ഭാവനയുടെ വകഭേദങ്ങൾ

ഭാവനയുടെ വകഭേദങ്ങൾ

നിലവിൽ ഉണ്ടായിരിക്കുന്നതോ സാധ്യമായതോ യഥാര്‍ത്ഥമാകുന്നതോ ആയ കാര്യങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കാനുള്ള സാധ്യത തുറന്നിടുന്നതുകൊണ്ട് മനുഷ്യന് ഭാവന പ്രധാനമാണ്. ഭാവനയിൽ കാണുന്ന കാര്യത്തിന് യഥാർത്ഥമാകേണ്ട യാതൊരു ബാധ്യതയുമില്ല. എന്നാൽ എന്തെങ്കിലും മോഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുമ്പോൾ അവ സാധ്യമാകാൻ ഇടയുള്ള ഒന്നായിരിക്കണം എന്ന നിബന്ധന അവയുടെ സാധുത നിർണ്ണയിക്കുന്നതിൽ നിലനിൽക്കുന്നുണ്ട്. ഭാവന മനുഷ്യന്റെ പലവിധ പ്രവർത്തികളിലും മുഖ്യമായ പങ്കുവഹിക്കുന്നു. സർഗ്ഗാത്മകതയുടെ അടിസ്ഥാനംതന്നെ ഒരു തരത്തിൽ ഭാവനയാണ്.

ഭാവനയെന്നത് കലാസൃഷ്ടിയിൽ ഏർപ്പെടുന്നവരുടെയും കലാസ്വാദനം നടത്തുന്നവരുടെയും മാത്രം ആവശ്യകതയല്ല. തീരുമാനങ്ങൾ കൈക്കൊള്ളേണ്ടി വരുമ്പോൾ, അത്ര പരിചിതമല്ലാത്ത ഒരു പ്രവർത്തിയിൽ ഏർപ്പെടേണ്ടി വരുമ്പോൾ മനുഷ്യർ അവരുടെ ഭാവനയെ ആശ്രയിക്കുന്നു. പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിൽ, പോംവഴികൾ സ്വയം കണ്ടെത്തുന്നതിൽ, കാര്യങ്ങൾ സ്വയം പഠിച്ചെടുക്കുന്നതിൽ, ഇതിലെല്ലാമുപരി സ്വപ്രയത്നത്താൽ വിജയം കൈവരിക്കുന്നതിൽ നിന്നും ലഭിക്കുന്ന സന്തോഷവും അതിയായ സംതൃപ്തിയും നമ്മുടെ ജീവിതത്തെ താല്പര്യജനകവും മൗലികവും ആക്കിത്തീർക്കും. ഇത്തരം പ്രവർത്തികൾ സാധ്യമാകുന്നത് മനുഷ്യർ തങ്ങളുടെ ഭാവനയെ ഉപയോഗപ്പെടുത്തുന്നതിലൂടെയാണ്.

ഭാവനയുമായി ബന്ധപ്പെട്ട് നടക്കുന്ന മിക്ക ആലോചനകളും മനുഷ്യന്റെ വിവിധ പ്രവർത്തികളിലും മനസ്സിലാക്കലിലും കേന്ദ്രീകരിച്ചുകൊണ്ടാണ് നടന്നുവരുന്നത്. മനുഷ്യമനസ്സിനെ മനസ്സിലാക്കുന്നതിനായും കലാപ്രവർത്തികൾക്കായും അറിവ് ആർജ്ജിക്കുന്നതിനായും ഭാഷയെ പ്രവർത്തനയോഗ്യമാക്കുന്നതിനായുമെല്ലാം നമ്മൾ ഭാവനയെ ആശ്രയിക്കുന്നു. മനുഷ്യന്റെ ചിന്തയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഭാവനയുടെ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പാണ്.

