയും എത്രയും പെട്ടെന്നു് ആത്മാക്കളുടെ ഒരു സൗഹൃദം സ്ഥാപിക്കുകയല്ല വിവാഹമോ സഹജീവനമോ വഴി നമ്മൾ ശ്രമിക്കേണ്ടത്. നേരേ മറിച്ചു്, ഓരോ വ്യക്തിയും മറ്റേയാളെ തന്റെ ഏകാന്തതയുടെ കാവലാളായി നിയോഗിക്കുകയാണു്, എത്ര വലിയ വിശ്വാസമാണു് തനിക്കയാളോടെന്നു് പരസ്പരം കാണിച്ചുകൊടുക്കുകയാണു് വേണ്ടതെന്ന് റിൽക്കെ നിർദേശിക്കുന്നു. രണ്ടു മനുഷ്യജീവികളുടെ കൂടിച്ചേരൽ ഒരസാദ്ധ്യതയാണു്; ഇനി എവിടെയെങ്കിലും അങ്ങനെയൊന്നു കാണുന്നുണ്ടെങ്കിൽ അതൊരു പരിമിതപ്പെടുത്തലായിരിക്കും, ഒരാളുടെ, അല്ലെങ്കിൽ ഇരുവരുടെയും, പൂർണ്ണമായ സ്വാതന്ത്ര്യത്തെയും വികാസത്തെയും കവർന്നെടുക്കുന്ന ഉഭയസമ്മതപ്രകാരമുള്ള ഒരുടമ്പടി. എന്നാൽ ഏറ്റവുമടുത്തവർക്കിടയിൽ പോലും അനന്തമായ അകലങ്ങൾ ശേഷിക്കുന്നു എന്നൊരു തിരിച്ചറിവംഗീകരിക്കാനായാൽ വിസ്മയകരമായ ഒരു സഹജീവിതം വളർന്നു വരികയും ചെയ്യാം; അതിനു പക്ഷേ അവർ തങ്ങൾക്കിടയിലെ വിശാലതയെ, ഒരു വിപുലാകാശത്തിനെതിരിൽ സ്വന്തം പൂർണ്ണരൂപം തെളിച്ചുകാട്ടുന്ന ആ സാദ്ധ്യതയെ സ്നേഹിക്കാൻ പഠിക്കുകയും വേണം.

മറ്റൊരു വ്യക്തിയുടെ ഏകാന്തതയ്ക്കു കാവൽ നില്ക്കാൻ നിങ്ങൾക്കു സമ്മതമാണോ; അതേ പോലെ സ്വന്തം ഏകാന്തതയുടെ കവാടം കാക്കാൻ അതേ വ്യക്തിയെ ഏല്പിക്കാൻ നിങ്ങളും തയാറാണോ? ഇണയുടെ തിരസ്കരണത്തിനോ തിരഞ്ഞെടുപ്പിനോ ഉള്ള മാനദണ്ഡം ഇതായിരിക്കണമെന്ന് റിൽക്കെ നിർദേശിക്കുന്നു. സമീപസ്ഥമായ രണ്ടേകാന്തതകൾ പരസ്പരം കരുത്തു പകരുന്നതാണു സ്നേഹം. ഒരാൾ മറ്റൊരാൾക്കു സ്വയം അടിയറവു പറയുകയാണെങ്കിൽ അത് സ്നേഹത്തിനു ഹാനികരമായിട്ടാണു വരിക. എന്തെന്നാൽ, ഒരാൾ സ്വയം പരിത്യജിക്കുമ്പോൾ അയാൾ പിന്നെ ആരുമല്ലാതാവുന്നു; ഒന്നാവാൻ വേണ്ടി രണ്ടു പേർ തങ്ങളല്ലാതാവുമ്പോൾ അവരുടെ ചുവട്ടടിയിൽ ഉറച്ച നിലമില്ലെന്നാവുന്നു, അവരുടെ ഒത്തുചേരൽ നിരന്തരമായ പതനം മാത്രമാവുന്നു.
അവലംബം: വി. രവികുമാർ പരിഭാഷപ്പെടുത്തി, ഐറിസ് ബുക്ക്സ് പ്രസിദ്ധീകരിച്ച 'റിൽക്കെ' എന്ന പുസ്തകം.