ഭാവനയും വിശ്വാസവും

വാസ്തവമെന്നു കരുതുന്ന ഭാവനയുടെ വകഭേദത്തെയാണ് നമ്മൾ വിശ്വാസമെന്ന് പറയുന്നത്. ‘ഞാൻ വിശ്വസിക്കുന്നത് അവന്റെ വീടിന് തീപിടിച്ചെന്നാണ്’ എന്നൊരാൾ പറയുമ്പോഴും ‘അവന്റെ വീടിന് തീപിടിച്ചതായി ഞാൻ ഭാവിക്കുന്നു’ എന്ന് പറയുമ്പോഴും ഉണ്ടാകുന്ന വ്യത്യാസം ഭാവനയും വിശ്വാസവും തമ്മിലുണ്ട്. ഭാവന ആയാലും വിശ്വാസം ആയാലും അവ നേരാകണമെന്നില്ല, എങ്കിലും വിശ്വാസത്തിന്റെ കാര്യത്തിൽ ‘വിശ്വസിക്കുന്നവർ’ അത് സത്യമാണെന്ന് ഏതാണ്ട് ഉറപ്പിക്കുന്നു. ഭാവനയാകട്ടെ അത് സത്യമാണെന്ന ചിന്തയിലേക്ക് ചെന്നെത്താൻ നിർബന്ധിക്കില്ല. വിശ്വാസം പ്രവർത്തികളിലേക്ക് നയിക്കുന്നവ കൂടിയാണ്. അവന്റെ വീടിന് തീപിടിച്ചെന്ന വിശ്വസിക്കുന്ന ആൾ ആ വീട്ടിലേക്ക് തീയണയ്ക്കാൻ പോകാൻ ഇടയുണ്ട്. തീപിടിച്ചതായി ഭാവിക്കുമ്പോൾ അങ്ങനെയൊരു പ്രവർത്തിയ്ക്ക് മുതിരില്ല. വിശ്വാസം വൈകാരികമായി കൂടുതൽ ബാധിക്കുന്നു. എന്നാൽ ഭാവനയെ സംബന്ധിച്ച് അത് കേവലം ഭാവനയാണ് എന്ന തോന്നൽ ഉള്ളിടത്തോളം അത്രയും വികാരതീവ്രതയോടെയുള്ള സമീപനം ഉണ്ടാകാറില്ല.

ഭാവനയും സങ്കൽപ്പവും

‘അങ്ങനെയായെങ്കിൽ’ എന്ന ചിന്ത വരുന്നത് ഭാവന ചെയ്യാനുള്ള ശേഷിയിൽ നിന്നുമാണ്. അങ്ങനെയായെങ്കിൽ എന്ന മട്ടിലുള്ള സങ്കൽപ്പചിന്തകൾ സാധ്യത ആരായുകയാണ്. അതിനാൽ യുക്തിപരമായ ചില നിയന്ത്രണങ്ങൾ അവയ്ക്കുമേൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാവന ആകട്ടെ അത്തരം നിയന്ത്രണങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല.

ഭാവനയും ഓർമ്മയും

ഓർമ്മിക്കുക എന്നാൽ, ഏതാണ്ട്, നിലവിൽ ഇല്ലാത്ത ഒന്നിനെ സങ്കൽപ്പിക്കലാണ്. ഓർമ്മകൾ പലതരത്തിൽ ഉണ്ടെങ്കിലും ഒരാൾ അയാളുടെ ഭൂതകാലത്തിൽ നിന്നും വീണ്ടെടുക്കുന്ന ഓർമ്മകളെ  ഭാവനയുമായി ചേർത്തുവെച്ചു നടത്തുന്ന ആലോചന കൗതുകകരമായ ചില കാര്യങ്ങൾ വെളിപ്പെടുത്തും. രണ്ടും നിലവിലില്ലാത്ത ഒന്നിനെ മാനസിക വ്യാപാരത്തിലൂടെ കണ്ടെടുക്കലാണ്. ആലോചിക്കുന്ന ആളുടെ പരിപ്രേക്ഷ്യത്തിലൂടെയാണ് കാര്യങ്ങൾ വെളിപ്പെടുന്നത്. ഓർമ്മയും ഭാവനയും ഒന്നുതന്നെയാണെന്ന് കരുതിയ തത്ത്വചിന്തകരുണ്ട്. എന്നാൽ ഭാവനയേക്കാൽ ജീവസ്സുറ്റ കാര്യം ഓർമ്മയാണ്. നമ്മുടെ ഓർമ്മയിലെ ഒരു കാര്യത്തിനുമേൽ നമ്മുടെ ഭാവനയുടെ ഇടപെടൽ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ക്രമേണ നമ്മുടെ ഓർമ്മയിൽ ഭാവനയുടെ ഇടപെടൽ നടന്ന് അവ നടന്ന സംഭവത്തിൽ നിന്നും അകന്നുനിൽക്കുന്ന ഒന്നാകാനിടയുണ്ട്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഭൂതകാലത്തിന്റെ നിയന്ത്രണത്തോടെ നടക്കുന്ന ഭാവനയാണ് ഓർമ്മ എന്നുവരാം.